Friday, October 17, 2008

‘ഡി’ വിരല്‍

എ......എസ്............ഡി.......എഫ്...........സ്പെയ്സ്........
ടൈപ്പിങ്ങില്‍ ആദ്യാക്ഷരങ്ങള്‍ കുറിക്കുകയാണവന്‍. പഴയ പന്നാക്ക് ടൈപ് റൈറ്ററിലെ കട്ടകളില്‍ ഓരോ വിരലുമെടുത്തിട്ട് തല്ലിപ്പഠിത്തം നടക്കുന്നു. അന്തരീക്ഷം ‘കടകടാരവ’ത്താല്‍ മുഖരിതം.

മുന്നില്‍ ഇടതുവശത്തായി രജനി ഇരിപ്പുണ്ട്. അന്നാദ്യമായി അവന്‍ രജനിയുടെ വിരലുകളില്‍ മാത്രം നോട്ടമെറിഞ്ഞു. രജനിയുടെ സ്പര്‍ശനത്തില്‍ കട്ടകള്‍ അലിഞ്ഞ് ഇല്ലാതാകുന്നുവോ... അല്ല... തേന്‍ നുകര്‍ന്ന പൂമ്പാറ്റ പറന്നകലുമ്പോള്‍ ‘അയ്യോ പോയോ’ എന്നോര്‍ത്ത് ഉണര്‍ന്നെണീക്കുന്ന പൂക്കളേപ്പോലെ അവ പൂര്‍വ്വസ്ഥിതി പ്രാപിക്കുന്നു.

അവളേപ്പോലെ പറന്നടിക്കുവാന്‍ തനിക്കെന്നു സാധിക്കും എന്നവന്‍ ചിന്തിച്ചു.

“നേരെ നോക്കിയിരുന്ന് പ്രാക്ടീസ് ചെയ്യെടോ”, രാജന്‍ മാഷ്.

“എ? എസ്...”

കടകടാരവം നിലച്ചു. കൂട്ടച്ചിരി മുഴങ്ങി. രജനി രൂക്ഷമായി അവനെ നോക്കി, കൈകള്‍ കട്ടകളില്‍ നിന്നുയര്‍ന്നു. ഈശ്വരാ, തന്റെ നോട്ടം അവളും തെറ്റിദ്ധരിച്ചിരിക്കുന്നു. അവളെ നോട്ടംകൊണ്ടളന്ന മാത്തന്റെ കട്ടപ്പല്ല് അടിച്ചിളക്കിയ അതേ കൈകള്‍. രജനി വിരലുകള്‍ കോര്‍ത്ത് ഒന്ന് ഞൊടിക്കുക മാത്രം ചെയ്തു, ഒരു മുന്നറിയിപ്പ് പോലെ.

നാശം. തെറ്റിദ്ധരിക്കപ്പെട്ടതില്‍ മനം നൊന്ത ആ ദുര്‍ബല നിമിഷത്തില്‍ അവന്‍ നടുവിരല്‍ കൊണ്ട് ‘ഡി’ കട്ടയില്‍ ആഞ്ഞടിച്ചു. നാലഞ്ച് കമ്പിക്കഷണങ്ങള്‍ തെറിച്ചുപോകുന്നത് ഒരു മിന്നായം പോലെ അവന്‍ കണ്ടു.

വെറുമൊരു വിരലിന് ഇത്ര ശക്തിയൊ? ആ ടൈപ് റൈറ്റര്‍ പിന്നീടൊരിക്കലും നന്നാക്കിയെടുക്കാന്‍ സാധിച്ചില്ലത്രെ! രാജന്‍ മാഷ്ക് അത് വേണം. രജനിയുടെ വിരലില്‍ മാത്രം നോക്കിയ അവന്റെ മാനം കളഞ്ഞതല്ലേ.

കാലം അതിന്റെ വഴിക്ക് പോയി. രജനി മികച്ചൊരു ടൈപ്പിസ്റ്റായി. മാത്തന്‍ തയ്പ്പിസ്റ്റും. മാത്തന്‍ അളവെടുത്ത് തയ്ക്കുന്ന ബ്ലൌസുകള്‍ക്കാണ് ആ നാട്ടില്‍ ഇന്നും മുന്‍‌തൂക്കം.

അവനും പക്വത വന്നു. എന്തൊക്കെയോ ആയി.

“മാമാ, കൈ തൊടാതെ എങ്ങന്യാ ചന്തി കഴ്‌ക്വാ?” എന്നൊരിക്കല്‍ ശ്രീക്കുട്ടന്‍ ചോദിച്ചപ്പോള്‍ അവന്‍ രജനിയേയോ മാത്തനേയോ ഓര്‍ത്തില്ല. ഓര്‍ക്കേണ്ട കാര്യവുമില്ലല്ലോ. ‘ഹെല്‍ത് ഹോസ് ’ ഉപയോഗിച്ച് ചന്തി കഴുകുന്ന രീതി ശ്രീക്കുട്ടന് പഠിപ്പിച്ചുകൊടുത്തു.

ഇന്‍ഷുറന്‍സ് ആപ്പീസില്‍ കണ്ടു, കം‌പ്യൂട്ടര്‍ കീബോഡില്‍ പറന്നടിക്കുന്ന ഒരുപാടുപേരെ. കം‌പ്യൂട്ടറില്‍ എളുപ്പം ടൈപ് പഠിക്കാവുന്ന സോഫ്റ്റ്‌വെയറുകള്‍ ഉണ്ടെന്ന് അവന്‍ അറിഞ്ഞു വച്ചു.

ഒരു കം‌പ്യൂട്ടര്‍ വാങ്ങി ടൈപ് പഠിക്കാന്‍ അവന്‍ നിശ്ചയിച്ചിരുന്നു. ഇന്‍ഷുറന്‍സ് തുക അതിനു നിമിത്തമായി. സ്വന്തം കം‌പ്യൂട്ടറിനു മുന്നില്‍ അഭിമാനത്തോടെ അവന്‍ ഇരുന്നു.

ഇടത്തേ ചെറുവിരലില്‍ ‘എ’, മോതിരവിരലില്‍ ‘എസ്’, അടുത്തത് ‘ഡി’. ഒരു നിമിഷം.... നാലഞ്ച് കമ്പിക്കഷണങ്ങള്‍ തെറിച്ചുപോകുന്നത് ഒരു മിന്നായം പോലെ അവനോര്‍ത്തു. രജനിയുടെ രൂക്ഷ നോട്ടം, മാത്തന്റെ ഇളകിയ പല്ല്, രാജന്‍ മാഷിന്റെ നിസ്സഹായ മുഖം, വര്‍ഷങ്ങള്‍ക്കിപ്പുറം നടന്ന ആ അപകടം... ഓര്‍മ്മകളുടെ കടകടാരവം അവനെ വലയം ചെയ്തു.

“വിരലൊന്ന് പോയാലെന്താ, കാശെത്രയാ അവന് കിട്ടീത്. ഇപ്പൊ ദാ കം‌പ്യൂട്ടറും വാങ്ങി!”, പത്ത് വിരലുള്ള ജനം നെടുവീര്‍പ്പിട്ടുകൊണ്ടേയിരുന്നു.

(ഇതെഴുതുമ്പോള്‍ ശ്രീ ശ്രീ ഹരിശ്രീ അശോകന്‍ രചിച്ച പിച്ചക്കാരുടെ ദേശീയഗാനം ‘കൈകാലാവതില്ലാത്തവനാണേ..... ഹമ്മ... അമ്മോ...’ പാടി വാഹനാപകടത്തിന്റെ ക്ഷീണം തീര്‍ക്കുകയാണ് സ്വാര്‍ത്ഥന്‍ - എന്റെ വിരല്‍ പോയില്ല, ഒടിഞ്ഞിട്ടേയുള്ളൂ‍ട്ടോ :)

Tuesday, January 01, 2008

ബെന്‍സ്‌ കാറും വേലിപ്പത്തലും

നാടും വീടും വിട്ട്‌ മരുഭൂമിയില്‍ ചെന്നുകിടന്ന്‌ കഷ്ടപ്പെടേണ്ട യാതൊരു ആവശ്യവും എനിക്കില്ല. കെട്ട്യോളും കുട്ട്യോളും പട്ടിണികിടക്കേണ്ടല്ലോ എന്നു കരുതി മാത്രമാണ്‌ ഗള്‍ഫിലേക്ക്‌ കെട്ടിയെടുത്തത്‌!

രണ്ടുവര്‍ഷത്തെ കയിലുകുത്ത്‌ കഴിഞ്ഞ്‌ ലീവിനെത്തിയപ്പോള്‍, വളരെയേറെ നാളായി മിസ്‌ ചെയ്തിരുന്ന തെങ്ങിന്‍കടയ്ക്കല്‍ മുള്ളല്‍ (പെടുക്കല്‍) എന്ന സാറ്റിസ്ഫാക്ഷന്‍ ഗാരണ്ടീട്‌ പെര്‍ഫോമന്‍സിനായി രാത്രി മുറ്റത്തോട്ടിറങ്ങി. അപ്പോഴാണ്‌ ഞാനതു ശ്രദ്ധിച്ചത്‌, വീട്ടിലേക്കുള്ള ഇടവഴിയിലേക്ക്‌ തള്ളി നില്‍ക്കുന്ന വേലിപ്പത്തലുകള്‍. ബെന്‍സ്‌ കാര്‍ വാങ്ങിയാല്‍ ഈ പത്തലുകള്‍ അവളെ തലോടും. ഓരോ തലോടലും ടച്ചപ്‌ ചെയ്യാന്‍ പതിനായിരങ്ങള്‍ എന്റെ കീശയില്‍ നിന്ന്‌ ചെലവാക്കേണ്ടിവരും.

ആ കാശോണ്ട്‌ എന്തോരം പുട്ടടിക്കാം!

മാത്രമല്ല, വീഗാഡിന്റെ ഔസേപ്പേട്ടന്‍ 'പ്രാക്റ്റിക്കല്‍ വിസ്ഡം' എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്‌, ബെന്‍സ്‌ കാറിന്റെ ഹോണ്‍ വളരെ സൗമ്യയും മൃദുഭാഷിണിയുമാണെന്ന്‌. നാലെണ്ണം വിട്ട്‌ ലെയ്‌ലാന്റ്‌ മാതിരി റോഡ്‌ നിറഞ്ഞ്‌ നടക്കുന്നവന്റെ പിന്നില്‍ ചെന്ന്‌ മൃദുഭാഷി ഹോണടിച്ചാല്‍ ലവന്‍ കാര്‍ക്കിച്ച്‌ തുപ്പും!

