ശനിയാഴ്‌ച, ഒക്‌ടോബർ 18, 2008

‘ഡി’ വിരല്‍

എ......എസ്............ഡി.......എഫ്...........സ്പെയ്സ്........
ടൈപ്പിങ്ങില്‍ ആദ്യാക്ഷരങ്ങള്‍ കുറിക്കുകയാണവന്‍. പഴയ പന്നാക്ക് ടൈപ് റൈറ്ററിലെ കട്ടകളില്‍ ഓരോ വിരലുമെടുത്തിട്ട് തല്ലിപ്പഠിത്തം നടക്കുന്നു. അന്തരീക്ഷം ‘കടകടാരവ’ത്താല്‍ മുഖരിതം.

മുന്നില്‍ ഇടതുവശത്തായി രജനി ഇരിപ്പുണ്ട്. അന്നാദ്യമായി അവന്‍ രജനിയുടെ വിരലുകളില്‍ മാത്രം നോട്ടമെറിഞ്ഞു. രജനിയുടെ സ്പര്‍ശനത്തില്‍ കട്ടകള്‍ അലിഞ്ഞ് ഇല്ലാതാകുന്നുവോ... അല്ല... തേന്‍ നുകര്‍ന്ന പൂമ്പാറ്റ പറന്നകലുമ്പോള്‍ ‘അയ്യോ പോയോ’ എന്നോര്‍ത്ത് ഉണര്‍ന്നെണീക്കുന്ന പൂക്കളേപ്പോലെ അവ പൂര്‍വ്വസ്ഥിതി പ്രാപിക്കുന്നു.

അവളേപ്പോലെ പറന്നടിക്കുവാന്‍ തനിക്കെന്നു സാധിക്കും എന്നവന്‍ ചിന്തിച്ചു.

“നേരെ നോക്കിയിരുന്ന് പ്രാക്ടീസ് ചെയ്യെടോ”, രാജന്‍ മാഷ്.

“എ? എസ്...”

കടകടാരവം നിലച്ചു. കൂട്ടച്ചിരി മുഴങ്ങി. രജനി രൂക്ഷമായി അവനെ നോക്കി, കൈകള്‍ കട്ടകളില്‍ നിന്നുയര്‍ന്നു. ഈശ്വരാ, തന്റെ നോട്ടം അവളും തെറ്റിദ്ധരിച്ചിരിക്കുന്നു. അവളെ നോട്ടംകൊണ്ടളന്ന മാത്തന്റെ കട്ടപ്പല്ല് അടിച്ചിളക്കിയ അതേ കൈകള്‍. രജനി വിരലുകള്‍ കോര്‍ത്ത് ഒന്ന് ഞൊടിക്കുക മാത്രം ചെയ്തു, ഒരു മുന്നറിയിപ്പ് പോലെ.

നാശം. തെറ്റിദ്ധരിക്കപ്പെട്ടതില്‍ മനം നൊന്ത ആ ദുര്‍ബല നിമിഷത്തില്‍ അവന്‍ നടുവിരല്‍ കൊണ്ട് ‘ഡി’ കട്ടയില്‍ ആഞ്ഞടിച്ചു. നാലഞ്ച് കമ്പിക്കഷണങ്ങള്‍ തെറിച്ചുപോകുന്നത് ഒരു മിന്നായം പോലെ അവന്‍ കണ്ടു.

വെറുമൊരു വിരലിന് ഇത്ര ശക്തിയൊ? ആ ടൈപ് റൈറ്റര്‍ പിന്നീടൊരിക്കലും നന്നാക്കിയെടുക്കാന്‍ സാധിച്ചില്ലത്രെ! രാജന്‍ മാഷ്ക് അത് വേണം. രജനിയുടെ വിരലില്‍ മാത്രം നോക്കിയ അവന്റെ മാനം കളഞ്ഞതല്ലേ.

കാലം അതിന്റെ വഴിക്ക് പോയി. രജനി മികച്ചൊരു ടൈപ്പിസ്റ്റായി. മാത്തന്‍ തയ്പ്പിസ്റ്റും. മാത്തന്‍ അളവെടുത്ത് തയ്ക്കുന്ന ബ്ലൌസുകള്‍ക്കാണ് ആ നാട്ടില്‍ ഇന്നും മുന്‍‌തൂക്കം.

അവനും പക്വത വന്നു. എന്തൊക്കെയോ ആയി.

“മാമാ, കൈ തൊടാതെ എങ്ങന്യാ ചന്തി കഴ്‌ക്വാ?” എന്നൊരിക്കല്‍ ശ്രീക്കുട്ടന്‍ ചോദിച്ചപ്പോള്‍ അവന്‍ രജനിയേയോ മാത്തനേയോ ഓര്‍ത്തില്ല. ഓര്‍ക്കേണ്ട കാര്യവുമില്ലല്ലോ. ‘ഹെല്‍ത് ഹോസ് ’ ഉപയോഗിച്ച് ചന്തി കഴുകുന്ന രീതി ശ്രീക്കുട്ടന് പഠിപ്പിച്ചുകൊടുത്തു.

ഇന്‍ഷുറന്‍സ് ആപ്പീസില്‍ കണ്ടു, കം‌പ്യൂട്ടര്‍ കീബോഡില്‍ പറന്നടിക്കുന്ന ഒരുപാടുപേരെ. കം‌പ്യൂട്ടറില്‍ എളുപ്പം ടൈപ് പഠിക്കാവുന്ന സോഫ്റ്റ്‌വെയറുകള്‍ ഉണ്ടെന്ന് അവന്‍ അറിഞ്ഞു വച്ചു.

ഒരു കം‌പ്യൂട്ടര്‍ വാങ്ങി ടൈപ് പഠിക്കാന്‍ അവന്‍ നിശ്ചയിച്ചിരുന്നു. ഇന്‍ഷുറന്‍സ് തുക അതിനു നിമിത്തമായി. സ്വന്തം കം‌പ്യൂട്ടറിനു മുന്നില്‍ അഭിമാനത്തോടെ അവന്‍ ഇരുന്നു.

ഇടത്തേ ചെറുവിരലില്‍ ‘എ’, മോതിരവിരലില്‍ ‘എസ്’, അടുത്തത് ‘ഡി’. ഒരു നിമിഷം.... നാലഞ്ച് കമ്പിക്കഷണങ്ങള്‍ തെറിച്ചുപോകുന്നത് ഒരു മിന്നായം പോലെ അവനോര്‍ത്തു. രജനിയുടെ രൂക്ഷ നോട്ടം, മാത്തന്റെ ഇളകിയ പല്ല്, രാജന്‍ മാഷിന്റെ നിസ്സഹായ മുഖം, വര്‍ഷങ്ങള്‍ക്കിപ്പുറം നടന്ന ആ അപകടം... ഓര്‍മ്മകളുടെ കടകടാരവം അവനെ വലയം ചെയ്തു.

“വിരലൊന്ന് പോയാലെന്താ, കാശെത്രയാ അവന് കിട്ടീത്. ഇപ്പൊ ദാ കം‌പ്യൂട്ടറും വാങ്ങി!”, പത്ത് വിരലുള്ള ജനം നെടുവീര്‍പ്പിട്ടുകൊണ്ടേയിരുന്നു.

(ഇതെഴുതുമ്പോള്‍ ശ്രീ ശ്രീ ഹരിശ്രീ അശോകന്‍ രചിച്ച പിച്ചക്കാരുടെ ദേശീയഗാനം ‘കൈകാലാവതില്ലാത്തവനാണേ..... ഹമ്മ... അമ്മോ...’ പാടി വാഹനാപകടത്തിന്റെ ക്ഷീണം തീര്‍ക്കുകയാണ് സ്വാര്‍ത്ഥന്‍ - എന്റെ വിരല്‍ പോയില്ല, ഒടിഞ്ഞിട്ടേയുള്ളൂ‍ട്ടോ :)

ചൊവ്വാഴ്ച, ജനുവരി 01, 2008

ബെന്‍സ്‌ കാറും വേലിപ്പത്തലും

നാടും വീടും വിട്ട്‌ മരുഭൂമിയില്‍ ചെന്നുകിടന്ന്‌ കഷ്ടപ്പെടേണ്ട യാതൊരു ആവശ്യവും എനിക്കില്ല. കെട്ട്യോളും കുട്ട്യോളും പട്ടിണികിടക്കേണ്ടല്ലോ എന്നു കരുതി മാത്രമാണ്‌ ഗള്‍ഫിലേക്ക്‌ കെട്ടിയെടുത്തത്‌!

രണ്ടുവര്‍ഷത്തെ കയിലുകുത്ത്‌ കഴിഞ്ഞ്‌ ലീവിനെത്തിയപ്പോള്‍, വളരെയേറെ നാളായി മിസ്‌ ചെയ്തിരുന്ന തെങ്ങിന്‍കടയ്ക്കല്‍ മുള്ളല്‍ (പെടുക്കല്‍) എന്ന സാറ്റിസ്ഫാക്ഷന്‍ ഗാരണ്ടീട്‌ പെര്‍ഫോമന്‍സിനായി രാത്രി മുറ്റത്തോട്ടിറങ്ങി. അപ്പോഴാണ്‌ ഞാനതു ശ്രദ്ധിച്ചത്‌, വീട്ടിലേക്കുള്ള ഇടവഴിയിലേക്ക്‌ തള്ളി നില്‍ക്കുന്ന വേലിപ്പത്തലുകള്‍. ബെന്‍സ്‌ കാര്‍ വാങ്ങിയാല്‍ ഈ പത്തലുകള്‍ അവളെ തലോടും. ഓരോ തലോടലും ടച്ചപ്‌ ചെയ്യാന്‍ പതിനായിരങ്ങള്‍ എന്റെ കീശയില്‍ നിന്ന്‌ ചെലവാക്കേണ്ടിവരും.

ആ കാശോണ്ട്‌ എന്തോരം പുട്ടടിക്കാം!

മാത്രമല്ല, വീഗാഡിന്റെ ഔസേപ്പേട്ടന്‍ 'പ്രാക്റ്റിക്കല്‍ വിസ്ഡം' എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്‌, ബെന്‍സ്‌ കാറിന്റെ ഹോണ്‍ വളരെ സൗമ്യയും മൃദുഭാഷിണിയുമാണെന്ന്‌. നാലെണ്ണം വിട്ട്‌ ലെയ്‌ലാന്റ്‌ മാതിരി റോഡ്‌ നിറഞ്ഞ്‌ നടക്കുന്നവന്റെ പിന്നില്‍ ചെന്ന്‌ മൃദുഭാഷി ഹോണടിച്ചാല്‍ ലവന്‍ കാര്‍ക്കിച്ച്‌ തുപ്പും!

അതുകൊണ്ട്‌ ബെന്‍സ്‌ കാര്‍ വാങ്ങേണ്ട എന്ന്‌ ആ രാത്രിയില്‍ ഞാന്‍ തീരുമാനിച്ചു. പിന്നെന്ത്‌ കാര്യത്തിന്‌ ഞാന്‍ കടല്‍ കടന്ന്‌ കഷ്ടപ്പെടണം?

അക്കരെയും ഇക്കരെയും തമ്മില്‍ ജീവിതചെലവില്‍ വലിയ വ്യത്യാസം ഇല്ല. ഇവിടെ 10 രൂപയ്ക്ക്‌ കിട്ടുന്നത്‌ അവിടെയും കിട്ടും പത്തിന്‌, 10 റിയാലിനാണെന്നു മാത്രം!. ഗള്‍ഫില്‍ ഒരുമാസം തനിച്ച്‌ കഴിയാനുള്ള ചെലവില്‍ കുടുമ്മത്ത്‌ എല്ലാര്‍ക്കും അടിച്ചു പൊളിക്കാം.

അല്ലറചില്ലറ കടങ്ങള്‍ ഉണ്ടായിരുന്നത്‌ രണ്ട്‌ കൊല്ലം കൊണ്ട്‌ വീടി. (ഗള്‍ഫിലേക്ക്‌ കെട്ടിയെടുക്കാന്‍ ചെലവായത്‌ തന്നെയായിരുന്നു ഏറ്റവും വലിയ കടം!). ഇനി കുടുമ്മത്ത്‌ സെറ്റിലാവണം!

അപ്പോള്‍ പറഞ്ഞുവന്നത്‌ ഇതാണ്‌... വിട്ടിലേക്കുള്ള ഇടവഴി വിതികുറഞ്ഞതിനാല്‍ ബെന്‍സ്‌ കാര്‍ കയറാത്തതിനാലും അഥവാ കയറിയാല്‍ തന്നെ വേലിപ്പത്തലില്‍ തട്ടി പോറലേറ്റാല്‍ കാശൊരുപാട്‌ ചെലവാകും എന്നതുകൊണ്ടും ഞാനെന്റെ പ്രവാസജീവിതം താല്‍ക്കാലികമായി അവസാനിപ്പിക്കുന്നു.

ദിസ്ക്കൈമള്‍: താല്‍പര്യമുള്ള ഒരു ജോലി നാട്ടില്‍ കിട്ടിയതോ കുടുംബവുമായി കഴിയാനുള്ള അത്യാഗ്രഹമോ ഈ തീരുമാനത്തെ ബാധിച്ചിട്ടില്ല.

ചൊവ്വാഴ്ച, ഏപ്രിൽ 03, 2007

മെയ്ക്കപ്

സ്വാര്‍ത്ഥന്റെ ആ ദിവസത്തെ മെയ്ക്കപ് സാമൂഹ്യപ്രവര്‍ത്തകന്റേതായിരുന്നു, നീളന്‍ ഖദര്‍ കുര്‍ത്തയും ജീന്‍സും തോള്‍ സഞ്ചിയും. ലൈംഗികത്തൊഴിലാളികളുടെ കുട്ടികള്‍ക്കിടയില്‍ സേവനമനുഷ്ടിക്കുന്ന സംഘത്തിനുവേണ്ടി വീഡിയോ ഡോക്യുമെന്ററി നിര്‍മ്മാണം ലക്ഷ്യം.

തെഹല്‍കാ മോഡല്‍ ക്യാമറയും മറ്റും പ്രചാരത്തില്‍ ആയിട്ടില്ലാത്ത കാലം, വലിയ ഉപകരണങ്ങളുമായി പടം പിടിക്കാന്‍ ചെന്നാല്‍ പടമാകാന്‍ പോലും ആളെ തിരിച്ചു കിട്ടുമോയെന്ന് ഉറപ്പില്ലാത്ത അന്തരീക്ഷം. ഉള്ളതില്‍ ഏറ്റവും ചെറിയ ക്യാമറ സഞ്ചിയിലൊതുക്കി ഞാന്‍ തുനിഞ്ഞിറങ്ങി. ചുവന്ന തെരുവിനോളം പ്രശസ്തമല്ലാത്ത, മുംബൈ അന്ധേരിയിലെ മറ്റൊരു തെരുവില്‍ കാത്തു നിന്ന സംഘത്തോടൊപ്പം ചേര്‍ന്നു.

കുര്‍ത്ത/ചുരിദാര്‍ സംഘം‘ഗലി’കളിലേക്ക് കടക്കാന്‍ ഒരുങ്ങുന്നതിനു മുന്‍പേ, പ്രതീക്ഷിച്ചപോലെ മുട്ടാളന്മാര്‍ മുന്നില്‍, പുതുമുഖത്തെ പരിചയപ്പെടണം! സംഘത്തലൈവി മാള്‍വിക പുതിയ സംഘാംഗമായ സ്വാര്‍ത്ഥനെ പരിചയപ്പെടുത്തി. ചുഴിഞ്ഞുള്ള അവരുടെ നോട്ടത്തില്‍ പരമാവധി നിഷ്കളങ്കനാകാന്‍ ഞാന്‍ വൃഥാ ശ്രമിച്ചു. ഗണേഷ് മനഃപൂര്‍വ്വം എന്റെ സഞ്ചിയില്‍ തിരുകിവച്ച ‘ഡബ്ബ’ തെളിഞ്ഞ് കണ്ടതുകൊണ്ടാകാം ഞാനും എന്റെ ക്യാമറയും ആ കശ്മലന്മാരുടെ പിടിയില്‍ പെടാതെ രക്ഷപ്പെട്ടത്.

