ചൊവ്വാഴ്ച, ഡിസംബർ 12, 2006

ഗെയിംസ്: ഷക്കീല തരംഗം

പതിനായിരത്തോളം കായികതാരങ്ങള്‍ പങ്കെടുക്കുന്ന ഏഷ്യന്‍ ഗെയിംസിനേക്കുറിച്ച് സ്വാര്‍ത്ഥനു വന്ന ഫോണ്‍കോളുകളെല്ലാം സാനിയ മോളേക്കുറിച്ചായിരുന്നു.

“സാനിയ വന്നോ?”
“സാനിയേടെ കളി എന്നാ?”
“സാനിയന്റെ ടിക്കറ്റ് കിട്ട്വോ ചങ്ങായീ?”
“ഇന്നലെ പോയിട്ട് ടിക്കറ്റ് കിട്ടീല്ല, അടുത്തതിനു ബുക്ക് ചെയ്ത് തരുമോ?”
“ഇയാളെന്താടോ സാനിയായെ കാണാന്‍ പോയില്ലേ?”

സുഹൃത്തിനു നിര്‍ബന്ധം സാനിയയുടെ കളി കാണണമെന്ന്. ഭാര്യ നാട്ടീന്ന് വിളിച്ച് പറഞ്ഞിരിക്കുന്നത്രേ, സാനിയ മോളുടെ ഫോട്ടോ എടുത്ത് കൊടുത്തയക്കാന്‍! നാട്ടിലെ പത്രമാസികകളില്‍ വരാത്തതോ സാനിയയുടെ ചിത്രം!

“വേണ്ട മോനേ വേണ്ട, നീ സാനിയയെ ഏത് രീതിയിലാ നോക്കുന്നത് എന്നറിയാനുള്ള ടെക്നിക്കാ!”

“എന്നാലും...”

“കളി കാണാന്‍ പൊയ്ക്കോ, ഗാലറിക്ക് മുകളില്‍ നിന്ന് ഒരു വൈഡ് ഫോട്ടോ എടുത്ത് അയച്ചാല്‍ മതി”

“എന്നാപ്പിന്നെ വേണ്ടല്ലേ?”

നാനൂറോളം മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ ഇവിടുള്ളോര്‍ക്ക് വല്യ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല. എന്നാല്‍ ഇതൊക്കെ കാണാനുള്ള ആളുകളോ! സാനിയായുടെ കാര്യത്തിലൊഴികെ, ജോലീം പണീമുള്ള ഒരാളും ആ വഴിക്കില്ല. സ്കൂളായ സ്കൂളൊക്കെ തേടിപ്പിടിച്ച് കുട്ടികളെ കളിക്കളത്തില്‍ എത്തിക്കാന്‍ ഏര്‍പ്പാട് ചെയ്യപ്പെട്ടവര്‍ പെടാപ്പാട് പെടുന്നു. പല മത്സരങ്ങള്‍ക്കും ടിക്കറ്റ് വെറുതേ കിട്ടിയ സ്വാര്‍ത്ഥനടക്കമുള്ള വളണ്ടിയര്‍മാരാകട്ടെ ഈ മഴയത്ത് വല്ലോണം വീട്ടീച്ചെന്ന് സുഖമായി കിടന്നുറങ്ങാന്‍ കൊതിക്കുന്നു. മഴയത്ത് ചുരുണ്ടുകിടന്നുറങ്ങുന്നതിലും വല്യ കായികാസ്വാദനം ജീവിതത്തില്‍ ഉണ്ടോ!