അതുകൊണ്ട്‌ ബെന്‍സ്‌ കാര്‍ വാങ്ങേണ്ട എന്ന്‌ ആ രാത്രിയില്‍ ഞാന്‍ തീരുമാനിച്ചു. പിന്നെന്ത്‌ കാര്യത്തിന്‌ ഞാന്‍ കടല്‍ കടന്ന്‌ കഷ്ടപ്പെടണം?

അക്കരെയും ഇക്കരെയും തമ്മില്‍ ജീവിതചെലവില്‍ വലിയ വ്യത്യാസം ഇല്ല. ഇവിടെ 10 രൂപയ്ക്ക്‌ കിട്ടുന്നത്‌ അവിടെയും കിട്ടും പത്തിന്‌, 10 റിയാലിനാണെന്നു മാത്രം!. ഗള്‍ഫില്‍ ഒരുമാസം തനിച്ച്‌ കഴിയാനുള്ള ചെലവില്‍ കുടുമ്മത്ത്‌ എല്ലാര്‍ക്കും അടിച്ചു പൊളിക്കാം.

അല്ലറചില്ലറ കടങ്ങള്‍ ഉണ്ടായിരുന്നത്‌ രണ്ട്‌ കൊല്ലം കൊണ്ട്‌ വീടി. (ഗള്‍ഫിലേക്ക്‌ കെട്ടിയെടുക്കാന്‍ ചെലവായത്‌ തന്നെയായിരുന്നു ഏറ്റവും വലിയ കടം!). ഇനി കുടുമ്മത്ത്‌ സെറ്റിലാവണം!

അപ്പോള്‍ പറഞ്ഞുവന്നത്‌ ഇതാണ്‌... വിട്ടിലേക്കുള്ള ഇടവഴി വിതികുറഞ്ഞതിനാല്‍ ബെന്‍സ്‌ കാര്‍ കയറാത്തതിനാലും അഥവാ കയറിയാല്‍ തന്നെ വേലിപ്പത്തലില്‍ തട്ടി പോറലേറ്റാല്‍ കാശൊരുപാട്‌ ചെലവാകും എന്നതുകൊണ്ടും ഞാനെന്റെ പ്രവാസജീവിതം താല്‍ക്കാലികമായി അവസാനിപ്പിക്കുന്നു.

ദിസ്ക്കൈമള്‍: താല്‍പര്യമുള്ള ഒരു ജോലി നാട്ടില്‍ കിട്ടിയതോ കുടുംബവുമായി കഴിയാനുള്ള അത്യാഗ്രഹമോ ഈ തീരുമാനത്തെ ബാധിച്ചിട്ടില്ല.

Monday, April 02, 2007

മെയ്ക്കപ്

സ്വാര്‍ത്ഥന്റെ ആ ദിവസത്തെ മെയ്ക്കപ് സാമൂഹ്യപ്രവര്‍ത്തകന്റേതായിരുന്നു, നീളന്‍ ഖദര്‍ കുര്‍ത്തയും ജീന്‍സും തോള്‍ സഞ്ചിയും. ലൈംഗികത്തൊഴിലാളികളുടെ കുട്ടികള്‍ക്കിടയില്‍ സേവനമനുഷ്ടിക്കുന്ന സംഘത്തിനുവേണ്ടി വീഡിയോ ഡോക്യുമെന്ററി നിര്‍മ്മാണം ലക്ഷ്യം.

തെഹല്‍കാ മോഡല്‍ ക്യാമറയും മറ്റും പ്രചാരത്തില്‍ ആയിട്ടില്ലാത്ത കാലം, വലിയ ഉപകരണങ്ങളുമായി പടം പിടിക്കാന്‍ ചെന്നാല്‍ പടമാകാന്‍ പോലും ആളെ തിരിച്ചു കിട്ടുമോയെന്ന് ഉറപ്പില്ലാത്ത അന്തരീക്ഷം. ഉള്ളതില്‍ ഏറ്റവും ചെറിയ ക്യാമറ സഞ്ചിയിലൊതുക്കി ഞാന്‍ തുനിഞ്ഞിറങ്ങി. ചുവന്ന തെരുവിനോളം പ്രശസ്തമല്ലാത്ത, മുംബൈ അന്ധേരിയിലെ മറ്റൊരു തെരുവില്‍ കാത്തു നിന്ന സംഘത്തോടൊപ്പം ചേര്‍ന്നു.

കുര്‍ത്ത/ചുരിദാര്‍ സംഘം‘ഗലി’കളിലേക്ക് കടക്കാന്‍ ഒരുങ്ങുന്നതിനു മുന്‍പേ, പ്രതീക്ഷിച്ചപോലെ മുട്ടാളന്മാര്‍ മുന്നില്‍, പുതുമുഖത്തെ പരിചയപ്പെടണം! സംഘത്തലൈവി മാള്‍വിക പുതിയ സംഘാംഗമായ സ്വാര്‍ത്ഥനെ പരിചയപ്പെടുത്തി. ചുഴിഞ്ഞുള്ള അവരുടെ നോട്ടത്തില്‍ പരമാവധി നിഷ്കളങ്കനാകാന്‍ ഞാന്‍ വൃഥാ ശ്രമിച്ചു. ഗണേഷ് മനഃപൂര്‍വ്വം എന്റെ സഞ്ചിയില്‍ തിരുകിവച്ച ‘ഡബ്ബ’ തെളിഞ്ഞ് കണ്ടതുകൊണ്ടാകാം ഞാനും എന്റെ ക്യാമറയും ആ കശ്മലന്മാരുടെ പിടിയില്‍ പെടാതെ രക്ഷപ്പെട്ടത്.

