ശനിയാഴ്‌ച, മേയ് 30, 2020
വ്യാഴാഴ്‌ച, മേയ് 14, 2020
കൂപകന്യക
എഴുതിയത് ആരാ?
സ്വാര്ത്ഥന്
എപ്പൊ?
3:28 PM
0
പിന്മൊഴികള്
ചൊവ്വാഴ്ച, ജൂലൈ 17, 2018
ഡിജിറ്റൽ റേഷൻ
പണ്ട് ആജ്ഞയായിരുന്നു; ഇന്ന് അപേക്ഷയാണ്, അമ്മയുടെ.
എന്നത്തേയും പോലെ, അടപ്പുറപ്പില്ലാത്ത കന്നാസും സഞ്ചിയും കവറുകളുമായി അമ്മയെന്നെ യാത്രയാക്കി. വെള്ളക്കാർഡിന് ഇത്രേം സെറ്റപ്പ് വേണോയെന്ന് ശങ്കിച്ച് പുറപ്പെട്ടു.
മണിക്കൂറുകൾ നീളുന്ന ക്യൂവുണ്ടെന്ന അഭ്യൂഹങ്ങൾ കാറ്റിൽ പറത്തി പൗലോസേട്ടൻ ഒറ്റക്കായിരുന്നു. ഒരു വിരൽ, രണ്ടു വിരൽ, മൂന്നു വിരൽ... പച്ച കത്തി!
പണ്ടു പണ്ട്, പത്ത് കിലോ അരിയും 12 ലിറ്റർ മണ്ണെണ്ണയും ഗോതമ്പും പഞ്ചസാരയും സൈക്കിളിൽ കൊണ്ടുവരുന്നതിന്നു ചവിട്ടുകൂലി അടിച്ചുമാറ്റുമായിരുന്നു. വരി നിന്ന് പ്രാന്താകാതിരിക്കാൻ പൗലോസേട്ടന്റെ മൗനാനുവാദത്തോടെ കാർഡ് അട്ടി വച്ച് ഇക്കയുടെ ഹോട്ടലിൽ പൊറോട്ട (സാമ്പാർ ഫ്രീ) തട്ടുന്ന വേളയിൽ Antony Arakathara യുമായി ചർച്ചിച്ചതോർക്കുന്നു: "ഈ ഹോട്ടലിലും ആ റേഷൻകടയിലും കംപ്യൂട്ടർ ബില്ലിംഗ് വരുമോടേ...?"
ഓർമ്മയിലെ "ബുഹുഹുഹാ" അലയൊലികൾ E-Posലെ കിളിമൊഴിയിലലിഞ്ഞു... "മുപ്പത്തി ഒന്ന് രൂപ മുപ്പത് പൈസ!"
എഴുതിയത് ആരാ?
സ്വാര്ത്ഥന്
എപ്പൊ?
4:39 PM
0
പിന്മൊഴികള്
അടിവസ്ത്രമിടാതെ 14 ദിനരാത്രങ്ങൾ!
മുണ്ടുടുത്ത് ഉറങ്ങുമ്പോൾ ഫ്രീ ഷോ നടത്തുന്ന ഷഡിലെസ് ബഗേഴ്സ് ബാച്ചിലർ യുഗത്തിൽ ടങ്കീസ് കുരുക്കിൽ ശുന്നാമണി കുടുങ്ങാതിരിക്കാൻ അടിവസ്ത്രം അനിവാര്യതയായിരുന്നു.
ഷഡിയും കൗപീനവും കടന്ന് കാലം കിളിവാതിൽ ബോക്സറിൽ എത്തി നിൽക്കുകയായിരുന്നു... രണ്ടാഴ്ച മുൻപ്...
പണി പാളി...
"സിസ്റ്ററേ... തടയാൻ ഒന്നും ഇട്ടിട്ടില്ലാ... എന്തെങ്കിലും ചെയ്യൂ... പ്ലീസ്..."
അരയ്ക്കു താഴെ മരവിപ്പ് മാറിയിട്ടില്ലാത്ത ഞാൻ കിടന്ന കിടപ്പിൽ കുഞ്ഞാവയേപ്പോലെ ചീച്ചി മുള്ളാൻ തുടങ്ങി!
നിസ്സഹായതയുടെ പടുകുഴിയിൽ ആണ്ടുപോയ നിമിഷങ്ങൾ...
"ട്യൂബ് ഇടാം ഡോക്ടറേ"
അപ്പുറവും ഇപ്പുറവും കിടക്കുന്നവർക്ക് ട്യൂബും ബാഗുമുണ്ട്. എനിക്ക് മാത്രം എന്തേ ഇടാഞ്ഞത് എന്ന ശങ്കക്കിടയിൽ എന്നെ മെല്ലെ ഉരുട്ടി ഉരുട്ടി നനഞ്ഞ തുണിയും വസ്ത്രവും അവർ മാറ്റി. അപ്പോഴേക്കും എസി തണുപ്പിനാൽ മൂത്രസഞ്ചി വീണ്ടും നിറഞ്ഞു. മരവിപ്പിനിടയിലും ബ്ലാഡർ തള്ളിച്ചയിൽ കടുത്ത വേദന.
"പെങ്ങളേ... വേഗം..."
ലിംഗാഗ്രത്തിലൂടെ കടത്തിയ ട്യൂബ് സഞ്ചിയിലെത്തിയതും... വിളഞ്ഞ കരിക്ക് ചെത്തിയത് പോലെ മൂത്രം ചീറ്റി.
"സോറി സിസ്റ്ററേ..."
"സോറി പറയേണ്ടത് ഞാനാ ഡോക്ടറേ, ബാഗിൽ യൂറിൻ 800ml ഉണ്ടായിരുന്നു, അതാ ട്യൂബ് മാറ്റിയത്..."
രണ്ടു പ്രാവശ്യം ട്യൂബ് വലിച്ചൂരിയതിനാൽ പച്ച ഈർക്കിൽ പ്രയോഗം നടന്ന ഫീലോടെയാണ് വീട്ടിലെത്തിയത്. യഥാർത്ഥ സർജറി വേദന അതിനാൽ കുറച്ചു ദിവസത്തേക്ക് നിഷ്പ്രഭമായി!
മക്കൾ തന്ന ഷാജി പാപ്പൻ മുണ്ടും കുർത്തയുമായി അടിവസ്ത്രമിടാത്ത ദിനരാത്രങ്ങൾക്ക് സെയ്ദ് ഡോക്ടർ തുന്നിക്കെട്ടഴിച്ചതോടെ പരിസമാപ്തി.
സ്റ്റാർട്ടപ് സംരംഭം തുടങ്ങിയതിനാൽ പരമ ദാരിദ്യം അനുഭവിക്കുന്ന ഈ സമയത്ത് സഹായിച്ചവർക്കും നേരിലും ഫോണിലും അന്വേഷിച്ചവർക്കും അറിഞ്ഞിട്ടും മൈൻഡ് ചെയ്യാതെ (ശല്യപ്പെടുത്താതെ) സഹകരിച്ചവർക്കും നമോവാകം.
ഡോ. Mohamed Sayeed നൽകിയ കരുതലിനും അദ്ദേഹം നേതൃത്വം നൽകുന്ന, കൊടുങ്ങല്ലൂർ മെഡികെയർ ആശുപത്രിയിലെ മറ്റ് ഡോക്ടർമാരും നഴ്സിംഗ്-അഡ്മിൻ സ്റ്റാഫ് അംഗങ്ങളും നൽകിയ സംരക്ഷണത്തിനും ഹൃദയപൂർവ്വം നന്ദിയർപ്പിക്കുന്നു...
എഴുതിയത് ആരാ?
സ്വാര്ത്ഥന്
എപ്പൊ?
4:38 PM
0
പിന്മൊഴികള്
ആയുസ് തേടുന്നവർ
പ്രായാധിക്യത്തിലും പ്രാർത്ഥനാ നിരതയായിരുന്നു ഉമ്മ.
ഒരിക്കൽ അദ്ദേഹം ആ പ്രാർത്ഥന ശ്രദ്ധിച്ചു; ഉമ്മ ആയുസ് തേടുകയാണ്!
കൗതുകവും കുസൃതിയും തോന്നി, "വയസ്സായില്ലേ? മക്കളും പേരക്കുട്ടികളും കൊച്ചുമക്കളും ആയില്ലേ? ഇനിയും എന്തിനാണുമ്മാ ആയുസ് തേടുന്നത്?"
വിറയാർന്ന സ്വരത്തിൽ തെളിവാർന്ന, വെളിവാർന്ന മറുപടി, "എല്ലാവർക്കും വേണ്ടി തേടാൻ ഞാൻ മാത്രമല്ലേ ഉള്ളൂ?"
ആ കാൽചുവട്ടിൽ, ആ സ്വർഗ്ഗത്തിൽ, ആ മകൻ തളർന്ന് ഇരുന്നുപോയി.
എഴുതിയത് ആരാ?
സ്വാര്ത്ഥന്
എപ്പൊ?
4:30 PM
0
പിന്മൊഴികള്
വ്യാഴാഴ്‌ച, ജനുവരി 07, 2016
ഒമേഗ മുട്ട
സ്വാർത്ഥൻ മുട്ട തീറ്റ കുറച്ചുവോ എന്ന് മുട്ടകച്ചവടക്കാരന് സംശയം. ശരിയാണ്, കുറച്ചു. മുട്ടയിലപ്പിടി കൊളസ്ട്രോൾ അല്ലേ? ഉണ്ണികൾക്ക് ഉണ്ണി കൊടുത്ത് വെള്ള മാത്രം തിന്നാൽ പിന്നെ എന്ത് രസം? അതുകൊണ്ട് മുട്ട തീറ്റ കുറച്ചു.
മീൻ തീറ്റ കുറയ്ക്കുന്ന മട്ട് ഇല്ലല്ലേ? ഇല്ല, മീനിൽ നിറയെ ഒമേഗ 3 ഉണ്ടല്ലോ!
അപ്പോൾ മുട്ടയിൽ അതില്ലേ? എന്ത്? ഒമേഗ 3.
കോഴിക്ക് മീൻ തീറ്റയായി കൊടുത്താൽ മുട്ടയിൽ ഒമേഗ 3 ഉണ്ടാകും.
ഓഹോ! എന്നാലിപ്പം ശര്യാക്കിത്തരാം.
.........
സ്വാർത്ഥാ, ഒമേഗ മുട്ട വന്നൂ ട്ടോ...
ഹൊ! ഇയാളത് സീരിയസായി എടുത്തുവോ? ഇതെങ്ങിനെ ഒപ്പിച്ചു? കോഴിയെ മീൻ തീറ്റിച്ചു അല്ലേ?
അയ്യേ! അങ്ങിനെ ചെയ്താൽ മുട്ടക്ക് മീൻ മണം ഉണ്ടായാലോ എന്ന് കരുതി.
പിന്നെങ്ങിനെ?
കൊച്ചു കള്ളാ, സ്വാർത്ഥാ, റെസിഡെൻസ് അസോസിയേഷനിൽ ക്ലാസെടുക്കാൻ പോയതും ചണപ്പയറിൽ ഒമേഗ 3 ഉണ്ടെന്ന് പറഞ്ഞതും ഞങ്ങളറിഞ്ഞു. ഞങ്ങൾ കോഴിക്ക് ചണപ്പയർ തിന്നാൻ കൊടുത്തു. ചണപ്പയറിൽ ഒമേഗയുണ്ടെങ്കിൽ അത് തിന്നുന്ന കോഴിയിലും ഒമേഗയുണ്ട്. അപ്പോൾ ആ കോഴി ഇടുന്ന മുട്ടയിലും ഒമേഗ ഉണ്ടാകാതെ തരമില്ലല്ലോ! ഇതാ സർട്ടിഫിക്കറ്റ്, ഇതാ ഒമേഗ മുട്ട!
പക്ഷേ.... ചപ്പയറിനേക്കാൾ ബയോ അവെയ്ലബിലിറ്റി കൂടുതൽ മീനിലെ ഒമേഗക്കാണ്.
