ചൊവ്വാഴ്ച, ജൂലൈ 17, 2018

ഡിജിറ്റൽ റേഷൻ

"റേഷൻ കടയിൽ പോയ് വര്വോ?"

പണ്ട് ആജ്ഞയായിരുന്നു; ഇന്ന് അപേക്ഷയാണ്, അമ്മയുടെ.

എന്നത്തേയും പോലെ, അടപ്പുറപ്പില്ലാത്ത കന്നാസും സഞ്ചിയും കവറുകളുമായി അമ്മയെന്നെ യാത്രയാക്കി. വെള്ളക്കാർഡിന് ഇത്രേം സെറ്റപ്പ് വേണോയെന്ന് ശങ്കിച്ച് പുറപ്പെട്ടു.

മണിക്കൂറുകൾ നീളുന്ന ക്യൂവുണ്ടെന്ന അഭ്യൂഹങ്ങൾ കാറ്റിൽ പറത്തി പൗലോസേട്ടൻ ഒറ്റക്കായിരുന്നു. ഒരു വിരൽ, രണ്ടു വിരൽ, മൂന്നു വിരൽ... പച്ച കത്തി!


പണ്ടു പണ്ട്, പത്ത് കിലോ അരിയും 12 ലിറ്റർ മണ്ണെണ്ണയും ഗോതമ്പും പഞ്ചസാരയും സൈക്കിളിൽ കൊണ്ടുവരുന്നതിന്നു ചവിട്ടുകൂലി അടിച്ചുമാറ്റുമായിരുന്നു. വരി നിന്ന് പ്രാന്താകാതിരിക്കാൻ പൗലോസേട്ടന്റെ മൗനാനുവാദത്തോടെ കാർഡ് അട്ടി വച്ച് ഇക്കയുടെ ഹോട്ടലിൽ പൊറോട്ട (സാമ്പാർ ഫ്രീ) തട്ടുന്ന വേളയിൽ Antony Arakathara യുമായി ചർച്ചിച്ചതോർക്കുന്നു: "ഈ ഹോട്ടലിലും ആ റേഷൻകടയിലും കംപ്യൂട്ടർ ബില്ലിംഗ് വരുമോടേ...?"


ഓർമ്മയിലെ "ബുഹുഹുഹാ" അലയൊലികൾ E-Posലെ കിളിമൊഴിയിലലിഞ്ഞു... "മുപ്പത്തി ഒന്ന് രൂപ മുപ്പത് പൈസ!"

അഭിപ്രായങ്ങളൊന്നുമില്ല: