ബുധനാഴ്‌ച, ജൂലൈ 29, 2020

റഫാൽ!

 ചേടത്തി അതിര് മാന്തും. അത് തടയാൻ അവറാച്ചൻ ഒരു നാടൻ പട്ടിയെ വളർത്തി. ചേടത്തി അതിരിൽ വന്നാൽ ലവൻ കുരച്ചു കൊണ്ട് ചാടി വീഴും.

ചേടത്തി വിട്ടില്ല. അവരൊരു കില്ലപട്ടിയെ കൊണ്ടുവന്ന് പ്രതിരോധം തീർത്തു.

അവറാച്ചനും വിട്ടില്ല. പട്ടണത്തിൽ ചെന്ന് മുന്തിയ ഇനത്തിൽ പെട്ട പട്ടിയെ വലിയ വിലക്ക് വാങ്ങി കൊണ്ടുവന്നു. അതിര് കാക്കണമല്ലോ!

പട്ടിക്കെന്ത് പേരിടും? ഫ്രഞ്ചാസ്പത്രിയിൽ ജോലിയിലുള്ള മോളോട് ആലോചിച്ചു. ആരോഗ്യ പ്രവർത്തകരുടെ മദ്ധ്യസ്ഥനാണത്രേ റപ്പായേൽ മാലാഖ! ആ പേര് തന്നെ മതി, റഫാൽ!

പട്ടിതുടലും പിടിച്ച് അവറാച്ചൻ അതിരിലൂടെ തെക്ക് വടക്ക് നടന്നു. ഒരു തരം പട്ടി ഷോ! കലവുമായി മുറ്റത്തിറങ്ങിയ ചേടത്തിയെ കണ്ടതും റഫാൽ കുരച്ചു ചാടി. ചേടത്തി ഞെട്ടിതെറിച്ചു. കൈയിലെ കലം പൊട്ടിതെറിച്ചു.

തുടർന്നങ്ങോട്ട് ആഘോഷമായിരുന്നു, ആർഭാടമായിരുന്നു. മുന്തിയ പട്ടിക്ക് മുന്തിയ പട്ടികൂട്, പട്ടിചങ്ങല, പട്ടിതീറ്റ, പട്ടിപാത്രം... എന്നും അതിരിൽ പട്ടിഷോ... മാനം കാക്കണമല്ലോ...

അതിനിടയിൽ,
കുളമ്പ് ദീനം വന്ന് അവറാച്ചന്റെ തൊഴുത്തിലെ പശു ചത്തു. അകിട് വീങ്ങി ആട് ചത്തു. വസന്ത വന്ന് കോഴികളെല്ലാം ചത്തു. പട്ടിണി കിടന്ന് പഴയ നാടൻ പട്ടിയും ചത്തു.

എന്നാലും അവറാച്ചൻ ഹാപ്പിയാ,
അതിര് കാത്തല്ലോ!
മാനം കാത്തല്ലോ!

അങ്ങനെയിരിക്കെ അതിരും വരമ്പും കടന്ന് നാടൊട്ടാകെ രോഗാണു പരന്നു. പേടിച്ച ചേടത്തി ചാകുന്നത് കാണാൻ സാധിക്കാതെ പേടിപ്പിച്ച അവറാച്ചനും രോഗം വന്ന് ചത്തു. രണ്ട് പേരെയും ചക്കകുരു ചുടുന്നത് പോലെ സെമിത്തേരിയിലിട്ട് ചുട്ടു.

റഫാലിന്റെ ആദ്യ കുരയിൽ ഞെട്ടിതെറിച്ച് പൊട്ടിതെറിച്ച കലത്തിൽ നിന്നും കുറേ ചക്കകുരു അതിരിൽ വീണിരുന്നു. അവയെല്ലാം അതിരുകൾ ഭേദിച്ച് മുളച്ചു പൊങ്ങി.

റഫാൽ എന്നും അവിടെ എത്തും. കാലു പൊക്കി പ്ലാവിൽ മുള്ളും, തിരിച്ചു പോകും. അതിര് കാക്കണമല്ലോ!

(ഈ റഫാലും റാഫേലും റഫായേലും റപ്പായേലും ഒക്കെ ഒന്നു തന്നെ. സകല പന്നീം പോർക്ക് തന്നെ!)