ങ്ഹാ... മീൻ തീറ്റ നിർത്താൻ ഉദ്ദേശമില്ല അല്ലെ?
അതല്ല ... ആട്ടെ, എനിക്കാവശ്യമുള്ള ഒമേഗ 3 കിട്ടാൻ ഞാൻ ദിവസവും എത്ര മുട്ട തിന്നേണ്ടി വരും?
അത് ..... അത് ....
സർട്ടിഫിക്കറ്റിലെ കണക്ക് പ്രകാരം എട്ടു പത്ത് മുട്ട തിന്നേണ്ടി വരില്ലേ? അപ്പോൾ ഞാൻ കൊളസ്ട്രോൾ മൂത്ത് ചത്തു പോകില്ലേ?
ഹെന്റെ സ്വാർത്ഥാ, അങ്ങിനെ ചത്തു പോകാതിരിക്കാനല്ലേ ഒമേഗ മുട്ട! ഒമേഗയേക്കുറിച്ച് ഒന്നും അറിയില്ലല്ലേ???
എഴുതിയത് ആരാ?
സ്വാര്ത്ഥന്
എപ്പൊ?
7:18 PM
0
പിന്മൊഴികള്
ഞായറാഴ്‌ച, ഡിസംബർ 20, 2015
റിമി ടോമിയും കാൻസറും
"ഡാ ഡോക്ടർ മോനേ, അമ്മായിക്ക് റിമി ടോമീടെ ഗാനമേള കാണണംന്ന്".
വല്യമ്മായിക്ക് കാൻസർ ആയിരുന്നു, വൻ കുടലിൽ. സർജറിയും അത്യാവശ്യം വേണ്ട കീമോ-റേഡിയേഷനുകളും കഴിഞ്ഞിരിക്കുമ്പോൾ അപ്പൻ തീരുമാനിച്ചു, പെങ്ങളെ കുറച്ചു നാൾ വീട്ടിൽ കൊണ്ടുവന്ന് നിർത്തണം. നാത്തൂന് വാരിക്കോരി സ്നേഹം വിളമ്പാൻ അങ്ങനെ അമ്മയ്ക്ക് അവസരം കിട്ടി.
ഒമ്പത് മക്കളും അത്ര തന്നെ മരുമക്കളും ഇരട്ടിയിലധികം പേരക്കുട്ടികളും ഉള്ള വല്യമ്മായി നാത്തൂന്റെ സ്നേഹം ആവോളം നുകരുന്നതിനിടയിൽ ആ അഭിലാഷം പങ്കുവച്ചു, "അവളെ ഞാൻ ഇതുവരെ കണ്ടിട്ടില്ല".
" ഇനിയൊരു ബലിയർപ്പിക്കാൻ " അമ്മായി വരുമോ ഇല്ലയോ എന്ന ആശങ്കയിൽ ആണ് അമ്മ സ്വാർത്ഥനെ സമീപിച്ചത്.
" റിമി ടോമീടെ ഗാനമേളക്ക് എന്റെ അമ്മായിയെ ഞാൻ കൊണ്ടു പോകാം, അമ്മ വേണെങ്കി കൂടെ പോന്നോ, ഒരു ധൈര്യത്തിന് (എൻറ്റേം അമ്മേടേം) ".
വിശറിച്ചിറകുള്ള മുണ്ടിനും ചട്ടയ്ക്കുമുളളിൽ കൊളസ്റ്റമി ബാഗ് കെട്ടി വച്ച് പുതമുണ്ടും മേക്കാ മോതിരവും അണിഞ്ഞ് സുന്ദരിയായ വല്യമ്മായിയേയും കൊണ്ട് ഞങ്ങൾ സേവിയൂർ പള്ളിയിൽ പെരുന്നാളിന് പോയി. ബാൻറും കൊട്ടും വെടിയും പുകയും കഴിഞ്ഞ് ഇതെല്ലാം ഒന്നിച്ചുള്ള റിമി ടോമിയുടെ ഗാനമേളയും പള്ളിമുറ്റത്തിരുന്ന് ഞങ്ങൾ ആസ്വദിച്ചു. പാതിരാ കഴിഞ്ഞ് വീടണയുമ്പോഴും കൊളസ്റ്റമി ബാഗ് ഇൻടാക്റ്റ്.
റിമി ടോമിയുടെ ഗാനമേളയും കാൻസറും അതിജിവിച്ച വല്യമ്മായി ഒരു വർഷം കൂടി ജീവിച്ചു. അതിനിടയിൽ പല തവണ ഇളയ മകന്റെ ബൈക്കിന് പുറകിലിരുന്ന് ആങ്ങളെയേയും നാത്തൂനേയും കാണാൻ വന്നു.
മക്കളുടെയും മരുമക്കളുടെയും പേരക്കുട്ടികളുടെയും മറ്റ് ബന്ധുക്കളുടെയും സാന്നിദ്ധ്യത്തിൽ മരിക്കുമ്പോഴും വല്യമ്മായിക്ക് കാൻസർ ആയിരുന്നെന്ന് രണ്ടു പേർക്ക് അറിയില്ലായിരുന്നു: വല്യമ്മായിക്കും റിമി ടോമിക്കും!
എഴുതിയത് ആരാ?
സ്വാര്ത്ഥന്
എപ്പൊ?
8:03 PM
1 പിന്മൊഴികള്
ഏതാ വകുപ്പ്? കാൻസർ
ശനിയാഴ്‌ച, ഒക്‌ടോബർ 18, 2008
‘ഡി’ വിരല്‍
എ......എസ്............ഡി.......എഫ്...........സ്പെയ്സ്........
ടൈപ്പിങ്ങില്‍ ആദ്യാക്ഷരങ്ങള്‍ കുറിക്കുകയാണവന്‍. പഴയ പന്നാക്ക് ടൈപ് റൈറ്ററിലെ കട്ടകളില്‍ ഓരോ വിരലുമെടുത്തിട്ട് തല്ലിപ്പഠിത്തം നടക്കുന്നു. അന്തരീക്ഷം ‘കടകടാരവ’ത്താല്‍ മുഖരിതം.
മുന്നില്‍ ഇടതുവശത്തായി രജനി ഇരിപ്പുണ്ട്. അന്നാദ്യമായി അവന്‍ രജനിയുടെ വിരലുകളില്‍ മാത്രം നോട്ടമെറിഞ്ഞു. രജനിയുടെ സ്പര്‍ശനത്തില്‍ കട്ടകള്‍ അലിഞ്ഞ് ഇല്ലാതാകുന്നുവോ... അല്ല... തേന്‍ നുകര്‍ന്ന പൂമ്പാറ്റ പറന്നകലുമ്പോള്‍ ‘അയ്യോ പോയോ’ എന്നോര്‍ത്ത് ഉണര്‍ന്നെണീക്കുന്ന പൂക്കളേപ്പോലെ അവ പൂര്‍വ്വസ്ഥിതി പ്രാപിക്കുന്നു.
അവളേപ്പോലെ പറന്നടിക്കുവാന്‍ തനിക്കെന്നു സാധിക്കും എന്നവന്‍ ചിന്തിച്ചു.
“നേരെ നോക്കിയിരുന്ന് പ്രാക്ടീസ് ചെയ്യെടോ”, രാജന്‍ മാഷ്.
“എ? എസ്...”
കടകടാരവം നിലച്ചു. കൂട്ടച്ചിരി മുഴങ്ങി. രജനി രൂക്ഷമായി അവനെ നോക്കി, കൈകള്‍ കട്ടകളില്‍ നിന്നുയര്‍ന്നു. ഈശ്വരാ, തന്റെ നോട്ടം അവളും തെറ്റിദ്ധരിച്ചിരിക്കുന്നു. അവളെ നോട്ടംകൊണ്ടളന്ന മാത്തന്റെ കട്ടപ്പല്ല് അടിച്ചിളക്കിയ അതേ കൈകള്‍. രജനി വിരലുകള്‍ കോര്‍ത്ത് ഒന്ന് ഞൊടിക്കുക മാത്രം ചെയ്തു, ഒരു മുന്നറിയിപ്പ് പോലെ.
നാശം. തെറ്റിദ്ധരിക്കപ്പെട്ടതില്‍ മനം നൊന്ത ആ ദുര്‍ബല നിമിഷത്തില്‍ അവന്‍ നടുവിരല്‍ കൊണ്ട് ‘ഡി’ കട്ടയില്‍ ആഞ്ഞടിച്ചു. നാലഞ്ച് കമ്പിക്കഷണങ്ങള്‍ തെറിച്ചുപോകുന്നത് ഒരു മിന്നായം പോലെ അവന്‍ കണ്ടു.
വെറുമൊരു വിരലിന് ഇത്ര ശക്തിയൊ? ആ ടൈപ് റൈറ്റര്‍ പിന്നീടൊരിക്കലും നന്നാക്കിയെടുക്കാന്‍ സാധിച്ചില്ലത്രെ! രാജന്‍ മാഷ്ക് അത് വേണം. രജനിയുടെ വിരലില്‍ മാത്രം നോക്കിയ അവന്റെ മാനം കളഞ്ഞതല്ലേ.
കാലം അതിന്റെ വഴിക്ക് പോയി. രജനി മികച്ചൊരു ടൈപ്പിസ്റ്റായി. മാത്തന്‍ തയ്പ്പിസ്റ്റും. മാത്തന്‍ അളവെടുത്ത് തയ്ക്കുന്ന ബ്ലൌസുകള്‍ക്കാണ് ആ നാട്ടില്‍ ഇന്നും മുന്‍തൂക്കം.
അവനും പക്വത വന്നു. എന്തൊക്കെയോ ആയി.
“മാമാ, കൈ തൊടാതെ എങ്ങന്യാ ചന്തി കഴ്‌ക്വാ?” എന്നൊരിക്കല്‍ ശ്രീക്കുട്ടന്‍ ചോദിച്ചപ്പോള്‍ അവന്‍ രജനിയേയോ മാത്തനേയോ ഓര്‍ത്തില്ല. ഓര്‍ക്കേണ്ട കാര്യവുമില്ലല്ലോ. ‘ഹെല്‍ത് ഹോസ് ’ ഉപയോഗിച്ച് ചന്തി കഴുകുന്ന രീതി ശ്രീക്കുട്ടന് പഠിപ്പിച്ചുകൊടുത്തു.
ഇന്‍ഷുറന്‍സ് ആപ്പീസില്‍ കണ്ടു, കംപ്യൂട്ടര്‍ കീബോഡില്‍ പറന്നടിക്കുന്ന ഒരുപാടുപേരെ. കംപ്യൂട്ടറില്‍ എളുപ്പം ടൈപ് പഠിക്കാവുന്ന സോഫ്റ്റ്‌വെയറുകള്‍ ഉണ്ടെന്ന് അവന്‍ അറിഞ്ഞു വച്ചു.
ഒരു കംപ്യൂട്ടര്‍ വാങ്ങി ടൈപ് പഠിക്കാന്‍ അവന്‍ നിശ്ചയിച്ചിരുന്നു. ഇന്‍ഷുറന്‍സ് തുക അതിനു നിമിത്തമായി. സ്വന്തം കംപ്യൂട്ടറിനു മുന്നില്‍ അഭിമാനത്തോടെ അവന്‍ ഇരുന്നു.
ഇടത്തേ ചെറുവിരലില്‍ ‘എ’, മോതിരവിരലില്‍ ‘എസ്’, അടുത്തത് ‘ഡി’. ഒരു നിമിഷം.... നാലഞ്ച് കമ്പിക്കഷണങ്ങള്‍ തെറിച്ചുപോകുന്നത് ഒരു മിന്നായം പോലെ അവനോര്‍ത്തു. രജനിയുടെ രൂക്ഷ നോട്ടം, മാത്തന്റെ ഇളകിയ പല്ല്, രാജന്‍ മാഷിന്റെ നിസ്സഹായ മുഖം, വര്‍ഷങ്ങള്‍ക്കിപ്പുറം നടന്ന ആ അപകടം... ഓര്‍മ്മകളുടെ കടകടാരവം അവനെ വലയം ചെയ്തു.