അങ്ങിനെയൊരാസ്വാദനത്തിനിടയ്ക്ക് വീണ്ടും ഫോണ്‍ കോള്‍, സാനിയാ മോളേക്കുറിച്ച്. ഇത്തവണ ശരിക്കങ്ങ് പ്രാന്തായി കേട്ടോ! ബിസിനസ് കടപ്പാടുകളുടെ ഭാഗമായി 6000 രൂപയുടെ ഉദ്ഘാടന ചടങ്ങിന്റെ ടിക്കറ്റ് ഓഫര്‍ ചെയ്തപ്പോള്‍ “എന്ത് ഗെയിംസെടേ? ആര്‍ക്കാ ഇതിനു നേരം?” എന്ന് ചോദിച്ചവരുടെ ശിങ്കിടിയാ ഇപ്പൊ സാറന്മാര്‍ക്കു വേണ്ടി 10 റിയാലിന്റെ സാനിയായുടെ ടിക്കറ്റ് ഉണ്ടോ എന്ന് ഫോണില്‍! ബിസിനസിനെ ബാധിക്കരുതല്ലോ, പരമാവധി സംയമനം പാലിച്ചു സ്വാര്‍ത്ഥന്‍.

“എടോ, കാര്യങ്ങള്‍ ഇപ്പൊ പഴയപോലെ അല്ല. സാനിയ അവളുടെ പാവാടയുടെ ഇറക്കം കൂട്ടി. തണുപ്പായതു കാരണം അരയ്ക്കൊപ്പമുള്ള സോക്സ് ഇട്ടാ കളി. അതു മാത്രമല്ല, താഴെ കോര്‍ട്ടിനു ചുറ്റുമുള്ള സീറ്റെല്ലാം വീഐപ്പികള്‍ക്കുവേണ്ടി നേരത്തേ ബുക് ചെയ്തിട്ടുണ്ട്. ഇനി ആകെ കിട്ടുക മുകളിലെ ഗാലറിയിലെ ടിക്കറ്റ് മാത്രമാ!”

“എന്നാപ്പിന്നെ വേണ്ടല്ലേ?”

ചൊവ്വാഴ്ച, ഡിസംബർ 05, 2006

ഗെയിംസ് - ഭാഷാന്തരം

ചുവന്ന പൊട്ടുള്ള ടാപ് തിരിച്ചാല്‍ ചൂടുവെള്ളം വരും, നീല പൊട്ടുകുത്തിയതില്‍ നിന്നും പച്ചവെള്ളവും. രണ്ടും ഒരുമിച്ചു തുറന്നാല്‍ രണ്ടും ഒരുമിച്ചു വരണം. എന്നാല്‍ സംഭവിക്കുന്നത് അതല്ല. ആദ്യം തിളയ്ക്കുന്ന ചൂട് വെള്ളവും പിന്നീട് മരവിപ്പിക്കുന്ന പച്ചവെള്ളവും വരും. അതു കഴിഞ്ഞ് ചൂടൂവെള്ളം, പിന്നെ വീണ്ടും തണുത്ത വെള്ളം. ‘ഒന്നിനു പോയവന്‍ രണ്ടും കഴിഞ്ഞിട്ട് വെള്ളം തൊടാതെ തിരിച്ചു’ പോരേണ്ട അവസ്ഥ. പ്രശ്നം ഗൌരവമുള്ളത്, പരിഹാര്യവും. പക്ഷേ സങ്കീര്‍ണ്ണവും ആസ്വാദ്യവും ആകുന്നത്, ഇത് അനുഭവിക്കുന്നയാള്‍ വക്കാരിനാട്ടുകാരനും കേള്‍ക്കുന്നയാള്‍ സ്വാര്‍ത്ഥനുമാകുമ്പോള്‍!