വെള്ളിയാഴ്‌ച, ജൂൺ 19, 2020

പബ് ജി അപാരത

"പപ്പ എന്താ പബ് ജി കളിക്കാത്തേ?"

"എനിക്ക് ഫിഷ് കറി മീൽസാ ഇഷ്ടം."

"ഊം ഊം, കിട്ടാത്ത ചിക്കൻ ഡിന്നർ പുളിക്കും!"

+++++++

"മോനുറങ്ങിയോടീ?"

"ഇല്ല, അവൻ ഓൺലൈൻ ക്ളാസിലാ."

"ഈ പാതിരാത്രിയിലോ?"

"ഗ്രൂപ് ഡിസ്കഷനാന്നാ പറഞ്ഞേ."

"വെടിവയ്പ്പും ബോംബ് പൊട്ടുന്ന ശബ്ദവും കേൾക്കുന്നുണ്ടോ?"

"ഉണ്ട്, അതിർത്തിയിലെ പട്ടാളക്കാരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് അസൈന്മെൻ്റ് തയ്യാറാക്കാനുണ്ടെന്ന് പറഞ്ഞാരുന്നു..."

ഞായറാഴ്‌ച, മേയ് 31, 2020

നാണം!

കരയുകയാണാ കുഞ്ഞ്.
കണ്ണീർ കണങ്ങൾ ധാര ധാരയായ് ഒഴുകുന്നില്ലെങ്കിലും, നിലവിളി ഏഴയലത്തും കേൾക്കാം.

"എന്താ മോളേ കുഞ്ഞ് ഇങ്ങനെ കരയുന്നേ?"
"കടലാസ് കിട്ടാണ്ടാ വല്യമ്മേ, കുത്തി വരയ്ക്കാൻ. ചേച്ചീടെ പുസ്തകമൊക്കെ കുത്തി വരച്ച് തീർത്തു."
"പാവം കുഞ്ഞ്!"

ചുമരിൽ കരിയും ക്രയോണും കളർ പെൻസിൽ വരകളും ബാക്കിയാക്കി പോയവരുടെ മേശക്കുള്ളിൽ വല്യമ്മ തിരഞ്ഞു. നോട്ടു പുസ്തകങ്ങളുടെ എഴുതാപ്പുറങ്ങൾ ചീന്തിയെടുത്തു.

"ഇന്നാ മോളേ... കുഞ്ഞിന് കൊടുക്ക്... അവൾ വരക്കട്ടെ..."
"വല്യമ്മക്ക് താങ്ക്യൂ പറ മോളേ..."

'താങ്ക്യൂ' കാത്തു നിന്ന വല്യമ്മയുടെ കാതിൽ മുഴങ്ങിയത് മറ്റൊരു അലർച്ചയും കരച്ചിലും ആയിരുന്നു.

"മമ്മിയെന്നെ വല്യമ്മയുടെ മുന്നിൽ നാണം കെടുത്തീ..."

ഉസ്കൂൾ തുറന്നാൽ 'ഊകേജി'യിൽ പോകാനിരിക്കുന്ന ആ കുഞ്ഞു മനസിനു മുന്നിൽ പിടഞ്ഞു പോയി വല്യമ്മയുടെ ബാല്യം!

ശനിയാഴ്‌ച, മേയ് 30, 2020

സീരിയസ്

"മോൻ എവിടെ?"
"അവൻ വീട്ടിലുണ്ട്."
"എന്തു ചെയ്യുന്നൂ?"
"സീരിയൽ കാണുന്നൂ."
"അമ്മേ...😠😠😠"

"എന്റെ വെല കളയല്ലേ അമ്മേ."
"എന്തുപറ്റി മോനേ...?"

"ഞാൻ കാണുന്നത് സീരിയൽ അല്ലാ, സീരീസാ സീരീസ്, വെബ് സീരീസ്."

"ഓ!
നിങ്ങള് കണ്ടാ സീരിയസ്!
ഞങ്ങള് കണ്ടാ സീരിയല്!"

വ്യാഴാഴ്‌ച, മേയ് 14, 2020

കൂപകന്യക

വീണിതല്ലോ കിടക്കുന്നു കിണറിതിൽ
വീണ്ടുമൊരു മണവാട്ടി, കന്യക!
വീഴാതിരിക്കാൻ പിടിപാടു പെടുന്നു
വീരരാം പ്രതിപുരുഷ മ്ലേഛന്മാർ!