“വിരലൊന്ന് പോയാലെന്താ, കാശെത്രയാ അവന് കിട്ടീത്. ഇപ്പൊ ദാ കംപ്യൂട്ടറും വാങ്ങി!”, പത്ത് വിരലുള്ള ജനം നെടുവീര്‍പ്പിട്ടുകൊണ്ടേയിരുന്നു.
(ഇതെഴുതുമ്പോള്‍ ശ്രീ ശ്രീ ഹരിശ്രീ അശോകന്‍ രചിച്ച പിച്ചക്കാരുടെ ദേശീയഗാനം ‘കൈകാലാവതില്ലാത്തവനാണേ..... ഹമ്മ... അമ്മോ...’ പാടി വാഹനാപകടത്തിന്റെ ക്ഷീണം തീര്‍ക്കുകയാണ് സ്വാര്‍ത്ഥന്‍ - എന്റെ വിരല്‍ പോയില്ല, ഒടിഞ്ഞിട്ടേയുള്ളൂട്ടോ :)
എഴുതിയത് ആരാ?
സ്വാര്ത്ഥന്
എപ്പൊ?
12:28 AM
5
പിന്മൊഴികള്
ഏതാ വകുപ്പ്? പോക്രിത്തരം
ചൊവ്വാഴ്ച, ജനുവരി 01, 2008
ബെന്‍സ് കാറും വേലിപ്പത്തലും
നാടും വീടും വിട്ട് മരുഭൂമിയില്‍ ചെന്നുകിടന്ന് കഷ്ടപ്പെടേണ്ട യാതൊരു ആവശ്യവും എനിക്കില്ല. കെട്ട്യോളും കുട്ട്യോളും പട്ടിണികിടക്കേണ്ടല്ലോ എന്നു കരുതി മാത്രമാണ് ഗള്‍ഫിലേക്ക് കെട്ടിയെടുത്തത്!
രണ്ടുവര്‍ഷത്തെ കയിലുകുത്ത് കഴിഞ്ഞ് ലീവിനെത്തിയപ്പോള്‍, വളരെയേറെ നാളായി മിസ് ചെയ്തിരുന്ന തെങ്ങിന്‍കടയ്ക്കല്‍ മുള്ളല്‍ (പെടുക്കല്‍) എന്ന സാറ്റിസ്ഫാക്ഷന്‍ ഗാരണ്ടീട് പെര്‍ഫോമന്‍സിനായി രാത്രി മുറ്റത്തോട്ടിറങ്ങി. അപ്പോഴാണ് ഞാനതു ശ്രദ്ധിച്ചത്, വീട്ടിലേക്കുള്ള ഇടവഴിയിലേക്ക് തള്ളി നില്‍ക്കുന്ന വേലിപ്പത്തലുകള്‍. ബെന്‍സ് കാര്‍ വാങ്ങിയാല്‍ ഈ പത്തലുകള്‍ അവളെ തലോടും. ഓരോ തലോടലും ടച്ചപ് ചെയ്യാന്‍ പതിനായിരങ്ങള്‍ എന്റെ കീശയില്‍ നിന്ന് ചെലവാക്കേണ്ടിവരും.
ആ കാശോണ്ട് എന്തോരം പുട്ടടിക്കാം!
മാത്രമല്ല, വീഗാഡിന്റെ ഔസേപ്പേട്ടന്‍ 'പ്രാക്റ്റിക്കല്‍ വിസ്ഡം' എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്, ബെന്‍സ് കാറിന്റെ ഹോണ്‍ വളരെ സൗമ്യയും മൃദുഭാഷിണിയുമാണെന്ന്. നാലെണ്ണം വിട്ട് ലെയ്‌ലാന്റ് മാതിരി റോഡ് നിറഞ്ഞ് നടക്കുന്നവന്റെ പിന്നില്‍ ചെന്ന് മൃദുഭാഷി ഹോണടിച്ചാല്‍ ലവന്‍ കാര്‍ക്കിച്ച് തുപ്പും!
അതുകൊണ്ട് ബെന്‍സ് കാര്‍ വാങ്ങേണ്ട എന്ന് ആ രാത്രിയില്‍ ഞാന്‍ തീരുമാനിച്ചു. പിന്നെന്ത് കാര്യത്തിന് ഞാന്‍ കടല്‍ കടന്ന് കഷ്ടപ്പെടണം?
അക്കരെയും ഇക്കരെയും തമ്മില്‍ ജീവിതചെലവില്‍ വലിയ വ്യത്യാസം ഇല്ല. ഇവിടെ 10 രൂപയ്ക്ക് കിട്ടുന്നത് അവിടെയും കിട്ടും പത്തിന്, 10 റിയാലിനാണെന്നു മാത്രം!. ഗള്‍ഫില്‍ ഒരുമാസം തനിച്ച് കഴിയാനുള്ള ചെലവില്‍ കുടുമ്മത്ത് എല്ലാര്‍ക്കും അടിച്ചു പൊളിക്കാം.
അല്ലറചില്ലറ കടങ്ങള്‍ ഉണ്ടായിരുന്നത് രണ്ട് കൊല്ലം കൊണ്ട് വീടി. (ഗള്‍ഫിലേക്ക് കെട്ടിയെടുക്കാന്‍ ചെലവായത് തന്നെയായിരുന്നു ഏറ്റവും വലിയ കടം!). ഇനി കുടുമ്മത്ത് സെറ്റിലാവണം!
അപ്പോള്‍ പറഞ്ഞുവന്നത് ഇതാണ്... വിട്ടിലേക്കുള്ള ഇടവഴി വിതികുറഞ്ഞതിനാല്‍ ബെന്‍സ് കാര്‍ കയറാത്തതിനാലും അഥവാ കയറിയാല്‍ തന്നെ വേലിപ്പത്തലില്‍ തട്ടി പോറലേറ്റാല്‍ കാശൊരുപാട് ചെലവാകും എന്നതുകൊണ്ടും ഞാനെന്റെ പ്രവാസജീവിതം താല്‍ക്കാലികമായി അവസാനിപ്പിക്കുന്നു.
ദിസ്ക്കൈമള്‍: താല്‍പര്യമുള്ള ഒരു ജോലി നാട്ടില്‍ കിട്ടിയതോ കുടുംബവുമായി കഴിയാനുള്ള അത്യാഗ്രഹമോ ഈ തീരുമാനത്തെ ബാധിച്ചിട്ടില്ല.
എഴുതിയത് ആരാ?
സ്വാര്ത്ഥന്
എപ്പൊ?
2:08 PM
13
പിന്മൊഴികള്
ഏതാ വകുപ്പ്? പോക്രിത്തരം
ചൊവ്വാഴ്ച, ഏപ്രിൽ 03, 2007
മെയ്ക്കപ്
സ്വാര്‍ത്ഥന്റെ ആ ദിവസത്തെ മെയ്ക്കപ് സാമൂഹ്യപ്രവര്‍ത്തകന്റേതായിരുന്നു, നീളന്‍ ഖദര്‍ കുര്‍ത്തയും ജീന്‍സും തോള്‍ സഞ്ചിയും. ലൈംഗികത്തൊഴിലാളികളുടെ കുട്ടികള്‍ക്കിടയില്‍ സേവനമനുഷ്ടിക്കുന്ന സംഘത്തിനുവേണ്ടി വീഡിയോ ഡോക്യുമെന്ററി നിര്‍മ്മാണം ലക്ഷ്യം.
തെഹല്‍കാ മോഡല്‍ ക്യാമറയും മറ്റും പ്രചാരത്തില്‍ ആയിട്ടില്ലാത്ത കാലം, വലിയ ഉപകരണങ്ങളുമായി പടം പിടിക്കാന്‍ ചെന്നാല്‍ പടമാകാന്‍ പോലും ആളെ തിരിച്ചു കിട്ടുമോയെന്ന് ഉറപ്പില്ലാത്ത അന്തരീക്ഷം. ഉള്ളതില്‍ ഏറ്റവും ചെറിയ ക്യാമറ സഞ്ചിയിലൊതുക്കി ഞാന്‍ തുനിഞ്ഞിറങ്ങി. ചുവന്ന തെരുവിനോളം പ്രശസ്തമല്ലാത്ത, മുംബൈ അന്ധേരിയിലെ മറ്റൊരു തെരുവില്‍ കാത്തു നിന്ന സംഘത്തോടൊപ്പം ചേര്‍ന്നു.
കുര്‍ത്ത/ചുരിദാര്‍ സംഘം‘ഗലി’കളിലേക്ക് കടക്കാന്‍ ഒരുങ്ങുന്നതിനു മുന്‍പേ, പ്രതീക്ഷിച്ചപോലെ മുട്ടാളന്മാര്‍ മുന്നില്‍, പുതുമുഖത്തെ പരിചയപ്പെടണം! സംഘത്തലൈവി മാള്‍വിക പുതിയ സംഘാംഗമായ സ്വാര്‍ത്ഥനെ പരിചയപ്പെടുത്തി. ചുഴിഞ്ഞുള്ള അവരുടെ നോട്ടത്തില്‍ പരമാവധി നിഷ്കളങ്കനാകാന്‍ ഞാന്‍ വൃഥാ ശ്രമിച്ചു. ഗണേഷ് മനഃപൂര്‍വ്വം എന്റെ സഞ്ചിയില്‍ തിരുകിവച്ച ‘ഡബ്ബ’ തെളിഞ്ഞ് കണ്ടതുകൊണ്ടാകാം ഞാനും എന്റെ ക്യാമറയും ആ കശ്മലന്മാരുടെ പിടിയില്‍ പെടാതെ രക്ഷപ്പെട്ടത്.
സംഘം പലതായി പിരിഞ്ഞ് ‘ചാലു’കളിലേക്ക് കയറി. ‘ഛോപ്പഡ’കളിലൊന്നില്‍ ഒറ്റക്കട്ടിലിലും നിലത്തുമായി ഇരുന്ന് എഴുത്തും വായനയും പഠിക്കുന്ന കുഞ്ഞുമക്കള്‍. മാള്‍വികയും ഗണേഷും അദ്ധ്യാപകര്‍. അവരെ സഹായിക്കാനായി ബിസിനസില്‍ നിന്ന് ഔട് ആയി എക്സ്പയറി ഡെയ്റ്റ് കാത്തു കഴിയുന്ന സ്ഥലവാസിയായ മുംതാസ്. രണ്ടാള്‍ക്ക് കഷ്ടിച്ച് പെരുമാറാവുന്ന ആ മുറിയില്‍ ഇപ്പോള്‍ ഞങ്ങള്‍ പത്ത് പേര്‍!
വാതില്‍ തുറന്നിട്ടേ പഠിപ്പിക്കാവൂ, ഒച്ചയും ബഹളവുമൊന്നും പുറത്ത് കേള്‍ക്കാന്‍ പാടില്ല(അപ്പുറവും ഇപ്പുറവും ‘തൊഴിലാളികള്‍’ ഉറക്കമായിരിക്കും!), പഠനം കഴിഞ്ഞാല്‍ എത്രയും പെട്ടെന്ന് സ്ഥലം കാലിയാക്കിക്കൊള്ളണം എന്നെല്ലാം നിബന്ധനകള്‍ ഉണ്ടത്രേ! മുറിയുടെ മൂലയില്‍ പാത്രം കഴുകുവാനും കുളിക്കുവാനും മറ്റുമായി ‘മോറി’ ഉണ്ട്. ഞാന്‍ അതിനകത്താണ്. വാതില്‍ക്കല്‍ വരുന്നയാള്‍ക്ക് മോറിയില്‍ നില്‍ക്കുന്ന എന്നെ കാണാം! മാളവിക സിഗ്നല്‍ തന്നതും ‘സ്റ്റാര്‍ട്ട്, ക്യാമറ, ആക്ഷന്‍’ എന്നതിനു പകരം ‘നന്മ നിറഞ്ഞ മറിയമേ സ്വസ്തി..’ എന്ന് ഉരുവിട്ട് ക്യാമറ പുറത്തെടുത്തു.