സംഘം പലതായി പിരിഞ്ഞ് ‘ചാലു’കളിലേക്ക് കയറി. ‘ഛോപ്പഡ’കളിലൊന്നില്‍ ഒറ്റക്കട്ടിലിലും നിലത്തുമായി ഇരുന്ന് എഴുത്തും വായനയും പഠിക്കുന്ന കുഞ്ഞുമക്കള്‍. മാള്‍വികയും ഗണേഷും അദ്ധ്യാപകര്‍. അവരെ സഹായിക്കാനായി ബിസിനസില്‍ നിന്ന് ഔട് ആയി എക്സ്പയറി ഡെയ്റ്റ് കാത്തു കഴിയുന്ന സ്ഥലവാസിയായ മുംതാസ്. രണ്ടാള്‍ക്ക് കഷ്ടിച്ച് പെരുമാറാവുന്ന ആ മുറിയില്‍ ഇപ്പോള്‍ ഞങ്ങള്‍ പത്ത് പേര്‍!

വാതില്‍ തുറന്നിട്ടേ പഠിപ്പിക്കാ‍വൂ, ഒച്ചയും ബഹളവുമൊന്നും പുറത്ത് കേള്‍ക്കാന്‍ പാടില്ല(അപ്പുറവും ഇപ്പുറവും ‘തൊഴിലാളികള്‍’ ഉറക്കമായിരിക്കും!), പഠനം കഴിഞ്ഞാല്‍ എത്രയും പെട്ടെന്ന് സ്ഥലം കാലിയാക്കിക്കൊള്ളണം എന്നെല്ലാം നിബന്ധനകള്‍ ഉണ്ടത്രേ! മുറിയുടെ മൂലയില്‍ പാത്രം കഴുകുവാനും കുളിക്കുവാനും മറ്റുമായി ‘മോറി’ ഉണ്ട്. ഞാന്‍ അതിനകത്താണ്. വാതില്‍ക്കല്‍ വരുന്നയാള്‍ക്ക് മോറിയില്‍ നില്‍ക്കുന്ന എന്നെ കാണാം! മാളവിക സിഗ്നല്‍ തന്നതും ‘സ്റ്റാര്‍ട്ട്, ക്യാമറ, ആക്ഷന്‍’ എന്നതിനു പകരം ‘നന്മ നിറഞ്ഞ മറിയമേ സ്വസ്തി..’ എന്ന് ഉരുവിട്ട് ക്യാമറ പുറത്തെടുത്തു.

എനിക്ക് ഭയം കുട്ടികളെ ആയിരുന്നു, അവരെങ്ങാന്‍ ‘ഷൂട്ടിംഗ്‘ ശ്രദ്ധിച്ചാല്‍ എന്റെ കാര്യം കട്ടപ്പൊക! മുംതാസ് പക്ഷേ, അവരെ പേടിപ്പിച്ച് ഇരുത്തിയിരിക്കുന്നു. ഞാനും പേടിച്ചു പോയിരുന്നു, മുംതാസിന്റെ മുഖം ആദ്യം കണ്ടപ്പോള്‍. കാശു കൊടുക്കാത്തതിനു ‘കെട്ടിയവന്‍’ ആസിഡ് ഒഴിച്ചു, അങ്ങിനെ ബിസിനസ്സില്‍ നിന്ന് ഔട് ആയി അത്രെ! മുംതാസിന്റെ ഭീകരതയെ ഒഴിവാക്കി കുട്ടികളുടേയും അദ്ധ്യാപകരുടേയും ചിത്രങ്ങള്‍ ഒപ്പിയെടുക്കുന്ന തിരക്കില്‍ മുഴുകി ഞാന്‍.

ഒറ്റക്കട്ടിലിന്റെ മൂലയില്‍ ഇരിക്കുകയായിരുന്ന മുംതാസ് ഒരു മുന്നറിയിപ്പുമില്ലാതെയാണ് എന്റെ നേരെ ചാടി വീണത്. തോളില്‍ പിടിച്ച് എന്നെ താഴേക്ക് വലിച്ചിരുത്തി. കുട്ടികളുടെ പഠന നിലവാരം നിരീക്ഷിക്കാന്‍ നാലുകാലില്‍ ഒരുവന്‍ വാതില്‍ക്കല്‍. എന്നെ മറച്ച് പിടിച്ച് മറ്റവനെ ചീത്ത വിളിച്ച് പറഞ്ഞു വിടുകയായിരുന്നു മുംതാസ്.

ആവശ്യമുള്ള ഷോട്ടുകള്‍ കിട്ടിയെങ്കില്‍ നിറുത്തിക്കോളൂ എന്ന മാള്‍വികയുടെ ആജ്ഞ ഞാന്‍ ശിരസ്സാ വഹിച്ചു. ഈ ശിരസ്സ് എനിക്കിനിയും വഹിക്കണമല്ലോ! കുട്ടികളുടെ ഒപ്പം ഞാനും ചേര്‍ന്നു.

പാഠം ഒന്ന്: ‘മാജാ ഷാളാ’(എന്റെ വിദ്യാലയം). “ഇതാണോ മോന്റെ വിദ്യാലയം?” പുസ്തകത്തിലെ ചിത്രം ചൂണ്ടി ഞാന്‍ ചോദിച്ചു.

“ഞാന്‍ സ്കൂളില്‍ പോകാറില്ല,” വിഷാദം കലര്‍ന്ന സ്വരത്തില്‍ അവന്‍ മൊഴിഞ്ഞു.

“അതെന്തേ?”

“സ്കൂളില്‍ എല്ലാരും ഞങ്ങളെ കളിയാക്കും, ഞങ്ങളുടെ അമ്മമാര്‍ ജോലിക്ക് പോകുന്ന കാര്യവും പറഞ്ഞ്.” മറുപടി പറഞ്ഞത് അവന്റെ പെങ്ങള്‍ ആണ്.

സ്തബ്ധനായ ഞാന്‍ മാള്‍വികയുടെ നിര്‍ബന്ധത്തിനു വഴങ്ങി മാത്രം ആ കുട്ടികളുമായി കൂടുതല്‍ ഇടപഴകാനും അവരോടു സംസാരിക്കാനും ശ്രമിച്ചു. എല്ലാവരും സ്കൂളുകളില്‍ നിന്ന് ‘ഡ്രോപ് ഔട്സ്’. കാരണം ലളിതം, സഹപാഠികളുടെ കളിയാക്കലുകള്‍, കുറ്റപ്പെടുത്തലുകള്‍. മാളവികയും സംഘവും ഇവരെ വീടുകളില്‍ വന്ന് പഠിപ്പിക്കുക എന്ന ശ്രമകരമായ ദൌത്യം ഏറ്റെടുത്തിരിക്കുന്നു.

സ്വാര്‍ത്ഥന്‍ മാഷിനു ‘മറാഠി’ അറിയില്ല എന്ന് മനസ്സിലായപ്പോള്‍ എന്നെ പഠിപ്പിക്കാനായി അവര്‍ക്ക് താല്പര്യം. കളിച്ചും ചിരിച്ചും പഠിച്ചും, അനുവദിച്ച സമയം പോയതറിഞ്ഞില്ല. തിരികെയിറങ്ങാന്‍ നേരം ഒരു സംശയം മാത്രം ആ പയ്യന്‍ എന്നോട് ചോദിച്ചു, എന്റെ മനസ്സില്‍ ഒരു നൊമ്പരമായി ഇന്നും അവശേഷിക്കുന്ന ഒരു ചോദ്യം.

അമ്മമാര്‍ വൈകീട്ട് ‘വലിയ വലിയ പണക്കാരുടെ വീടുകളില്‍ വീട്ടുവേലയ്ക്ക് പോകുന്നതില്‍’ ആ കുട്ടികള്‍ക്ക് എതിര്‍പ്പില്ല. പയ്യന്റെ സംശയം ഇതായിരുന്നു, “ഭയ്യാ, ....... അമ്മീ ഇത്നാ മെയ്ക്കപ് ക്യൂം ലഗാക്കെ ജാത്തീ ഹെ?”

വീട്ടുജോലിക്ക് പോകുമ്പോള്‍ അമ്മ എന്തിനിത്ര മെയ്ക്കപ് അണിയുന്നു എന്നതിന്റെ ഉത്തരം ഇന്നവന്‍ മുതിര്‍ന്നപ്പോള്‍ മനസ്സിലാക്കിക്കാണും!

വ്യാഴാഴ്‌ച, മാർച്ച് 15, 2007

ദേ പിന്നേം വീണു

സ്വാര്‍ത്ഥന് കാറ്റുവീഴ്ച. കഴിഞ്ഞ തവണ വെള്ളത്തില്‍ തെന്നിയാണ് വീണതെങ്കില്‍ ഇത്തവണ ആര്‍ഭാടം അടികൊണ്ടിട്ടായിരുന്നു, കാറ്റടി കൊണ്ട്!

ട്രക്കൊരെണ്ണം വഴിയില്‍ കൊഴിഞ്ഞു. മെക്കാനിക്കിനെ കൊണ്ട് ചെന്ന് തല്‍ക്കാലം സെറ്റപ്പാക്കി വിട്ടു. മണല്‍ക്കാറ്റ് മൂലം അത്രയും നേരം കാറില്‍ നിന്നും ഇറങ്ങാന്‍ മടിച്ച സ്വാര്‍ത്ഥന്‍ വണ്ടി നീങ്ങാന്‍ തുടങ്ങിയപ്പോളാണ് അതോര്‍ത്തത്, ഒരു അത്യാവശ്യകാര്യം ഡ്രൈവറോട് പറയാനുണ്ടായിരുന്നു എന്ന്. വേഗം ഹോണടിച്ച് കാറില്‍ നിന്ന് ചാടിയിറങ്ങി. സിലോണ്‍ സ്റ്റേഷന്‍ മാത്രം പിടിക്കുന്ന ശ്രീലങ്കന്‍ ഡ്രൈവറോട്, അവനും സ്വാര്‍ത്ഥനും മാത്രം അറിയാവുന്ന അറബിയിലും ഹിന്ദിയിലും ഇംഗ്ലീഷിലും പറഞ്ഞത് ആ വഴി വന്ന കാറ്റ് ചൂണ്ടിക്കൊണ്ട് പോയി.

പത്തിരുപതടി നടക്കണം അവനെ ക്ലോസപ്പില്‍ കിട്ടാന്‍. ആദ്യ ചുവട് വച്ചതും, “ക്ലോസ് യൂര്‍ ഐസ്‌....” എന്ന് മൂളിപ്പാടി ഒരു കൊട്ട മണലും വാരിയിട്ട് അടുത്ത കാറ്റ്. കണ്ണടച്ച് പിടിച്ച്, മുന്നോട്ട് വച്ച ഇടതുകാലില്‍ ഊന്നി വലതുകാല്‍ തറയില്‍ നിന്നും ഉയര്‍ത്തി. അല്പം ഇസ്പീഡ് കൂടിയോ എന്നൊരു സംശയം, വലതന്‍ തറയില്‍ ആകുന്നതിനു മുന്‍പ് ഇടതന്‍ ഉയര്‍ന്നു കഴിഞ്ഞിരുന്നു. ഇതിനിടയില്‍ ചെരുപ്പൊരെണ്ണം എതിര്‍ടീമിലെ ജീന്‍സുമായി ഉടക്കി. ഇടതു തള്ളവിരലില്‍ ത്രിശങ്കു, കഴിഞ്ഞ തവണത്തെ അതേ ശങ്കു!

ഒരു തിര, പിന്നെയും തിര. പിന്നീട് വന്നതോ, വന്‍ തിര! വീശിയടിച്ച കാറ്റില്‍ പെട്ട് സ്വാര്‍ത്ഥ ദേഹം വായുവില്‍ ഉയര്‍ന്നു പൊങ്ങി, ദുബായ് വിമാനത്താവളത്തില്‍ ബംഗ്ലാദേശിന്റെ ബിമാനം പോലെ ദാണ്ടെ കിടക്കുന്നു ധിം ധരികിട ധോം!

എഴുന്നേറ്റ് കണ്ണ് തുറന്നപ്പോള്‍ കാണുന്നത് എങ്ങോ പറന്നകലുന്ന ചെരുപ്പിനെയാണ്. സ്വാര്‍ത്ഥനെ ചതിച്ചവനാണവന്‍, അങ്ങിനെ വിടാന്‍ പാടുണ്ടോ? പിന്നാലെ ഓടി കഴുത്തിനു കുത്തിപ്പിടിച്ച് കാല്‍ച്ചുവട്ടിലൊതുക്കി. തിരികെ നടക്കാന്‍ നേരം അറിഞ്ഞു വലതു കയ്യിലൊരു നീറല്‍, കാലിനൊരു ഞൊണ്ട്.... അയ്യോ, ഇടതുകയ്യിലിരുന്ന മൊഫൈല്‍ എന്തിയേ?

കല്ലിനും കട്ടയ്ക്കും മണലിനുമിടയില്‍ തിരഞ്ഞു, ദാ‍ കിടക്കുന്നു പാവം. ഭാഗ്യം, ഉടുപ്പ് മാത്രമേ കീറിപ്പൊളിഞ്ഞുള്ളൂ. കയ്യിലെടുത്ത് താലോലിച്ചപ്പോള്‍, “എനിക്കൊന്നും പറ്റീട്ടില്യന്നേ, വിഷമിക്കണ്ട, ഇത് ആദ്യായിട്ടൊന്നുമല്ലല്ലോ എന്നെ ഇങ്ങനെ...,” എന്നു പറഞ്ഞൊരു മണിനാദം. “ഭായ്, ഓക്കേ?” ട്രക്കില്‍ നിന്നും ഇറങ്ങാതെ ലവന്‍ ഫോണ്‍ ചെയ്യുന്നു‍! ശ്ശെടാ സ്വാര്‍ത്ഥ ബുദ്ധിയില്‍ എന്തേ ഇത് തോന്നാഞ്ഞത്!

“മാഫീ മുശ്കില്‍, തും ജാവോ(പോടാ പുല്ലേ),” എന്ന് പറഞ്ഞ് ഫോണ്‍ വച്ചു. മെല്ലെ ഞൊണ്ടി കാറിന്റെ വാതില്‍ തുറന്ന് സീറ്റിലേക്ക് ചെരിഞ്ഞു വീണു. കാലു പുറത്തേക്കിട്ട് പരുക്ക് പരിശോധിക്കുന്ന സമയം കൊണ്ട് തക്കം നോക്കിയിരുന്ന രേണു കാറ്റിന്റെ അകമ്പടിയോടെ കാറിനകം സ്വന്തമാക്കി. ഇനി അവളെ പറഞ്ഞൊഴിവാക്കാന്‍ 20 റിയാല്‍ വേറെ മുടക്കണം. വലതു കാലിന്റെ, കൃത്യം ബ്രെയ്ക്ക് ചവിട്ടുന്നതിന്റെ അരികിലായി മുറിഞ്ഞിട്ടുണ്ട്. അവിടെ തന്നെയാണ് വേദനയും.

ടിഷ്യൂ പേപ്പര്‍ ചുറ്റിയ കാലുമായി, 25 കിലോമീറ്റര്‍ ദൂരം ഉപ്പുറ്റികൊണ്ട് ബ്രെയ്ക്കും ആക്സിലേറ്ററും മാറി മാറി ചവിട്ടി ഒരു കണക്കിന് മുറിയിലെത്തുവോളം മനസ്സില്‍ കൂട്ടിക്കിഴിക്കലുകള്‍ നടക്കുന്നുണ്ടായിരുന്നു.

കാലിലൊട്ടിക്കാനുള്ള ബാന്‍ഡെയിഡ്, മൊബൈലിനു പുതിയ ഉടുപ്പ്, കാറു കഴുകാന്‍ 20 റിയാല്‍... എന്നിങ്ങനെ എല്ലാം കൂട്ടി 12 കൊണ്ട് പെരുക്കി, എകദേശം അഞ്ഞൂറു രൂപ. കാറില്‍ തന്നെ ഇരുന്ന് മറ്റവനെ ഫോണ്‍ വിളിച്ച് പറഞ്ഞിരുന്നെങ്കില്‍ ആകുമായിരുന്നത് അഞ്ച് രൂപ! പിന്നെ ആകെയുള്ള സമാധാനം, രണ്ടായാലും ബില്ല് കമ്പനി കൊടുത്തുകൊള്ളുമല്ലോ എന്നുള്ളത് മാത്രമാണ്!

ഞായറാഴ്‌ച, മാർച്ച് 11, 2007

ഏഡീബി-അഭയം-ഗാനമേള

വേലിയില്‍ കിടക്കുന്നത്
പ്രവാസികളില്‍ നിന്നും പണം പിരിച്ച് സര്‍ക്കാരിനു ലോണ്‍ ആയി നല്‍കാമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ടല്ലൊ. വേലിയിലുള്ളത് അവിടെത്തന്നെ കിടക്കുന്നതല്ലേ കൂട്ടരേ നല്ലത്. നികുതിപ്പണം പോലും നേരാംവണ്ണം പിരിച്ചെടുക്കാന്‍ കഴിവില്ലാത്ത സര്‍ക്കാരുകള്‍ക്ക് എന്ത് ഉറപ്പിന്റെ പുറത്താണ് ഈ വായ്പ നല്‍കുന്നത്?

ഇവര്‍ക്ക് ഏഡീബീ തന്നെയാണ് ഉചിതം. അവരാകുമ്പോള്‍ ബ്ലേഡ് മാ‍ഫിയാക്കാരേപ്പോലെ കഴുത്തിനു കുത്തിപ്പിടിച്ച് കാശ്‌ തിരികെ വാങ്ങിക്കൊള്ളും. നമ്മളെങ്ങാനും പണം കൊടുത്താല്‍, ‘ഗോവിന്ദ’!!

ക്വൊട്ടേഷന്‍
ആന തരാം, ചേന തരാം എന്നൊക്കെ പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു, “വേണ്ട, നിങ്ങടെ പറമ്പിന്റെ മൂലയില്‍ എവിടെയെങ്കിലും ചുരുണ്ട് കൂടാന്‍ അവസരം തന്നാല്‍ മതീ എന്ന്.”

അപ്പൊ അമ്മാവന്‍ പറഞ്ഞതെന്താ, “നീ ലവനെ മാത്രമല്ല, ലവന്റെ അര്‍ദ്ധ സഹോദരനേയും കൂട്ടുകാരനേയും തട്ടുക. എന്റെ ചങ്ങാതിയോട് പറഞ്ഞ് നിനക്ക് വേണ്ടതെല്ലാം ഞാന്‍ ഏര്‍പ്പാട് ചെയ്യാം.”

ഇപ്പൊ ദേ മൂന്നെണ്ണത്തിനേം തട്ടിയേച്ച് ഞാനും കുടുംബവും നിങ്ങടെ ചങ്ങാതിയുടെ വീട്ടുമുറ്റത്ത് വന്നു നില്‍ക്കുന്നു. “മൂന്ന് മാസം കഴിഞ്ഞു, തരാന്ന് പറഞ്ഞട്ട് ചേട്ടന്‍ തരാതിരിക്കരുതേ... അഭയം തരാതിരിക്കരുതേ...”

ഐസ്ക്രീം
കുട്ടികളുടെ കയ്യില്‍ ഐസ്ക്രീം കൊടുത്തിട്ട്, “ഇതു കഴിക്കരുത്, ഉരുകിയൊലിച്ച് തീരുന്നതുവരെ കണ്ടോണ്ടിരിക്കണം,” എന്ന് പറയുന്നതു പോലെയാണ് ഗാനമേളയ്ക്കിടെ ആടരുത് എന്ന് പറയുന്നത്.

യൂഏഈയില്‍ കഴിഞ്ഞ ദിവസം നടന്ന ഗാനമേള അടിയില്‍ കലാശിച്ചു എന്നറിഞ്ഞു. തുള്ളാന്‍ പാട്ട് മാത്രം പോരാ കള്ളും വേണം എന്നായാല്‍ എന്താ ചെയ്ക!

വെള്ളിയാഴ്‌ച, മാർച്ച് 09, 2007

യ്യോ‍ാ‍ാ‍ാ ന്റെ യാഹ്വേ... Yahoo! Apology Drama

ങ്ങള് ത്ര മൊയന്താണ്ന്ന് ഞമ്മളറിഞ്ഞില്ലാ ട്ടൊ! പ്പൊ ന്തായ്ക്ക്ന്ന് സംഭവം?

ഇങ്ങളും ഞമ്മളും കച്ചറ തൊടങ്ങ്യപ്പം ഇങ്ങള് പറഞ്ഞ്, അത് ഓലാണ്, ഇന്ത്യേലെ വലപ്പണിക്കാരാണ് ഇ പ്പരിപാട്യെല്ലം ഒപ്പിച്ചത്...ന്ന്. മാപ്പ് പറയണ്ടത് ഓലാണ് പൊലും!

ഞമ്മള് സമ്മയ്ക്കാണ്ടെ പ്രതിഷേധോം പരിപാടീം ആയിട്ട് അടിച്ച് പൊളിച്ച്. ഇങ്ങക്ക് കാര്യം മനസ്സിലായീന്ന് ഞമ്മള് വിശാരിച്ചി.

ഇപ്പൊ ന്താ കാണ്ന്ന്? ഇങ്ങളെ വലപ്പണിക്കാരന്നെ ഇങ്ങള്യും ഞമ്മള്യും മൊയന്താക്കാന്‍ നോക്കാണ്!!! ഞമ്മള് പണ്ടേ മൊയന്താണ്, ഇല്ല്യെങ്കീ ഇങ്ങളോട് അടീണ്ടാക്കണ്ടി
വരില്ല്യേനല്ലൊ! ഇങ്ങള് ഞമ്മളക്കാട്ടിലും വല്യ മൊയന്താണ്ന്ന് ഇപ്പൊ മന്‍സ്‌ലായ്ക്ക്ണ്. ഇല്ല്യാച്ചെങ്കില് ഇങ്ങളെ പ്രസ്താവനാന്ന് പറഞ്ഞ് എന്തുത്തോ കൊര്‍ച്ച് എയ്തിക്കൂട്ടീട്ട്
അട്ക്കളേന്റെ ഏതോ മൂലേല് ഇട്ട്ങ്ങായ്ട്ട് പോവാന്‍ ഇങ്ങക്ക് കഴിയ്യോ? അതിന് ഇങ്ങളെ വലപ്പണിക്കാര്ക്കേ പറ്റൂ.

ഓല്‍ക്കറിയാലോ ഇങ്ങക്ക് മലയാളം വായിക്കാനറിയൂലാന്ന്!!!

Dear readers, join the fun of apology bullshit!

What you do if you wanna say sorry against Ur ego? Write it on a sticky-note and paste it under the table. If your Mom/Dad ask you, "Did u said sorry to your sister?", you
can say YES and take the note from down the table and show them!

Exactly this is being done by Yahoo! (or it's content provider for Malayalam portal). They've prepared an apology and posted it in the Continental Corner of the portal. This
is my first time experience to see an apology coming under 'continental recipies' category.

Now I have real doubts about the content providers. Are they trying also to fool Yahoo!, along with the bloggers? It's obvious, Yahoo! uncle don't know to read Malayalam.
(I'm here, dear Yahoo!, if you want someone to read Malayalam for you. Simply mail me: swarthan @ gmail d.o.t com)

You guys are forcing me to do this again:



This is parody of the famous Yahoo! yodle. I'm posting this in protest of Yahoo!'s plagiarism. The above yodle simply means, "Shame Shame, Puppy Shame."

തിങ്കളാഴ്‌ച, മാർച്ച് 05, 2007

മ്മ്ടെ Yahoo!ന്റെ കൂവല്‍

യാഹൂ അമ്മാവന്റെ പൂമുഖത്ത് ചെന്ന് വാലില്‍(!) പിടിച്ചു വലിച്ചാല്‍ ഒരു നിലവിളി കേള്‍ക്കാം, പ്രസിദ്ധമായ യാഹൂ യോഡില്‍. പാവങ്ങളുടെ മേല്‍ കുതിരകയറിയശേഷമുള്ള ആനന്ദാരവമായും ഈയിടെ അത് മാറുന്നുണ്ടൊ? ബൂലോഗത്ത് നിന്നും കണ്ടവും നിലവും അടിച്ചു മാറ്റി സ്വന്തം പേരില്‍ തീറെഴുതുന്ന ഈ അമ്മാവനോട് ചോദിച്ചാല്‍ പറയും, “അട്ടപ്പാടിയിലെ വില്ലേജ് ആപ്പീസറോട് അന്വേഷിക്കാന്‍.” അങ്ങേരാണത്രേ ആധാരം തീറെഴുതിച്ചത്! അമ്മാവനോട് സ്വാര്‍ത്ഥനു പറയാനുള്ളത് ഇതാണ്...



This is parody of the famous Yahoo! yodle. I'm posting this in protest of Yahoo!'s plagiarism. The above yodle simply means, "Shame Shame, Puppy Shame." You don't deserve more, dear Yahoo!

(മുകളില്‍ ഞെക്കാനോ, ഞെക്കിയിട്ടും കേള്‍ക്കാനോ സാധിക്കാഞ്ഞവര്‍ ഇവിടെ ഞെക്കുക)

ഞായറാഴ്‌ച, ഫെബ്രുവരി 18, 2007

ക്യാപ്റ്റന്‍ കുക്

വളരെ വൈകിയാണ് കഴിഞ്ഞ ദിവസം സ്വാര്‍ത്ഥനും സഹനും ജോലി കഴിഞ്ഞെത്തിയത്. പതിവില്ലാത്തവിധം, ഊണ്‍ തയ്യാര്‍.

“കുക്കിനെ വച്ചു. ഇനി കൈ കഴുകി വന്നിരുന്നാല്‍ മതി,” കൃതജ്ഞതാ പ്രകാശനവും കാത്ത് മുദീര്‍(ബോസ്) വാതില്‍ക്കല്‍.

ആക്രാന്തത്തിനിടയില്‍ നന്ദിപ്രകടനത്തിന് എവിടെ സ്ഥാനം! ആവേശമൊന്നടങ്ങിയപ്പോള്‍, “പാത്രം കഴുകാന്‍ കൂടി ഒരാളെ കിട്ടിയിരുന്നെങ്കില്‍,” എന്ന് ഞങ്ങള്‍.

“ഉവ്വടാ, നിന്നെയൊക്കെ തേച്ചു കുളിപ്പിക്കാനും ഞാന്‍ ആളേ കൊണ്ടുവന്നു നിറുത്താം.”

വരും ദിവസങ്ങളില്‍ ആസ്വദിക്കാന്‍ പോകുന്ന ചൈനീസ്, കോണ്ടിനന്റല്‍ ഡിഷ്ഷുകള്‍ സ്വപ്നം കണ്ട് ആ രാത്രി ഡിഷൂം ഡിഷൂംന്ന് തള്ളി നീക്കി. വെളുപ്പിന് കട്ടന്‍ ചായയ്ക്കൊപ്പം, തലേന്ന് ബാക്കി വന്നത് ചൂടാക്കി പിടിപ്പിച്ച് യാത്രയായി.

ഒരു തുള്ളി വെള്ളം പോലും കുടിക്കാന്‍ കിട്ടാനില്ലാത്തിടത്ത് പെട്ടുപോയി ഉച്ചയ്ക്ക് ഒരുമണി വരെ. തലേന്ന് കണ്ട സ്വപ്നത്തിന്റെ തീവ്രത, പൊരിയുന്ന വയറിനോട് പലവട്ടം ഓതി, “ക്ഷമി, ക്ഷമി,” എന്ന്. ഹൈവേയിലെ ഭോജനശാലകളോടെല്ലാം ‘കല്ലീ-വല്ലീ’(പോട്ടെ പുല്ല്) പറഞ്ഞ് രണ്ടര മണിയോടെ കൈകഴുകി ഊണുമുറിയില്‍ പാഞ്ഞെത്തിയ ഞങ്ങള്‍, നിങ്ങള്‍ ആഗ്രഹിക്കുന്നതുപോലെ, ഇളിഭ്യരായി.

ഇനിയിപ്പൊ ഹോട്ടലിലും ചോറ് കിട്ടില്ല. നിരാശയാല്‍ നീറുന്ന വിശപ്പിന്റെ നെരിപ്പോടുമായി വെറുതേ അടുക്കളയിലേക്ക് എത്തി നോക്കി. ഭാഗ്യം, ആരോ ചോറ് വേവിച്ച് വച്ചിട്ടുണ്ട്. യുദ്ധകാലാടിസ്ഥാനത്തില്‍ കാര്യങ്ങള്‍ നീങ്ങി. ഫ്രിഡ്ജില്‍ പുനര്‍ജന്മം കാത്തുകഴിയുന്ന ഇന്നലെകളുടെ ബാക്കി‘പാ’ത്രങ്ങള്‍ക്ക് മോചനമായി. സഹന്‍ വക ഇന്‍സ്റ്റന്റ് തക്കാളിക്കറിയും സ്വാര്‍ത്ഥന്‍ വക ഉണക്കച്ചെമ്മീന്‍ വറുത്തതും സ്പെഷ്യല്‍. പതിനഞ്ച് മിനിറ്റുകൊണ്ട് ഊണ്‍ മേശമേല്‍ നിരന്നത് പഴയതും പുതിയതും പുതുക്കി പണിതതുമായ ആറ് തരം കറികള്‍. അച്ചാറും ഉപ്പിലിട്ടതും ആഡ് ഓണ്‍സ്.

“ഇതുകൂടി തീര്‍ക്കാമെടേ, ഇല്ലേല്‍ വൈകീട്ട് നമ്മള്‍ തന്നെ തിന്നണം,” ബാക്കിവന്ന ചോറ് തക്കാളിച്ചട്ടിയില്‍ ഇട്ട് പുരട്ടി, അവസാന വറ്റും അകത്താക്കിയെന്ന് ഉറപ്പ് വരുത്തി കൈവിരലുകള്‍ നക്കിത്തുടച്ച് ഏമ്പക്കവും വിട്ട് പുറത്തേക്ക്.

നിര്‍വൃതിയുടെ, സംതൃപ്തിയുടെ സമ്പൂര്‍ണ്ണ സാക്ഷാത്കാരത്തിനായി അര മണിക്കൂര്‍ നേരത്തേക്ക് ശയനമുറിയെ ലക്ഷ്യമാക്കി നീങ്ങുമ്പോള്‍ മുന്നില്‍ മുദീര്‍, “ഞാനിന്നലെ പറയാന്‍ മറന്നു, കുക്ക് വൈകീട്ട് മാത്രമേ വരൂ.”

“അപ്പൊ... ആരാ ചോറ് വച്ചത്?”

“ചോറ് ഞാനാ വച്ചത്, കറി നിങ്ങള്‍ വച്ചിട്ടുണ്ടാകും അല്ലെ? ഞാന്‍ അല്പം ഉറങ്ങിപ്പോയി...”

ശനിയാഴ്‌ച, ജനുവരി 27, 2007

കുഞ്ഞിപ്പാട്ടുകാര്‍

“നമ്മടെ മക്കളൊക്കെ അവരടെ കുഞ്ഞു ശബ്ദത്തില്‍ പാട്ട് പാടാറും കുഞ്ഞിക്കവിത ചൊല്ലാറും ഒക്കെല്ല്യെ.” അചിന്ത്യാമ്മ

നാട്ടില്‍ വിളിച്ചു പറഞ്ഞപ്പോള്‍ പുത്രന്മാരെ രണ്ടുപേരെയും വിളിച്ച് പാടിപ്പിച്ചതാ.

ഒന്നാം പാട്ട് : “പാഠം പഠിക്കുവാന്‍ ഞങ്ങളുണ്ട്...”
ആലാപനം(?): മൂത്ത പുത്രന്‍ ഡാനിയേല്‍

രണ്ടാം പാട്ട് : “കുഞ്ഞിപ്പൂച്ച...”
ആലാപനം(?): ഇളയ പുത്രന്‍ ഡേവിഡ്

ദൈര്‍ഘ്യം: പേടിക്കേണ്ട, 30 സെക്കന്റ് മാത്രം



Recorded at! Rolland Garros (റോളണ്ടിന്റെ ഗാരേജ് )
Audio Engineer! Francis Rolland D'Rose (ഞങ്ങടെ സ്വന്തം റോഡീ ബോയ് )

ഈ പാട്ടുകളുടെ ശരിയായ വരികള്‍ കൈവശമുള്ളവര്‍ കമന്റായി പോസ്റ്റാന്‍ അപേക്ഷ.

ചൊവ്വാഴ്ച, ജനുവരി 23, 2007

പിതൃദേവോ ഭവഃ

ബസ് കണ്‍സഷന്‍ കാര്‍ഡിലെ വിവരങ്ങള്‍ ‘ഡോക്ടര്‍ ലിപി’യില്‍ എഴുതുക ഞങ്ങളുടെ പതിവായിരുന്നു. ഒരുമാ‍തിരിപ്പെട്ട കണ്ട്രാവിമാര്‍ക്കോന്നും ഇംഗ്ലിഷ് അറിയില്ല എന്നതും, അഥവാ അറിഞ്ഞാല്‍തന്നെ വായിച്ചാല്‍ മനസ്സിലാകില്ല എന്ന ബോധ്യവുമാണ് ഇതിനു പ്രേരണയായത്.