പരാതിയില്ല പരിഭവമില്ല
പാരിലാർക്കും ഛേദമില്ല
പരിപാലിച്ച കരങ്ങളെല്ലാം
പരിശുദ്ധ മൗനം പൂണ്ടിരിപ്പൂ

മകളേ നീ മണവാട്ടിയാകണം
മഹിതമാം മാർഗ്ഗം തേടണം
മാന്യമാവസ്ത്രമണിയേണം
മാന്യത മിന്നിത്തിളങ്ങിടേണം

ആശയടക്കം നീ ശീലമാക്കേണം
ആശ്രയം ദൈവമായ് മാറിടേണം
അതിനായ് ആദ്യമായ് ആത്മാർപ്പണം ചെയ്യൂ
അനുസരണമുള്ള നിൻ മനവും മതിയും

ഇക്കണ്ട കാലമായ് ചത്തു മലച്ച
ഈ സോദരിമാരേ നീ ഓർക്ക വേണ്ട
ഇവരേതോ കിണറ്റിലോ കുളത്തിലോ
ഇരവിൽ അടി തെറ്റി വീണതാകാം

ലിൻഡ മഗ്ദേല അഭയ മേഴ്സി
ആനീസ് ബിൻസി ജ്യോതിസ് പോൾസി
ആൻസി ലിസ അനുപമ മേരി
അമല ലിസ സൂസൻ ദിവ്യ*

പേരുകൾ വെറും പേരുകളല്ലിത്
വേരുകൾ ദുഷിപ്പിൻ രൂഢിയാം വേരുകൾ
മേലു നോവാതെ മേനി നടിക്കുന്ന
മേലാളർ വെട്ടിയ, മാറ്റിയ പേരുകൾ

സ്വർഗ്ഗ കവാടം കിണറ്റിൻ കരയല്ല
സ്വന്തം മാനം കരയേറി പോകൊല്ല
സ്വസ്ഥമായ് ശാന്തമായ് ഭൂവിൽ ചരിക്കുവാൻ
സ്വരമുയർത്തൂ നിൻ കരമുയർത്തൂ നീ

നാളെ നീയും ചത്തു മലക്കാതെ
നാളെ നീയും അടിപ്പെട്ട് പോകാതെ
നാടാകെ പ്രകാശം പരത്തു വാൻ
നാലകം വിട്ടു നീയരങ്ങ് വാഴൂ

വീണ്ടുമൊരു മണവാട്ടി
വീഴാം മരിച്ചേക്കാം
വീരർ ജയിച്ചേക്കാം
വീരസ്യം വിളമ്പിയേക്കാം

പരാതിയുണ്ടാകില്ല പരിഭവമുണ്ടാകില്ല
പാരിലാർക്കും ഛേദമുണ്ടാകില്ല
പരിപാലിച്ച കരങ്ങളെല്ലാം ഇന്നെന്നപോലന്നും
പരിശുദ്ധ മൗനം പൂണ്ട് അമർന്നിരുന്നേക്കാം!

*1987 മുതൽ മഠങ്ങളിൽ ജീവനറ്റ നിലയിൽ കണ്ടെത്തിയ കന്യാസ്ത്രീകളുടെ പേരുകൾ.

(ഈ മരണങ്ങളിൽ ഏതിലെങ്കിലും കൃത്യമായ അന്വേഷണം നടന്നതും പ്രതികൾ ശിക്ഷിക്കപ്പെട്ടതുമായ കേസുകൾ ഉണ്ടെങ്കിൽ സ്തോത്രം!)

ചൊവ്വാഴ്ച, ജൂലൈ 17, 2018

ഡിജിറ്റൽ റേഷൻ

"റേഷൻ കടയിൽ പോയ് വര്വോ?"

പണ്ട് ആജ്ഞയായിരുന്നു; ഇന്ന് അപേക്ഷയാണ്, അമ്മയുടെ.

എന്നത്തേയും പോലെ, അടപ്പുറപ്പില്ലാത്ത കന്നാസും സഞ്ചിയും കവറുകളുമായി അമ്മയെന്നെ യാത്രയാക്കി. വെള്ളക്കാർഡിന് ഇത്രേം സെറ്റപ്പ് വേണോയെന്ന് ശങ്കിച്ച് പുറപ്പെട്ടു.

മണിക്കൂറുകൾ നീളുന്ന ക്യൂവുണ്ടെന്ന അഭ്യൂഹങ്ങൾ കാറ്റിൽ പറത്തി പൗലോസേട്ടൻ ഒറ്റക്കായിരുന്നു. ഒരു വിരൽ, രണ്ടു വിരൽ, മൂന്നു വിരൽ... പച്ച കത്തി!


പണ്ടു പണ്ട്, പത്ത് കിലോ അരിയും 12 ലിറ്റർ മണ്ണെണ്ണയും ഗോതമ്പും പഞ്ചസാരയും സൈക്കിളിൽ കൊണ്ടുവരുന്നതിന്നു ചവിട്ടുകൂലി അടിച്ചുമാറ്റുമായിരുന്നു. വരി നിന്ന് പ്രാന്താകാതിരിക്കാൻ പൗലോസേട്ടന്റെ മൗനാനുവാദത്തോടെ കാർഡ് അട്ടി വച്ച് ഇക്കയുടെ ഹോട്ടലിൽ പൊറോട്ട (സാമ്പാർ ഫ്രീ) തട്ടുന്ന വേളയിൽ Antony Arakathara യുമായി ചർച്ചിച്ചതോർക്കുന്നു: "ഈ ഹോട്ടലിലും ആ റേഷൻകടയിലും കംപ്യൂട്ടർ ബില്ലിംഗ് വരുമോടേ...?"


ഓർമ്മയിലെ "ബുഹുഹുഹാ" അലയൊലികൾ E-Posലെ കിളിമൊഴിയിലലിഞ്ഞു... "മുപ്പത്തി ഒന്ന് രൂപ മുപ്പത് പൈസ!"

അടിവസ്ത്രമിടാതെ 14 ദിനരാത്രങ്ങൾ!

ബാല്യത്തിൽ സിബ്ബിനിടയിൽ പൊത്തമണി കുടുങ്ങിയ ആനന്ദ നിർവൃതിയിൽ തുടങ്ങിയതാണ് അടിവസ്ത്രവുമായുള്ള അഭേദ്യ ബന്ധം.

മുണ്ടുടുത്ത് ഉറങ്ങുമ്പോൾ ഫ്രീ ഷോ നടത്തുന്ന ഷഡിലെസ് ബഗേഴ്സ് ബാച്ചിലർ യുഗത്തിൽ ടങ്കീസ് കുരുക്കിൽ ശുന്നാമണി കുടുങ്ങാതിരിക്കാൻ അടിവസ്ത്രം അനിവാര്യതയായിരുന്നു.

ഷഡിയും കൗപീനവും കടന്ന് കാലം കിളിവാതിൽ ബോക്സറിൽ എത്തി നിൽക്കുകയായിരുന്നു... രണ്ടാഴ്ച മുൻപ്...

അരവയർ മുറിച്ച് വലവിരിച്ച (Hernioplasty) സെയ്ദ് ഡോക്ടർ തുന്നിക്കെട്ടിയത് കൃത്യം ഇലാസ്റ്റിക് വീഴുന്നിടത്തായിരുന്നു. സർജിക്കൽ ഐസിയുവിൽ തണുത്ത് വിറയ്ക്കുമ്പോൾ ആശ്വാസമായി ഇളംചൂട് ജലധാര!
പണി പാളി...

"സിസ്റ്ററേ... തടയാൻ ഒന്നും ഇട്ടിട്ടില്ലാ... എന്തെങ്കിലും ചെയ്യൂ... പ്ലീസ്..."

അരയ്ക്കു താഴെ മരവിപ്പ് മാറിയിട്ടില്ലാത്ത ഞാൻ കിടന്ന കിടപ്പിൽ കുഞ്ഞാവയേപ്പോലെ ചീച്ചി മുള്ളാൻ തുടങ്ങി!
നിസ്സഹായതയുടെ പടുകുഴിയിൽ ആണ്ടുപോയ നിമിഷങ്ങൾ...