വളണ്ടിയര്‍ എന്നാല്‍ ഓള്‍‌റൌണ്ടര്‍ എന്നതാണ് ഞങ്ങളുടെ തട്ടകത്തിലെ അവസ്ഥ. ഇതു പോരാ‍ഞ്ഞ്, റിസപ്ഷനില്‍ ‍കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുള്ള ചിലതും ഞങ്ങളെ തേടിവരും. അങ്ങിനെ എത്തിയതാണ് ഈ ജപ്പാന്‍‌കാരന്‍. മൂന്ന് റൌണ്ട് പ്രകടനത്തിനു ശേഷമാണ് എന്റെ അടുത്തേക്ക് അയാള്‍ എത്തിപ്പെട്ടത്. പരിഭാഷകനോടൊപ്പമേ ഇതിനു മുന്‍പ് അദ്ദേഹത്തെ കണ്ടിട്ടുള്ളൂ. വര്‍ദ്ധിച്ച ആത്മവിശ്വാസത്തിന് ഉടമയായത് കാരണമാകാം, നേരിട്ട് മുട്ടിക്കളയാം എന്നങ്ങേര്‍ തീരുമാനിച്ചത്.

വക്കാരിസാന്‍ തുണൈ; കൈകൊണ്ട് ആംഗ്യം കാണിച്ച്, “എന്താ ചേട്ടാ കാര്യം?” എന്ന് തനി മലയാളത്തില്‍ ചോദിച്ചു. നാലാം റൌണ്ടിന് ആരംഭമായി, ചുള്ളന്‍ രണ്ട് കൈകൊണ്ടും തിരിച്ച് കാണിച്ചു.
“ഓ, ടാപ്, ടാപ് ”
“ഹാ, വെള്ളം, വെള്ളം”
ഇതുവരെ ‘വക്കാരിമഷ്ടാ’, ഇനി... നമ്മുടെ സുഹൃത്ത് ടാപ്പ് തുറക്കുന്നൂ... വെള്ളം ഒഴുകുന്നു. വീണ്ടും ടാപ്പ് തുറക്കുന്നൂ... വെള്ളം ഒഴുകുന്നു.
“വോക്കെ”
വീണ്ടും ടാപ്പ് തുറന്ന്, ഒഴുകുന്ന വെള്ളത്തില്‍ കാണിച്ച കൈ പെട്ടെന്ന് വലിച്ചു.
“ഓ, പൊള്ളിയല്ലേ!”
മ്യാന്മാറുകാരി റിസപ്ഷനിസ്റ്റ് യാ മിന്‍ കീചകവധം കഥകളി, വിദേശ ടൂറിസ്റ്റിനൊപ്പം കാണുന്ന മലയാളിയേപ്പോലെ അന്തവും കുന്തവുമില്ലെങ്കിലും എല്ലാം മനസ്സിലാകുന്ന മട്ടില്‍ നില്‍ക്കുന്നു.

നായകന്‍ വീണ്ടും ടാപ്പ് തുറന്നു, കൈ വലിച്ചു, വിറയ്ക്കുന്നതായി കാണിച്ചു.
“ഊം, പോരട്ടെ ഇങ്ങ്ട് ”
രണ്ട് എന്ന് ആംഗ്യം കാട്ടി കൈവിരലുകള്‍ കോര്‍ത്ത് ക്ലൈമാക്സിലേക്ക് കടന്നു. രണ്ടിനു പോകാന്‍ നേരം വെള്ളം കിട്ടുന്നില്ല എന്നാണോ! ഛെ ഛെ, അതല്ല, ജാപ്പാനി രംഗം വീണ്ടും അവതരിപ്പിച്ചു.
“വക്കാരിമഷ്ടാ! ചൂടുവെള്ളവും തണുത്ത വെള്ളവും ഒരുമിച്ച് വരുന്നില്ല അല്ലേ?”

‘വക്കാരിമഷ്ടാ’ എന്ന് കേട്ടപ്പോള്‍ തന്നെ അങ്ങേരുടെ മുഖത്ത് പ്രകാശം മിന്നി മറിഞ്ഞു. യാ മിന്‍‌നോട് ഞാന്‍ കാര്യം പറഞ്ഞു, വേണ്ടത് ചെയ്യാനുള്ള നിര്‍ദേശവും കൊടുത്തു.
“യൂ നോ ജാപ്പനീസ്!!”
“ഒന്ന് പോടി പെണ്ണേ, വേണമെങ്കില്‍ നിന്റെ നാട്ടിലെ ഭാഷയും ഞന്‍ പറയും”(മ്യാന്മറില്‍ ബൂലോഗര്‍ ആരെങ്കിലും ഉണ്ടോ?)

