ശനിയാഴ്‌ച, ഒക്‌ടോബർ 18, 2008

‘ഡി’ വിരല്‍

എ......എസ്............ഡി.......എഫ്...........സ്പെയ്സ്........
ടൈപ്പിങ്ങില്‍ ആദ്യാക്ഷരങ്ങള്‍ കുറിക്കുകയാണവന്‍. പഴയ പന്നാക്ക് ടൈപ് റൈറ്ററിലെ കട്ടകളില്‍ ഓരോ വിരലുമെടുത്തിട്ട് തല്ലിപ്പഠിത്തം നടക്കുന്നു. അന്തരീക്ഷം ‘കടകടാരവ’ത്താല്‍ മുഖരിതം.

മുന്നില്‍ ഇടതുവശത്തായി രജനി ഇരിപ്പുണ്ട്. അന്നാദ്യമായി അവന്‍ രജനിയുടെ വിരലുകളില്‍ മാത്രം നോട്ടമെറിഞ്ഞു. രജനിയുടെ സ്പര്‍ശനത്തില്‍ കട്ടകള്‍ അലിഞ്ഞ് ഇല്ലാതാകുന്നുവോ... അല്ല... തേന്‍ നുകര്‍ന്ന പൂമ്പാറ്റ പറന്നകലുമ്പോള്‍ ‘അയ്യോ പോയോ’ എന്നോര്‍ത്ത് ഉണര്‍ന്നെണീക്കുന്ന പൂക്കളേപ്പോലെ അവ പൂര്‍വ്വസ്ഥിതി പ്രാപിക്കുന്നു.

അവളേപ്പോലെ പറന്നടിക്കുവാന്‍ തനിക്കെന്നു സാധിക്കും എന്നവന്‍ ചിന്തിച്ചു.

“നേരെ നോക്കിയിരുന്ന് പ്രാക്ടീസ് ചെയ്യെടോ”, രാജന്‍ മാഷ്.

“എ? എസ്...”

കടകടാരവം നിലച്ചു. കൂട്ടച്ചിരി മുഴങ്ങി. രജനി രൂക്ഷമായി അവനെ നോക്കി, കൈകള്‍ കട്ടകളില്‍ നിന്നുയര്‍ന്നു. ഈശ്വരാ, തന്റെ നോട്ടം അവളും തെറ്റിദ്ധരിച്ചിരിക്കുന്നു. അവളെ നോട്ടംകൊണ്ടളന്ന മാത്തന്റെ കട്ടപ്പല്ല് അടിച്ചിളക്കിയ അതേ കൈകള്‍. രജനി വിരലുകള്‍ കോര്‍ത്ത് ഒന്ന് ഞൊടിക്കുക മാത്രം ചെയ്തു, ഒരു മുന്നറിയിപ്പ് പോലെ.

നാശം. തെറ്റിദ്ധരിക്കപ്പെട്ടതില്‍ മനം നൊന്ത ആ ദുര്‍ബല നിമിഷത്തില്‍ അവന്‍ നടുവിരല്‍ കൊണ്ട് ‘ഡി’ കട്ടയില്‍ ആഞ്ഞടിച്ചു. നാലഞ്ച് കമ്പിക്കഷണങ്ങള്‍ തെറിച്ചുപോകുന്നത് ഒരു മിന്നായം പോലെ അവന്‍ കണ്ടു.

വെറുമൊരു വിരലിന് ഇത്ര ശക്തിയൊ? ആ ടൈപ് റൈറ്റര്‍ പിന്നീടൊരിക്കലും നന്നാക്കിയെടുക്കാന്‍ സാധിച്ചില്ലത്രെ! രാജന്‍ മാഷ്ക് അത് വേണം. രജനിയുടെ വിരലില്‍ മാത്രം നോക്കിയ അവന്റെ മാനം കളഞ്ഞതല്ലേ.

കാലം അതിന്റെ വഴിക്ക് പോയി. രജനി മികച്ചൊരു ടൈപ്പിസ്റ്റായി. മാത്തന്‍ തയ്പ്പിസ്റ്റും. മാത്തന്‍ അളവെടുത്ത് തയ്ക്കുന്ന ബ്ലൌസുകള്‍ക്കാണ് ആ നാട്ടില്‍ ഇന്നും മുന്‍‌തൂക്കം.

അവനും പക്വത വന്നു. എന്തൊക്കെയോ ആയി.