"ട്യൂബ് ഇടാം ഡോക്ടറേ"

അപ്പുറവും ഇപ്പുറവും കിടക്കുന്നവർക്ക് ട്യൂബും ബാഗുമുണ്ട്. എനിക്ക് മാത്രം എന്തേ ഇടാഞ്ഞത് എന്ന ശങ്കക്കിടയിൽ എന്നെ മെല്ലെ ഉരുട്ടി ഉരുട്ടി നനഞ്ഞ തുണിയും വസ്ത്രവും അവർ മാറ്റി. അപ്പോഴേക്കും എസി തണുപ്പിനാൽ മൂത്രസഞ്ചി വീണ്ടും നിറഞ്ഞു. മരവിപ്പിനിടയിലും ബ്ലാഡർ തള്ളിച്ചയിൽ കടുത്ത വേദന.

"പെങ്ങളേ... വേഗം..."

ലിംഗാഗ്രത്തിലൂടെ കടത്തിയ ട്യൂബ് സഞ്ചിയിലെത്തിയതും... വിളഞ്ഞ കരിക്ക് ചെത്തിയത് പോലെ മൂത്രം ചീറ്റി.

"സോറി സിസ്റ്ററേ..."

"സോറി പറയേണ്ടത് ഞാനാ ഡോക്ടറേ, ബാഗിൽ യൂറിൻ 800ml ഉണ്ടായിരുന്നു, അതാ ട്യൂബ് മാറ്റിയത്..."

രണ്ടു പ്രാവശ്യം ട്യൂബ് വലിച്ചൂരിയതിനാൽ പച്ച ഈർക്കിൽ പ്രയോഗം നടന്ന ഫീലോടെയാണ് വീട്ടിലെത്തിയത്. യഥാർത്ഥ സർജറി വേദന അതിനാൽ കുറച്ചു ദിവസത്തേക്ക് നിഷ്പ്രഭമായി!

മക്കൾ തന്ന ഷാജി പാപ്പൻ മുണ്ടും കുർത്തയുമായി അടിവസ്ത്രമിടാത്ത ദിനരാത്രങ്ങൾക്ക് സെയ്ദ് ഡോക്ടർ തുന്നിക്കെട്ടഴിച്ചതോടെ പരിസമാപ്തി.

സ്റ്റാർട്ടപ് സംരംഭം തുടങ്ങിയതിനാൽ പരമ ദാരിദ്യം അനുഭവിക്കുന്ന ഈ സമയത്ത് സഹായിച്ചവർക്കും നേരിലും ഫോണിലും അന്വേഷിച്ചവർക്കും അറിഞ്ഞിട്ടും മൈൻഡ് ചെയ്യാതെ (ശല്യപ്പെടുത്താതെ) സഹകരിച്ചവർക്കും നമോവാകം.

ഡോ. Mohamed Sayeed നൽകിയ കരുതലിനും അദ്ദേഹം നേതൃത്വം നൽകുന്ന, കൊടുങ്ങല്ലൂർ മെഡികെയർ ആശുപത്രിയിലെ മറ്റ് ഡോക്ടർമാരും നഴ്സിംഗ്-അഡ്മിൻ സ്റ്റാഫ് അംഗങ്ങളും നൽകിയ സംരക്ഷണത്തിനും ഹൃദയപൂർവ്വം നന്ദിയർപ്പിക്കുന്നു...

ആയുസ് തേടുന്നവർ

പച്ച മനുഷ്യരെ കീറി മുറിച്ച് സ്ഥിരത കൈവന്നിരിക്കുന്നു ആ മനുഷ്യന്. ദിനേന ആശുപത്രിയിലേക്ക് ഇറങ്ങും മുൻപ് ഉമ്മയെ കാണാൻ അദ്ദേഹം സമയം കണ്ടെത്തുമായിരുന്നു.

പ്രായാധിക്യത്തിലും പ്രാർത്ഥനാ നിരതയായിരുന്നു ഉമ്മ.

ഒരിക്കൽ അദ്ദേഹം ആ പ്രാർത്ഥന ശ്രദ്ധിച്ചു; ഉമ്മ ആയുസ് തേടുകയാണ്!

കൗതുകവും കുസൃതിയും തോന്നി, "വയസ്സായില്ലേ? മക്കളും പേരക്കുട്ടികളും കൊച്ചുമക്കളും ആയില്ലേ? ഇനിയും എന്തിനാണുമ്മാ ആയുസ് തേടുന്നത്?"

വിറയാർന്ന സ്വരത്തിൽ തെളിവാർന്ന, വെളിവാർന്ന മറുപടി, "എല്ലാവർക്കും വേണ്ടി തേടാൻ ഞാൻ മാത്രമല്ലേ ഉള്ളൂ?"

ആ കാൽചുവട്ടിൽ, ആ സ്വർഗ്ഗത്തിൽ, ആ മകൻ തളർന്ന് ഇരുന്നുപോയി.

വ്യാഴാഴ്‌ച, ജനുവരി 07, 2016

ഒമേഗ മുട്ട

സ്വാർത്ഥൻ മുട്ട തീറ്റ കുറച്ചുവോ എന്ന് മുട്ടകച്ചവടക്കാരന് സംശയം. ശരിയാണ്, കുറച്ചു. മുട്ടയിലപ്പിടി കൊളസ്ട്രോൾ അല്ലേ? ഉണ്ണികൾക്ക് ഉണ്ണി കൊടുത്ത് വെള്ള മാത്രം തിന്നാൽ പിന്നെ എന്ത് രസം? അതുകൊണ്ട് മുട്ട തീറ്റ കുറച്ചു.

മീൻ തീറ്റ കുറയ്ക്കുന്ന മട്ട് ഇല്ലല്ലേ? ഇല്ല, മീനിൽ നിറയെ ഒമേഗ 3 ഉണ്ടല്ലോ!

അപ്പോൾ മുട്ടയിൽ അതില്ലേ? എന്ത്? ഒമേഗ 3.

കോഴിക്ക് മീൻ തീറ്റയായി കൊടുത്താൽ മുട്ടയിൽ ഒമേഗ 3 ഉണ്ടാകും.

ഓഹോ! എന്നാലിപ്പം ശര്യാക്കിത്തരാം.

.........

സ്വാർത്ഥാ, ഒമേഗ മുട്ട വന്നൂ ട്ടോ...

ഹൊ! ഇയാളത് സീരിയസായി എടുത്തുവോ? ഇതെങ്ങിനെ ഒപ്പിച്ചു? കോഴിയെ മീൻ തീറ്റിച്ചു അല്ലേ?

അയ്യേ! അങ്ങിനെ ചെയ്താൽ മുട്ടക്ക് മീൻ മണം ഉണ്ടായാലോ എന്ന് കരുതി.

പിന്നെങ്ങിനെ?

കൊച്ചു കള്ളാ, സ്വാർത്ഥാ, റെസിഡെൻസ് അസോസിയേഷനിൽ ക്ലാസെടുക്കാൻ പോയതും ചണപ്പയറിൽ ഒമേഗ 3 ഉണ്ടെന്ന് പറഞ്ഞതും ഞങ്ങളറിഞ്ഞു. ഞങ്ങൾ കോഴിക്ക് ചണപ്പയർ തിന്നാൻ കൊടുത്തു. ചണപ്പയറിൽ ഒമേഗയുണ്ടെങ്കിൽ അത് തിന്നുന്ന കോഴിയിലും ഒമേഗയുണ്ട്. അപ്പോൾ ആ കോഴി ഇടുന്ന മുട്ടയിലും ഒമേഗ ഉണ്ടാകാതെ തരമില്ലല്ലോ! ഇതാ സർട്ടിഫിക്കറ്റ്, ഇതാ ഒമേഗ മുട്ട!

പക്ഷേ.... ചപ്പയറിനേക്കാൾ ബയോ അവെയ്ലബിലിറ്റി കൂടുതൽ മീനിലെ ഒമേഗക്കാണ്.

ങ്ഹാ... മീൻ തീറ്റ നിർത്താൻ ഉദ്ദേശമില്ല അല്ലെ?

അതല്ല ... ആട്ടെ, എനിക്കാവശ്യമുള്ള ഒമേഗ 3 കിട്ടാൻ ഞാൻ ദിവസവും എത്ര മുട്ട തിന്നേണ്ടി വരും?

അത് ..... അത് ....

സർട്ടിഫിക്കറ്റിലെ കണക്ക് പ്രകാരം എട്ടു പത്ത് മുട്ട തിന്നേണ്ടി വരില്ലേ? അപ്പോൾ ഞാൻ കൊളസ്ട്രോൾ മൂത്ത് ചത്തു പോകില്ലേ?

ഹെന്റെ സ്വാർത്ഥാ, അങ്ങിനെ ചത്തു പോകാതിരിക്കാനല്ലേ ഒമേഗ മുട്ട! ഒമേഗയേക്കുറിച്ച് ഒന്നും അറിയില്ലല്ലേ???