“എവ്ടെയ്ക്ക്യാ? കാര്‍ട്ണ്ടാ?”

ധൈര്യസമേതം കാര്‍ഡെടുത്ത് തുറന്ന് കാണിച്ചാല്‍ ഒന്ന് പാളി നോക്കും, പിന്നെ എല്ലാം ഓക്കെ.

കലാലയത്തിനു കിഴക്കോട്ട് അന്ന് ബസ്സോടിത്തുടങ്ങിയിട്ടില്ല. എന്നിരുന്നാലും, ആ സ്ഥലപ്പേരു വച്ച കാര്‍ഡ് ഉപയോഗിച്ച് തെക്കോട്ടും വടക്കോട്ടും പടിഞ്ഞാട്ടുമുള്ള മിക്കവാറും ദേശങ്ങളിലേക്ക് സ്വാര്‍ത്ഥനും സംഘവും നിര്‍ഭയം യാത്രചെയ്തുപോന്നിരുന്നു.

ഒത്താല്‍ ഞങ്ങളേയും വിറ്റ് കാശ് മേടിക്കുന്ന ഒരുത്തനുണ്ടായിരുന്നു കൂട്ടത്തില്‍. ഞായറാഴ്ചകളില്‍ പോലും ‘സി’ കൊടുത്ത് യാത്ര ചെയ്യാന്‍ മിടുക്കന്‍. അതും, നീല ജലാശയത്തില്‍ നീന്തും ഹംസങ്ങളേക്കാണാന്‍ തൃശൂര്‍ ‘ഗിരിജ’ വരെ! ഭാരതത്തിന്റെ അതിര്‍ത്തികള്‍ കാത്തുസൂക്ഷിക്കാനുള്ള നിയോഗവുമായി ജീവിക്കുന്ന എന്‍സീസീ കേഡറ്റ് എന്ന ലേബലിലായിരുന്നു ഈ അവധിദിന സീ ഒപ്പിച്ചിരുന്നത്.

ഗ്രഹപ്പിഴമൂലം കണ്ടക്ടറാവേണ്ടിവന്ന ഒരു എമ്മേക്കാരന്‍ ഒരിക്കല്‍ നമ്മുടെ കക്ഷിയെ പൊക്കി.

“ഞാനും കൊറേ കോളേജ് കണ്ടതാടാ. ഈ കാര്‍ഡില്‍ പറഞ്ഞിരിക്കുന്ന സ്ഥലത്തേക്ക് മാത്രമേ സീ തരൂ”

നമ്മടാളുണ്ടോ വിടുന്നു, ഭാരതത്തിന്റെ ഐക്യം, അഖണ്ഡത, കരസേന, സായുധസേന, പരേഡ്, റിപബ്ലിക് ദിന പരേഡ് എന്നിവയേക്കുറിച്ചെല്ലാം ഒരു ഗംഭീര പ്രസംഗം തന്നെ ആ ബസ്സില്‍ നടത്തി കക്ഷി(ആളിന്നൊരു എണ്ണം പറഞ്ഞ വക്കീലാട്ടൊ!).

ഒടുവില്‍ ‘കിളി’ മുതലാളി ഇടപെട്ടു, “വിട്ടേക്കെടെക്ക്യേ, അവന്‍ പൊക്കോട്ടെ...”

ഗിരിജയെ ലക്ഷ്യം വച്ച് തൃശൂര്‍ റൌണ്ടില്‍ ഇറങ്ങാന്‍ നേരം നന്ദി സൂചകമായി കിളിമുതലാളിയെ നോക്കി ഒരു ആക്കിയ ചിരി ചിരിച്ചു ചുള്ളന്‍.

“ഇളിക്കല്ലെടാ #@$%*#*, നീയാ വേലായുധന്‍ മാഷ്ടെ മോനല്ലേ? അങ്ങേരെ ഓര്‍ത്തട്ടാ... ... ... ഇനി മേലാലീ വണ്ടീ കേറിയാ‍...”. സീറ്റിനടിയില്‍ നിന്നും ഉയര്‍ന്നുവന്ന ആ‍ കയ്യില്‍ ജാക്കീലിവര്‍ ഉണ്ടായിരുന്നു, വേലായുധന്‍ മാഷിന്റെ കയ്യിലെ ചൂരല്‍ പോലെ!

തിങ്കളാഴ്‌ച, ജനുവരി 08, 2007

ഒന്ന് സ്ലിപ്പി

ആര്‍ഭാടങ്ങളെ സ്വാ‍ര്‍ത്ഥന്‍ എന്നും അല്പം അകലത്തിലേ നിറുത്താറുള്ളൂ. പക്ഷേ ചിലപ്പോള്‍ അവ എന്നെ എടുത്ത് ഒക്കത്ത് വച്ച് കളയും! ഇന്ന് രാവിലെയും അത് സംഭവിച്ചു.

ഏഴര വെളുപ്പിന് കുളിക്കാന്‍ കയറിയപ്പോള്‍ വെറുതേ ഒരു തോന്നല്‍, അര മണിക്കൂര്‍ സമയമുണ്ട്, കുളിമുറി ഒന്ന് വൃത്തിയാക്കിക്കളയാം. ചൂടുവെള്ളം ബക്കറ്റിലേക്ക് കിനിഞ്ഞിറങ്ങുന്നതേ ഉള്ളൂ. മെല്ലെ മുക്കിലും മൂലയിലും നിന്നു തുടങ്ങി. ഇത്തിരിപ്പോന്ന വാഷ് ബേസിന്‍, അതിന്റെ കാലാകട്ടെ വല്യക്കാട്ടതും. അതിന്റെ ഇടയിലാണ് ‘കീഠാണു’വിന്റെ ഒളിസങ്കേതം. ബ്രഷിട്ട് പരമാവധി കുത്തിയിളക്കി. കഴിഞ്ഞ വെള്ളിയാഴ്ച സഹമുറിയന്‍ വൃത്തിയാക്കിയതാ. എന്നാലും ആ അരികുകളില്‍...

ബ്രഷിന് എത്താവുന്ന ഇടങ്ങള്‍ക്ക് ഒരു പരിധിയുണ്ട്. ഇനി ചെയ്യാവുന്നത് പല്ല് തേക്കുന്ന ബ്രഷ് ഉപയോഗിക്കുകയാ. പഴയതൊരെണ്ണത്തിന് ഇപ്പൊ എവിടെ പോകാന്‍. തല്‍ക്കാലം കാലിന്റെ തള്ള വിരല്‍ വച്ച് അഡ്ജസ്റ്റ് ചെയ്യാം. സംഗതി കൊള്ളാം, നല്ല റീച്ച് ഉണ്ട്. എന്നാല്‍ പിന്നെ ആര്‍ഭാടമായിക്കോട്ടെ എന്ന് കരുതിയ ആ ദുര്‍ബല നിമിഷം... നിലത്തൂന്നിയ ഇടതു കാല്‍ എന്നോട് ചോദിക്കാതെ ഒരുപ്പോക്കു പോയി. വിഘടിതനിമിഷത്തെ ത്രിശങ്കു, പിന്നെ എല്ലാം ക്ലിയര്‍ ആയി.

വായുവില്‍ താണു പൊങ്ങിയ സ്വാര്‍ത്ഥദേഹം ഒരു കച്ചിത്തുരുമ്പിനായി ദാഹിച്ചു. അതുവരെ എന്റെ തലോടല്‍ ഏറ്റ് സുഖിച്ചു നിന്ന വാഷ് ബേസിന്‍ എന്നെ പാടേ ഉപേക്ഷിച്ചു. മിനുസമേറിയ ചുമരോടിലൂടെ എന്റെ ഇടതുകൈ വഴുതിയപ്പോള്‍ വലതന്‍ കടുകിട വ്യത്യാസത്തിന് വാഷ് ബേസിനുമായി തെറ്റിപ്പിരിഞ്ഞു. പിന്നെ ബക്കറ്റ്, എനിക്ക് താങ്ങും തണലുമാകാന്‍, അതുവരെ ശേഖരിച്ച ചൂടുവെള്ളം പരവതാനിയാക്കി. ചന്തിയാണ്(പൃഷ്ടം എന്ന് ലോക്കല്‍‍!) ആദ്യം ഭൂമിയെ സ്പര്‍ശിച്ചത്. ചൂടുവെള്ളത്തിന്റെ ആദ്യാനുരാഗം നുകരാന്‍ ആ പ്രദേശത്തിനു ഭാഗ്യമുണ്ടായി. വീഴ്ചയുടെ പരമാവധി ആഘാതം ഏറ്റുവാങ്ങിയെങ്കിലും ആദ്യാനുരാഗത്തില്‍ പുളകിതമായതു കാരണം നല്ല സുഖം. അടുത്ത ഊഴം വലതു കൈമുട്ടിനായിരുന്നു. ഒന്നും പിടികിട്ടാഞ്ഞതിന്റെ ദേഷ്യം നിലത്ത് ഇടിച്ച് തീര്‍ത്തു പാവം. ഇതിനിടയില്‍ ബാക്കി ശരീരവും തറയിലെ ചൂടുവെള്ളത്തില്‍ പതിച്ചിരുന്നു.

എല്ലാം അവസാനിച്ചു എന്ന് ഞാന്‍ അശിച്ചു. വാതിലില്‍ തട്ടി മടങ്ങി നിന്നിരുന്ന ഇടതു കാല്‍ മെല്ലെ നീര്‍ത്തി. എന്നെ അതിശയിപ്പിച്ചുകൊണ്ട് എട്ട് അടി നീളമുള്ള കുളിമുറിയില്‍ ആ‍റടിയോളം തെന്നി ഞാന്‍ നീങ്ങി. ചൂടുവെള്ളത്തിലൂടെയുള്ള ആ വാട്ടര്‍ തീം പാര്‍ക്ക് അനുഭവം, തല ചുമരില്‍ ഇടിച്ചപ്പോള്‍ പൂര്‍ത്തിയായി. ഇനി എന്തു ചെയ്യാന്‍. ചെവി വട്ടം പിടിച്ചു. ഭാഗ്യം, മുറിയില്‍ ആരുമില്ല. അല്പനേരം ആസ്വദിച്ചങ്ങിനെ കിടന്നു. ഇനി ഈ ശരീരത്തില്‍ ഇളകാ‍നായി പിരികള്‍ ബാക്കിയില്ല എന്ന് സാവധാ‍നം മനസ്സിലായി. സുഖശയനത്തിനു ശേഷം എഴുന്നേറ്റിരുന്നു. ഇന്നിനി എവിടെയും പോകേണ്ട, റെസ്റ്റ് എടുക്കാം. യൂറോപ്യന്‍ അപ്പിപ്പാത്രം ഇല്ലാതിരുന്നത് ഭാഗ്യം, റെസ്റ്റ് റെസ്റ്റ്-ഇന്‍-പീസ് ആയിപ്പോയേനെ!

അകെ നനഞ്ഞാല്‍ തോര്‍ത്തി കയറുക എന്നൊരു ചൊല്ലുണ്ടല്ലോ! പുറത്തിറങ്ങിയപ്പോള്‍ സഹമുറിയന്‍ മുന്നില്‍,”ഡാ ഇത്രവേഗം നീ കുളിച്ചു കഴിഞ്ഞോ?”

ഞാന്‍ നേരത്തേ കുളിച്ചിറങ്ങിയതിന്റെ ആവേശം അവന്‍ തീര്‍ത്തത് ‘ടപ്പോ’ന്ന് എന്റെ പുറത്ത്. ആകപ്പാടെ ഇളകാന്‍ ബാക്കി നിന്നിരുന്ന എന്റെ തലയുടെ പിരിയും അതോടെ ഇളകി!

ചൊവ്വാഴ്ച, ഡിസംബർ 12, 2006

ഗെയിംസ്: ഷക്കീല തരംഗം

പതിനായിരത്തോളം കായികതാരങ്ങള്‍ പങ്കെടുക്കുന്ന ഏഷ്യന്‍ ഗെയിംസിനേക്കുറിച്ച് സ്വാര്‍ത്ഥനു വന്ന ഫോണ്‍കോളുകളെല്ലാം സാനിയ മോളേക്കുറിച്ചായിരുന്നു.

“സാനിയ വന്നോ?”
“സാനിയേടെ കളി എന്നാ?”
“സാനിയന്റെ ടിക്കറ്റ് കിട്ട്വോ ചങ്ങായീ?”
“ഇന്നലെ പോയിട്ട് ടിക്കറ്റ് കിട്ടീല്ല, അടുത്തതിനു ബുക്ക് ചെയ്ത് തരുമോ?”
“ഇയാളെന്താടോ സാനിയായെ കാണാന്‍ പോയില്ലേ?”

സുഹൃത്തിനു നിര്‍ബന്ധം സാനിയയുടെ കളി കാണണമെന്ന്. ഭാര്യ നാട്ടീന്ന് വിളിച്ച് പറഞ്ഞിരിക്കുന്നത്രേ, സാനിയ മോളുടെ ഫോട്ടോ എടുത്ത് കൊടുത്തയക്കാന്‍! നാട്ടിലെ പത്രമാസികകളില്‍ വരാത്തതോ സാനിയയുടെ ചിത്രം!

“വേണ്ട മോനേ വേണ്ട, നീ സാനിയയെ ഏത് രീതിയിലാ നോക്കുന്നത് എന്നറിയാനുള്ള ടെക്നിക്കാ!”

“എന്നാലും...”

“കളി കാണാന്‍ പൊയ്ക്കോ, ഗാലറിക്ക് മുകളില്‍ നിന്ന് ഒരു വൈഡ് ഫോട്ടോ എടുത്ത് അയച്ചാല്‍ മതി”

“എന്നാപ്പിന്നെ വേണ്ടല്ലേ?”

നാനൂറോളം മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ ഇവിടുള്ളോര്‍ക്ക് വല്യ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല. എന്നാല്‍ ഇതൊക്കെ കാണാനുള്ള ആളുകളോ! സാനിയായുടെ കാര്യത്തിലൊഴികെ, ജോലീം പണീമുള്ള ഒരാളും ആ വഴിക്കില്ല. സ്കൂളായ സ്കൂളൊക്കെ തേടിപ്പിടിച്ച് കുട്ടികളെ കളിക്കളത്തില്‍ എത്തിക്കാന്‍ ഏര്‍പ്പാട് ചെയ്യപ്പെട്ടവര്‍ പെടാപ്പാട് പെടുന്നു. പല മത്സരങ്ങള്‍ക്കും ടിക്കറ്റ് വെറുതേ കിട്ടിയ സ്വാര്‍ത്ഥനടക്കമുള്ള വളണ്ടിയര്‍മാരാകട്ടെ ഈ മഴയത്ത് വല്ലോണം വീട്ടീച്ചെന്ന് സുഖമായി കിടന്നുറങ്ങാന്‍ കൊതിക്കുന്നു. മഴയത്ത് ചുരുണ്ടുകിടന്നുറങ്ങുന്നതിലും വല്യ കായികാസ്വാദനം ജീവിതത്തില്‍ ഉണ്ടോ!

അങ്ങിനെയൊരാസ്വാദനത്തിനിടയ്ക്ക് വീണ്ടും ഫോണ്‍ കോള്‍, സാനിയാ മോളേക്കുറിച്ച്. ഇത്തവണ ശരിക്കങ്ങ് പ്രാന്തായി കേട്ടോ! ബിസിനസ് കടപ്പാടുകളുടെ ഭാഗമായി 6000 രൂപയുടെ ഉദ്ഘാടന ചടങ്ങിന്റെ ടിക്കറ്റ് ഓഫര്‍ ചെയ്തപ്പോള്‍ “എന്ത് ഗെയിംസെടേ? ആര്‍ക്കാ ഇതിനു നേരം?” എന്ന് ചോദിച്ചവരുടെ ശിങ്കിടിയാ ഇപ്പൊ സാറന്മാര്‍ക്കു വേണ്ടി 10 റിയാലിന്റെ സാനിയായുടെ ടിക്കറ്റ് ഉണ്ടോ എന്ന് ഫോണില്‍! ബിസിനസിനെ ബാധിക്കരുതല്ലോ, പരമാവധി സംയമനം പാലിച്ചു സ്വാര്‍ത്ഥന്‍.