സംഘം പലതായി പിരിഞ്ഞ് ‘ചാലു’കളിലേക്ക് കയറി. ‘ഛോപ്പഡ’കളിലൊന്നില്‍ ഒറ്റക്കട്ടിലിലും നിലത്തുമായി ഇരുന്ന് എഴുത്തും വായനയും പഠിക്കുന്ന കുഞ്ഞുമക്കള്‍. മാള്‍വികയും ഗണേഷും അദ്ധ്യാപകര്‍. അവരെ സഹായിക്കാനായി ബിസിനസില്‍ നിന്ന് ഔട് ആയി എക്സ്പയറി ഡെയ്റ്റ് കാത്തു കഴിയുന്ന സ്ഥലവാസിയായ മുംതാസ്. രണ്ടാള്‍ക്ക് കഷ്ടിച്ച് പെരുമാറാവുന്ന ആ മുറിയില്‍ ഇപ്പോള്‍ ഞങ്ങള്‍ പത്ത് പേര്‍!

വാതില്‍ തുറന്നിട്ടേ പഠിപ്പിക്കാ‍വൂ, ഒച്ചയും ബഹളവുമൊന്നും പുറത്ത് കേള്‍ക്കാന്‍ പാടില്ല(അപ്പുറവും ഇപ്പുറവും ‘തൊഴിലാളികള്‍’ ഉറക്കമായിരിക്കും!), പഠനം കഴിഞ്ഞാല്‍ എത്രയും പെട്ടെന്ന് സ്ഥലം കാലിയാക്കിക്കൊള്ളണം എന്നെല്ലാം നിബന്ധനകള്‍ ഉണ്ടത്രേ! മുറിയുടെ മൂലയില്‍ പാത്രം കഴുകുവാനും കുളിക്കുവാനും മറ്റുമായി ‘മോറി’ ഉണ്ട്. ഞാന്‍ അതിനകത്താണ്. വാതില്‍ക്കല്‍ വരുന്നയാള്‍ക്ക് മോറിയില്‍ നില്‍ക്കുന്ന എന്നെ കാണാം! മാളവിക സിഗ്നല്‍ തന്നതും ‘സ്റ്റാര്‍ട്ട്, ക്യാമറ, ആക്ഷന്‍’ എന്നതിനു പകരം ‘നന്മ നിറഞ്ഞ മറിയമേ സ്വസ്തി..’ എന്ന് ഉരുവിട്ട് ക്യാമറ പുറത്തെടുത്തു.

എനിക്ക് ഭയം കുട്ടികളെ ആയിരുന്നു, അവരെങ്ങാന്‍ ‘ഷൂട്ടിംഗ്‘ ശ്രദ്ധിച്ചാല്‍ എന്റെ കാര്യം കട്ടപ്പൊക! മുംതാസ് പക്ഷേ, അവരെ പേടിപ്പിച്ച് ഇരുത്തിയിരിക്കുന്നു. ഞാനും പേടിച്ചു പോയിരുന്നു, മുംതാസിന്റെ മുഖം ആദ്യം കണ്ടപ്പോള്‍. കാശു കൊടുക്കാത്തതിനു ‘കെട്ടിയവന്‍’ ആസിഡ് ഒഴിച്ചു, അങ്ങിനെ ബിസിനസ്സില്‍ നിന്ന് ഔട് ആയി അത്രെ! മുംതാസിന്റെ ഭീകരതയെ ഒഴിവാക്കി കുട്ടികളുടേയും അദ്ധ്യാപകരുടേയും ചിത്രങ്ങള്‍ ഒപ്പിയെടുക്കുന്ന തിരക്കില്‍ മുഴുകി ഞാന്‍.

ഒറ്റക്കട്ടിലിന്റെ മൂലയില്‍ ഇരിക്കുകയായിരുന്ന മുംതാസ് ഒരു മുന്നറിയിപ്പുമില്ലാതെയാണ് എന്റെ നേരെ ചാടി വീണത്. തോളില്‍ പിടിച്ച് എന്നെ താഴേക്ക് വലിച്ചിരുത്തി. കുട്ടികളുടെ പഠന നിലവാരം നിരീക്ഷിക്കാന്‍ നാലുകാലില്‍ ഒരുവന്‍ വാതില്‍ക്കല്‍. എന്നെ മറച്ച് പിടിച്ച് മറ്റവനെ ചീത്ത വിളിച്ച് പറഞ്ഞു വിടുകയായിരുന്നു മുംതാസ്.