“മാമാ, കൈ തൊടാതെ എങ്ങന്യാ ചന്തി കഴ്‌ക്വാ?” എന്നൊരിക്കല്‍ ശ്രീക്കുട്ടന്‍ ചോദിച്ചപ്പോള്‍ അവന്‍ രജനിയേയോ മാത്തനേയോ ഓര്‍ത്തില്ല. ഓര്‍ക്കേണ്ട കാര്യവുമില്ലല്ലോ. ‘ഹെല്‍ത് ഹോസ് ’ ഉപയോഗിച്ച് ചന്തി കഴുകുന്ന രീതി ശ്രീക്കുട്ടന് പഠിപ്പിച്ചുകൊടുത്തു.

ഇന്‍ഷുറന്‍സ് ആപ്പീസില്‍ കണ്ടു, കം‌പ്യൂട്ടര്‍ കീബോഡില്‍ പറന്നടിക്കുന്ന ഒരുപാടുപേരെ. കം‌പ്യൂട്ടറില്‍ എളുപ്പം ടൈപ് പഠിക്കാവുന്ന സോഫ്റ്റ്‌വെയറുകള്‍ ഉണ്ടെന്ന് അവന്‍ അറിഞ്ഞു വച്ചു.

ഒരു കം‌പ്യൂട്ടര്‍ വാങ്ങി ടൈപ് പഠിക്കാന്‍ അവന്‍ നിശ്ചയിച്ചിരുന്നു. ഇന്‍ഷുറന്‍സ് തുക അതിനു നിമിത്തമായി. സ്വന്തം കം‌പ്യൂട്ടറിനു മുന്നില്‍ അഭിമാനത്തോടെ അവന്‍ ഇരുന്നു.

ഇടത്തേ ചെറുവിരലില്‍ ‘എ’, മോതിരവിരലില്‍ ‘എസ്’, അടുത്തത് ‘ഡി’. ഒരു നിമിഷം.... നാലഞ്ച് കമ്പിക്കഷണങ്ങള്‍ തെറിച്ചുപോകുന്നത് ഒരു മിന്നായം പോലെ അവനോര്‍ത്തു. രജനിയുടെ രൂക്ഷ നോട്ടം, മാത്തന്റെ ഇളകിയ പല്ല്, രാജന്‍ മാഷിന്റെ നിസ്സഹായ മുഖം, വര്‍ഷങ്ങള്‍ക്കിപ്പുറം നടന്ന ആ അപകടം... ഓര്‍മ്മകളുടെ കടകടാരവം അവനെ വലയം ചെയ്തു.

“വിരലൊന്ന് പോയാലെന്താ, കാശെത്രയാ അവന് കിട്ടീത്. ഇപ്പൊ ദാ കം‌പ്യൂട്ടറും വാങ്ങി!”, പത്ത് വിരലുള്ള ജനം നെടുവീര്‍പ്പിട്ടുകൊണ്ടേയിരുന്നു.

(ഇതെഴുതുമ്പോള്‍ ശ്രീ ശ്രീ ഹരിശ്രീ അശോകന്‍ രചിച്ച പിച്ചക്കാരുടെ ദേശീയഗാനം ‘കൈകാലാവതില്ലാത്തവനാണേ..... ഹമ്മ... അമ്മോ...’ പാടി വാഹനാപകടത്തിന്റെ ക്ഷീണം തീര്‍ക്കുകയാണ് സ്വാര്‍ത്ഥന്‍ - എന്റെ വിരല്‍ പോയില്ല, ഒടിഞ്ഞിട്ടേയുള്ളൂ‍ട്ടോ :)

5 അഭിപ്രായങ്ങൾ:

Sapna Anu B.George പറഞ്ഞു...

ഒരു ഇടവേളക്കു ശേഷം ആണേന്നൂ തോന്നുന്നു.....അല്ലെ, സുസ്വാഗതം സുഹൃത്തെ

അജ്ഞാതന്‍ പറഞ്ഞു...

സ്വാർത്ഥാ, സുഖാണോ?
കണ്ടിട്ട് ഒരുപാട് നാളായല്ലോ?

രാജ് പറഞ്ഞു...

സ്വാർത്ഥാ നാട്ടിലെ നമ്പർ ഒന്ന് മെയിലയക്കൂ. സുഖം?

അതുല്യ പറഞ്ഞു...

evida maashe neey? check mail pls.

atulya

അജ്ഞാതന്‍ പറഞ്ഞു...

നാട്ടില് പോയതില് പിന്നെ എഴുത്ത് മൊത്തത്തില് നിറുത്തി വച്ചിരിക്കുവാണല്ലേ...
കൈയൊക്കെ വേഗം സുഖമാകട്ടേ.. എന്നിട്ട് വീണ്ടും എഴുത്ത് തുടരൂ..