എനിക്ക് ഭയം കുട്ടികളെ ആയിരുന്നു, അവരെങ്ങാന്‍ ‘ഷൂട്ടിംഗ്‘ ശ്രദ്ധിച്ചാല്‍ എന്റെ കാര്യം കട്ടപ്പൊക! മുംതാസ് പക്ഷേ, അവരെ പേടിപ്പിച്ച് ഇരുത്തിയിരിക്കുന്നു. ഞാനും പേടിച്ചു പോയിരുന്നു, മുംതാസിന്റെ മുഖം ആദ്യം കണ്ടപ്പോള്‍. കാശു കൊടുക്കാത്തതിനു ‘കെട്ടിയവന്‍’ ആസിഡ് ഒഴിച്ചു, അങ്ങിനെ ബിസിനസ്സില്‍ നിന്ന് ഔട് ആയി അത്രെ! മുംതാസിന്റെ ഭീകരതയെ ഒഴിവാക്കി കുട്ടികളുടേയും അദ്ധ്യാപകരുടേയും ചിത്രങ്ങള്‍ ഒപ്പിയെടുക്കുന്ന തിരക്കില്‍ മുഴുകി ഞാന്‍.
ഒറ്റക്കട്ടിലിന്റെ മൂലയില്‍ ഇരിക്കുകയായിരുന്ന മുംതാസ് ഒരു മുന്നറിയിപ്പുമില്ലാതെയാണ് എന്റെ നേരെ ചാടി വീണത്. തോളില്‍ പിടിച്ച് എന്നെ താഴേക്ക് വലിച്ചിരുത്തി. കുട്ടികളുടെ പഠന നിലവാരം നിരീക്ഷിക്കാന്‍ നാലുകാലില്‍ ഒരുവന്‍ വാതില്‍ക്കല്‍. എന്നെ മറച്ച് പിടിച്ച് മറ്റവനെ ചീത്ത വിളിച്ച് പറഞ്ഞു വിടുകയായിരുന്നു മുംതാസ്.
ആവശ്യമുള്ള ഷോട്ടുകള്‍ കിട്ടിയെങ്കില്‍ നിറുത്തിക്കോളൂ എന്ന മാള്‍വികയുടെ ആജ്ഞ ഞാന്‍ ശിരസ്സാ വഹിച്ചു. ഈ ശിരസ്സ് എനിക്കിനിയും വഹിക്കണമല്ലോ! കുട്ടികളുടെ ഒപ്പം ഞാനും ചേര്‍ന്നു.
പാഠം ഒന്ന്: ‘മാജാ ഷാളാ’(എന്റെ വിദ്യാലയം). “ഇതാണോ മോന്റെ വിദ്യാലയം?” പുസ്തകത്തിലെ ചിത്രം ചൂണ്ടി ഞാന്‍ ചോദിച്ചു.
“ഞാന്‍ സ്കൂളില്‍ പോകാറില്ല,” വിഷാദം കലര്‍ന്ന സ്വരത്തില്‍ അവന്‍ മൊഴിഞ്ഞു.
“അതെന്തേ?”
“സ്കൂളില്‍ എല്ലാരും ഞങ്ങളെ കളിയാക്കും, ഞങ്ങളുടെ അമ്മമാര്‍ ജോലിക്ക് പോകുന്ന കാര്യവും പറഞ്ഞ്.” മറുപടി പറഞ്ഞത് അവന്റെ പെങ്ങള്‍ ആണ്.
സ്തബ്ധനായ ഞാന്‍ മാള്‍വികയുടെ നിര്‍ബന്ധത്തിനു വഴങ്ങി മാത്രം ആ കുട്ടികളുമായി കൂടുതല്‍ ഇടപഴകാനും അവരോടു സംസാരിക്കാനും ശ്രമിച്ചു. എല്ലാവരും സ്കൂളുകളില്‍ നിന്ന് ‘ഡ്രോപ് ഔട്സ്’. കാരണം ലളിതം, സഹപാഠികളുടെ കളിയാക്കലുകള്‍, കുറ്റപ്പെടുത്തലുകള്‍. മാളവികയും സംഘവും ഇവരെ വീടുകളില്‍ വന്ന് പഠിപ്പിക്കുക എന്ന ശ്രമകരമായ ദൌത്യം ഏറ്റെടുത്തിരിക്കുന്നു.
സ്വാര്‍ത്ഥന്‍ മാഷിനു ‘മറാഠി’ അറിയില്ല എന്ന് മനസ്സിലായപ്പോള്‍ എന്നെ പഠിപ്പിക്കാനായി അവര്‍ക്ക് താല്പര്യം. കളിച്ചും ചിരിച്ചും പഠിച്ചും, അനുവദിച്ച സമയം പോയതറിഞ്ഞില്ല. തിരികെയിറങ്ങാന്‍ നേരം ഒരു സംശയം മാത്രം ആ പയ്യന്‍ എന്നോട് ചോദിച്ചു, എന്റെ മനസ്സില്‍ ഒരു നൊമ്പരമായി ഇന്നും അവശേഷിക്കുന്ന ഒരു ചോദ്യം.
അമ്മമാര്‍ വൈകീട്ട് ‘വലിയ വലിയ പണക്കാരുടെ വീടുകളില്‍ വീട്ടുവേലയ്ക്ക് പോകുന്നതില്‍’ ആ കുട്ടികള്‍ക്ക് എതിര്‍പ്പില്ല. പയ്യന്റെ സംശയം ഇതായിരുന്നു, “ഭയ്യാ, ....... അമ്മീ ഇത്നാ മെയ്ക്കപ് ക്യൂം ലഗാക്കെ ജാത്തീ ഹെ?”
വീട്ടുജോലിക്ക് പോകുമ്പോള്‍ അമ്മ എന്തിനിത്ര മെയ്ക്കപ് അണിയുന്നു എന്നതിന്റെ ഉത്തരം ഇന്നവന്‍ മുതിര്‍ന്നപ്പോള്‍ മനസ്സിലാക്കിക്കാണും!
എഴുതിയത് ആരാ?
സ്വാര്ത്ഥന്
എപ്പൊ?
12:42 AM
35
പിന്മൊഴികള്
ഏതാ വകുപ്പ്? നൊമ്പരം, മുംബൈ സ്മരണകള്‍
വ്യാഴാഴ്‌ച, മാർച്ച് 15, 2007
ദേ പിന്നേം വീണു
സ്വാര്‍ത്ഥന് കാറ്റുവീഴ്ച. കഴിഞ്ഞ തവണ വെള്ളത്തില്‍ തെന്നിയാണ് വീണതെങ്കില്‍ ഇത്തവണ ആര്‍ഭാടം അടികൊണ്ടിട്ടായിരുന്നു, കാറ്റടി കൊണ്ട്!
ട്രക്കൊരെണ്ണം വഴിയില്‍ കൊഴിഞ്ഞു. മെക്കാനിക്കിനെ കൊണ്ട് ചെന്ന് തല്‍ക്കാലം സെറ്റപ്പാക്കി വിട്ടു. മണല്‍ക്കാറ്റ് മൂലം അത്രയും നേരം കാറില്‍ നിന്നും ഇറങ്ങാന്‍ മടിച്ച സ്വാര്‍ത്ഥന്‍ വണ്ടി നീങ്ങാന്‍ തുടങ്ങിയപ്പോളാണ് അതോര്‍ത്തത്, ഒരു അത്യാവശ്യകാര്യം ഡ്രൈവറോട് പറയാനുണ്ടായിരുന്നു എന്ന്. വേഗം ഹോണടിച്ച് കാറില്‍ നിന്ന് ചാടിയിറങ്ങി. സിലോണ്‍ സ്റ്റേഷന്‍ മാത്രം പിടിക്കുന്ന ശ്രീലങ്കന്‍ ഡ്രൈവറോട്, അവനും സ്വാര്‍ത്ഥനും മാത്രം അറിയാവുന്ന അറബിയിലും ഹിന്ദിയിലും ഇംഗ്ലീഷിലും പറഞ്ഞത് ആ വഴി വന്ന കാറ്റ് ചൂണ്ടിക്കൊണ്ട് പോയി.
പത്തിരുപതടി നടക്കണം അവനെ ക്ലോസപ്പില്‍ കിട്ടാന്‍. ആദ്യ ചുവട് വച്ചതും, “ക്ലോസ് യൂര്‍ ഐസ്....” എന്ന് മൂളിപ്പാടി ഒരു കൊട്ട മണലും വാരിയിട്ട് അടുത്ത കാറ്റ്. കണ്ണടച്ച് പിടിച്ച്, മുന്നോട്ട് വച്ച ഇടതുകാലില്‍ ഊന്നി വലതുകാല്‍ തറയില്‍ നിന്നും ഉയര്‍ത്തി. അല്പം ഇസ്പീഡ് കൂടിയോ എന്നൊരു സംശയം, വലതന്‍ തറയില്‍ ആകുന്നതിനു മുന്‍പ് ഇടതന്‍ ഉയര്‍ന്നു കഴിഞ്ഞിരുന്നു. ഇതിനിടയില്‍ ചെരുപ്പൊരെണ്ണം എതിര്‍ടീമിലെ ജീന്‍സുമായി ഉടക്കി. ഇടതു തള്ളവിരലില്‍ ത്രിശങ്കു, കഴിഞ്ഞ തവണത്തെ അതേ ശങ്കു!
ഒരു തിര, പിന്നെയും തിര. പിന്നീട് വന്നതോ, വന്‍ തിര! വീശിയടിച്ച കാറ്റില്‍ പെട്ട് സ്വാര്‍ത്ഥ ദേഹം വായുവില്‍ ഉയര്‍ന്നു പൊങ്ങി, ദുബായ് വിമാനത്താവളത്തില്‍ ബംഗ്ലാദേശിന്റെ ബിമാനം പോലെ ദാണ്ടെ കിടക്കുന്നു ധിം ധരികിട ധോം!
എഴുന്നേറ്റ് കണ്ണ് തുറന്നപ്പോള്‍ കാണുന്നത് എങ്ങോ പറന്നകലുന്ന ചെരുപ്പിനെയാണ്. സ്വാര്‍ത്ഥനെ ചതിച്ചവനാണവന്‍, അങ്ങിനെ വിടാന്‍ പാടുണ്ടോ? പിന്നാലെ ഓടി കഴുത്തിനു കുത്തിപ്പിടിച്ച് കാല്‍ച്ചുവട്ടിലൊതുക്കി. തിരികെ നടക്കാന്‍ നേരം അറിഞ്ഞു വലതു കയ്യിലൊരു നീറല്‍, കാലിനൊരു ഞൊണ്ട്.... അയ്യോ, ഇടതുകയ്യിലിരുന്ന മൊഫൈല്‍ എന്തിയേ?
കല്ലിനും കട്ടയ്ക്കും മണലിനുമിടയില്‍ തിരഞ്ഞു, ദാ കിടക്കുന്നു പാവം. ഭാഗ്യം, ഉടുപ്പ് മാത്രമേ കീറിപ്പൊളിഞ്ഞുള്ളൂ. കയ്യിലെടുത്ത് താലോലിച്ചപ്പോള്‍, “എനിക്കൊന്നും പറ്റീട്ടില്യന്നേ, വിഷമിക്കണ്ട, ഇത് ആദ്യായിട്ടൊന്നുമല്ലല്ലോ എന്നെ ഇങ്ങനെ...,” എന്നു പറഞ്ഞൊരു മണിനാദം. “ഭായ്, ഓക്കേ?” ട്രക്കില്‍ നിന്നും ഇറങ്ങാതെ ലവന്‍ ഫോണ്‍ ചെയ്യുന്നു! ശ്ശെടാ സ്വാര്‍ത്ഥ ബുദ്ധിയില്‍ എന്തേ ഇത് തോന്നാഞ്ഞത്!
