ഞായറാഴ്‌ച, മേയ് 31, 2020

നാണം!

കരയുകയാണാ കുഞ്ഞ്.
കണ്ണീർ കണങ്ങൾ ധാര ധാരയായ് ഒഴുകുന്നില്ലെങ്കിലും, നിലവിളി ഏഴയലത്തും കേൾക്കാം.

"എന്താ മോളേ കുഞ്ഞ് ഇങ്ങനെ കരയുന്നേ?"
"കടലാസ് കിട്ടാണ്ടാ വല്യമ്മേ, കുത്തി വരയ്ക്കാൻ. ചേച്ചീടെ പുസ്തകമൊക്കെ കുത്തി വരച്ച് തീർത്തു."
"പാവം കുഞ്ഞ്!"

ചുമരിൽ കരിയും ക്രയോണും കളർ പെൻസിൽ വരകളും ബാക്കിയാക്കി പോയവരുടെ മേശക്കുള്ളിൽ വല്യമ്മ തിരഞ്ഞു. നോട്ടു പുസ്തകങ്ങളുടെ എഴുതാപ്പുറങ്ങൾ ചീന്തിയെടുത്തു.

"ഇന്നാ മോളേ... കുഞ്ഞിന് കൊടുക്ക്... അവൾ വരക്കട്ടെ..."
"വല്യമ്മക്ക് താങ്ക്യൂ പറ മോളേ..."

'താങ്ക്യൂ' കാത്തു നിന്ന വല്യമ്മയുടെ കാതിൽ മുഴങ്ങിയത് മറ്റൊരു അലർച്ചയും കരച്ചിലും ആയിരുന്നു.

"മമ്മിയെന്നെ വല്യമ്മയുടെ മുന്നിൽ നാണം കെടുത്തീ..."

ഉസ്കൂൾ തുറന്നാൽ 'ഊകേജി'യിൽ പോകാനിരിക്കുന്ന ആ കുഞ്ഞു മനസിനു മുന്നിൽ പിടഞ്ഞു പോയി വല്യമ്മയുടെ ബാല്യം!

അഭിപ്രായങ്ങളൊന്നുമില്ല: