തിങ്കളാഴ്‌ച, ഫെബ്രുവരി 27, 2006

മണ്ണിട്ടാല്‍ താഴൂല്ല

മണ്ണിട്ടാല്‍ താഴൂല്ല, മണ്ണിട്ടാല്‍ താഴൂല്ല, തലേന്ന് ആലുവാ മണല്‍പ്പുറത്ത്‌ പോയ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ്‌ ശങ്കരേട്ടന്‍.

കൊടുങ്ങല്ലൂര്‌ന്ന് ബസ്സീ കേറിയതേ ഓര്‍മ്മയുള്ളൂ. ഉറങ്ങിയെണീറ്റപ്പം യെന്താ തെരക്ക്‌, ഹൊ!!!

എവിടെയാ ശങ്കരേട്ടാ, മണ്ണിട്ടാല്‍ താഴാത്തത്‌?, അല്‍പം അവജ്ഞയോടെ കുരുത്തക്കൊള്ളി വാസു.

ശങ്കരേട്ടന്‌ ചോദ്യം തീരെ പിടിച്ചില്ല.

ആലുവാ മണപ്പുറത്താ വാസൂ, കേള്‍വിക്കാരിലൊരാള്‍

‍ശങ്കരേട്ടനെന്താ മണപ്പുറത്ത്‌ വച്ച്‌ കണ്ട പരിചയം പോലുമില്ലാത്തെ?, വാസുവിന്റെ ചോദ്യം കേട്ട്‌ ശങ്കരേട്ടന്‍ മുഖം തിരിച്ചു.

മണപ്പുറത്തെ ഉറക്കമൊക്കെ സുഖമായിരുന്നോ?, ശങ്കരേട്ടനെ വിടാന്‍ വാസു ഒരുക്കമല്ല.

നീയും പോയിരുന്നോ വാസൂ മണപ്പുറത്ത്‌?

പിന്നില്ലേ, ഇന്നലെ മണലിറക്കാന്‍ ഗോതുരുത്ത്‌ കടവില്‍ ചെന്നപ്പോള്‍, വാറ്റടിച്ച്‌ മണലിന്റെ പുറത്ത്‌ കിടക്കുകയായിരുന്നു ഈ ശങ്കരേട്ടന്‍. എന്നെ കണ്ട ഭാവം നടിച്ചില്ല, കള്ളന്‍!!!

ഏവര്‍ക്കും ശിവരാത്രി ആശംസകള്‍!!!

തിങ്കളാഴ്‌ച, ഫെബ്രുവരി 20, 2006

തരൂല്ല

ചെറിയ കാര്യങ്ങള്‍ക്കു പോലും ശാന്തേടത്തി വല്ലാതെ പിണങ്ങും. അല്‍പനേരത്തേയ്ക്കേ ഉള്ളൂ ഈ സൌന്ദര്യപ്പിണക്കങ്ങള്‍. അതുകൊണ്ടുതന്നെ, മക്കളില്ലാത്ത ദു:ഖം ഭാസ്കരേട്ടനെ ഇതുവരെ അലട്ടിയിട്ടില്ല. അവിചാരിതമായി കിട്ടിയ ഒഴിവുദിനത്തില്‍, ഇണങ്ങിയും പിണങ്ങിയും അങ്ങിനെ ഉച്ചയൂണു കഴിഞ്ഞ്‌ വിശ്രമത്തിലായിരുന്നു ആ ദമ്പതികള്‍.

ദാസന്‍ ഭസ്കരേട്ടനെ കാണാന്‍ വരുമ്പോള്‍, പരിഭവിച്ചുകൊണ്ട്‌ ഉമ്മറത്തേക്ക്‌ ഇറങ്ങി വരികയാണ്‌ ശാന്തേടത്തി, "തരൂല്ല, ഞാന്‍ തരൂല്ല"

"എന്തു പറ്റി ശാന്തേടത്തീ?"

"കൊടുക്കൂല്ല ദാസാ, ഞാന്‍ കൊടുക്കൂല്ല"

"എന്ത്‌ കൊടുക്കൂല്ലാന്ന്?"