“എടോ, കാര്യങ്ങള്‍ ഇപ്പൊ പഴയപോലെ അല്ല. സാനിയ അവളുടെ പാവാടയുടെ ഇറക്കം കൂട്ടി. തണുപ്പായതു കാരണം അരയ്ക്കൊപ്പമുള്ള സോക്സ് ഇട്ടാ കളി. അതു മാത്രമല്ല, താഴെ കോര്‍ട്ടിനു ചുറ്റുമുള്ള സീറ്റെല്ലാം വീഐപ്പികള്‍ക്കുവേണ്ടി നേരത്തേ ബുക് ചെയ്തിട്ടുണ്ട്. ഇനി ആകെ കിട്ടുക മുകളിലെ ഗാലറിയിലെ ടിക്കറ്റ് മാത്രമാ!”

“എന്നാപ്പിന്നെ വേണ്ടല്ലേ?”

ചൊവ്വാഴ്ച, ഡിസംബർ 05, 2006

ഗെയിംസ് - ഭാഷാന്തരം

ചുവന്ന പൊട്ടുള്ള ടാപ് തിരിച്ചാല്‍ ചൂടുവെള്ളം വരും, നീല പൊട്ടുകുത്തിയതില്‍ നിന്നും പച്ചവെള്ളവും. രണ്ടും ഒരുമിച്ചു തുറന്നാല്‍ രണ്ടും ഒരുമിച്ചു വരണം. എന്നാല്‍ സംഭവിക്കുന്നത് അതല്ല. ആദ്യം തിളയ്ക്കുന്ന ചൂട് വെള്ളവും പിന്നീട് മരവിപ്പിക്കുന്ന പച്ചവെള്ളവും വരും. അതു കഴിഞ്ഞ് ചൂടൂവെള്ളം, പിന്നെ വീണ്ടും തണുത്ത വെള്ളം. ‘ഒന്നിനു പോയവന്‍ രണ്ടും കഴിഞ്ഞിട്ട് വെള്ളം തൊടാതെ തിരിച്ചു’ പോരേണ്ട അവസ്ഥ. പ്രശ്നം ഗൌരവമുള്ളത്, പരിഹാര്യവും. പക്ഷേ സങ്കീര്‍ണ്ണവും ആസ്വാദ്യവും ആകുന്നത്, ഇത് അനുഭവിക്കുന്നയാള്‍ വക്കാരിനാട്ടുകാരനും കേള്‍ക്കുന്നയാള്‍ സ്വാര്‍ത്ഥനുമാകുമ്പോള്‍!

വളണ്ടിയര്‍ എന്നാല്‍ ഓള്‍‌റൌണ്ടര്‍ എന്നതാണ് ഞങ്ങളുടെ തട്ടകത്തിലെ അവസ്ഥ. ഇതു പോരാ‍ഞ്ഞ്, റിസപ്ഷനില്‍ ‍കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുള്ള ചിലതും ഞങ്ങളെ തേടിവരും. അങ്ങിനെ എത്തിയതാണ് ഈ ജപ്പാന്‍‌കാരന്‍. മൂന്ന് റൌണ്ട് പ്രകടനത്തിനു ശേഷമാണ് എന്റെ അടുത്തേക്ക് അയാള്‍ എത്തിപ്പെട്ടത്. പരിഭാഷകനോടൊപ്പമേ ഇതിനു മുന്‍പ് അദ്ദേഹത്തെ കണ്ടിട്ടുള്ളൂ. വര്‍ദ്ധിച്ച ആത്മവിശ്വാസത്തിന് ഉടമയായത് കാരണമാകാം, നേരിട്ട് മുട്ടിക്കളയാം എന്നങ്ങേര്‍ തീരുമാനിച്ചത്.

വക്കാരിസാന്‍ തുണൈ; കൈകൊണ്ട് ആംഗ്യം കാണിച്ച്, “എന്താ ചേട്ടാ കാര്യം?” എന്ന് തനി മലയാളത്തില്‍ ചോദിച്ചു. നാലാം റൌണ്ടിന് ആരംഭമായി, ചുള്ളന്‍ രണ്ട് കൈകൊണ്ടും തിരിച്ച് കാണിച്ചു.
“ഓ, ടാപ്, ടാപ് ”
“ഹാ, വെള്ളം, വെള്ളം”
ഇതുവരെ ‘വക്കാരിമഷ്ടാ’, ഇനി... നമ്മുടെ സുഹൃത്ത് ടാപ്പ് തുറക്കുന്നൂ... വെള്ളം ഒഴുകുന്നു. വീണ്ടും ടാപ്പ് തുറക്കുന്നൂ... വെള്ളം ഒഴുകുന്നു.
“വോക്കെ”
വീണ്ടും ടാപ്പ് തുറന്ന്, ഒഴുകുന്ന വെള്ളത്തില്‍ കാണിച്ച കൈ പെട്ടെന്ന് വലിച്ചു.
“ഓ, പൊള്ളിയല്ലേ!”
മ്യാന്മാറുകാരി റിസപ്ഷനിസ്റ്റ് യാ മിന്‍ കീചകവധം കഥകളി, വിദേശ ടൂറിസ്റ്റിനൊപ്പം കാണുന്ന മലയാളിയേപ്പോലെ അന്തവും കുന്തവുമില്ലെങ്കിലും എല്ലാം മനസ്സിലാകുന്ന മട്ടില്‍ നില്‍ക്കുന്നു.

നായകന്‍ വീണ്ടും ടാപ്പ് തുറന്നു, കൈ വലിച്ചു, വിറയ്ക്കുന്നതായി കാണിച്ചു.
“ഊം, പോരട്ടെ ഇങ്ങ്ട് ”
രണ്ട് എന്ന് ആംഗ്യം കാട്ടി കൈവിരലുകള്‍ കോര്‍ത്ത് ക്ലൈമാക്സിലേക്ക് കടന്നു. രണ്ടിനു പോകാന്‍ നേരം വെള്ളം കിട്ടുന്നില്ല എന്നാണോ! ഛെ ഛെ, അതല്ല, ജാപ്പാനി രംഗം വീണ്ടും അവതരിപ്പിച്ചു.
“വക്കാരിമഷ്ടാ! ചൂടുവെള്ളവും തണുത്ത വെള്ളവും ഒരുമിച്ച് വരുന്നില്ല അല്ലേ?”

‘വക്കാരിമഷ്ടാ’ എന്ന് കേട്ടപ്പോള്‍ തന്നെ അങ്ങേരുടെ മുഖത്ത് പ്രകാശം മിന്നി മറിഞ്ഞു. യാ മിന്‍‌നോട് ഞാന്‍ കാര്യം പറഞ്ഞു, വേണ്ടത് ചെയ്യാനുള്ള നിര്‍ദേശവും കൊടുത്തു.
“യൂ നോ ജാപ്പനീസ്!!”
“ഒന്ന് പോടി പെണ്ണേ, വേണമെങ്കില്‍ നിന്റെ നാട്ടിലെ ഭാഷയും ഞന്‍ പറയും”(മ്യാന്മറില്‍ ബൂലോഗര്‍ ആരെങ്കിലും ഉണ്ടോ?)

അടുത്ത ഊഴം ചീനക്കാരിയുടേത്. അവര്‍ക്ക് ഇംഗ്ലിഷ് അറിയാം - water, drink, night, hot, cold, ഇത്രയും! മഴ പെയ്തതോടെ തണുപ്പ് കൂടി. മുപ്പത്തഞ്ചാം നിലയില്‍ രാത്രി കുടിക്കാന്‍ ചൂടുവെള്ളം വേണമത്രേ. അതിനുള്ള സംവിധാനം ഇല്ലാത്തതിനാല്‍ റിസപ്ഷനില്‍ നിന്നും എന്റെ അടുത്തേക്ക് പാസ്.
“hot water – room – night?”
“no hot water – room :) ”
“night – cold :( ”
“bathroom – hot water?”
“yes, drink?”
അയ്യോ ചതിക്കല്ലേ, “no, no, no drink - - - drink bottle water”, ഞാന്‍ വേഗം അരസഞ്ചിയില്‍ നിന്ന് കുപ്പിവെള്ളം എടുത്ത് കാണിച്ചു. ടാപ്പ് വെള്ളം കുടിച്ച് വല്ല അസുഖവും വന്നുപെട്ടാല്‍... ആരു പറഞ്ഞിട്ടാ ടാപ്പ് വെള്ളം കുടിച്ചത് എന്ന ചോദ്യം ഉയര്‍ന്നാല്‍... എന്‍ കടവുളേ...!
“this bottle cold - - - night – hot water”, അവര്‍ കേഴുന്നു.
അടങ്ങ് പെങ്ങളേ, “bathroom – bucket – hot water?”
“yes”
“put bottle > > hot water - - - cold water > > hot water, magic!!!”

കുപ്പിവെള്ളം എങ്ങിനെ ചൂടാക്കിയെടുക്കാം എന്ന വിഷയത്തില്‍ ആംഗ്യഭാഷയില്‍ അധിഷ്ടിതമായ ആ പരിശീലന പരിപാടി ഭംഗിയായി അവസാനിച്ചു. പ്രതിഫലമായി ഇറുകിയ കണ്ണുകള്‍ക്കും ചതഞ്ഞ മൂക്കിനും താഴെ വിരിഞ്ഞ ആ മന്ദഹാസം ചേതോഹരമായിരുന്നു.

അറബി വനിത – ഇംഗ്ലിഷ് അസിസ്റ്റന്റ് - ഹിന്ദി ഡ്രൈവര്‍ - ഇത്തരം കോമ്പിനേഷന്‍ പലപ്പോഴും ഗതികിട്ടാത്ത ആത്മാക്കളായി ചുറ്റിത്തിരിയാറുണ്ട്. ഇവര്‍ക്കിടയിലാണ് കുട്ടരേ ഇന്ത്യന്‍ വളണ്ടിയര്‍മാരുടെ വില! ഭാ‍രത് മാതാ കീ....

ഇപ്പറഞ്ഞവരെല്ലാം വിവരോം വിദ്യാഭ്യാസോം ഇല്ലാത്തോരാണെന്ന് ധരിക്കരുതേ. താന്താങ്ങളുടെ രാജ്യങ്ങള്‍ക്ക് വേണ്ടി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്ന വിധഗ്ദരാണിവര്‍‍.

മൂന്ന് വിരലുകള്‍ ത്രികോണാകൃതിയില്‍ ചൂണ്ടി നിങ്ങളുടെ നേര്‍ക്ക് വരുന്ന കൊറിയക്കാരനെ എങ്ങിനെ നേരിടണം?
ഒരു അഡാപ്റ്റര്‍(മള്‍ട്ടി പ്ലഗ്) എടുത്ത് അയാള്‍ക്ക് നേരെ നീട്ടുക!

തിങ്കളാഴ്‌ച, നവംബർ 27, 2006

ഗെയിംസ് : ഉദ്ഘാടന ജഗപൊഗ

‘ഡ്രെസ് റിഹേഴ്സലി’നു ക്ഷണം കിട്ടിയപ്പോള്‍ എന്റെ മനസ്സില്‍ ആദ്യം ഉയര്‍ന്നുവന്നത് “അപ്പൊ ഇതുവരെ തുണിയില്ലാതെയായിരുന്നോ റിഹേഴ്സല്‍?” എന്ന വരിയിലെ അവസാനത്തെ ചിഹ്നമാണ്. ചോദിച്ചപ്പൊ പറയുന്നു ഇത് ‘ഫൈനല്‍ റിഹേഴ്സല്‍’ ആണെന്ന് ! ‍ബൂലോഗര്‍ക്കായി ഒരു ‘ഒളിഞ്ഞു നോട്ടം’ തരപ്പെടുത്താമെന്നു നിരൂപിച്ച് ഡീവീകാമും സംഘടിപ്പിച്ച് പോകനൊരുങ്ങിയപ്പോഴാണ് അറിയുന്നത്, ക്യാമറ പോയിട്ട് മൊബൈല്‍ ഫോണ്‍ വരെ ‘മംനു’. കാണാന്‍ പോകുന്ന പൂരം എങ്ങിനെ വേണേലും ആകട്ടെ, ഞാന്‍ കണ്ട ‘ഉടുപ്പിട്ട റിഹേഴ്സലി’ന്റെ ‘ഉയരവെളിച്ചം’ ദാ ഇവിടെ...

മഴമേഘങ്ങളെ കീറിമുറിച്ച് വലം വയ്ക്കുന്ന യന്ത്രപ്പക്ഷികളുടെ ആശീര്‍വാദത്തോടെ ഖലീഫാ സ്റ്റേഡിയത്തില്‍ കന്തൂറയും തഖിയയും ധരിച്ച 2500(50 X 50) വെള്ളരിപ്രാവുകള്‍, കത്തിച്ച കൈത്തിരികളാല്‍ ‘അസ്സലാം അലൈക്കും’ എന്നെഴുതി ഞങ്ങള്‍ക്ക് സ്വാഗതമോതി.

ഛായ്... ഈ എയ്ത്ത് ഞമ്മക്ക് പിടിക്കൂല മോനെ...

അന്നാ ഇക്കാ, ഇങ്ങള് കേട്ടോളീ... രണ്ട് എലിക്കോപ്റ്ററ് ഇണ്ടേയ്‌നു സ്റ്റേഡിയത്തിന്റെ മോള്‌ക്കൂടെ ചുറ്റിക്കളിക്ക്ന്ന്. താഴെ തോനെ കുണ്ടമ്മാര് പൂത്തിരി കത്തിച്ചിങ്ങയ്ട്ട് ‘അസ്സലാമു അലൈക്കും’ന്ന് എയ്തിക്കാ‍ട്ടി.

ഡാ ഗഡീ, നീ മര്യാദയ്ക്ക് പറയ്‌ണ്ണ്ട്രാ....

ഓ ശരി...

പിന്നെ അവര്‍ കഥ പറഞ്ഞു തുടങ്ങി. പണ്ട് പണ്ടൊരിടത്ത് ഒരു ബാലന്‍(മ്മ്ടെ ബാലന്‍ അല്ല) ഉണ്ടായിരുന്നു. അവന് ഒരു കുന്ത്രാണ്ടം കിട്ടി, ആസ്ട്രലോബ് (ഇതിന്റെ മലയാളം അറിയാവുന്നവര്‍ ഉണ്ടോ?). ചെക്കന്‍ വലുതായപ്പോള്‍ വഞ്ചിയില്‍ പായ കെട്ടി കൂട്ടുകാരേയും കൂട്ടി മുത്തുവാരാന്‍ പുറപ്പെട്ടു. അമ്മേം പെങ്ങമ്മാരും അവനെ യാത്ര അയയ്ക്കുന്നു. കുന്ത്രാണ്ടത്തിന്റെ സഹായത്തോടെ യാത്ര തുടരുന്ന അവര്‍ മുത്ത് കണ്ടെത്തുന്നു. പിന്നങ്ങോട്ട് അവന്റെ കൂട്ടുകാര്‍ മുത്തെടുക്കാന്‍ നടത്തുന്ന പങ്കപ്പാടാ. അത് കാണേണ്ട കാഴ്ചയാ കൂടപ്പിറപ്പുകളേ!

മുത്ത് വാരി മുകള്‍പ്പര‍പ്പിലേക്ക് നീന്തുന്നു അവര്‍. പൊടുന്നനെ കൊടുങ്കാറ്റ് വീശിയടിക്കുന്നു! കടല്‍ പ്രക്ഷുബ്ധമായി, പായ്‌വഞ്ചികളില്‍ കയറാന്‍ കഴിയാതെ അവര്‍ ആഴത്തിലേക്ക് വീഴുന്നു. അവിടെയതാ ഒരുകൂട്ടം ‘കോക്കാച്ചികള്‍’. അവറ്റകള്‍ കൂട്ടം കൂട്ടമായി വന്ന് അവന്റെ കൂട്ടുകാരെ ഒന്നൊഴിയാതെ തിന്നൊടുക്കി!

കാറ്റും കോളും അടങ്ങിയ കടലില്‍ ഏകനായി ദുഃഖാര്‍ത്തനായി നമ്മുടെ നായകന്‍. ഇനി എന്ത് എന്ന ചിന്തയോടെ കഴിയുന്ന അവന്റെ മുന്നിലതാ എന്നത്തേക്കാളും വലിയ അപകടമായി ‘കടല്‍ക്കിഴവന്‍’ പ്രത്യക്ഷപ്പെടുന്നു. തീ തുപ്പുന്ന കുന്തത്താല്‍ തന്നെ ആക്രമിക്കാന്‍ വരുന്ന ആ ഭീകര സത്വത്തെ നേരിടാന്‍ അവന്‍ വൃഥാ ശ്രമിക്കുന്നു. ഉദ്വേഗജനകമായ നിമിഷങ്ങള്‍... അവസാനം അവന്റെ രക്ഷയ്ക്കായി ‘സ്വര്‍ണ്ണപ്പരുന്ത് ’ വരുന്നു. കടല്‍ക്കിഴവനെ കീഴ്പ്പെടുത്തുന്ന പരുന്ത് നായകനെ കാലില്‍ കൊളുത്തി പറന്നുയരുന്നു.