“മാഫീ മുശ്കില്‍, തും ജാവോ(പോടാ പുല്ലേ),” എന്ന് പറഞ്ഞ് ഫോണ്‍ വച്ചു. മെല്ലെ ഞൊണ്ടി കാറിന്റെ വാതില്‍ തുറന്ന് സീറ്റിലേക്ക് ചെരിഞ്ഞു വീണു. കാലു പുറത്തേക്കിട്ട് പരുക്ക് പരിശോധിക്കുന്ന സമയം കൊണ്ട് തക്കം നോക്കിയിരുന്ന രേണു കാറ്റിന്റെ അകമ്പടിയോടെ കാറിനകം സ്വന്തമാക്കി. ഇനി അവളെ പറഞ്ഞൊഴിവാക്കാന്‍ 20 റിയാല്‍ വേറെ മുടക്കണം. വലതു കാലിന്റെ, കൃത്യം ബ്രെയ്ക്ക് ചവിട്ടുന്നതിന്റെ അരികിലായി മുറിഞ്ഞിട്ടുണ്ട്. അവിടെ തന്നെയാണ് വേദനയും.
ടിഷ്യൂ പേപ്പര്‍ ചുറ്റിയ കാലുമായി, 25 കിലോമീറ്റര്‍ ദൂരം ഉപ്പുറ്റികൊണ്ട് ബ്രെയ്ക്കും ആക്സിലേറ്ററും മാറി മാറി ചവിട്ടി ഒരു കണക്കിന് മുറിയിലെത്തുവോളം മനസ്സില്‍ കൂട്ടിക്കിഴിക്കലുകള്‍ നടക്കുന്നുണ്ടായിരുന്നു.
കാലിലൊട്ടിക്കാനുള്ള ബാന്‍ഡെയിഡ്, മൊബൈലിനു പുതിയ ഉടുപ്പ്, കാറു കഴുകാന്‍ 20 റിയാല്‍... എന്നിങ്ങനെ എല്ലാം കൂട്ടി 12 കൊണ്ട് പെരുക്കി, എകദേശം അഞ്ഞൂറു രൂപ. കാറില്‍ തന്നെ ഇരുന്ന് മറ്റവനെ ഫോണ്‍ വിളിച്ച് പറഞ്ഞിരുന്നെങ്കില്‍ ആകുമായിരുന്നത് അഞ്ച് രൂപ! പിന്നെ ആകെയുള്ള സമാധാനം, രണ്ടായാലും ബില്ല് കമ്പനി കൊടുത്തുകൊള്ളുമല്ലോ എന്നുള്ളത് മാത്രമാണ്!
എഴുതിയത് ആരാ?
സ്വാര്ത്ഥന്
എപ്പൊ?
4:49 PM
15
പിന്മൊഴികള്
ഞായറാഴ്‌ച, മാർച്ച് 11, 2007
ഏഡീബി-അഭയം-ഗാനമേള
വേലിയില്‍ കിടക്കുന്നത്
പ്രവാസികളില്‍ നിന്നും പണം പിരിച്ച് സര്‍ക്കാരിനു ലോണ്‍ ആയി നല്‍കാമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ടല്ലൊ. വേലിയിലുള്ളത് അവിടെത്തന്നെ കിടക്കുന്നതല്ലേ കൂട്ടരേ നല്ലത്. നികുതിപ്പണം പോലും നേരാംവണ്ണം പിരിച്ചെടുക്കാന്‍ കഴിവില്ലാത്ത സര്‍ക്കാരുകള്‍ക്ക് എന്ത് ഉറപ്പിന്റെ പുറത്താണ് ഈ വായ്പ നല്‍കുന്നത്?
ഇവര്‍ക്ക് ഏഡീബീ തന്നെയാണ് ഉചിതം. അവരാകുമ്പോള്‍ ബ്ലേഡ് മാഫിയാക്കാരേപ്പോലെ കഴുത്തിനു കുത്തിപ്പിടിച്ച് കാശ് തിരികെ വാങ്ങിക്കൊള്ളും. നമ്മളെങ്ങാനും പണം കൊടുത്താല്‍, ‘ഗോവിന്ദ’!!
ക്വൊട്ടേഷന്‍
ആന തരാം, ചേന തരാം എന്നൊക്കെ പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു, “വേണ്ട, നിങ്ങടെ പറമ്പിന്റെ മൂലയില്‍ എവിടെയെങ്കിലും ചുരുണ്ട് കൂടാന്‍ അവസരം തന്നാല്‍ മതീ എന്ന്.”
അപ്പൊ അമ്മാവന്‍ പറഞ്ഞതെന്താ, “നീ ലവനെ മാത്രമല്ല, ലവന്റെ അര്‍ദ്ധ സഹോദരനേയും കൂട്ടുകാരനേയും തട്ടുക. എന്റെ ചങ്ങാതിയോട് പറഞ്ഞ് നിനക്ക് വേണ്ടതെല്ലാം ഞാന്‍ ഏര്‍പ്പാട് ചെയ്യാം.”
ഇപ്പൊ ദേ മൂന്നെണ്ണത്തിനേം തട്ടിയേച്ച് ഞാനും കുടുംബവും നിങ്ങടെ ചങ്ങാതിയുടെ വീട്ടുമുറ്റത്ത് വന്നു നില്‍ക്കുന്നു. “മൂന്ന് മാസം കഴിഞ്ഞു, തരാന്ന് പറഞ്ഞട്ട് ചേട്ടന്‍ തരാതിരിക്കരുതേ... അഭയം തരാതിരിക്കരുതേ...”
ഐസ്ക്രീം
കുട്ടികളുടെ കയ്യില്‍ ഐസ്ക്രീം കൊടുത്തിട്ട്, “ഇതു കഴിക്കരുത്, ഉരുകിയൊലിച്ച് തീരുന്നതുവരെ കണ്ടോണ്ടിരിക്കണം,” എന്ന് പറയുന്നതു പോലെയാണ് ഗാനമേളയ്ക്കിടെ ആടരുത് എന്ന് പറയുന്നത്.
യൂഏഈയില്‍ കഴിഞ്ഞ ദിവസം നടന്ന ഗാനമേള അടിയില്‍ കലാശിച്ചു എന്നറിഞ്ഞു. തുള്ളാന്‍ പാട്ട് മാത്രം പോരാ കള്ളും വേണം എന്നായാല്‍ എന്താ ചെയ്ക!
എഴുതിയത് ആരാ?
സ്വാര്ത്ഥന്
എപ്പൊ?
12:57 PM
1 പിന്മൊഴികള്
ഏതാ വകുപ്പ്? പലവിചാരങ്ങള്‍
വെള്ളിയാഴ്ച, മാർച്ച് 09, 2007
യ്യോാാാ ന്റെ യാഹ്വേ... Yahoo! Apology Drama
ങ്ങള് ത്ര മൊയന്താണ്ന്ന് ഞമ്മളറിഞ്ഞില്ലാ ട്ടൊ! പ്പൊ ന്തായ്ക്ക്ന്ന് സംഭവം?
ഇങ്ങളും ഞമ്മളും കച്ചറ തൊടങ്ങ്യപ്പം ഇങ്ങള് പറഞ്ഞ്, അത് ഓലാണ്, ഇന്ത്യേലെ വലപ്പണിക്കാരാണ് ഇ പ്പരിപാട്യെല്ലം ഒപ്പിച്ചത്...ന്ന്. മാപ്പ് പറയണ്ടത് ഓലാണ് പൊലും!
ഞമ്മള് സമ്മയ്ക്കാണ്ടെ പ്രതിഷേധോം പരിപാടീം ആയിട്ട് അടിച്ച് പൊളിച്ച്. ഇങ്ങക്ക് കാര്യം മനസ്സിലായീന്ന് ഞമ്മള് വിശാരിച്ചി.
ഇപ്പൊ ന്താ കാണ്ന്ന്? ഇങ്ങളെ വലപ്പണിക്കാരന്നെ ഇങ്ങള്യും ഞമ്മള്യും മൊയന്താക്കാന്‍ നോക്കാണ്!!! ഞമ്മള് പണ്ടേ മൊയന്താണ്, ഇല്ല്യെങ്കീ ഇങ്ങളോട് അടീണ്ടാക്കണ്ടി
വരില്ല്യേനല്ലൊ! ഇങ്ങള് ഞമ്മളക്കാട്ടിലും വല്യ മൊയന്താണ്ന്ന് ഇപ്പൊ മന്‍സ്‌ലായ്ക്ക്ണ്. ഇല്ല്യാച്ചെങ്കില് ഇങ്ങളെ പ്രസ്താവനാന്ന് പറഞ്ഞ് എന്തുത്തോ കൊര്‍ച്ച് എയ്തിക്കൂട്ടീട്ട്
അട്ക്കളേന്റെ ഏതോ മൂലേല് ഇട്ട്ങ്ങായ്ട്ട് പോവാന്‍ ഇങ്ങക്ക് കഴിയ്യോ? അതിന് ഇങ്ങളെ വലപ്പണിക്കാര്ക്കേ പറ്റൂ.
ഓല്‍ക്കറിയാലോ ഇങ്ങക്ക് മലയാളം വായിക്കാനറിയൂലാന്ന്!!!
Dear readers, join the fun of apology bullshit!
What you do if you wanna say sorry against Ur ego? Write it on a sticky-note and paste it under the table. If your Mom/Dad ask you, "Did u said sorry to your sister?", you
can say YES and take the note from down the table and show them!
Exactly this is being done by Yahoo! (or it's content provider for Malayalam portal). They've prepared an apology and posted it in the Continental Corner of the portal. This
is my first time experience to see an apology coming under 'continental recipies' category.
Now I have real doubts about the content providers. Are they trying also to fool Yahoo!, along with the bloggers? It's obvious, Yahoo! uncle don't know to read Malayalam.
(I'm here, dear Yahoo!, if you want someone to read Malayalam for you. Simply mail me: swarthan @ gmail d.o.t com)
You guys are forcing me to do this again:
This is parody of the famous Yahoo! yodle. I'm posting this in protest of Yahoo!'s plagiarism. The above yodle simply means, "Shame Shame, Puppy Shame."
എഴുതിയത് ആരാ?
സ്വാര്ത്ഥന്
എപ്പൊ?
2:47 PM
7
പിന്മൊഴികള്
തിങ്കളാഴ്‌ച, മാർച്ച് 05, 2007
മ്മ്ടെ Yahoo!ന്റെ കൂവല്‍
യാഹൂ അമ്മാവന്റെ പൂമുഖത്ത് ചെന്ന് വാലില്‍(!) പിടിച്ചു വലിച്ചാല്‍ ഒരു നിലവിളി കേള്‍ക്കാം, പ്രസിദ്ധമായ യാഹൂ യോഡില്‍. പാവങ്ങളുടെ മേല്‍ കുതിരകയറിയശേഷമുള്ള ആനന്ദാരവമായും ഈയിടെ അത് മാറുന്നുണ്ടൊ? ബൂലോഗത്ത് നിന്നും കണ്ടവും നിലവും അടിച്ചു മാറ്റി സ്വന്തം പേരില്‍ തീറെഴുതുന്ന ഈ അമ്മാവനോട് ചോദിച്ചാല്‍ പറയും, “അട്ടപ്പാടിയിലെ വില്ലേജ് ആപ്പീസറോട് അന്വേഷിക്കാന്‍.” അങ്ങേരാണത്രേ ആധാരം തീറെഴുതിച്ചത്! അമ്മാവനോട് സ്വാര്‍ത്ഥനു പറയാനുള്ളത് ഇതാണ്...
This is parody of the famous Yahoo! yodle. I'm posting this in protest of Yahoo!'s plagiarism. The above yodle simply means, "Shame Shame, Puppy Shame." You don't deserve more, dear Yahoo!
(മുകളില്‍ ഞെക്കാനോ, ഞെക്കിയിട്ടും കേള്‍ക്കാനോ സാധിക്കാഞ്ഞവര്‍ ഇവിടെ ഞെക്കുക)
എഴുതിയത് ആരാ?
സ്വാര്ത്ഥന്
എപ്പൊ?
