ചൊവ്വാഴ്ച, ജൂലൈ 17, 2018

ഡിജിറ്റൽ റേഷൻ

"റേഷൻ കടയിൽ പോയ് വര്വോ?"

പണ്ട് ആജ്ഞയായിരുന്നു; ഇന്ന് അപേക്ഷയാണ്, അമ്മയുടെ.

എന്നത്തേയും പോലെ, അടപ്പുറപ്പില്ലാത്ത കന്നാസും സഞ്ചിയും കവറുകളുമായി അമ്മയെന്നെ യാത്രയാക്കി. വെള്ളക്കാർഡിന് ഇത്രേം സെറ്റപ്പ് വേണോയെന്ന് ശങ്കിച്ച് പുറപ്പെട്ടു.

മണിക്കൂറുകൾ നീളുന്ന ക്യൂവുണ്ടെന്ന അഭ്യൂഹങ്ങൾ കാറ്റിൽ പറത്തി പൗലോസേട്ടൻ ഒറ്റക്കായിരുന്നു. ഒരു വിരൽ, രണ്ടു വിരൽ, മൂന്നു വിരൽ... പച്ച കത്തി!


പണ്ടു പണ്ട്, പത്ത് കിലോ അരിയും 12 ലിറ്റർ മണ്ണെണ്ണയും ഗോതമ്പും പഞ്ചസാരയും സൈക്കിളിൽ കൊണ്ടുവരുന്നതിന്നു ചവിട്ടുകൂലി അടിച്ചുമാറ്റുമായിരുന്നു. വരി നിന്ന് പ്രാന്താകാതിരിക്കാൻ പൗലോസേട്ടന്റെ മൗനാനുവാദത്തോടെ കാർഡ് അട്ടി വച്ച് ഇക്കയുടെ ഹോട്ടലിൽ പൊറോട്ട (സാമ്പാർ ഫ്രീ) തട്ടുന്ന വേളയിൽ Antony Arakathara യുമായി ചർച്ചിച്ചതോർക്കുന്നു: "ഈ ഹോട്ടലിലും ആ റേഷൻകടയിലും കംപ്യൂട്ടർ ബില്ലിംഗ് വരുമോടേ...?"


ഓർമ്മയിലെ "ബുഹുഹുഹാ" അലയൊലികൾ E-Posലെ കിളിമൊഴിയിലലിഞ്ഞു... "മുപ്പത്തി ഒന്ന് രൂപ മുപ്പത് പൈസ!"

അടിവസ്ത്രമിടാതെ 14 ദിനരാത്രങ്ങൾ!

ബാല്യത്തിൽ സിബ്ബിനിടയിൽ പൊത്തമണി കുടുങ്ങിയ ആനന്ദ നിർവൃതിയിൽ തുടങ്ങിയതാണ് അടിവസ്ത്രവുമായുള്ള അഭേദ്യ ബന്ധം.

മുണ്ടുടുത്ത് ഉറങ്ങുമ്പോൾ ഫ്രീ ഷോ നടത്തുന്ന ഷഡിലെസ് ബഗേഴ്സ് ബാച്ചിലർ യുഗത്തിൽ ടങ്കീസ് കുരുക്കിൽ ശുന്നാമണി കുടുങ്ങാതിരിക്കാൻ അടിവസ്ത്രം അനിവാര്യതയായിരുന്നു.

ഷഡിയും കൗപീനവും കടന്ന് കാലം കിളിവാതിൽ ബോക്സറിൽ എത്തി നിൽക്കുകയായിരുന്നു... രണ്ടാഴ്ച മുൻപ്...

അരവയർ മുറിച്ച് വലവിരിച്ച (Hernioplasty) സെയ്ദ് ഡോക്ടർ തുന്നിക്കെട്ടിയത് കൃത്യം ഇലാസ്റ്റിക് വീഴുന്നിടത്തായിരുന്നു. സർജിക്കൽ ഐസിയുവിൽ തണുത്ത് വിറയ്ക്കുമ്പോൾ ആശ്വാസമായി ഇളംചൂട് ജലധാര!
പണി പാളി...

"സിസ്റ്ററേ... തടയാൻ ഒന്നും ഇട്ടിട്ടില്ലാ... എന്തെങ്കിലും ചെയ്യൂ... പ്ലീസ്..."

അരയ്ക്കു താഴെ മരവിപ്പ് മാറിയിട്ടില്ലാത്ത ഞാൻ കിടന്ന കിടപ്പിൽ കുഞ്ഞാവയേപ്പോലെ ചീച്ചി മുള്ളാൻ തുടങ്ങി!
നിസ്സഹായതയുടെ പടുകുഴിയിൽ ആണ്ടുപോയ നിമിഷങ്ങൾ...