"കൊടുക്കൂല്ല, അങ്ങേര്‍ക്ക്‌ ഞാന്‍ കൊടുക്കൂല്ല"

"എന്താ സാധനം? എനിക്ക്‌ തരോ?"

"പ്പ്‌ഹ ചെറ്റെ, വൃത്തികെട്ടവനേ, #&$**, (^#&)&(%, #^(((&*^%, @%^^)^^, &^%$^$%, #(^&$#&, നിന്റെ തള്ളയോട്‌ പോയി ചോദിക്കെടാ!!!"

ശാന്തം! പാപം!

ചൊവ്വാഴ്ച, ഫെബ്രുവരി 14, 2006

രണ്ട്‌ ജന്മങ്ങള്‍

സ്വാര്‍ത്ഥ ജനനം ഏതാണ്ട്‌ ഇപ്രകാരമായിരുന്നു (ദുര്‍ബല ഹൃദയര്‍ ജാഗ്രതൈ!):

ഇരിഞ്ഞാലക്കൊടേല്‍ത്തെ ഇട്ടിക്കുരൂന്റെ ആശ്പത്രി. പ്രസവവേദനകൊണ്ട്‌ പുളയുന്ന ആ യുവതിക്ക്‌ ചുറ്റും ഡോക്ടറും പരിവാരങ്ങളും. ഞാന്‍ അന്നേ സ്വാര്‍ത്ഥന്‍. എന്റെ അമ്മയുടെ ഉദരം എന്റെ മാത്രം സ്വന്തം! അവിടം വിട്ട്‌, ഈ കശ്മലന്മാരുടെ ലോകത്തേക്ക്‌ ഞാനില്ല എന്ന് തീരുമാനിച്ചു. ഡോക്ടറുണ്ടോ സമ്മതിക്കുന്നു. കയ്യില്‍ കിട്ടിയ ചവണ/പ്ലെയര്‍/കൊടില്‍, ഇവയിലേതോ ഒന്നുമായി എന്റെ നേര്‍ക്ക്‌.

"നിന്നെ ഇപ്പം ശരിയാക്കിത്തരാടാ"ന്ന് ഡോക്ടറും, "ന്നാ കാണാടാ"ന്ന് ഞാനും.

ഒരുവിധത്തില്‍ എന്റെ തല അയാള്‍ വലിച്ച്‌ പുറത്തിട്ടു. ഇനി രക്ഷയില്ലെന്ന് തോന്നിയപ്പോള്‍ ഞാന്‍ മനസ്സിലുറപ്പിച്ചു, "ഇയാള്‍ക്കിട്ട്‌ ഒരു പണി കൊടുക്കണം."

അടുത്ത അറ്റംറ്റില്‍, തോല്ക്കുമെന്നുറപ്പായ വടംവലിക്കാര്‍ "എന്നാ കെടക്കട്ടെ" എന്ന് പറഞ്ഞ്‌ വടം അഴിച്ച്‌ വിടും പോലുള്ള ഒരു പണി ഞാന്‍ കൊടുത്തു.

കളിക്കുമ്പോള്‍ 'സ്റ്റാച്യൂ' പറഞ്ഞപോലെ നടു വിലങ്ങി ഡോക്ടര്‍ ഒരേ നില്‍പ്‌! കയ്യിലിരുന്ന ചവണ വഴുക്കി. അതിന്റെ അടയാളം എന്റെ SSLC പുസ്തകത്തില്‍ ഇപ്പോഴുമുണ്ട്‌, 'A scar on the right side of the right eye'.

"ഇനി ഇവടെ പറ്റില്ല, വേഗം തൃശൂര്‍ക്ക്‌ വിട്ടോ", ഡോക്ടര്‍ സുല്ലിട്ടു.

എന്റപ്പന്‍, യുദ്ധരംഗത്ത്‌ തളരാത്ത എക്സ്‌ നേവിക്കാരന്‍, ടാസ്കി വിളിച്ച്‌ അമ്മേം കൊണ്ട്‌ നേരെ വിട്ടു. എന്റെ ആദ്യ തൃശൂര്‍ യാത്ര! ഞാനിങ്ങനെ തല പുറത്തിട്ട്‌ കാഴ്ചകളൊക്കെ കണ്ട്‌... വല്ലാണ്ട്‌ കാറ്റടിച്ചപ്പോള്‍ പതുക്കെ തല ഉള്ളിലേക്ക്‌ വലിച്ചു.