9:32 AM
7
പിന്മൊഴികള്
ഞായറാഴ്‌ച, ഫെബ്രുവരി 18, 2007
ക്യാപ്റ്റന്‍ കുക്
വളരെ വൈകിയാണ് കഴിഞ്ഞ ദിവസം സ്വാര്‍ത്ഥനും സഹനും ജോലി കഴിഞ്ഞെത്തിയത്. പതിവില്ലാത്തവിധം, ഊണ്‍ തയ്യാര്‍.
“കുക്കിനെ വച്ചു. ഇനി കൈ കഴുകി വന്നിരുന്നാല്‍ മതി,” കൃതജ്ഞതാ പ്രകാശനവും കാത്ത് മുദീര്‍(ബോസ്) വാതില്‍ക്കല്‍.
ആക്രാന്തത്തിനിടയില്‍ നന്ദിപ്രകടനത്തിന് എവിടെ സ്ഥാനം! ആവേശമൊന്നടങ്ങിയപ്പോള്‍, “പാത്രം കഴുകാന്‍ കൂടി ഒരാളെ കിട്ടിയിരുന്നെങ്കില്‍,” എന്ന് ഞങ്ങള്‍.
“ഉവ്വടാ, നിന്നെയൊക്കെ തേച്ചു കുളിപ്പിക്കാനും ഞാന്‍ ആളേ കൊണ്ടുവന്നു നിറുത്താം.”
വരും ദിവസങ്ങളില്‍ ആസ്വദിക്കാന്‍ പോകുന്ന ചൈനീസ്, കോണ്ടിനന്റല്‍ ഡിഷ്ഷുകള്‍ സ്വപ്നം കണ്ട് ആ രാത്രി ഡിഷൂം ഡിഷൂംന്ന് തള്ളി നീക്കി. വെളുപ്പിന് കട്ടന്‍ ചായയ്ക്കൊപ്പം, തലേന്ന് ബാക്കി വന്നത് ചൂടാക്കി പിടിപ്പിച്ച് യാത്രയായി.
ഒരു തുള്ളി വെള്ളം പോലും കുടിക്കാന്‍ കിട്ടാനില്ലാത്തിടത്ത് പെട്ടുപോയി ഉച്ചയ്ക്ക് ഒരുമണി വരെ. തലേന്ന് കണ്ട സ്വപ്നത്തിന്റെ തീവ്രത, പൊരിയുന്ന വയറിനോട് പലവട്ടം ഓതി, “ക്ഷമി, ക്ഷമി,” എന്ന്. ഹൈവേയിലെ ഭോജനശാലകളോടെല്ലാം ‘കല്ലീ-വല്ലീ’(പോട്ടെ പുല്ല്) പറഞ്ഞ് രണ്ടര മണിയോടെ കൈകഴുകി ഊണുമുറിയില്‍ പാഞ്ഞെത്തിയ ഞങ്ങള്‍, നിങ്ങള്‍ ആഗ്രഹിക്കുന്നതുപോലെ, ഇളിഭ്യരായി.
ഇനിയിപ്പൊ ഹോട്ടലിലും ചോറ് കിട്ടില്ല. നിരാശയാല്‍ നീറുന്ന വിശപ്പിന്റെ നെരിപ്പോടുമായി വെറുതേ അടുക്കളയിലേക്ക് എത്തി നോക്കി. ഭാഗ്യം, ആരോ ചോറ് വേവിച്ച് വച്ചിട്ടുണ്ട്. യുദ്ധകാലാടിസ്ഥാനത്തില്‍ കാര്യങ്ങള്‍ നീങ്ങി. ഫ്രിഡ്ജില്‍ പുനര്‍ജന്മം കാത്തുകഴിയുന്ന ഇന്നലെകളുടെ ബാക്കി‘പാ’ത്രങ്ങള്‍ക്ക് മോചനമായി. സഹന്‍ വക ഇന്‍സ്റ്റന്റ് തക്കാളിക്കറിയും സ്വാര്‍ത്ഥന്‍ വക ഉണക്കച്ചെമ്മീന്‍ വറുത്തതും സ്പെഷ്യല്‍. പതിനഞ്ച് മിനിറ്റുകൊണ്ട് ഊണ്‍ മേശമേല്‍ നിരന്നത് പഴയതും പുതിയതും പുതുക്കി പണിതതുമായ ആറ് തരം കറികള്‍. അച്ചാറും ഉപ്പിലിട്ടതും ആഡ് ഓണ്‍സ്.
“ഇതുകൂടി തീര്‍ക്കാമെടേ, ഇല്ലേല്‍ വൈകീട്ട് നമ്മള്‍ തന്നെ തിന്നണം,” ബാക്കിവന്ന ചോറ് തക്കാളിച്ചട്ടിയില്‍ ഇട്ട് പുരട്ടി, അവസാന വറ്റും അകത്താക്കിയെന്ന് ഉറപ്പ് വരുത്തി കൈവിരലുകള്‍ നക്കിത്തുടച്ച് ഏമ്പക്കവും വിട്ട് പുറത്തേക്ക്.
നിര്‍വൃതിയുടെ, സംതൃപ്തിയുടെ സമ്പൂര്‍ണ്ണ സാക്ഷാത്കാരത്തിനായി അര മണിക്കൂര്‍ നേരത്തേക്ക് ശയനമുറിയെ ലക്ഷ്യമാക്കി നീങ്ങുമ്പോള്‍ മുന്നില്‍ മുദീര്‍, “ഞാനിന്നലെ പറയാന്‍ മറന്നു, കുക്ക് വൈകീട്ട് മാത്രമേ വരൂ.”
“അപ്പൊ... ആരാ ചോറ് വച്ചത്?”
“ചോറ് ഞാനാ വച്ചത്, കറി നിങ്ങള്‍ വച്ചിട്ടുണ്ടാകും അല്ലെ? ഞാന്‍ അല്പം ഉറങ്ങിപ്പോയി...”
എഴുതിയത് ആരാ?
സ്വാര്ത്ഥന്
എപ്പൊ?
1:51 AM
26
പിന്മൊഴികള്
ഏതാ വകുപ്പ്? പോക്രിത്തരം
ശനിയാഴ്‌ച, ജനുവരി 27, 2007
കുഞ്ഞിപ്പാട്ടുകാര്‍
“നമ്മടെ മക്കളൊക്കെ അവരടെ കുഞ്ഞു ശബ്ദത്തില്‍ പാട്ട് പാടാറും കുഞ്ഞിക്കവിത ചൊല്ലാറും ഒക്കെല്ല്യെ.” അചിന്ത്യാമ്മ
നാട്ടില്‍ വിളിച്ചു പറഞ്ഞപ്പോള്‍ പുത്രന്മാരെ രണ്ടുപേരെയും വിളിച്ച് പാടിപ്പിച്ചതാ.
ഒന്നാം പാട്ട് : “പാഠം പഠിക്കുവാന്‍ ഞങ്ങളുണ്ട്...”
ആലാപനം(?): മൂത്ത പുത്രന്‍ ഡാനിയേല്‍
രണ്ടാം പാട്ട് : “കുഞ്ഞിപ്പൂച്ച...”
ആലാപനം(?): ഇളയ പുത്രന്‍ ഡേവിഡ്
ദൈര്‍ഘ്യം: പേടിക്കേണ്ട, 30 സെക്കന്റ് മാത്രം
Recorded at! Rolland Garros (റോളണ്ടിന്റെ ഗാരേജ് )
Audio Engineer! Francis Rolland D'Rose (ഞങ്ങടെ സ്വന്തം റോഡീ ബോയ് )
ഈ പാട്ടുകളുടെ ശരിയായ വരികള്‍ കൈവശമുള്ളവര്‍ കമന്റായി പോസ്റ്റാന്‍ അപേക്ഷ.
എഴുതിയത് ആരാ?
സ്വാര്ത്ഥന്
എപ്പൊ?
8:42 PM
9
പിന്മൊഴികള്
ചൊവ്വാഴ്ച, ജനുവരി 23, 2007
പിതൃദേവോ ഭവഃ
ബസ് കണ്‍സഷന്‍ കാര്‍ഡിലെ വിവരങ്ങള്‍ ‘ഡോക്ടര്‍ ലിപി’യില്‍ എഴുതുക ഞങ്ങളുടെ പതിവായിരുന്നു. ഒരുമാതിരിപ്പെട്ട കണ്ട്രാവിമാര്‍ക്കോന്നും ഇംഗ്ലിഷ് അറിയില്ല എന്നതും, അഥവാ അറിഞ്ഞാല്‍തന്നെ വായിച്ചാല്‍ മനസ്സിലാകില്ല എന്ന ബോധ്യവുമാണ് ഇതിനു പ്രേരണയായത്.
“എവ്ടെയ്ക്ക്യാ? കാര്‍ട്ണ്ടാ?”
ധൈര്യസമേതം കാര്‍ഡെടുത്ത് തുറന്ന് കാണിച്ചാല്‍ ഒന്ന് പാളി നോക്കും, പിന്നെ എല്ലാം ഓക്കെ.
കലാലയത്തിനു കിഴക്കോട്ട് അന്ന് ബസ്സോടിത്തുടങ്ങിയിട്ടില്ല. എന്നിരുന്നാലും, ആ സ്ഥലപ്പേരു വച്ച കാര്‍ഡ് ഉപയോഗിച്ച് തെക്കോട്ടും വടക്കോട്ടും പടിഞ്ഞാട്ടുമുള്ള മിക്കവാറും ദേശങ്ങളിലേക്ക് സ്വാര്‍ത്ഥനും സംഘവും നിര്‍ഭയം യാത്രചെയ്തുപോന്നിരുന്നു.
ഒത്താല്‍ ഞങ്ങളേയും വിറ്റ് കാശ് മേടിക്കുന്ന ഒരുത്തനുണ്ടായിരുന്നു കൂട്ടത്തില്‍. ഞായറാഴ്ചകളില്‍ പോലും ‘സി’ കൊടുത്ത് യാത്ര ചെയ്യാന്‍ മിടുക്കന്‍. അതും, നീല ജലാശയത്തില്‍ നീന്തും ഹംസങ്ങളേക്കാണാന്‍ തൃശൂര്‍ ‘ഗിരിജ’ വരെ! ഭാരതത്തിന്റെ അതിര്‍ത്തികള്‍ കാത്തുസൂക്ഷിക്കാനുള്ള നിയോഗവുമായി ജീവിക്കുന്ന എന്‍സീസീ കേഡറ്റ് എന്ന ലേബലിലായിരുന്നു ഈ അവധിദിന സീ ഒപ്പിച്ചിരുന്നത്.
ഗ്രഹപ്പിഴമൂലം കണ്ടക്ടറാവേണ്ടിവന്ന ഒരു എമ്മേക്കാരന്‍ ഒരിക്കല്‍ നമ്മുടെ കക്ഷിയെ പൊക്കി.
“ഞാനും കൊറേ കോളേജ് കണ്ടതാടാ. ഈ കാര്‍ഡില്‍ പറഞ്ഞിരിക്കുന്ന സ്ഥലത്തേക്ക് മാത്രമേ സീ തരൂ”
നമ്മടാളുണ്ടോ വിടുന്നു, ഭാരതത്തിന്റെ ഐക്യം, അഖണ്ഡത, കരസേന, സായുധസേന, പരേഡ്, റിപബ്ലിക് ദിന പരേഡ് എന്നിവയേക്കുറിച്ചെല്ലാം ഒരു ഗംഭീര പ്രസംഗം തന്നെ ആ ബസ്സില്‍ നടത്തി കക്ഷി(ആളിന്നൊരു എണ്ണം പറഞ്ഞ വക്കീലാട്ടൊ!).
ഒടുവില്‍ ‘കിളി’ മുതലാളി ഇടപെട്ടു, “വിട്ടേക്കെടെക്ക്യേ, അവന്‍ പൊക്കോട്ടെ...”
ഗിരിജയെ ലക്ഷ്യം വച്ച് തൃശൂര്‍ റൌണ്ടില്‍ ഇറങ്ങാന്‍ നേരം നന്ദി സൂചകമായി കിളിമുതലാളിയെ നോക്കി ഒരു ആക്കിയ ചിരി ചിരിച്ചു ചുള്ളന്‍.
