ചൊവ്വാഴ്ച, ജനുവരി 01, 2008

ബെന്‍സ്‌ കാറും വേലിപ്പത്തലും

നാടും വീടും വിട്ട്‌ മരുഭൂമിയില്‍ ചെന്നുകിടന്ന്‌ കഷ്ടപ്പെടേണ്ട യാതൊരു ആവശ്യവും എനിക്കില്ല. കെട്ട്യോളും കുട്ട്യോളും പട്ടിണികിടക്കേണ്ടല്ലോ എന്നു കരുതി മാത്രമാണ്‌ ഗള്‍ഫിലേക്ക്‌ കെട്ടിയെടുത്തത്‌!

രണ്ടുവര്‍ഷത്തെ കയിലുകുത്ത്‌ കഴിഞ്ഞ്‌ ലീവിനെത്തിയപ്പോള്‍, വളരെയേറെ നാളായി മിസ്‌ ചെയ്തിരുന്ന തെങ്ങിന്‍കടയ്ക്കല്‍ മുള്ളല്‍ (പെടുക്കല്‍) എന്ന സാറ്റിസ്ഫാക്ഷന്‍ ഗാരണ്ടീട്‌ പെര്‍ഫോമന്‍സിനായി രാത്രി മുറ്റത്തോട്ടിറങ്ങി. അപ്പോഴാണ്‌ ഞാനതു ശ്രദ്ധിച്ചത്‌, വീട്ടിലേക്കുള്ള ഇടവഴിയിലേക്ക്‌ തള്ളി നില്‍ക്കുന്ന വേലിപ്പത്തലുകള്‍. ബെന്‍സ്‌ കാര്‍ വാങ്ങിയാല്‍ ഈ പത്തലുകള്‍ അവളെ തലോടും. ഓരോ തലോടലും ടച്ചപ്‌ ചെയ്യാന്‍ പതിനായിരങ്ങള്‍ എന്റെ കീശയില്‍ നിന്ന്‌ ചെലവാക്കേണ്ടിവരും.

ആ കാശോണ്ട്‌ എന്തോരം പുട്ടടിക്കാം!

മാത്രമല്ല, വീഗാഡിന്റെ ഔസേപ്പേട്ടന്‍ 'പ്രാക്റ്റിക്കല്‍ വിസ്ഡം' എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്‌, ബെന്‍സ്‌ കാറിന്റെ ഹോണ്‍ വളരെ സൗമ്യയും മൃദുഭാഷിണിയുമാണെന്ന്‌. നാലെണ്ണം വിട്ട്‌ ലെയ്‌ലാന്റ്‌ മാതിരി റോഡ്‌ നിറഞ്ഞ്‌ നടക്കുന്നവന്റെ പിന്നില്‍ ചെന്ന്‌ മൃദുഭാഷി ഹോണടിച്ചാല്‍ ലവന്‍ കാര്‍ക്കിച്ച്‌ തുപ്പും!

അതുകൊണ്ട്‌ ബെന്‍സ്‌ കാര്‍ വാങ്ങേണ്ട എന്ന്‌ ആ രാത്രിയില്‍ ഞാന്‍ തീരുമാനിച്ചു. പിന്നെന്ത്‌ കാര്യത്തിന്‌ ഞാന്‍ കടല്‍ കടന്ന്‌ കഷ്ടപ്പെടണം?

അക്കരെയും ഇക്കരെയും തമ്മില്‍ ജീവിതചെലവില്‍ വലിയ വ്യത്യാസം ഇല്ല. ഇവിടെ 10 രൂപയ്ക്ക്‌ കിട്ടുന്നത്‌ അവിടെയും കിട്ടും പത്തിന്‌, 10 റിയാലിനാണെന്നു മാത്രം!. ഗള്‍ഫില്‍ ഒരുമാസം തനിച്ച്‌ കഴിയാനുള്ള ചെലവില്‍ കുടുമ്മത്ത്‌ എല്ലാര്‍ക്കും അടിച്ചു പൊളിക്കാം.

അല്ലറചില്ലറ കടങ്ങള്‍ ഉണ്ടായിരുന്നത്‌ രണ്ട്‌ കൊല്ലം കൊണ്ട്‌ വീടി. (ഗള്‍ഫിലേക്ക്‌ കെട്ടിയെടുക്കാന്‍ ചെലവായത്‌ തന്നെയായിരുന്നു ഏറ്റവും വലിയ കടം!). ഇനി കുടുമ്മത്ത്‌ സെറ്റിലാവണം!

അപ്പോള്‍ പറഞ്ഞുവന്നത്‌ ഇതാണ്‌... വിട്ടിലേക്കുള്ള ഇടവഴി വിതികുറഞ്ഞതിനാല്‍ ബെന്‍സ്‌ കാര്‍ കയറാത്തതിനാലും അഥവാ കയറിയാല്‍ തന്നെ വേലിപ്പത്തലില്‍ തട്ടി പോറലേറ്റാല്‍ കാശൊരുപാട്‌ ചെലവാകും എന്നതുകൊണ്ടും ഞാനെന്റെ പ്രവാസജീവിതം താല്‍ക്കാലികമായി അവസാനിപ്പിക്കുന്നു.

ദിസ്ക്കൈമള്‍: താല്‍പര്യമുള്ള ഒരു ജോലി നാട്ടില്‍ കിട്ടിയതോ കുടുംബവുമായി കഴിയാനുള്ള അത്യാഗ്രഹമോ ഈ തീരുമാനത്തെ ബാധിച്ചിട്ടില്ല.