തികച്ചും അപരിചിതമായ ഒരു ഭൂവിഭാഗത്താണ് സ്വര്‍ണ്ണപ്പരുന്ത് നായകനെ കൊണ്ടുചെന്നിറക്കുന്നത്, ഏഷ്യാ വന്‍കരയില്‍!

‘പട്ട് പാത’യില്‍ തുടങ്ങി ഏഷ്യയിലെ വിവിധ സംസ്കാരങ്ങളുടെ പ്രതിച്ഛേദം അവന്റെ മുന്നില്‍ മിന്നിത്തെളിയുകയാണ്. ഏഷ്യന്‍ സംസ്കാരത്തിന്റെ വൈവിധ്യത അതിന്റെ എല്ലാ വര്‍ണ്ണശബളിമയോടും കൂടി അവതരിപ്പിച്ചിരിക്കുന്നു. ആകെ വണ്ടറടിച്ചു പോയ അവന്റെ കാതില്‍ സ്വദേശത്ത് മകനേ കാത്ത് വിലപിക്കുന്ന അവന്റെ അമ്മയുടെ രോദനം മാറ്റൊലി കൊള്ളുന്നു. അവന്‍ നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിക്കുന്നു. പുതിയ കൂട്ടുകാര്‍ അവനെ ഒരുക്കുന്നു, പട്ടും സുഗന്ധദ്രവ്യങ്ങളും എന്നുവേണ്ട ഏഷ്യയുടെ സമ്പത്ത് മുഴുവന്‍ നല്‍കിയാണ് അവര്‍ അവനെ യാത്രയാക്കുന്നത്.

കടപ്പൊറത്ത് കാത്ത് നിക്കണ ഓന്റെ ഉമ്മാന്റേം പെങ്ങമ്മാരുടേം അടുത്തേക്ക് ഓന്‍ എത്തുന്നു. പിന്നങ്ങട് കല്യാണത്തിന്റെ സെറ്റപ്പണ്ടോ! പാട്ടും നൃത്തവുമായി അസ്സല് അറബിക്കല്യാണം. പുതിയ കൂട്ടുകാരെ ആദരിക്കാന്‍ കുതിരപ്പടയേത്തന്നെ ഇറക്കുന്നു ഞമ്മളെ പുയ്യാപ്ല. അടിച്ചുപൊളി നിക്കാഹ് അങ്ങനെ കയ്ഞ്ഞ്.

കൊച്ചനങ്ങിനെ കൊച്ചിന്റച്ചനായി! കുഞ്ഞിച്ചെക്കന്റെ മുന്നില്‍ പുതുയുഗത്തിന്റെ കുന്ത്രാണ്ടങ്ങളുടെ പ്രളയം. ശാസ്ത്രലോകത്തെ മുസ്ലിം കണ്ടുപിടുത്തങ്ങളില്‍ തുടങ്ങി വ്യവസായിക വിപ്ലവത്തിലൂടെ സഞ്ചരിച്ച് ഡിജിറ്റല്‍ യുഗത്തില്‍ എത്തി തലയെടുപ്പോടെ നില്‍ക്കുന്നു ചെക്കന്‍, അഥവാ ഖത്തര്‍. അതിന് കാരണമായതോ, പടച്ചവന്റെ ദാനമായ പ്രകൃതിവാതകത്തിന്റെ നിക്ഷേപവും.

പിന്നങ്ങോട്ട് ജഗപൊകയാണ് ചങ്ങായ്മാരേ, നമുക്കത് ഒന്നാം തീയതി ടീവിയില്‍ കാണാം. എന്നെ ഏറ്റവും ആകര്‍ഷിച്ചത് കലാവിരുന്നില്‍ ഉടനീളം ഉപയോഗിച്ചിരിക്കുന്ന സംഗീതമാണ്. അറേബ്യന്‍ താളത്തോട് ഇഴുകിചേരുന്ന വിധത്തില്‍ മനോഹരമായി സമന്വയിപ്പിച്ചിരിക്കുന്ന ഏഷ്യന്‍ സംഗീത ശാഖകള്‍! ജാക്കീ ചാനോടൊപ്പം വിശിഷ്ടാതിഥിയായി എത്തുന്നത് നമ്മുടെ പ്രിയപെട്ട പാട്ടുകാരി സുനീധീ ചൌഹാന്‍(മേരി ആവാസ് സുനോ ഫെയിം) ആണ്.

ഈ പരിപാടി കാണാന്‍ സാധിക്കാത്തവരുടെ ജീവിതത്തിന്റെ മുക്കാല്‍ പങ്കും നഷ്ടപ്പെട്ടു എന്നൊന്നും ഞാന്‍ പറയുന്നില്ല. എന്നാലും കാണണം, ഡിസംബര്‍ ഒന്നിന് ‍ഇന്ത്യന്‍ സമയം വൈകീട്ട് 8.30ന് നിങ്ങളോടൊപ്പം ഞാനും ഉണ്ടാകും ടീവിക്കു മുന്നില്‍. 6000 രൂപ കൊടുത്ത് ടിക്കറ്റെടുത്ത് ഈ പരിപാടി കാണാന്‍ എനിക്കെന്താ തലയ്ക്ക് ഓളമോ!

വ്യാഴാഴ്‌ച, നവംബർ 23, 2006

ഗെയിംസ്‌ വിശേഷങ്ങള്‍

‍ഏഷ്യന്‍ ഗെയിംസ്‌ അങ്ങിനെ പടിവാതില്‍ക്കല്‍ എത്തി. ഗെയിംസ്‌ വിശേഷങ്ങളുടെ ലൈവ്‌ അപ്ഡേറ്റിനായി 'ഇളംതെന്നല്‍', ഡാഫോഡില്‍സ്‌ സംഘത്തിലേക്ക്‌ ഒരു അപേക്ഷ വച്ചിരുന്നു. ഞാനും ഒരു ഏഷ്യന്‍ ഗെയിംസ്‌ 'വളണ്ടി' ആണല്ലോ എന്ന് അപ്പഴാണ്‌ ഓര്‍ത്തത്‌!

മാധ്യമ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട ചുമതലയാണ്‌ എനിക്ക്‌. അതുകൊണ്ടു തന്നെ ആദ്യം ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം, "അവര്‍ പലതും പറഞ്ഞ്‌ അടുത്ത്‌ കൂടും. ഒരു നിശ്ചിത അകലത്തില്‍ അവരെ നിറുത്തുക. അവര്‍ക്ക്‌ ആവശ്യമുള്ള വിവരങ്ങള്‍ നല്‍കാന്‍ മീഡിയാ സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌!" എന്നതാണ്‌. ഇത്രയ്ക്ക്‌ അപകടകാരികളാണോ നന്ദൂ(കാവാലം), ഈ മാധ്യമ പ്രവര്‍ത്തകര്‍? :) :) :)

വിശേഷങ്ങളിലേക്ക്‌:

കഴിഞ്ഞ എട്ടാം തീയതി ഗെയിംസ്‌ വില്ലേജില്‍ വളണ്ടിയര്‍മാരുടെ ഒത്തുചേരല്‍ ഉണ്ടായിരുന്നു. (നീലുവും[ഖത്തറിലെ മറ്റൊരു ഡഫോഡില്‍സ്‌ വളണ്ടിയര്‍] അതില്‍ പങ്കെടുത്തുകാണുമെന്ന് വിശ്വസിക്കുന്നു.) കായികതാരങ്ങള്‍ക്ക്‌ ഒരുക്കിയിരിക്കുന്ന സൗകര്യങ്ങള്‍ എല്ലാം അനുഭവിച്ചറിയാന്‍ കിട്ടിയ അവസരം! അതില്‍ ഏറ്റവും ഇഷ്ടപ്പെട്ടത്‌ ഫുഡ്ഡടി ആയിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ! അറേബ്യന്‍, സൗത്ത്‌ ഏഷ്യന്‍, ഈസ്റ്റ്‌ ഏഷ്യന്‍, കോണ്ടിനെന്റല്‍ എന്നു തുടങ്ങി വൈവിധ്യങ്ങളുടെ നീണ്ട നിര! റൂമില്‍ വന്ന് വിശേഷങ്ങള്‍ പങ്ക്‌ വച്ചപ്പോള്‍ സഹമുറിയന്മാര്‍ വാണിംഗ്‌ തന്നു, 'മേലാല്‍ കണ്ണീക്കണ്ടോടത്ത്‌ പോയി തീറ്റ കഴിഞ്ഞ്‌ വന്ന് ആ വിശേഷം ഇവിടെ വിളമ്പരുത്‌' എന്ന്. ആ ഒരു പ്രതിഷേധം സൃഷ്ടിച്ച വൈക്ലഭ്യത്തിലാണ്‌ ഈ പോസ്റ്റ്‌ വൈകിയത്‌.

അപ്പൊ പറഞ്ഞു വന്നത്‌ ഫുഡ്ഡടിയേക്കുറിച്ചാണ്‌ (അതല്ലാതെ വേറെ എന്ത്‌ പറയാന്‍!). 4000 പേര്‍ക്ക്‌ ഒരുമിച്ചിരുന്ന് പെരുമാറാവുന്ന ഊട്ടുപുര! 'ഉപ്പുമാവു' മുതല്‍ 'പെന്നെ കാര്‍ബൊണാറ' വരെ, 'പാവ്‌ ബാജി' മുതല്‍ 'അബകാഡൂ മാഹ്തഹീനാ' വരെ ഇവിടെ ലഭ്യം. കളിക്കാര്‍ക്ക്‌ വായിച്ചു നോക്കി തിന്നാന്‍ എല്ലാ ഭക്ഷ്യവസ്തുക്കളുടേയും പേരും വീട്ടുപേരും ചെല്ലപ്പേരും കൂടാതെ കലോറി, പാണ്ടിലോറി, വൈറ്റമിന്‍, ബ്ലാക്കമിന്‍ എന്നു തുടങ്ങി വിലവിവരപ്പട്ടികപോലെ നീണ്ട ലിസ്റ്റ്‌ എല്ലാ തട്ടുകടയ്ക്കു മുന്നിലും പ്രദര്‍ശിപ്പിച്ചിരിക്കുന്നു. അതു വായിച്ച്‌ 'ബ്ലിങ്കസ്യ' എന്ന അവസ്ഥയിലെത്തുന്ന പാവം അത്‌ലീറ്റുകളെ സഹായിക്കാന്‍ പോഷകാഹാര വിദഗ്ധരുടെ സേവനം സദാ ലഭ്യം. ആര്‍ക്ക്‌ വേണം അവരുടെ സേവനം! ഞാനങ്ങനെ താലവുമെടുത്ത്‌ തലങ്ങും വിലങ്ങും നടന്നു. തിരക്കില്ലാത്തിടത്ത്‌ പോയി വിളമ്പുകാരോട്‌ കുശലം പറഞ്ഞ്‌ എല്ലാം ഇത്തിരീശെ ഇത്തിരീശെ എടുത്തുകൊണ്ട്‌ വന്ന് ആക്രമണം തുടങ്ങി. അനുവദിച്ചിരുന്ന സമയം ഒരു മണിക്കൂര്‍, എല്ലാ തട്ടുകടയിലും കയറി ഇറങ്ങിക്കഴിഞ്ഞപ്പോഴേക്കും ഒന്നര മണിക്കൂര്‍ കഴിഞ്ഞു! ബാക്കി വൈകീട്ടും നാളെ രാവിലെയും ആകാം എന്ന് ആശ്വസിച്ച്‌ ഞാന്‍ പ്രയാണം തുടര്‍ന്നു.

ഓ പ്രയാണം! അതു പറഞ്ഞില്ല അല്ലെ! രാവിലെ മുതല്‍ തുടങ്ങിയതാ, കായിക ഗ്രാമം ചുറ്റിക്കാണുവാന്‍. എല്ലാവരേയും ടീമായി തിരിച്ചിരിക്കുന്നു. ഞാന്‍ ഇന്തോനേഷ്യന്‍ ടീം അംഗം! ഉച്ച ഭക്ഷണം കഴിഞ്ഞ്‌ പുല്‍ത്തകിടിയില്‍ വിശ്രമിക്കാനായി പോകുമ്പോള്‍ എതിരെ വരുന്നു 'ഇന്ത്യന്‍' ടീം. ടീമിനെ നയിക്കുന്നത്‌ ഒരു ആസ്ത്രേലിയക്കാരി. ത്രിവര്‍ണ്ണ പതാക ഏന്തിയിരിക്കുന്നത്‌ അറബ്‌ വംശജന്‍! നൂറുകണക്കിനു അംഗങ്ങള്‍ ഉള്ള ടീമില്‍ ഭൂരിഭാഗവും ഫിലിപ്പീനാകള്‍, ഇന്ത്യക്കാരായി വിരലിലെണ്ണാവുന്ന 'മല്ലു'കള്‍!

എന്തൊക്കെ സൗകര്യങ്ങള്‍ ഉണ്ടായിട്ടും എന്താ കാര്യം, ഒരു ചായ വേണമെങ്കില്‍ സ്വയം ഉണ്ടാക്കി കുടിക്കണം! ഞാന്‍ മെനക്കെടാനൊന്നും നിന്നില്ല, ചില്ലു ജാറയില്‍ 'കോള്‍ഡ്‌ കോഫി' കിടന്നു തിളയ്ക്കുന്നു. എന്നാല്‍ അതാകട്ടെ എന്നു കരുതി, വെറുതേ ടാപ്‌ തിരിച്ചാല്‍ മതിയല്ലോ! സധനം പക്ഷേ അടിപൊളി ആയിരുന്നു.

ഉച്ചഭക്ഷണസമയത്ത്‌ ചിലര്‍ ഓരോ കിലോ വരുന്ന മുന്തിരിക്കുലകള്‍ ചുമന്നുകൊണ്ടു വന്ന് കാല്‍ ഭാഗം പോലും തിന്നാന്‍ സാധിക്കാതെ കളയുന്നുണ്ടായിരുന്നു. പാവങ്ങള്‍, ആക്രാന്തം കൊണ്ടാകും എന്നു ഞാന്‍ ആശ്വസിച്ചു. ഇപ്പറഞ്ഞവരില്‍ ചില 'മല്ലു'കളും ഉണ്ടായിരുന്നു ട്ടോ. അത്താഴ സമയത്ത്‌ മനസ്സിലായി, 'മല്ലു'കള്‍ ഒന്നുമല്ലെന്ന്. ചില അറബികള്‍ ക്രിക്കറ്റ്‌ ബാറ്റ്‌ പോലുള്ള(ഇത്തിരി കുറയ്ക്കാം) സാന്റ്‌വിച്ചുകള്‍ അഞ്ചുപത്തെണ്ണം ഒരുമിച്ച്‌ ചുമന്നുകൊണ്ടു വന്ന് അവിടെയും ഇവിടെയും കടിച്ചു നോക്കി മേശമേല്‍ കുന്നുകൂട്ടി ഇടുന്നുണ്ടായിരുന്നു. കൂടെ, അബദ്ധത്തില്‍ എടുത്തുപോയ വെജിറ്റബിള്‍ ജ്യൂസുകളും!

'മൗലികവാദി'യുടെ കൂട്ടുകാരന്‍ ആരിഫ്‌ സലാമിനെ പരിചയപ്പെടുകയായിരുന്നു ഉറങ്ങുന്നതിനു മുന്‍പുള്ള ഏക ദൗത്യം. ബ്ലോഗ്‌, പിന്മൊഴി, വരമൊഴി, ഇളമൊഴി എന്നൊന്നും പറഞ്ഞ്‌ ആ പാവത്തിനെ വധിക്കാന്‍ നിന്നില്ല. 'സ്കൈ സോണില്‍' രണ്ടാം നമ്പര്‍ കെട്ടിടത്തിലെ 5Bയില്‍ സുഖശയനം.

വെളുപ്പിനു തന്നെ എഴുന്നേറ്റ്‌ കുളിച്ച്‌ കുട്ടപ്പനായി വീണ്ടും നമ്മുടെ പ്രിയപ്പെട്ട ഊട്ടുപുരയിലേക്ക്‌.