“ഇളിക്കല്ലെടാ #@$%*#*, നീയാ വേലായുധന്‍ മാഷ്ടെ മോനല്ലേ? അങ്ങേരെ ഓര്‍ത്തട്ടാ... ... ... ഇനി മേലാലീ വണ്ടീ കേറിയാ...”. സീറ്റിനടിയില്‍ നിന്നും ഉയര്‍ന്നുവന്ന ആ കയ്യില്‍ ജാക്കീലിവര്‍ ഉണ്ടായിരുന്നു, വേലായുധന്‍ മാഷിന്റെ കയ്യിലെ ചൂരല്‍ പോലെ!
എഴുതിയത് ആരാ?
സ്വാര്ത്ഥന്
എപ്പൊ?
1:19 AM
22
പിന്മൊഴികള്
തിങ്കളാഴ്‌ച, ജനുവരി 08, 2007
ഒന്ന് സ്ലിപ്പി
ആര്‍ഭാടങ്ങളെ സ്വാര്‍ത്ഥന്‍ എന്നും അല്പം അകലത്തിലേ നിറുത്താറുള്ളൂ. പക്ഷേ ചിലപ്പോള്‍ അവ എന്നെ എടുത്ത് ഒക്കത്ത് വച്ച് കളയും! ഇന്ന് രാവിലെയും അത് സംഭവിച്ചു.
ഏഴര വെളുപ്പിന് കുളിക്കാന്‍ കയറിയപ്പോള്‍ വെറുതേ ഒരു തോന്നല്‍, അര മണിക്കൂര്‍ സമയമുണ്ട്, കുളിമുറി ഒന്ന് വൃത്തിയാക്കിക്കളയാം. ചൂടുവെള്ളം ബക്കറ്റിലേക്ക് കിനിഞ്ഞിറങ്ങുന്നതേ ഉള്ളൂ. മെല്ലെ മുക്കിലും മൂലയിലും നിന്നു തുടങ്ങി. ഇത്തിരിപ്പോന്ന വാഷ് ബേസിന്‍, അതിന്റെ കാലാകട്ടെ വല്യക്കാട്ടതും. അതിന്റെ ഇടയിലാണ് ‘കീഠാണു’വിന്റെ ഒളിസങ്കേതം. ബ്രഷിട്ട് പരമാവധി കുത്തിയിളക്കി. കഴിഞ്ഞ വെള്ളിയാഴ്ച സഹമുറിയന്‍ വൃത്തിയാക്കിയതാ. എന്നാലും ആ അരികുകളില്‍...
ബ്രഷിന് എത്താവുന്ന ഇടങ്ങള്‍ക്ക് ഒരു പരിധിയുണ്ട്. ഇനി ചെയ്യാവുന്നത് പല്ല് തേക്കുന്ന ബ്രഷ് ഉപയോഗിക്കുകയാ. പഴയതൊരെണ്ണത്തിന് ഇപ്പൊ എവിടെ പോകാന്‍. തല്‍ക്കാലം കാലിന്റെ തള്ള വിരല്‍ വച്ച് അഡ്ജസ്റ്റ് ചെയ്യാം. സംഗതി കൊള്ളാം, നല്ല റീച്ച് ഉണ്ട്. എന്നാല്‍ പിന്നെ ആര്‍ഭാടമായിക്കോട്ടെ എന്ന് കരുതിയ ആ ദുര്‍ബല നിമിഷം... നിലത്തൂന്നിയ ഇടതു കാല്‍ എന്നോട് ചോദിക്കാതെ ഒരുപ്പോക്കു പോയി. വിഘടിതനിമിഷത്തെ ത്രിശങ്കു, പിന്നെ എല്ലാം ക്ലിയര്‍ ആയി.
വായുവില്‍ താണു പൊങ്ങിയ സ്വാര്‍ത്ഥദേഹം ഒരു കച്ചിത്തുരുമ്പിനായി ദാഹിച്ചു. അതുവരെ എന്റെ തലോടല്‍ ഏറ്റ് സുഖിച്ചു നിന്ന വാഷ് ബേസിന്‍ എന്നെ പാടേ ഉപേക്ഷിച്ചു. മിനുസമേറിയ ചുമരോടിലൂടെ എന്റെ ഇടതുകൈ വഴുതിയപ്പോള്‍ വലതന്‍ കടുകിട വ്യത്യാസത്തിന് വാഷ് ബേസിനുമായി തെറ്റിപ്പിരിഞ്ഞു. പിന്നെ ബക്കറ്റ്, എനിക്ക് താങ്ങും തണലുമാകാന്‍, അതുവരെ ശേഖരിച്ച ചൂടുവെള്ളം പരവതാനിയാക്കി. ചന്തിയാണ്(പൃഷ്ടം എന്ന് ലോക്കല്‍!) ആദ്യം ഭൂമിയെ സ്പര്‍ശിച്ചത്. ചൂടുവെള്ളത്തിന്റെ ആദ്യാനുരാഗം നുകരാന്‍ ആ പ്രദേശത്തിനു ഭാഗ്യമുണ്ടായി. വീഴ്ചയുടെ പരമാവധി ആഘാതം ഏറ്റുവാങ്ങിയെങ്കിലും ആദ്യാനുരാഗത്തില്‍ പുളകിതമായതു കാരണം നല്ല സുഖം. അടുത്ത ഊഴം വലതു കൈമുട്ടിനായിരുന്നു. ഒന്നും പിടികിട്ടാഞ്ഞതിന്റെ ദേഷ്യം നിലത്ത് ഇടിച്ച് തീര്‍ത്തു പാവം. ഇതിനിടയില്‍ ബാക്കി ശരീരവും തറയിലെ ചൂടുവെള്ളത്തില്‍ പതിച്ചിരുന്നു.
എല്ലാം അവസാനിച്ചു എന്ന് ഞാന്‍ അശിച്ചു. വാതിലില്‍ തട്ടി മടങ്ങി നിന്നിരുന്ന ഇടതു കാല്‍ മെല്ലെ നീര്‍ത്തി. എന്നെ അതിശയിപ്പിച്ചുകൊണ്ട് എട്ട് അടി നീളമുള്ള കുളിമുറിയില്‍ ആറടിയോളം തെന്നി ഞാന്‍ നീങ്ങി. ചൂടുവെള്ളത്തിലൂടെയുള്ള ആ വാട്ടര്‍ തീം പാര്‍ക്ക് അനുഭവം, തല ചുമരില്‍ ഇടിച്ചപ്പോള്‍ പൂര്‍ത്തിയായി. ഇനി എന്തു ചെയ്യാന്‍. ചെവി വട്ടം പിടിച്ചു. ഭാഗ്യം, മുറിയില്‍ ആരുമില്ല. അല്പനേരം ആസ്വദിച്ചങ്ങിനെ കിടന്നു. ഇനി ഈ ശരീരത്തില്‍ ഇളകാനായി പിരികള്‍ ബാക്കിയില്ല എന്ന് സാവധാനം മനസ്സിലായി. സുഖശയനത്തിനു ശേഷം എഴുന്നേറ്റിരുന്നു. ഇന്നിനി എവിടെയും പോകേണ്ട, റെസ്റ്റ് എടുക്കാം. യൂറോപ്യന്‍ അപ്പിപ്പാത്രം ഇല്ലാതിരുന്നത് ഭാഗ്യം, റെസ്റ്റ് റെസ്റ്റ്-ഇന്‍-പീസ് ആയിപ്പോയേനെ!
അകെ നനഞ്ഞാല്‍ തോര്‍ത്തി കയറുക എന്നൊരു ചൊല്ലുണ്ടല്ലോ! പുറത്തിറങ്ങിയപ്പോള്‍ സഹമുറിയന്‍ മുന്നില്‍,”ഡാ ഇത്രവേഗം നീ കുളിച്ചു കഴിഞ്ഞോ?”
ഞാന്‍ നേരത്തേ കുളിച്ചിറങ്ങിയതിന്റെ ആവേശം അവന്‍ തീര്‍ത്തത് ‘ടപ്പോ’ന്ന് എന്റെ പുറത്ത്. ആകപ്പാടെ ഇളകാന്‍ ബാക്കി നിന്നിരുന്ന എന്റെ തലയുടെ പിരിയും അതോടെ ഇളകി!
എഴുതിയത് ആരാ?
സ്വാര്ത്ഥന്
എപ്പൊ?
7:25 PM
35
പിന്മൊഴികള്
ചൊവ്വാഴ്ച, ഡിസംബർ 12, 2006
ഗെയിംസ്: ഷക്കീല തരംഗം
പതിനായിരത്തോളം കായികതാരങ്ങള്‍ പങ്കെടുക്കുന്ന ഏഷ്യന്‍ ഗെയിംസിനേക്കുറിച്ച് സ്വാര്‍ത്ഥനു വന്ന ഫോണ്‍കോളുകളെല്ലാം സാനിയ മോളേക്കുറിച്ചായിരുന്നു.
“സാനിയ വന്നോ?”
“സാനിയേടെ കളി എന്നാ?”
“സാനിയന്റെ ടിക്കറ്റ് കിട്ട്വോ ചങ്ങായീ?”
“ഇന്നലെ പോയിട്ട് ടിക്കറ്റ് കിട്ടീല്ല, അടുത്തതിനു ബുക്ക് ചെയ്ത് തരുമോ?”
“ഇയാളെന്താടോ സാനിയായെ കാണാന്‍ പോയില്ലേ?”
സുഹൃത്തിനു നിര്‍ബന്ധം സാനിയയുടെ കളി കാണണമെന്ന്. ഭാര്യ നാട്ടീന്ന് വിളിച്ച് പറഞ്ഞിരിക്കുന്നത്രേ, സാനിയ മോളുടെ ഫോട്ടോ എടുത്ത് കൊടുത്തയക്കാന്‍! നാട്ടിലെ പത്രമാസികകളില്‍ വരാത്തതോ സാനിയയുടെ ചിത്രം!
“വേണ്ട മോനേ വേണ്ട, നീ സാനിയയെ ഏത് രീതിയിലാ നോക്കുന്നത് എന്നറിയാനുള്ള ടെക്നിക്കാ!”
“എന്നാലും...”
“കളി കാണാന്‍ പൊയ്ക്കോ, ഗാലറിക്ക് മുകളില്‍ നിന്ന് ഒരു വൈഡ് ഫോട്ടോ എടുത്ത് അയച്ചാല്‍ മതി”
“എന്നാപ്പിന്നെ വേണ്ടല്ലേ?”
നാനൂറോളം മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ ഇവിടുള്ളോര്‍ക്ക് വല്യ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല. എന്നാല്‍ ഇതൊക്കെ കാണാനുള്ള ആളുകളോ! സാനിയായുടെ കാര്യത്തിലൊഴികെ, ജോലീം പണീമുള്ള ഒരാളും ആ വഴിക്കില്ല. സ്കൂളായ സ്കൂളൊക്കെ തേടിപ്പിടിച്ച് കുട്ടികളെ കളിക്കളത്തില്‍ എത്തിക്കാന്‍ ഏര്‍പ്പാട് ചെയ്യപ്പെട്ടവര്‍ പെടാപ്പാട് പെടുന്നു. പല മത്സരങ്ങള്‍ക്കും ടിക്കറ്റ് വെറുതേ കിട്ടിയ സ്വാര്‍ത്ഥനടക്കമുള്ള വളണ്ടിയര്‍മാരാകട്ടെ ഈ മഴയത്ത് വല്ലോണം വീട്ടീച്ചെന്ന് സുഖമായി കിടന്നുറങ്ങാന്‍ കൊതിക്കുന്നു. മഴയത്ത് ചുരുണ്ടുകിടന്നുറങ്ങുന്നതിലും വല്യ കായികാസ്വാദനം ജീവിതത്തില്‍ ഉണ്ടോ!