"ട്യൂബ് ഇടാം ഡോക്ടറേ"

അപ്പുറവും ഇപ്പുറവും കിടക്കുന്നവർക്ക് ട്യൂബും ബാഗുമുണ്ട്. എനിക്ക് മാത്രം എന്തേ ഇടാഞ്ഞത് എന്ന ശങ്കക്കിടയിൽ എന്നെ മെല്ലെ ഉരുട്ടി ഉരുട്ടി നനഞ്ഞ തുണിയും വസ്ത്രവും അവർ മാറ്റി. അപ്പോഴേക്കും എസി തണുപ്പിനാൽ മൂത്രസഞ്ചി വീണ്ടും നിറഞ്ഞു. മരവിപ്പിനിടയിലും ബ്ലാഡർ തള്ളിച്ചയിൽ കടുത്ത വേദന.

"പെങ്ങളേ... വേഗം..."

ലിംഗാഗ്രത്തിലൂടെ കടത്തിയ ട്യൂബ് സഞ്ചിയിലെത്തിയതും... വിളഞ്ഞ കരിക്ക് ചെത്തിയത് പോലെ മൂത്രം ചീറ്റി.

"സോറി സിസ്റ്ററേ..."

"സോറി പറയേണ്ടത് ഞാനാ ഡോക്ടറേ, ബാഗിൽ യൂറിൻ 800ml ഉണ്ടായിരുന്നു, അതാ ട്യൂബ് മാറ്റിയത്..."

രണ്ടു പ്രാവശ്യം ട്യൂബ് വലിച്ചൂരിയതിനാൽ പച്ച ഈർക്കിൽ പ്രയോഗം നടന്ന ഫീലോടെയാണ് വീട്ടിലെത്തിയത്. യഥാർത്ഥ സർജറി വേദന അതിനാൽ കുറച്ചു ദിവസത്തേക്ക് നിഷ്പ്രഭമായി!

മക്കൾ തന്ന ഷാജി പാപ്പൻ മുണ്ടും കുർത്തയുമായി അടിവസ്ത്രമിടാത്ത ദിനരാത്രങ്ങൾക്ക് സെയ്ദ് ഡോക്ടർ തുന്നിക്കെട്ടഴിച്ചതോടെ പരിസമാപ്തി.

സ്റ്റാർട്ടപ് സംരംഭം തുടങ്ങിയതിനാൽ പരമ ദാരിദ്യം അനുഭവിക്കുന്ന ഈ സമയത്ത് സഹായിച്ചവർക്കും നേരിലും ഫോണിലും അന്വേഷിച്ചവർക്കും അറിഞ്ഞിട്ടും മൈൻഡ് ചെയ്യാതെ (ശല്യപ്പെടുത്താതെ) സഹകരിച്ചവർക്കും നമോവാകം.

ഡോ. Mohamed Sayeed നൽകിയ കരുതലിനും അദ്ദേഹം നേതൃത്വം നൽകുന്ന, കൊടുങ്ങല്ലൂർ മെഡികെയർ ആശുപത്രിയിലെ മറ്റ് ഡോക്ടർമാരും നഴ്സിംഗ്-അഡ്മിൻ സ്റ്റാഫ് അംഗങ്ങളും നൽകിയ സംരക്ഷണത്തിനും ഹൃദയപൂർവ്വം നന്ദിയർപ്പിക്കുന്നു...

ആയുസ് തേടുന്നവർ

പച്ച മനുഷ്യരെ കീറി മുറിച്ച് സ്ഥിരത കൈവന്നിരിക്കുന്നു ആ മനുഷ്യന്. ദിനേന ആശുപത്രിയിലേക്ക് ഇറങ്ങും മുൻപ് ഉമ്മയെ കാണാൻ അദ്ദേഹം സമയം കണ്ടെത്തുമായിരുന്നു.

പ്രായാധിക്യത്തിലും പ്രാർത്ഥനാ നിരതയായിരുന്നു ഉമ്മ.

ഒരിക്കൽ അദ്ദേഹം ആ പ്രാർത്ഥന ശ്രദ്ധിച്ചു; ഉമ്മ ആയുസ് തേടുകയാണ്!

കൗതുകവും കുസൃതിയും തോന്നി, "വയസ്സായില്ലേ? മക്കളും പേരക്കുട്ടികളും കൊച്ചുമക്കളും ആയില്ലേ? ഇനിയും എന്തിനാണുമ്മാ ആയുസ് തേടുന്നത്?"

വിറയാർന്ന സ്വരത്തിൽ തെളിവാർന്ന, വെളിവാർന്ന മറുപടി, "എല്ലാവർക്കും വേണ്ടി തേടാൻ ഞാൻ മാത്രമല്ലേ ഉള്ളൂ?"

ആ കാൽചുവട്ടിൽ, ആ സ്വർഗ്ഗത്തിൽ, ആ മകൻ തളർന്ന് ഇരുന്നുപോയി.