ആവശ്യമുള്ള ഷോട്ടുകള്‍ കിട്ടിയെങ്കില്‍ നിറുത്തിക്കോളൂ എന്ന മാള്‍വികയുടെ ആജ്ഞ ഞാന്‍ ശിരസ്സാ വഹിച്ചു. ഈ ശിരസ്സ് എനിക്കിനിയും വഹിക്കണമല്ലോ! കുട്ടികളുടെ ഒപ്പം ഞാനും ചേര്‍ന്നു.

പാഠം ഒന്ന്: ‘മാജാ ഷാളാ’(എന്റെ വിദ്യാലയം). “ഇതാണോ മോന്റെ വിദ്യാലയം?” പുസ്തകത്തിലെ ചിത്രം ചൂണ്ടി ഞാന്‍ ചോദിച്ചു.

“ഞാന്‍ സ്കൂളില്‍ പോകാറില്ല,” വിഷാദം കലര്‍ന്ന സ്വരത്തില്‍ അവന്‍ മൊഴിഞ്ഞു.

“അതെന്തേ?”

“സ്കൂളില്‍ എല്ലാരും ഞങ്ങളെ കളിയാക്കും, ഞങ്ങളുടെ അമ്മമാര്‍ ജോലിക്ക് പോകുന്ന കാര്യവും പറഞ്ഞ്.” മറുപടി പറഞ്ഞത് അവന്റെ പെങ്ങള്‍ ആണ്.

സ്തബ്ധനായ ഞാന്‍ മാള്‍വികയുടെ നിര്‍ബന്ധത്തിനു വഴങ്ങി മാത്രം ആ കുട്ടികളുമായി കൂടുതല്‍ ഇടപഴകാനും അവരോടു സംസാരിക്കാനും ശ്രമിച്ചു. എല്ലാവരും സ്കൂളുകളില്‍ നിന്ന് ‘ഡ്രോപ് ഔട്സ്’. കാരണം ലളിതം, സഹപാഠികളുടെ കളിയാക്കലുകള്‍, കുറ്റപ്പെടുത്തലുകള്‍. മാളവികയും സംഘവും ഇവരെ വീടുകളില്‍ വന്ന് പഠിപ്പിക്കുക എന്ന ശ്രമകരമായ ദൌത്യം ഏറ്റെടുത്തിരിക്കുന്നു.

സ്വാര്‍ത്ഥന്‍ മാഷിനു ‘മറാഠി’ അറിയില്ല എന്ന് മനസ്സിലായപ്പോള്‍ എന്നെ പഠിപ്പിക്കാനായി അവര്‍ക്ക് താല്പര്യം. കളിച്ചും ചിരിച്ചും പഠിച്ചും, അനുവദിച്ച സമയം പോയതറിഞ്ഞില്ല. തിരികെയിറങ്ങാന്‍ നേരം ഒരു സംശയം മാത്രം ആ പയ്യന്‍ എന്നോട് ചോദിച്ചു, എന്റെ മനസ്സില്‍ ഒരു നൊമ്പരമായി ഇന്നും അവശേഷിക്കുന്ന ഒരു ചോദ്യം.

അമ്മമാര്‍ വൈകീട്ട് ‘വലിയ വലിയ പണക്കാരുടെ വീടുകളില്‍ വീട്ടുവേലയ്ക്ക് പോകുന്നതില്‍’ ആ കുട്ടികള്‍ക്ക് എതിര്‍പ്പില്ല. പയ്യന്റെ സംശയം ഇതായിരുന്നു, “ഭയ്യാ, ....... അമ്മീ ഇത്നാ മെയ്ക്കപ് ക്യൂം ലഗാക്കെ ജാത്തീ ഹെ?”

വീട്ടുജോലിക്ക് പോകുമ്പോള്‍ അമ്മ എന്തിനിത്ര മെയ്ക്കപ് അണിയുന്നു എന്നതിന്റെ ഉത്തരം ഇന്നവന്‍ മുതിര്‍ന്നപ്പോള്‍ മനസ്സിലാക്കിക്കാണും!

Thursday, March 15, 2007

ദേ പിന്നേം വീണു

സ്വാര്‍ത്ഥന് കാറ്റുവീഴ്ച. കഴിഞ്ഞ തവണ വെള്ളത്തില്‍ തെന്നിയാണ് വീണതെങ്കില്‍ ഇത്തവണ ആര്‍ഭാടം അടികൊണ്ടിട്ടായിരുന്നു, കാറ്റടി കൊണ്ട്!

ട്രക്കൊരെണ്ണം വഴിയില്‍ കൊഴിഞ്ഞു. മെക്കാനിക്കിനെ കൊണ്ട് ചെന്ന് തല്‍ക്കാലം സെറ്റപ്പാക്കി വിട്ടു. മണല്‍ക്കാറ്റ് മൂലം അത്രയും നേരം കാറില്‍ നിന്നും ഇറങ്ങാന്‍ മടിച്ച സ്വാര്‍ത്ഥന്‍ വണ്ടി നീങ്ങാന്‍ തുടങ്ങിയപ്പോളാണ് അതോര്‍ത്തത്, ഒരു അത്യാവശ്യകാര്യം ഡ്രൈവറോട് പറയാനുണ്ടായിരുന്നു എന്ന്. വേഗം ഹോണടിച്ച് കാറില്‍ നിന്ന് ചാടിയിറങ്ങി. സിലോണ്‍ സ്റ്റേഷന്‍ മാത്രം പിടിക്കുന്ന ശ്രീലങ്കന്‍ ഡ്രൈവറോട്, അവനും സ്വാര്‍ത്ഥനും മാത്രം അറിയാവുന്ന അറബിയിലും ഹിന്ദിയിലും ഇംഗ്ലീഷിലും പറഞ്ഞത് ആ വഴി വന്ന കാറ്റ് ചൂണ്ടിക്കൊണ്ട് പോയി.