അങ്ങിനെയൊരാസ്വാദനത്തിനിടയ്ക്ക് വീണ്ടും ഫോണ്‍ കോള്‍, സാനിയാ മോളേക്കുറിച്ച്. ഇത്തവണ ശരിക്കങ്ങ് പ്രാന്തായി കേട്ടോ! ബിസിനസ് കടപ്പാടുകളുടെ ഭാഗമായി 6000 രൂപയുടെ ഉദ്ഘാടന ചടങ്ങിന്റെ ടിക്കറ്റ് ഓഫര്‍ ചെയ്തപ്പോള്‍ “എന്ത് ഗെയിംസെടേ? ആര്‍ക്കാ ഇതിനു നേരം?” എന്ന് ചോദിച്ചവരുടെ ശിങ്കിടിയാ ഇപ്പൊ സാറന്മാര്‍ക്കു വേണ്ടി 10 റിയാലിന്റെ സാനിയായുടെ ടിക്കറ്റ് ഉണ്ടോ എന്ന് ഫോണില്‍! ബിസിനസിനെ ബാധിക്കരുതല്ലോ, പരമാവധി സംയമനം പാലിച്ചു സ്വാര്‍ത്ഥന്‍.
“എടോ, കാര്യങ്ങള്‍ ഇപ്പൊ പഴയപോലെ അല്ല. സാനിയ അവളുടെ പാവാടയുടെ ഇറക്കം കൂട്ടി. തണുപ്പായതു കാരണം അരയ്ക്കൊപ്പമുള്ള സോക്സ് ഇട്ടാ കളി. അതു മാത്രമല്ല, താഴെ കോര്‍ട്ടിനു ചുറ്റുമുള്ള സീറ്റെല്ലാം വീഐപ്പികള്‍ക്കുവേണ്ടി നേരത്തേ ബുക് ചെയ്തിട്ടുണ്ട്. ഇനി ആകെ കിട്ടുക മുകളിലെ ഗാലറിയിലെ ടിക്കറ്റ് മാത്രമാ!”
“എന്നാപ്പിന്നെ വേണ്ടല്ലേ?”
എഴുതിയത് ആരാ?
സ്വാര്ത്ഥന്
എപ്പൊ?
9:19 PM
21
പിന്മൊഴികള്
ചൊവ്വാഴ്ച, ഡിസംബർ 05, 2006
ഗെയിംസ് - ഭാഷാന്തരം
ചുവന്ന പൊട്ടുള്ള ടാപ് തിരിച്ചാല്‍ ചൂടുവെള്ളം വരും, നീല പൊട്ടുകുത്തിയതില്‍ നിന്നും പച്ചവെള്ളവും. രണ്ടും ഒരുമിച്ചു തുറന്നാല്‍ രണ്ടും ഒരുമിച്ചു വരണം. എന്നാല്‍ സംഭവിക്കുന്നത് അതല്ല. ആദ്യം തിളയ്ക്കുന്ന ചൂട് വെള്ളവും പിന്നീട് മരവിപ്പിക്കുന്ന പച്ചവെള്ളവും വരും. അതു കഴിഞ്ഞ് ചൂടൂവെള്ളം, പിന്നെ വീണ്ടും തണുത്ത വെള്ളം. ‘ഒന്നിനു പോയവന്‍ രണ്ടും കഴിഞ്ഞിട്ട് വെള്ളം തൊടാതെ തിരിച്ചു’ പോരേണ്ട അവസ്ഥ. പ്രശ്നം ഗൌരവമുള്ളത്, പരിഹാര്യവും. പക്ഷേ സങ്കീര്‍ണ്ണവും ആസ്വാദ്യവും ആകുന്നത്, ഇത് അനുഭവിക്കുന്നയാള്‍ വക്കാരിനാട്ടുകാരനും കേള്‍ക്കുന്നയാള്‍ സ്വാര്‍ത്ഥനുമാകുമ്പോള്‍!
വളണ്ടിയര്‍ എന്നാല്‍ ഓള്‍റൌണ്ടര്‍ എന്നതാണ് ഞങ്ങളുടെ തട്ടകത്തിലെ അവസ്ഥ. ഇതു പോരാഞ്ഞ്, റിസപ്ഷനില്‍ കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുള്ള ചിലതും ഞങ്ങളെ തേടിവരും. അങ്ങിനെ എത്തിയതാണ് ഈ ജപ്പാന്‍കാരന്‍. മൂന്ന് റൌണ്ട് പ്രകടനത്തിനു ശേഷമാണ് എന്റെ അടുത്തേക്ക് അയാള്‍ എത്തിപ്പെട്ടത്. പരിഭാഷകനോടൊപ്പമേ ഇതിനു മുന്‍പ് അദ്ദേഹത്തെ കണ്ടിട്ടുള്ളൂ. വര്‍ദ്ധിച്ച ആത്മവിശ്വാസത്തിന് ഉടമയായത് കാരണമാകാം, നേരിട്ട് മുട്ടിക്കളയാം എന്നങ്ങേര്‍ തീരുമാനിച്ചത്.
വക്കാരിസാന്‍ തുണൈ; കൈകൊണ്ട് ആംഗ്യം കാണിച്ച്, “എന്താ ചേട്ടാ കാര്യം?” എന്ന് തനി മലയാളത്തില്‍ ചോദിച്ചു. നാലാം റൌണ്ടിന് ആരംഭമായി, ചുള്ളന്‍ രണ്ട് കൈകൊണ്ടും തിരിച്ച് കാണിച്ചു.
“ഓ, ടാപ്, ടാപ് ”
“ഹാ, വെള്ളം, വെള്ളം”
ഇതുവരെ ‘വക്കാരിമഷ്ടാ’, ഇനി... നമ്മുടെ സുഹൃത്ത് ടാപ്പ് തുറക്കുന്നൂ... വെള്ളം ഒഴുകുന്നു. വീണ്ടും ടാപ്പ് തുറക്കുന്നൂ... വെള്ളം ഒഴുകുന്നു.
“വോക്കെ”
വീണ്ടും ടാപ്പ് തുറന്ന്, ഒഴുകുന്ന വെള്ളത്തില്‍ കാണിച്ച കൈ പെട്ടെന്ന് വലിച്ചു.
“ഓ, പൊള്ളിയല്ലേ!”
മ്യാന്മാറുകാരി റിസപ്ഷനിസ്റ്റ് യാ മിന്‍ കീചകവധം കഥകളി, വിദേശ ടൂറിസ്റ്റിനൊപ്പം കാണുന്ന മലയാളിയേപ്പോലെ അന്തവും കുന്തവുമില്ലെങ്കിലും എല്ലാം മനസ്സിലാകുന്ന മട്ടില്‍ നില്‍ക്കുന്നു.
നായകന്‍ വീണ്ടും ടാപ്പ് തുറന്നു, കൈ വലിച്ചു, വിറയ്ക്കുന്നതായി കാണിച്ചു.
“ഊം, പോരട്ടെ ഇങ്ങ്ട് ”
രണ്ട് എന്ന് ആംഗ്യം കാട്ടി കൈവിരലുകള്‍ കോര്‍ത്ത് ക്ലൈമാക്സിലേക്ക് കടന്നു. രണ്ടിനു പോകാന്‍ നേരം വെള്ളം കിട്ടുന്നില്ല എന്നാണോ! ഛെ ഛെ, അതല്ല, ജാപ്പാനി രംഗം വീണ്ടും അവതരിപ്പിച്ചു.
“വക്കാരിമഷ്ടാ! ചൂടുവെള്ളവും തണുത്ത വെള്ളവും ഒരുമിച്ച് വരുന്നില്ല അല്ലേ?”
‘വക്കാരിമഷ്ടാ’ എന്ന് കേട്ടപ്പോള്‍ തന്നെ അങ്ങേരുടെ മുഖത്ത് പ്രകാശം മിന്നി മറിഞ്ഞു. യാ മിന്‍നോട് ഞാന്‍ കാര്യം പറഞ്ഞു, വേണ്ടത് ചെയ്യാനുള്ള നിര്‍ദേശവും കൊടുത്തു.
“യൂ നോ ജാപ്പനീസ്!!”
“ഒന്ന് പോടി പെണ്ണേ, വേണമെങ്കില്‍ നിന്റെ നാട്ടിലെ ഭാഷയും ഞന്‍ പറയും”(മ്യാന്മറില്‍ ബൂലോഗര്‍ ആരെങ്കിലും ഉണ്ടോ?)
അടുത്ത ഊഴം ചീനക്കാരിയുടേത്. അവര്‍ക്ക് ഇംഗ്ലിഷ് അറിയാം - water, drink, night, hot, cold, ഇത്രയും! മഴ പെയ്തതോടെ തണുപ്പ് കൂടി. മുപ്പത്തഞ്ചാം നിലയില്‍ രാത്രി കുടിക്കാന്‍ ചൂടുവെള്ളം വേണമത്രേ. അതിനുള്ള സംവിധാനം ഇല്ലാത്തതിനാല്‍ റിസപ്ഷനില്‍ നിന്നും എന്റെ അടുത്തേക്ക് പാസ്.
“hot water – room – night?”
“no hot water – room :) ”
“night – cold :( ”
“bathroom – hot water?”
“yes, drink?”
അയ്യോ ചതിക്കല്ലേ, “no, no, no drink - - - drink bottle water”, ഞാന്‍ വേഗം അരസഞ്ചിയില്‍ നിന്ന് കുപ്പിവെള്ളം എടുത്ത് കാണിച്ചു. ടാപ്പ് വെള്ളം കുടിച്ച് വല്ല അസുഖവും വന്നുപെട്ടാല്‍... ആരു പറഞ്ഞിട്ടാ ടാപ്പ് വെള്ളം കുടിച്ചത് എന്ന ചോദ്യം ഉയര്‍ന്നാല്‍... എന്‍ കടവുളേ...!
“this bottle cold - - - night – hot water”, അവര്‍ കേഴുന്നു.
അടങ്ങ് പെങ്ങളേ, “bathroom – bucket – hot water?”
“yes”
“put bottle > > hot water - - - cold water > > hot water, magic!!!”
കുപ്പിവെള്ളം എങ്ങിനെ ചൂടാക്കിയെടുക്കാം എന്ന വിഷയത്തില്‍ ആംഗ്യഭാഷയില്‍ അധിഷ്ടിതമായ ആ പരിശീലന പരിപാടി ഭംഗിയായി അവസാനിച്ചു. പ്രതിഫലമായി ഇറുകിയ കണ്ണുകള്‍ക്കും ചതഞ്ഞ മൂക്കിനും താഴെ വിരിഞ്ഞ ആ മന്ദഹാസം ചേതോഹരമായിരുന്നു.
അറബി വനിത – ഇംഗ്ലിഷ് അസിസ്റ്റന്റ് - ഹിന്ദി ഡ്രൈവര്‍ - ഇത്തരം കോമ്പിനേഷന്‍ പലപ്പോഴും ഗതികിട്ടാത്ത ആത്മാക്കളായി ചുറ്റിത്തിരിയാറുണ്ട്. ഇവര്‍ക്കിടയിലാണ് കുട്ടരേ ഇന്ത്യന്‍ വളണ്ടിയര്‍മാരുടെ വില! ഭാരത് മാതാ കീ....
ഇപ്പറഞ്ഞവരെല്ലാം വിവരോം വിദ്യാഭ്യാസോം ഇല്ലാത്തോരാണെന്ന് ധരിക്കരുതേ. താന്താങ്ങളുടെ രാജ്യങ്ങള്‍ക്ക് വേണ്ടി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്ന വിധഗ്ദരാണിവര്‍.
മൂന്ന് വിരലുകള്‍ ത്രികോണാകൃതിയില്‍ ചൂണ്ടി നിങ്ങളുടെ നേര്‍ക്ക് വരുന്ന കൊറിയക്കാരനെ എങ്ങിനെ നേരിടണം?
ഒരു അഡാപ്റ്റര്‍(മള്‍ട്ടി പ്ലഗ്) എടുത്ത് അയാള്‍ക്ക് നേരെ നീട്ടുക!
എഴുതിയത് ആരാ?
സ്വാര്ത്ഥന്
എപ്പൊ?
8:17 PM
32
പിന്മൊഴികള്