മിഷ്യനാശ്പത്രിക്കാര്‍ ഇത്‌ കൊറേ കണ്ടതാ. അവര്‌ വാക്കത്തീം വടിവാളുമായി ടീമായി വന്ന് അമ്മേടെ വയറ്‌ കീറി. ഒന്ന് ചെറുത്ത്‌ നില്ക്കാന്‍ പോലും അനുവദിക്കാതെ, എന്നെ എടുത്ത്‌ പുറത്തിട്ടു. കുറുമ്പ്‌ കാട്ട്യേന്‌ കുഞ്ഞിച്ചന്തീമ്മൊരു പെട! (നന്നായി വേദനിച്ചൂ ട്ടോ)

കലാലയത്തില്‍ വച്ച്‌ മറ്റൊരു ജന്മത്തെ പരിചയപ്പെട്ടു. ആ ജനനം ഇങ്ങനെ:

എട്ട്‌ മാസം ഗര്‍ഭിണിയായ യുവതി, യെര്‍ണാളം ഓച്ചന്തുരുത്ത്‌ വളപ്പ്‌ ദേശത്തെ വീടിനടുത്തുള്ള പള്ളിയിലേക്ക്‌ പോകുന്നു. വഴിയില്‍ വച്ച്‌ മരപ്പാലം തകര്‍ന്ന് 'ബ്ലും', ദേ കെടക്കണ്‌ അവര്‍ താഴെ തോട്ടില്‍! ആശുപത്രി കിടക്കയില്‍ രണ്ടാള്‍ക്ക്‌ സ്ഥലമില്ലാതിരുന്നത്‌ കാരണം, മാസം തികയാത്ത കുഞ്ഞിനെ നഴ്സമ്മമാര്‍ അവരുടെ മുറിയില്‍ പുല്ക്കൂടുണ്ടാക്കി ലൈറ്റൊക്കെയിട്ട്‌ കിടത്തി.

പരുക്കൊന്നുമില്ലാതെ ആരോഗ്യത്തോടെ രക്ഷപ്പെട്ട്‌ തുള്ളിച്ചാടി നടന്ന ആ കുഞ്ഞിന്‌ രണ്ടര വയസ്സായി. സര്‍ക്കാരിന്‌ നിര്‍ബന്ധം, കുഞ്ഞുങ്ങള്‍ക്ക്‌ 'പോളിയോ' എടുക്കണം. എടുത്തു. രണ്ടാം ദിവസം അക്ഷരാര്‍ത്ഥത്തില്‍ 'പോളിയോ' കിട്ടി.

ഒരു വശം മുഴുവന്‍ തളര്‍ന്ന കുഞ്ഞിനെ കോട്ടക്കലെ വൈദ്യരും ഗോവയിലെ ഡോക്ടറും മറ്റും ചേര്‍ന്ന് ഒരുപാട്‌ കാലം കൊണ്ടാണ്‌ എഴുന്നേറ്റ്‌ നടക്കാന്‍ പാകമാക്കിയത്‌.

ഇതിപ്പൊ, പിടിച്ചേലും വല്ലീതാണല്ലോ അളേല്‌, എന്ന മട്ടായി ഞാന്‍. ന്നാലും, പിന്നീടൊരിക്കല്‍ ചോദിച്ചു, "കൂടെ കൂടുന്നോ"ന്ന്.*

ഇന്നവള്‍ മറ്റ്‌ രണ്ട്‌ ജന്മങ്ങളുടെ, സ്വാര്‍ത്ഥന്റെ ചുണക്കുട്ടന്മാരുടെ, അമ്മയാണ്‌!

*അന്നൊരു ഫെബ്രുവരി 14 ആയിരുന്നു.
'ഏവര്‍ക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ വാലന്റൈന്‍ ദിനാശംസകള്‍'