പത്തിരുപതടി നടക്കണം അവനെ ക്ലോസപ്പില്‍ കിട്ടാന്‍. ആദ്യ ചുവട് വച്ചതും, “ക്ലോസ് യൂര്‍ ഐസ്‌....” എന്ന് മൂളിപ്പാടി ഒരു കൊട്ട മണലും വാരിയിട്ട് അടുത്ത കാറ്റ്. കണ്ണടച്ച് പിടിച്ച്, മുന്നോട്ട് വച്ച ഇടതുകാലില്‍ ഊന്നി വലതുകാല്‍ തറയില്‍ നിന്നും ഉയര്‍ത്തി. അല്പം ഇസ്പീഡ് കൂടിയോ എന്നൊരു സംശയം, വലതന്‍ തറയില്‍ ആകുന്നതിനു മുന്‍പ് ഇടതന്‍ ഉയര്‍ന്നു കഴിഞ്ഞിരുന്നു. ഇതിനിടയില്‍ ചെരുപ്പൊരെണ്ണം എതിര്‍ടീമിലെ ജീന്‍സുമായി ഉടക്കി. ഇടതു തള്ളവിരലില്‍ ത്രിശങ്കു, കഴിഞ്ഞ തവണത്തെ അതേ ശങ്കു!

ഒരു തിര, പിന്നെയും തിര. പിന്നീട് വന്നതോ, വന്‍ തിര! വീശിയടിച്ച കാറ്റില്‍ പെട്ട് സ്വാര്‍ത്ഥ ദേഹം വായുവില്‍ ഉയര്‍ന്നു പൊങ്ങി, ദുബായ് വിമാനത്താവളത്തില്‍ ബംഗ്ലാദേശിന്റെ ബിമാനം പോലെ ദാണ്ടെ കിടക്കുന്നു ധിം ധരികിട ധോം!

എഴുന്നേറ്റ് കണ്ണ് തുറന്നപ്പോള്‍ കാണുന്നത് എങ്ങോ പറന്നകലുന്ന ചെരുപ്പിനെയാണ്. സ്വാര്‍ത്ഥനെ ചതിച്ചവനാണവന്‍, അങ്ങിനെ വിടാന്‍ പാടുണ്ടോ? പിന്നാലെ ഓടി കഴുത്തിനു കുത്തിപ്പിടിച്ച് കാല്‍ച്ചുവട്ടിലൊതുക്കി. തിരികെ നടക്കാന്‍ നേരം അറിഞ്ഞു വലതു കയ്യിലൊരു നീറല്‍, കാലിനൊരു ഞൊണ്ട്.... അയ്യോ, ഇടതുകയ്യിലിരുന്ന മൊഫൈല്‍ എന്തിയേ?

കല്ലിനും കട്ടയ്ക്കും മണലിനുമിടയില്‍ തിരഞ്ഞു, ദാ‍ കിടക്കുന്നു പാവം. ഭാഗ്യം, ഉടുപ്പ് മാത്രമേ കീറിപ്പൊളിഞ്ഞുള്ളൂ. കയ്യിലെടുത്ത് താലോലിച്ചപ്പോള്‍, “എനിക്കൊന്നും പറ്റീട്ടില്യന്നേ, വിഷമിക്കണ്ട, ഇത് ആദ്യായിട്ടൊന്നുമല്ലല്ലോ എന്നെ ഇങ്ങനെ...,” എന്നു പറഞ്ഞൊരു മണിനാദം. “ഭായ്, ഓക്കേ?” ട്രക്കില്‍ നിന്നും ഇറങ്ങാതെ ലവന്‍ ഫോണ്‍ ചെയ്യുന്നു‍! ശ്ശെടാ സ്വാര്‍ത്ഥ ബുദ്ധിയില്‍ എന്തേ ഇത് തോന്നാഞ്ഞത്!

“മാഫീ മുശ്കില്‍, തും ജാവോ(പോടാ പുല്ലേ),” എന്ന് പറഞ്ഞ് ഫോണ്‍ വച്ചു. മെല്ലെ ഞൊണ്ടി കാറിന്റെ വാതില്‍ തുറന്ന് സീറ്റിലേക്ക് ചെരിഞ്ഞു വീണു. കാലു പുറത്തേക്കിട്ട് പരുക്ക് പരിശോധിക്കുന്ന സമയം കൊണ്ട് തക്കം നോക്കിയിരുന്ന രേണു കാറ്റിന്റെ അകമ്പടിയോടെ കാറിനകം സ്വന്തമാക്കി. ഇനി അവളെ പറഞ്ഞൊഴിവാക്കാന്‍ 20 റിയാല്‍ വേറെ മുടക്കണം. വലതു കാലിന്റെ, കൃത്യം ബ്രെയ്ക്ക് ചവിട്ടുന്നതിന്റെ അരികിലായി മുറിഞ്ഞിട്ടുണ്ട്. അവിടെ തന്നെയാണ് വേദനയും.