"ഉപ്പുമാവുണ്ടോടെ?"

"ഉണ്ട്‌ സര്‍."

"എന്നാലൊരു അര സ്പൂണ്‍..." ഇനിയും ഒരുപാടുണ്ട്‌ രുചിച്ചു നോക്കുവാന്‍. തലേന്നത്തേക്കാളും വേഗത്തില്‍, ഒരു മണിക്കൂറിനുള്ളില്‍, പരമാവധി തട്ടുകടകള്‍ കയറി ഇറങ്ങി സ്ഥലം കാലിയാക്കി.

ഇതി വാര്‍ത്താഃ

വ്യാഴാഴ്‌ച, സെപ്റ്റംബർ 28, 2006

റമദാന്‍ കരീം

കഴിഞ്ഞ വര്‍ഷം റമദാന്‍ മാസത്തിലായിരുന്നു സ്വാര്‍ത്ഥന്‍ ദോഹ ഡ്രൈവിംഗ് സ്കൂളില്‍ ചേര്‍ന്നത്. തിരക്ക് കുറഞ്ഞ സമയത്തെ പഠിത്തമായിരുന്നത് കാരണം ഉസ്കൂള് വണ്ടി വരവിനു മാത്രമേ തരപ്പെടാറുണ്ടായിരുന്നുള്ളൂ. തിരിച്ചുപോക്കിനു ‘മശ്കൂര്‍ വണ്ടി’ തന്നെ ശരണം. ഹൈവേയില്‍ ചീറിപ്പായുന്ന വണ്ടികള്‍ക്ക് വെറുതേ കൈ കാണിക്കുക, ആരെങ്കിലും ദയ തോന്നി നിറുത്തി കയറ്റിക്കൊണ്ട് പോകും. ഇറങ്ങുമ്പോള്‍ അവരുടെ മുഖത്തു നോക്കി പല്ലിളിച്ച് ‘മശ്കൂര്‍’(നന്ദി) എന്ന് പറഞ്ഞാല്‍ മതി. ഇതാണ് മശ്കൂര്‍ വണ്ടി.

കാറ്റുള്ള ദിവസങ്ങളില്‍ പാതയോരത്ത് കാത്തു നില്‍ക്കുക വളരെ ദുഷ്കരമാണ്, കണ്ണ് തുറക്കാന്‍ കൂടി സാധിക്കാത്ത തരം പൊടിക്കാറ്റായിരിക്കും വീശുക. കയറി നില്‍ക്കാന്‍ ഒരിടം പോലും ഉണ്ടാവില്ല. ഇടതുകരം കൊണ്ട് കണ്ണു പൊത്തി വലതുകരം നീട്ടിപ്പിടിച്ച് ഒരേ നില്‍പ്പ്. കരുണാമയര്‍ വണ്ടി നിറുത്തി കയറ്റിക്കൊണ്ട് പോകും, ഇല്ലെങ്കില്‍ നിന്ന് പൊടിപിടിക്കാനാകും വിധി.

പൊതുവേ ലാന്‍ഡ് ക്രൂയിസര്‍, റെയ്ഞ്ച് റോവര്‍, ലെക്സസ്, ഹമ്മര്‍ മുതലായവയ്ക്കൊന്നും കൈ കാണിക്കാരില്ല; നമ്മളെയൊന്നും കയറ്റാനുള്ള യോഗ്യത അവര്‍ക്കായിട്ടില്ല! എങ്കിലും കാറ്റുള്ള ഒരു ദിവസം മുന്നില്‍ വന്ന് നിന്നത് ലെക്സസില്‍, പ്രായം ചെന്ന ഒരറബി; ബെഹറിനില്‍ നിന്നും കുടിയേറിയ വ്യക്തി. ഖത്തറില്‍ നിന്നും ബഹറിനിലേക്ക് പണിയുവാന്‍ പോകുന്ന പാലത്തേക്കുറിച്ചും അതു വന്നാല്‍ തങ്ങള്‍ക്കുണ്ടാകുവാന്‍ പോകുന്ന സൌകര്യങ്ങളേക്കുറിച്ചും ഇറങ്ങുന്നതുവരെ വാതോരാതെ അദ്ദേഹം സംസാരിച്ചു. ഇറങ്ങുന്നതിനു മുന്‍പ് ‘മശ്കൂര്‍’ പറയാന്‍ ഞാന്‍ മറന്നില്ല.

അടുത്ത ഊഴം ലാന്‍ഡ് ക്രൂയിസറിനായിരുന്നു, ഖത്തറി പയ്യന്‍. എന്റെ പേര് കേട്ടപ്പോള്‍ സീറ്റിനിടയിലെ പെട്ടി തുറന്ന് പെപ്സിയും ബര്‍ഗ്ഗറും സമര്‍പ്പിച്ചു. “എനിക്ക് നോമ്പാണ്”, ഞാന്‍ പുഞ്ചിരിച്ചുകൊണ്ട് നിരസിച്ചു. “ബട്...യൂ ക്രിസ്ത്യന്‍..?”, അവന് അത്ഭുതം. യാത്രയില്‍ അവന്‍ അവനേക്കുറിച്ച് പറഞ്ഞു, നോമ്പ് കാരണം വീട്ടില്‍ നിന്നും പുറത്ത് നിന്നും ഒന്നും കിട്ടില്ല. ആവശ്യമുള്ള സാധനങ്ങള്‍ രാത്രിയില്‍ വാങ്ങി വണ്ടിയില്‍ സൂക്ഷിക്കും, വിശക്കുമ്പോള്‍ വണ്ടിയുമെടുത്ത് കറങ്ങാന്‍ ഇറങ്ങും. ദോഹയില്‍ നിന്നും വടക്കേ തെരുവ് വഴി അല്‍ഖോറിലേക്കും തിരിച്ച് പടിഞ്ഞാറന്‍ പാതയിലൂടെ ദോഹയിലേക്കുമുള്ള 150 കിലോമീറ്റര്‍ കഴിയുമ്പോഴേക്കും വിശപ്പ് ഏതാണ്ട് ശമിച്ചിട്ടുണ്ടാകുമത്രേ! അവന്റെ നിഷ്കളങ്കതയ്ക്ക് ‘മശ്കൂര്‍’ പറഞ്ഞ് ഞാനിറങ്ങി.

ഫ്രീവിസക്കാരന്‍ പോലീസിനേയും സീഐഡിയേയും എപ്പോഴും കരുതിയിരിക്കണം എന്നാണല്ലോ. സ്വകാര്യവാഹനം മുന്നില്‍ നിറുത്തിയപ്പോള്‍ പോലീസാകുമെന്ന് ഞാനൊരിക്കലും കരുതിയില്ല. കയറിയിട്ട് പിന്നെ ഇറങ്ങാന്‍ പറ്റുമോ, യൂണിഫോമിലാണ് കക്ഷി. വിശദമായ പരിചയപ്പെടലിനു ശേഷം അദ്ദേഹത്തിനു ജിജ്ഞാസ, ഞാനെന്തിനു നോമ്പെടുക്കുന്നു എന്ന്. നോമ്പിലൂടെയുള്ള ശാരീരിക സൌഖ്യവും സംതൃപ്തിയും മാത്രമേ ഞാന്‍ ലക്ഷ്യമാക്കുന്നുള്ളൂ എന്ന് തുറന്നു പറഞ്ഞു. ‘മശ്കൂര്‍’നു പകരമായി ഇസ്ലാമിനെക്കുറിച്ച്, എനിക്കറിയാവുന്ന ഭാഷകളിലെല്ലാമുള്ള പുസ്തകങ്ങളും ഒപ്പം ആശീര്‍വാദവും അദ്ദേഹം നല്‍കി. പുസ്തകത്തില്‍ നിന്ന് ചില കാര്യങ്ങള്‍ മനസ്സിലായി. റമദാന്‍ മാസം ചെയ്യുന്ന പുണ്യപ്രവര്‍ത്തികള്‍ക്ക് മൂല്യം വളരെയേറെയാണ്, ലക്സസ് അറബിക്ക് വീണ്ടും ‘മശ്കൂര്‍’. ഖത്തറി പയ്യന്‍ ചെയ്തതും ശരി, യാത്രാക്കാരന് നോമ്പ് ബാധകമല്ല!!

നോമ്പ് ശാരീരിക സൌഖ്യം മാത്രമാണോ നല്‍കുന്നത്? പുണ്യവും കൂടെ ലഭിക്കും എന്നാകും വിശ്വാസിക്ക് പറയാനുള്ളത്. എനിക്ക് പറയനുള്ളത്, കഴിഞ്ഞ റമദാന്‍ നോമ്പനുഷ്ടിച്ച ഞാന്‍ ആദ്യ ടെസ്റ്റില്‍ തന്നെ ഡ്രൈവിംഗ് ലൈസന്‍സിനു യോഗ്യത നേടി. നാട്ടില്‍ കൊടികുത്തിയ ഡ്രൈവര്‍മാര്‍ അഞ്ചും ആറും തവണ ടെസ്റ്റില്‍ പൊട്ടുമ്പോഴാണ് ഇത്. ഇത്തവണ ലക്ഷ്യം അറബി പഠനമാണ്. ഏവര്‍ക്കും റമദാന്‍ കരീം...

വെള്ളിയാഴ്‌ച, സെപ്റ്റംബർ 15, 2006

അഷ്ടമിരോഹിണിനാളില്‍

അഷ്ടമിരോഹിണിനാളില്‍

1152 ചിങ്ങം 31, ജന്മാഷ്ടമി. തൃശൂര്‍ നഗരം ഉണ്ണിക്കണ്ണന്മാരെ വരവേല്‍ക്കാന്‍ തയ്യാറെടുക്കുകയാണ്‌. യുദ്ധരംഗത്തെ ജാഗ്രതയോടെ രണ്ട്‌ മുന്‍ പട്ടാളക്കാര്‍ മിഷ്യാനാശ്പത്രിയിലെ ഓപ്പറേഷന്‍ തിയറ്ററിനു മുന്നിലുണ്ട്‌. ഒന്ന് എന്റെ അപ്പന്‍, ജോസേട്ടന്‍. മറ്റേയാള്‍ എന്റെ അമ്മേടെ അപ്പന്‍, ഈനാശേട്ടന്‍. (ഇവരിവിടെവരെ എത്തിപ്പെട്ടതിനേക്കുറിച്ച്‌ മുന്‍പ്‌ എഴുതിയിരുന്നു.)

പെന്‍ഷനടിച്ച ഇനാശേട്ടനും പെന്‍ഷനടിക്കാത്ത ജോസേട്ടനും കൂട്ടായി, ടെന്‍ഷനടിച്ചുകൊണ്ട്‌ പരിവാരങ്ങളും എത്തിയിട്ടുണ്ട്‌. ആശുപത്രിയിലാണെങ്കില്‍ റോസ്യേട്ത്ത്യാരുടെ(അമ്മാമ്മ) അഭിപ്രായത്തില്‍, 'തിക്കും തെരക്കും തുപ്രാട്ട്‌ വെളക്കും'!

അന്തോണീസു പുണ്യാളനില്‍ തുടക്കമിട്ട നേര്‍ച്ച കാഴ്ചകള്‍ താഴേക്കാട്‌ മുത്തപ്പന്‍, കൊരട്ടി മുത്തി, എടപ്പിള്ളി ഗീവര്‍ഗ്ഗീസ്‌ സഹദാ, പിണ്ടിപ്പെരുന്നാള്‍ ബ്രാന്‍ഡ്‌ അമ്പാസ്സഡര്‍ സെബസ്ത്യാനോസ്‌ പുണ്യാളന്‍ എന്നുവേണ്ട, നേരം വൈകുംതോറും കൊച്ചിയിലെ കൂനന്‍ കുരിശു മുത്തപ്പന്‍, മലയാറ്റൂര്‍ പൊന്നിന്‍ കുരിശുമല മുത്തപ്പന്‍, വേളാങ്കണ്ണി മാതാവ്‌ എന്നിവരിലേക്കും നീണ്ടു.

നേര്‍ച്ച കാഴ്ചകള്‍ക്ക്‌ വിരാമമിട്ടുകൊണ്ട്‌ ഒടുവില്‍ ആ സദ്‌വാര്‍ത്ത വിളംബരം ചെയ്യപ്പെട്ടു, "വടക്കുംനാഥന്റെ പട്ടണത്തില്‍ മേരീജോസ്‌ ദമ്പതികള്‍ക്കായിതാ അഷ്ടമിരോഹിണി നാളില്‍ ഒരു പുത്രന്‍ ജനിച്ചിരിക്കുന്നു". മാലോകര്‍ ആനന്ദാശ്രു പൊഴിച്ചു. പ്രസവ വാര്‍ഡിനു മുന്‍പില്‍ ഊഴം കാത്തു കഴിയുന്ന എല്ലാവരും ആ സന്തോഷം പങ്കുവച്ചു.

അകത്ത്‌ ഒരു അങ്കം തന്നെ കഴിഞ്ഞിരുന്നതിനാല്‍ ഉടനെ അമ്മയേയും കുഞ്ഞിനേയും കാണുവാന്‍ ആര്‍ക്കും അനുവാദമുണ്ടായിരുന്നില്ല. ആറ്റുനോറ്റുണ്ടായ ഉണ്ണിയെ ഒരുനോക്ക്‌ കാണുവാനുള്ള ആശ ഉള്ളിലൊതുക്കി, പഴയ പട്ടാളക്കാരന്റെ നിര്‍ദ്ദേശപ്രകാരം എല്ലാവരും കാന്റീന്‍ ലക്ഷ്യമാക്കി നീങ്ങി. ഇടക്കാലാശ്വാസമായി ചായയും വടയും കഴിച്ച്‌ ഉണ്ണിവാവേടെ അമ്മയ്ക്ക്‌ ഏറ്റവും ഇഷ്ടള്ള പഴംപൊരിയുമായി മടങ്ങി വന്ന സംഘം കാത്തിരിപ്പ്‌ തുടര്‍ന്നു. പ്രസവ മുറിയുടെ വാതില്‍ ഒന്നനങ്ങിയാല്‍, ഒരു കുഞ്ഞു കരച്ചില്‍ അതിലൂടെയെങ്ങാന്‍ പുറത്തേക്കെത്തിയാല്‍ ആ മുഖങ്ങളില്‍ വിസ്മയത്തിളക്കം.

പിറുപിറുത്തുകൊണ്ട്‌ അകത്തേക്കും പുറത്തേക്കും കയറിയിറങ്ങുന്ന ഒരു നഴ്സമ്മയിലാണ്‌ എല്ലാവരുടേയും പ്രതീക്ഷ. അവരാണെങ്കില്‍ ആരെയും അടുപ്പിക്കുന്ന പ്രകൃതക്കാരിയല്ല. ആകാംഷയുടെ മുള്‍മുനയില്‍ കൂട്ടത്തിലൊരാള്‍ അവരോട്‌ ചോദിച്ചു, "കുഞ്ഞിനെ ഒരുനോക്ക്‌ കാണാന്‍..."

"മേരീജോസിന്റെ കുഞ്ഞല്ലേ, അത്‌ മരിച്ചു!"

വെള്ളിടി വെട്ടിയ ആഘാതത്തില്‍ തരിച്ചുപോയി എല്ലാവരും. ഓരോരുത്തരായി തളര്‍ന്നു തുടങ്ങി, മാനസികമായും ശാരീരികമായും. കയ്യിലൊരു കുറിപ്പടിയുമായി തിരിച്ചുവന്ന നഴ്സമ്മ അവസാനമായി തളരാനൊരുങ്ങുന്ന ഈനാശേട്ടനു നേരെ കുറിപ്പടി നീട്ടി, "ഈ മരുന്ന് പുറത്ത്‌ നിന്ന് വാങ്ങണം, വേഗം വേണം."

പശ്ചാത്തലത്തില്‍ വയലിന്‍ സംഗീതം. അടുത്തുള്ള മരുന്നു കട ലക്ഷ്യമാക്കി, പതറുന്ന ചുവടുകളുമായി നീങ്ങുന്ന ഈനാശേട്ടന്‍. പൊടുന്നനെ ഒരു വാഹനം ആഞ്ഞ്‌ ബ്രെയ്ക്ക്‌ ചവിട്ടി ഈനാശേട്ടനെ ഇടിച്ചു ഇടിച്ചില്ല എന്ന മട്ടില്‍ വെട്ടിച്ച്‌ നിന്നു. "ചാവാന്‍ നടക്കാണോ കാര്‍ന്നോരേ?"

