ബുധനാഴ്‌ച, ജൂലൈ 29, 2020

റഫാൽ!

 ചേടത്തി അതിര് മാന്തും. അത് തടയാൻ അവറാച്ചൻ ഒരു നാടൻ പട്ടിയെ വളർത്തി. ചേടത്തി അതിരിൽ വന്നാൽ ലവൻ കുരച്ചു കൊണ്ട് ചാടി വീഴും.

ചേടത്തി വിട്ടില്ല. അവരൊരു കില്ലപട്ടിയെ കൊണ്ടുവന്ന് പ്രതിരോധം തീർത്തു.

അവറാച്ചനും വിട്ടില്ല. പട്ടണത്തിൽ ചെന്ന് മുന്തിയ ഇനത്തിൽ പെട്ട പട്ടിയെ വലിയ വിലക്ക് വാങ്ങി കൊണ്ടുവന്നു. അതിര് കാക്കണമല്ലോ!

പട്ടിക്കെന്ത് പേരിടും? ഫ്രഞ്ചാസ്പത്രിയിൽ ജോലിയിലുള്ള മോളോട് ആലോചിച്ചു. ആരോഗ്യ പ്രവർത്തകരുടെ മദ്ധ്യസ്ഥനാണത്രേ റപ്പായേൽ മാലാഖ! ആ പേര് തന്നെ മതി, റഫാൽ!

പട്ടിതുടലും പിടിച്ച് അവറാച്ചൻ അതിരിലൂടെ തെക്ക് വടക്ക് നടന്നു. ഒരു തരം പട്ടി ഷോ! കലവുമായി മുറ്റത്തിറങ്ങിയ ചേടത്തിയെ കണ്ടതും റഫാൽ കുരച്ചു ചാടി. ചേടത്തി ഞെട്ടിതെറിച്ചു. കൈയിലെ കലം പൊട്ടിതെറിച്ചു.

തുടർന്നങ്ങോട്ട് ആഘോഷമായിരുന്നു, ആർഭാടമായിരുന്നു. മുന്തിയ പട്ടിക്ക് മുന്തിയ പട്ടികൂട്, പട്ടിചങ്ങല, പട്ടിതീറ്റ, പട്ടിപാത്രം... എന്നും അതിരിൽ പട്ടിഷോ... മാനം കാക്കണമല്ലോ...

അതിനിടയിൽ,
കുളമ്പ് ദീനം വന്ന് അവറാച്ചന്റെ തൊഴുത്തിലെ പശു ചത്തു. അകിട് വീങ്ങി ആട് ചത്തു. വസന്ത വന്ന് കോഴികളെല്ലാം ചത്തു. പട്ടിണി കിടന്ന് പഴയ നാടൻ പട്ടിയും ചത്തു.

എന്നാലും അവറാച്ചൻ ഹാപ്പിയാ,
അതിര് കാത്തല്ലോ!
മാനം കാത്തല്ലോ!

അങ്ങനെയിരിക്കെ അതിരും വരമ്പും കടന്ന് നാടൊട്ടാകെ രോഗാണു പരന്നു. പേടിച്ച ചേടത്തി ചാകുന്നത് കാണാൻ സാധിക്കാതെ പേടിപ്പിച്ച അവറാച്ചനും രോഗം വന്ന് ചത്തു. രണ്ട് പേരെയും ചക്കകുരു ചുടുന്നത് പോലെ സെമിത്തേരിയിലിട്ട് ചുട്ടു.

റഫാലിന്റെ ആദ്യ കുരയിൽ ഞെട്ടിതെറിച്ച് പൊട്ടിതെറിച്ച കലത്തിൽ നിന്നും കുറേ ചക്കകുരു അതിരിൽ വീണിരുന്നു. അവയെല്ലാം അതിരുകൾ ഭേദിച്ച് മുളച്ചു പൊങ്ങി.

റഫാൽ എന്നും അവിടെ എത്തും. കാലു പൊക്കി പ്ലാവിൽ മുള്ളും, തിരിച്ചു പോകും. അതിര് കാക്കണമല്ലോ!

(ഈ റഫാലും റാഫേലും റഫായേലും റപ്പായേലും ഒക്കെ ഒന്നു തന്നെ. സകല പന്നീം പോർക്ക് തന്നെ!)

1 അഭിപ്രായം:

ഉഷശ്രീ (കിലുക്കാംപെട്ടി) പറഞ്ഞു...

ഇന്നെത്തെ കാലത്തിനു ചേർന്ന എഴുത്ത്