ടിഷ്യൂ പേപ്പര്‍ ചുറ്റിയ കാലുമായി, 25 കിലോമീറ്റര്‍ ദൂരം ഉപ്പുറ്റികൊണ്ട് ബ്രെയ്ക്കും ആക്സിലേറ്ററും മാറി മാറി ചവിട്ടി ഒരു കണക്കിന് മുറിയിലെത്തുവോളം മനസ്സില്‍ കൂട്ടിക്കിഴിക്കലുകള്‍ നടക്കുന്നുണ്ടായിരുന്നു.

കാലിലൊട്ടിക്കാനുള്ള ബാന്‍ഡെയിഡ്, മൊബൈലിനു പുതിയ ഉടുപ്പ്, കാറു കഴുകാന്‍ 20 റിയാല്‍... എന്നിങ്ങനെ എല്ലാം കൂട്ടി 12 കൊണ്ട് പെരുക്കി, എകദേശം അഞ്ഞൂറു രൂപ. കാറില്‍ തന്നെ ഇരുന്ന് മറ്റവനെ ഫോണ്‍ വിളിച്ച് പറഞ്ഞിരുന്നെങ്കില്‍ ആകുമായിരുന്നത് അഞ്ച് രൂപ! പിന്നെ ആകെയുള്ള സമാധാനം, രണ്ടായാലും ബില്ല് കമ്പനി കൊടുത്തുകൊള്ളുമല്ലോ എന്നുള്ളത് മാത്രമാണ്!

Sunday, March 11, 2007

ഏഡീബി-അഭയം-ഗാനമേള

വേലിയില്‍ കിടക്കുന്നത്
പ്രവാസികളില്‍ നിന്നും പണം പിരിച്ച് സര്‍ക്കാരിനു ലോണ്‍ ആയി നല്‍കാമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ടല്ലൊ. വേലിയിലുള്ളത് അവിടെത്തന്നെ കിടക്കുന്നതല്ലേ കൂട്ടരേ നല്ലത്. നികുതിപ്പണം പോലും നേരാംവണ്ണം പിരിച്ചെടുക്കാന്‍ കഴിവില്ലാത്ത സര്‍ക്കാരുകള്‍ക്ക് എന്ത് ഉറപ്പിന്റെ പുറത്താണ് ഈ വായ്പ നല്‍കുന്നത്?

ഇവര്‍ക്ക് ഏഡീബീ തന്നെയാണ് ഉചിതം. അവരാകുമ്പോള്‍ ബ്ലേഡ് മാ‍ഫിയാക്കാരേപ്പോലെ കഴുത്തിനു കുത്തിപ്പിടിച്ച് കാശ്‌ തിരികെ വാങ്ങിക്കൊള്ളും. നമ്മളെങ്ങാനും പണം കൊടുത്താല്‍, ‘ഗോവിന്ദ’!!

ക്വൊട്ടേഷന്‍
ആന തരാം, ചേന തരാം എന്നൊക്കെ പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു, “വേണ്ട, നിങ്ങടെ പറമ്പിന്റെ മൂലയില്‍ എവിടെയെങ്കിലും ചുരുണ്ട് കൂടാന്‍ അവസരം തന്നാല്‍ മതീ എന്ന്.”

അപ്പൊ അമ്മാവന്‍ പറഞ്ഞതെന്താ, “നീ ലവനെ മാത്രമല്ല, ലവന്റെ അര്‍ദ്ധ സഹോദരനേയും കൂട്ടുകാരനേയും തട്ടുക. എന്റെ ചങ്ങാതിയോട് പറഞ്ഞ് നിനക്ക് വേണ്ടതെല്ലാം ഞാന്‍ ഏര്‍പ്പാട് ചെയ്യാം.”

ഇപ്പൊ ദേ മൂന്നെണ്ണത്തിനേം തട്ടിയേച്ച് ഞാനും കുടുംബവും നിങ്ങടെ ചങ്ങാതിയുടെ വീട്ടുമുറ്റത്ത് വന്നു നില്‍ക്കുന്നു. “മൂന്ന് മാസം കഴിഞ്ഞു, തരാന്ന് പറഞ്ഞട്ട് ചേട്ടന്‍ തരാതിരിക്കരുതേ... അഭയം തരാതിരിക്കരുതേ...”

ഐസ്ക്രീം
കുട്ടികളുടെ കയ്യില്‍ ഐസ്ക്രീം കൊടുത്തിട്ട്, “ഇതു കഴിക്കരുത്, ഉരുകിയൊലിച്ച് തീരുന്നതുവരെ കണ്ടോണ്ടിരിക്കണം,” എന്ന് പറയുന്നതു പോലെയാണ് ഗാനമേളയ്ക്കിടെ ആടരുത് എന്ന് പറയുന്നത്.

യൂഏഈയില്‍ കഴിഞ്ഞ ദിവസം നടന്ന ഗാനമേള അടിയില്‍ കലാശിച്ചു എന്നറിഞ്ഞു. തുള്ളാന്‍ പാട്ട് മാത്രം പോരാ കള്ളും വേണം എന്നായാല്‍ എന്താ ചെയ്ക!