അടുത്ത ഊഴം ചീനക്കാരിയുടേത്. അവര്‍ക്ക് ഇംഗ്ലിഷ് അറിയാം - water, drink, night, hot, cold, ഇത്രയും! മഴ പെയ്തതോടെ തണുപ്പ് കൂടി. മുപ്പത്തഞ്ചാം നിലയില്‍ രാത്രി കുടിക്കാന്‍ ചൂടുവെള്ളം വേണമത്രേ. അതിനുള്ള സംവിധാനം ഇല്ലാത്തതിനാല്‍ റിസപ്ഷനില്‍ നിന്നും എന്റെ അടുത്തേക്ക് പാസ്.
“hot water – room – night?”
“no hot water – room :) ”
“night – cold :( ”
“bathroom – hot water?”
“yes, drink?”
അയ്യോ ചതിക്കല്ലേ, “no, no, no drink - - - drink bottle water”, ഞാന്‍ വേഗം അരസഞ്ചിയില്‍ നിന്ന് കുപ്പിവെള്ളം എടുത്ത് കാണിച്ചു. ടാപ്പ് വെള്ളം കുടിച്ച് വല്ല അസുഖവും വന്നുപെട്ടാല്‍... ആരു പറഞ്ഞിട്ടാ ടാപ്പ് വെള്ളം കുടിച്ചത് എന്ന ചോദ്യം ഉയര്‍ന്നാല്‍... എന്‍ കടവുളേ...!
“this bottle cold - - - night – hot water”, അവര്‍ കേഴുന്നു.
അടങ്ങ് പെങ്ങളേ, “bathroom – bucket – hot water?”
“yes”
“put bottle > > hot water - - - cold water > > hot water, magic!!!”

കുപ്പിവെള്ളം എങ്ങിനെ ചൂടാക്കിയെടുക്കാം എന്ന വിഷയത്തില്‍ ആംഗ്യഭാഷയില്‍ അധിഷ്ടിതമായ ആ പരിശീലന പരിപാടി ഭംഗിയായി അവസാനിച്ചു. പ്രതിഫലമായി ഇറുകിയ കണ്ണുകള്‍ക്കും ചതഞ്ഞ മൂക്കിനും താഴെ വിരിഞ്ഞ ആ മന്ദഹാസം ചേതോഹരമായിരുന്നു.

അറബി വനിത – ഇംഗ്ലിഷ് അസിസ്റ്റന്റ് - ഹിന്ദി ഡ്രൈവര്‍ - ഇത്തരം കോമ്പിനേഷന്‍ പലപ്പോഴും ഗതികിട്ടാത്ത ആത്മാക്കളായി ചുറ്റിത്തിരിയാറുണ്ട്. ഇവര്‍ക്കിടയിലാണ് കുട്ടരേ ഇന്ത്യന്‍ വളണ്ടിയര്‍മാരുടെ വില! ഭാ‍രത് മാതാ കീ....

ഇപ്പറഞ്ഞവരെല്ലാം വിവരോം വിദ്യാഭ്യാസോം ഇല്ലാത്തോരാണെന്ന് ധരിക്കരുതേ. താന്താങ്ങളുടെ രാജ്യങ്ങള്‍ക്ക് വേണ്ടി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്ന വിധഗ്ദരാണിവര്‍‍.

മൂന്ന് വിരലുകള്‍ ത്രികോണാകൃതിയില്‍ ചൂണ്ടി നിങ്ങളുടെ നേര്‍ക്ക് വരുന്ന കൊറിയക്കാരനെ എങ്ങിനെ നേരിടണം?
ഒരു അഡാപ്റ്റര്‍(മള്‍ട്ടി പ്ലഗ്) എടുത്ത് അയാള്‍ക്ക് നേരെ നീട്ടുക!