സമനില വീണ്ടെടുത്ത്‌ വല്ലവിധേനയും മരുന്നു വാങ്ങി ആശുപത്രിയിലേക്ക്‌ തിരിച്ച്‌ നടക്കുന്ന ഈനാശേട്ടനു മുന്നില്‍ അതാ കണ്ണുകള്‍ നിറഞ്ഞൊഴുകിക്കൊണ്ട്‌, എന്നാല്‍ വായ തുറന്ന് ചിരിച്ചു കൊണ്ട്‌ മരുമകന്‍, "പാവം, ഇവനു വട്ടായി..."

"അപ്പാ.... കുഞ്ഞ്‌ മരിച്ചിട്ടില്ല......മരിച്ചത്‌ നമ്മുടെ കുഞ്ഞല്ലത്രേ...."

ഒരു നൂറു നില അമിട്ടെങ്കിലും അപ്പോള്‍ അവരുടെ മനസ്സില്‍ പൊട്ടിവിരിഞ്ഞു കാണണം. ഈ അമിട്ട്‌ വിരിയല്‍ അടുത്തുള്ള ബാറിലേക്കാണ്‌ പിന്നീട്‌ നീണ്ടത്‌, പശ്ചാത്തലത്തില്‍ ബാന്റ്‌ മേളത്തോടെ!

ഇത്‌ സ്വാര്‍ത്ഥജനനം. എല്ലാ സെപ്റ്റമ്പര്‍ 15നും എന്റെ കുടുമ്പാംഗങ്ങള്‍ ഈ ഓര്‍മ്മകള്‍ അയവിറക്കും. ഔദ്യോഗിക രേഖകള്‍ പ്രകാരം ജനന തീയതി വേറെയാണെങ്കിലും ഞാനും ഈ ദിനം ഓര്‍ക്കാറുണ്ട്‌.

ഓര്‍മ്മകളില്‍ പക്ഷേ എന്നെ അലട്ടുന്ന ഒന്നുണ്ട്‌, ഈ പിറന്നാള്‍ ദിനത്തില്‍ അത്‌ നിങ്ങളുമായി പങ്കു വയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

1976 സെപ്റ്റമ്പര്‍ 15നു ഞാന്‍ മരിച്ചിട്ടില്ല എന്നാണെന്റെ വിശ്വാസം!!! എന്നാല്‍ അന്ന് അതേ ആശുപത്രിയില്‍ വച്ച്‌ മറ്റൊരു മേരീജോസിന്റെ കുഞ്ഞ്‌ മരിച്ചിരുന്നു. മറ്റുള്ളവരേക്കുറിച്ച്‌ ഞാന്‍ ചിന്തിക്കാറില്ലെങ്കിലും, എനിക്ക്‌ പകരം മരണമടഞ്ഞ എന്റെയാ കൂടപ്പിറപ്പിനേക്കുറിച്ച്‌ ഈ ദിനത്തില്‍ ഞാന്‍ ചിന്തിച്ച്‌ പോകുന്നു.....

ബൂലോഗത്തെ എന്റെ പ്രിയപ്പെട്ട കൂടപ്പിറപ്പുകളേ, നിങ്ങള്‍ക്കറിയാമോ ആ കുഞ്ഞിന്റെ മാതാപിതാക്കളെ, എനിക്ക്‌ പകരം മരിച്ച എന്റെ ആ കൂടപ്പിറപ്പിന്റെ മാതാപിതാക്കളെ?

ഞായറാഴ്‌ച, ജൂലൈ 16, 2006

ആം സൂറി

ഗള്‍ഫിലെ ആദ്യ പൊറുതി സദ്ദാം ഹുസൈന്റെ പെങ്ങളെ കുട്ടി സലാമ ഹുസൈന്റെ കൂടെയായിരുന്നു. ഈ ഹുസൈന്‍ സിറിയാക്കാരനാണ്‌, സദ്ദാമിനേക്കാള്‍ തീവ്രതയുള്ള അമേരിക്കാ വിരുദ്ധനും.

ആദ്യരാത്രി(?) ഇരട്ടക്കട്ടിലിന്റെ താഴത്തെ നില എനിക്കായി സമ്മാനിച്ച്‌ അവന്‍ മുകളില്‍ ചേക്കേറി. കിടക്ക ശരിയാക്കുന്നതിനിടയില്‍ തലയിണ, താഴെ കട്ടിലില്‍ ഇരിക്കുകയായിരുന്ന എന്റെ മേല്‍ വീണു.

"ആം സൂറി", അറബിച്ചുവയുള്ള മുറി ഇംഗ്ലീഷില്‍ അവന്‍ മൊഴിഞ്ഞു.

"നോ മനുഷ്യന്‍", പുഞ്ചിരിയോടെ എന്നെ സ്വാഗതം ചെയ്യുകയും തന്റെ കട്ടില്‍ എനിക്കായി ഒഴിഞ്ഞു തരികയും ചെയ്ത അവന്‍ എന്നോട്‌ സോറി പറയുകയോ, ഛെ! ലജ്ജാവഹം!!! "നോ സോറി, യൂ ആര്‍ നൗ മൈ ഫ്രെന്റ്‌".

അവന്റെ നേര്‍ക്ക്‌ നീട്ടിയ കയ്യില്‍ പിടിച്ച്‌ തിളങ്ങുന്ന കണ്ണുകളോടെ അവന്‍ പറഞ്ഞു, "ഐ സെഡ്‌ ഐ ആം സൂറി!", കൂടെയൊരു കുസൃതിച്ചിരിയും.

"ഓഹ്‌ യൂ ആര്‍ സൂറി!!! അമ്പട മിടുക്കാ, നീ ആളു കൊള്ളാല്ലോ! നിന്റെ ആള്‍ക്കാര്‍ ഞങ്ങടെ നാട്ടിലുമുണ്ട്‌. എന്റെ അമ്മ സുറിയാനിയാ, അപ്പന്‍ ലത്തീനും."

"യൂര്‍ മദര്‍ സൂറി?!!!"

അതൊരു ആത്മബന്ധത്തിന്റെ തുടക്കമായിരുന്നു. അംഗ്ലിഷ്‌ അറിയാവുന്ന അവനും മറബി അറിയാവുന്ന ഞാനും ഒരു പരസ്പര സഹകരണ സംഘം രൂപീകരിച്ചു. എനിക്കറിയാവുന്ന ഇംഗ്ലിഷ്‌ അവനും അവനറിയാവുന്ന അറബി എനിക്കും പഠിക്കാം. ഓഫീസിലെ മലയാളികള്‍ അവന്റെ മുഖത്തുനോക്കി പറയുന്ന തെറികളുടെ അര്‍ത്ഥവും മറുതെറികളും ഞാനവനു പറഞ്ഞുകൊടുക്കണം, പകരം അവന്റെ കാറില്‍ ഖത്തര്‍ മുഴുവന്‍ ചുറ്റിക്കാണിച്ചു തരും.

പലപ്പോഴും പാതിരായ്ക്ക്‌ കയറിവരുന്ന അവന്‍ എന്നെ വിളിച്ചുണര്‍ത്തും, അറബി പഠിക്കാം എന്നോ കറങ്ങാന്‍ പോകാം എന്നോ പറഞ്ഞ്‌. ചില രാത്രികളില്‍ കോര്‍ണിഷിലെ(കടല്‍ത്തീരം) പൊങ്ങിക്കിടക്കുന്ന ബോട്ട്‌ ജെട്ടിയുടെ അങ്ങേയറ്റത്ത്‌ പോയിരുന്നു ഞാനുമായി അവന്‍ ഹൃദയം പങ്കുവയ്ക്കും. അവന്റെ അമ്മയേക്കുറിച്ചും, അമ്മ മരിച്ചതിനുശേഷം ബാപ്പയും ബന്ധുക്കളും നാടുമായും ബന്ധം നഷ്ടപ്പെട്ടതിനേക്കുറിച്ചും, സിറിയന്‍ പട്ടാളത്തില്‍ നിര്‍ബന്ധസേവനം അനുഷ്ഠിച്ചതിനേക്കുറിച്ചും മറ്റും, പുലരുവോളം.

അങ്ങിനെയിരിക്കെ അയല്‍മുറിയില്‍ മുത്തി ചത്ത്‌ കട്ടിലൊഴിഞ്ഞു. അറ്റാച്ച്ഡ്‌ ബാത്ത്രൂമും കേബിള്‍ കണക്ഷനും മനസ്സില്‍ കണ്ട്‌ മുന്‍കൂട്ടി ബുക്ക്‌ ചെയ്തിരുന്നതുകൊണ്ട്‌ മേരാ നമ്പര്‍ ആയാ. ആത്മബന്ധം നൂല്‍ബന്ധം പോലെ പൊട്ടിച്ച്‌ കൂട്‌ മാറി, ഞാന്‍ സ്വാര്‍ത്ഥന്‍. പിറ്റേന്ന്, ഞാനല്ലാതെ മറ്റാരേയും കൂടെ താമസിക്കാന്‍ അനുവദിക്കില്ല എന്ന് പറഞ്ഞ്‌ ഇരട്ടക്കട്ടിലിന്റെ മുകള്‍ തട്ട്‌ അഴിച്ച്‌ വയ്ക്കുന്ന ഹുസൈനെ ഞാന്‍ കണ്ടു.

മണല്‍ക്കാറ്റില്‍ കുന്നുകള്‍ പോലും സ്ഥലം മാറുന്ന മരുഭൂമിയില്‍ എന്റെ താമസസ്ഥലം പിന്നേയും മാറി. ഒപ്പം, ജോലിയും സാഹചര്യവും.

3ാ‍ം വെസ്റ്റ്‌ ഏഷ്യന്‍ ഗെയിംസ്‌ ഫുട്ബോള്‍ ഫൈനല്‍(ഗെയിംസ്‌ വിശേഷങ്ങള്‍ മുന്‍പൊരിക്കല്‍ വിളമ്പിയിരുന്നു). 'കൂറ'കളിയില്‍ എനിക്ക്‌ വര്‍ദ്ധിച്ച താല്‍പര്യമൊന്നുമില്ല, മത്സരിക്കുന്നതാകട്ടെ ഇറാക്കും സിറിയയും. എന്നാലും ജേഷ്ടന്റെ മകന്റെ താല്‍പര്യപ്രകാരം ആ കുടുംബത്തോടൊപ്പം കളികാണാനെത്തി. കവാടത്തില്‍ വച്ച്‌ വനിതാ വളണ്ടിയര്‍ ചേടത്തിയോട്‌ ചോദിച്ചു, "ആരെയാ സപ്പോര്‍ട്ട്‌ ചെയ്യുന്നത്‌? സിറിയ? ഇറാക്ക്‌?"

"ഇറാക്ക്‌", ചേടത്തിയുടെ പൊടുന്നനെയുള്ള മറുപടി കേട്ട്‌ ഞങ്ങള്‍ ഞെട്ടി.

"എന്തുകൊണ്ട്‌ ഇറാക്ക്‌?", അറബിപ്പെണ്ണിന്റെ മുഖത്ത്‌ വിസ്മയം.

"ഇത്‌ സദ്ദാമിന്റെ പെങ്ങള്‍, ഇത്‌ അളിയന്‍." ഞാന്‍ വിശദമാക്കി. എല്ലാവരും ആര്‍ത്ത്‌ ചിരിച്ച്‌ നടക്കാന്‍ തുടങ്ങുമ്പോള്‍ മുന്നില്‍ ഹുസൈന്‍. സിറിയന്‍ പതാക പുതച്ച്‌ കൂട്ടുകാരുമൊത്താണ്‌ വരവ്‌.

"സിറിയ?" ആര്‍ക്കാണ്‌ സപ്പോര്‍ട്ടെന്ന് അവനും അറിയണം.

"യൂ സൂറി, വീ സൂറി," അവന്റെ തോളില്‍ കയ്യിട്ട്‌ അഭിമാനത്തോടെ ഞാന്‍ പറഞ്ഞു.

ഗ്രൗണ്ട്‌ സപ്പോര്‍ട്ട്‌ പൂര്‍ണ്ണമായും സിറിയയ്ക്കായിരുന്നു. താളമേളങ്ങളുമായി എല്ലാവരും സിറിയന്‍ ടീമിന്റെ കൂടെ കൂടിയെങ്കിലും കളിയുടെ ഗതി ഇറാക്കിനനുകൂലമായിക്കൊണ്ടിരുന്നു. പയ്യെ പയ്യെ ഗാലറികളില്‍ ചേരിതിരിവ്‌ ദൃശ്യമായിത്തുടങ്ങി. തുടക്കത്തില്‍ മ്ലാനമായിരുന്ന ചേടത്തിയമ്മയുടെ മുഖം തെളിഞ്ഞു തുടങ്ങി.

കാണികളുടെ ആവേശം കളത്തില്‍ പകര്‍ത്താന്‍ സിറിയയ്ക്കായില്ലെങ്കിലും കടുത്ത ചെറുത്തുനില്‍പ്‌ വഴി വച്ചത്‌ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കായിരുന്നു. നിര്‍ണ്ണായകമായ ഷൂട്ടൗട്ടില്‍ ഓരോ ഗോള്‍ പിറക്കുമ്പോഴും ഇരു കൂട്ടരേയും പ്രോത്സാഹിപ്പിച്ചു വരികയായിരുന്നു സിറിയക്കാര്‍ ഒഴികെയുള്ള കാണികള്‍. തങ്ങള്‍ക്കെതിരേയുള്ള അവസാന പന്ത്‌ തടഞ്ഞ ഇറാക്ക്‌ ഗോളി തിരികെ വന്ന് സിറിയക്കെതിരേ വിജയഗോള്‍ നേടി താരമായ ആ നിമിഷത്തില്‍ എന്റേയും കണ്ട്രോള്‍ പോയി. ജേഷ്ടപുത്രനോടൊപ്പം തുള്ളിച്ചാടുന്ന എന്നെ ദയനീയമായി നോക്കിയ ഹുസൈനോട്‌ കൈ മലര്‍ത്തി നിസ്സഹായനായി ഞാന്‍ പറഞ്ഞു,"ആം സൂറി!".

തിങ്കളാഴ്‌ച, ജൂൺ 12, 2006

ജോണിപ്പാട്ട്

ജോണീ ജോണീ...
എന്താപ്പാ?
ചക്കര തിന്ന്വാ?
ഇല്ല്യപ്പാ...
കള്ളം പറയാ?
ഇല്ല്യപ്പാ...
തൊറക്കെടാ വായ!
ഹ, ഹ, ഹ!!!

ഒറിജിനല്‍ ഇവിടെ

വ്യാഴാഴ്‌ച, മേയ് 04, 2006

എന്തു ചെയ്യും?

കുഞ്ഞൂവാവയ്ക്ക് കുറുമ്പുണ്ടേല്‍
എന്തുചെയ്യും എന്തുചെയ്യും
കുഞ്ഞൂവാവയ്ക്ക് കുറുമ്പുണ്ടേല്‍
ചുട്ടപെടാ ചുട്ടപെടാ

കുഞ്ഞൂവാവയ്ക്ക് കുറുമ്പില്ലേല്‍
എന്തുചെയ്യും എന്തുചെയ്യും
കുഞ്ഞൂവാവയ്ക്ക് കുറുമ്പില്ലേല്‍
ചക്കരുമ്മാ ചക്കരുമ്മാ


ഇന്നലെ ഏട്ടന്റെ മക്കളുമായി ഈവനിംഗ് വഴക്കിനിറങ്ങി. വഴിയില്‍ അലമ്പുണ്ടാക്കില്ല, മിഠായി വേണമെന്ന് പറയില്ല, റോഡ് മുറിച്ച് കടക്കുമ്പോള്‍ കൈ പിടിക്കാം മുതലായ പ്രീ കണ്ടീഷനുകളിലാണ് യാത്ര തുടങ്ങിയത്. ബോണസായി, എന്റെ കണ്ണുവെട്ടത്തില്‍ എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യവും!

പുറത്തിറങ്ങിയാല്‍ കഷ്ടിച്ച് രണ്ടടി പോലും നടക്കാന്‍ കൂട്ടാക്കാത്ത ഇളയവള്‍ മൂത്തവളെ തോല്പിച്ച്, രണ്ട് കിലോമീറ്ററാണ് ഞങ്ങളോടൊപ്പം നടന്നത്!! കാരണമായതോ, മുകളില്‍ കൊടുത്തിരിക്കുന്ന പാട്ടും.

ഈ നമ്പര്‍ ഇനി ഓടുമോ എന്നറിയില്ല.