Friday, March 09, 2007

യ്യോ‍ാ‍ാ‍ാ ന്റെ യാഹ്വേ... Yahoo! Apology Drama

ങ്ങള് ത്ര മൊയന്താണ്ന്ന് ഞമ്മളറിഞ്ഞില്ലാ ട്ടൊ! പ്പൊ ന്തായ്ക്ക്ന്ന് സംഭവം?

ഇങ്ങളും ഞമ്മളും കച്ചറ തൊടങ്ങ്യപ്പം ഇങ്ങള് പറഞ്ഞ്, അത് ഓലാണ്, ഇന്ത്യേലെ വലപ്പണിക്കാരാണ് ഇ പ്പരിപാട്യെല്ലം ഒപ്പിച്ചത്...ന്ന്. മാപ്പ് പറയണ്ടത് ഓലാണ് പൊലും!

ഞമ്മള് സമ്മയ്ക്കാണ്ടെ പ്രതിഷേധോം പരിപാടീം ആയിട്ട് അടിച്ച് പൊളിച്ച്. ഇങ്ങക്ക് കാര്യം മനസ്സിലായീന്ന് ഞമ്മള് വിശാരിച്ചി.

ഇപ്പൊ ന്താ കാണ്ന്ന്? ഇങ്ങളെ വലപ്പണിക്കാരന്നെ ഇങ്ങള്യും ഞമ്മള്യും മൊയന്താക്കാന്‍ നോക്കാണ്!!! ഞമ്മള് പണ്ടേ മൊയന്താണ്, ഇല്ല്യെങ്കീ ഇങ്ങളോട് അടീണ്ടാക്കണ്ടി
വരില്ല്യേനല്ലൊ! ഇങ്ങള് ഞമ്മളക്കാട്ടിലും വല്യ മൊയന്താണ്ന്ന് ഇപ്പൊ മന്‍സ്‌ലായ്ക്ക്ണ്. ഇല്ല്യാച്ചെങ്കില് ഇങ്ങളെ പ്രസ്താവനാന്ന് പറഞ്ഞ് എന്തുത്തോ കൊര്‍ച്ച് എയ്തിക്കൂട്ടീട്ട്
അട്ക്കളേന്റെ ഏതോ മൂലേല് ഇട്ട്ങ്ങായ്ട്ട് പോവാന്‍ ഇങ്ങക്ക് കഴിയ്യോ? അതിന് ഇങ്ങളെ വലപ്പണിക്കാര്ക്കേ പറ്റൂ.

ഓല്‍ക്കറിയാലോ ഇങ്ങക്ക് മലയാളം വായിക്കാനറിയൂലാന്ന്!!!

Dear readers, join the fun of apology bullshit!

What you do if you wanna say sorry against Ur ego? Write it on a sticky-note and paste it under the table. If your Mom/Dad ask you, "Did u said sorry to your sister?", you
can say YES and take the note from down the table and show them!

Exactly this is being done by Yahoo! (or it's content provider for Malayalam portal). They've prepared an apology and posted it in the Continental Corner of the portal. This
is my first time experience to see an apology coming under 'continental recipies' category.

Now I have real doubts about the content providers. Are they trying also to fool Yahoo!, along with the bloggers? It's obvious, Yahoo! uncle don't know to read Malayalam.
(I'm here, dear Yahoo!, if you want someone to read Malayalam for you. Simply mail me: swarthan @ gmail d.o.t com)

You guys are forcing me to do this again:



This is parody of the famous Yahoo! yodle. I'm posting this in protest of Yahoo!'s plagiarism. The above yodle simply means, "Shame Shame, Puppy Shame."

Monday, March 05, 2007

മ്മ്ടെ Yahoo!ന്റെ കൂവല്‍

യാഹൂ അമ്മാവന്റെ പൂമുഖത്ത് ചെന്ന് വാലില്‍(!) പിടിച്ചു വലിച്ചാല്‍ ഒരു നിലവിളി കേള്‍ക്കാം, പ്രസിദ്ധമായ യാഹൂ യോഡില്‍. പാവങ്ങളുടെ മേല്‍ കുതിരകയറിയശേഷമുള്ള ആനന്ദാരവമായും ഈയിടെ അത് മാറുന്നുണ്ടൊ? ബൂലോഗത്ത് നിന്നും കണ്ടവും നിലവും അടിച്ചു മാറ്റി സ്വന്തം പേരില്‍ തീറെഴുതുന്ന ഈ അമ്മാവനോട് ചോദിച്ചാല്‍ പറയും, “അട്ടപ്പാടിയിലെ വില്ലേജ് ആപ്പീസറോട് അന്വേഷിക്കാന്‍.” അങ്ങേരാണത്രേ ആധാരം തീറെഴുതിച്ചത്! അമ്മാവനോട് സ്വാര്‍ത്ഥനു പറയാനുള്ളത് ഇതാണ്...



This is parody of the famous Yahoo! yodle. I'm posting this in protest of Yahoo!'s plagiarism. The above yodle simply means, "Shame Shame, Puppy Shame." You don't deserve more, dear Yahoo!

(മുകളില്‍ ഞെക്കാനോ, ഞെക്കിയിട്ടും കേള്‍ക്കാനോ സാധിക്കാഞ്ഞവര്‍ ഇവിടെ ഞെക്കുക)