ചൊവ്വാഴ്ച, ഏപ്രിൽ 03, 2007

മെയ്ക്കപ്

സ്വാര്‍ത്ഥന്റെ ആ ദിവസത്തെ മെയ്ക്കപ് സാമൂഹ്യപ്രവര്‍ത്തകന്റേതായിരുന്നു, നീളന്‍ ഖദര്‍ കുര്‍ത്തയും ജീന്‍സും തോള്‍ സഞ്ചിയും. ലൈംഗികത്തൊഴിലാളികളുടെ കുട്ടികള്‍ക്കിടയില്‍ സേവനമനുഷ്ടിക്കുന്ന സംഘത്തിനുവേണ്ടി വീഡിയോ ഡോക്യുമെന്ററി നിര്‍മ്മാണം ലക്ഷ്യം.

തെഹല്‍കാ മോഡല്‍ ക്യാമറയും മറ്റും പ്രചാരത്തില്‍ ആയിട്ടില്ലാത്ത കാലം, വലിയ ഉപകരണങ്ങളുമായി പടം പിടിക്കാന്‍ ചെന്നാല്‍ പടമാകാന്‍ പോലും ആളെ തിരിച്ചു കിട്ടുമോയെന്ന് ഉറപ്പില്ലാത്ത അന്തരീക്ഷം. ഉള്ളതില്‍ ഏറ്റവും ചെറിയ ക്യാമറ സഞ്ചിയിലൊതുക്കി ഞാന്‍ തുനിഞ്ഞിറങ്ങി. ചുവന്ന തെരുവിനോളം പ്രശസ്തമല്ലാത്ത, മുംബൈ അന്ധേരിയിലെ മറ്റൊരു തെരുവില്‍ കാത്തു നിന്ന സംഘത്തോടൊപ്പം ചേര്‍ന്നു.

കുര്‍ത്ത/ചുരിദാര്‍ സംഘം‘ഗലി’കളിലേക്ക് കടക്കാന്‍ ഒരുങ്ങുന്നതിനു മുന്‍പേ, പ്രതീക്ഷിച്ചപോലെ മുട്ടാളന്മാര്‍ മുന്നില്‍, പുതുമുഖത്തെ പരിചയപ്പെടണം! സംഘത്തലൈവി മാള്‍വിക പുതിയ സംഘാംഗമായ സ്വാര്‍ത്ഥനെ പരിചയപ്പെടുത്തി. ചുഴിഞ്ഞുള്ള അവരുടെ നോട്ടത്തില്‍ പരമാവധി നിഷ്കളങ്കനാകാന്‍ ഞാന്‍ വൃഥാ ശ്രമിച്ചു. ഗണേഷ് മനഃപൂര്‍വ്വം എന്റെ സഞ്ചിയില്‍ തിരുകിവച്ച ‘ഡബ്ബ’ തെളിഞ്ഞ് കണ്ടതുകൊണ്ടാകാം ഞാനും എന്റെ ക്യാമറയും ആ കശ്മലന്മാരുടെ പിടിയില്‍ പെടാതെ രക്ഷപ്പെട്ടത്.

സംഘം പലതായി പിരിഞ്ഞ് ‘ചാലു’കളിലേക്ക് കയറി. ‘ഛോപ്പഡ’കളിലൊന്നില്‍ ഒറ്റക്കട്ടിലിലും നിലത്തുമായി ഇരുന്ന് എഴുത്തും വായനയും പഠിക്കുന്ന കുഞ്ഞുമക്കള്‍. മാള്‍വികയും ഗണേഷും അദ്ധ്യാപകര്‍. അവരെ സഹായിക്കാനായി ബിസിനസില്‍ നിന്ന് ഔട് ആയി എക്സ്പയറി ഡെയ്റ്റ് കാത്തു കഴിയുന്ന സ്ഥലവാസിയായ മുംതാസ്. രണ്ടാള്‍ക്ക് കഷ്ടിച്ച് പെരുമാറാവുന്ന ആ മുറിയില്‍ ഇപ്പോള്‍ ഞങ്ങള്‍ പത്ത് പേര്‍!

വാതില്‍ തുറന്നിട്ടേ പഠിപ്പിക്കാ‍വൂ, ഒച്ചയും ബഹളവുമൊന്നും പുറത്ത് കേള്‍ക്കാന്‍ പാടില്ല(അപ്പുറവും ഇപ്പുറവും ‘തൊഴിലാളികള്‍’ ഉറക്കമായിരിക്കും!), പഠനം കഴിഞ്ഞാല്‍ എത്രയും പെട്ടെന്ന് സ്ഥലം കാലിയാക്കിക്കൊള്ളണം എന്നെല്ലാം നിബന്ധനകള്‍ ഉണ്ടത്രേ! മുറിയുടെ മൂലയില്‍ പാത്രം കഴുകുവാനും കുളിക്കുവാനും മറ്റുമായി ‘മോറി’ ഉണ്ട്. ഞാന്‍ അതിനകത്താണ്. വാതില്‍ക്കല്‍ വരുന്നയാള്‍ക്ക് മോറിയില്‍ നില്‍ക്കുന്ന എന്നെ കാണാം! മാളവിക സിഗ്നല്‍ തന്നതും ‘സ്റ്റാര്‍ട്ട്, ക്യാമറ, ആക്ഷന്‍’ എന്നതിനു പകരം ‘നന്മ നിറഞ്ഞ മറിയമേ സ്വസ്തി..’ എന്ന് ഉരുവിട്ട് ക്യാമറ പുറത്തെടുത്തു.

എനിക്ക് ഭയം കുട്ടികളെ ആയിരുന്നു, അവരെങ്ങാന്‍ ‘ഷൂട്ടിംഗ്‘ ശ്രദ്ധിച്ചാല്‍ എന്റെ കാര്യം കട്ടപ്പൊക! മുംതാസ് പക്ഷേ, അവരെ പേടിപ്പിച്ച് ഇരുത്തിയിരിക്കുന്നു. ഞാനും പേടിച്ചു പോയിരുന്നു, മുംതാസിന്റെ മുഖം ആദ്യം കണ്ടപ്പോള്‍. കാശു കൊടുക്കാത്തതിനു ‘കെട്ടിയവന്‍’ ആസിഡ് ഒഴിച്ചു, അങ്ങിനെ ബിസിനസ്സില്‍ നിന്ന് ഔട് ആയി അത്രെ! മുംതാസിന്റെ ഭീകരതയെ ഒഴിവാക്കി കുട്ടികളുടേയും അദ്ധ്യാപകരുടേയും ചിത്രങ്ങള്‍ ഒപ്പിയെടുക്കുന്ന തിരക്കില്‍ മുഴുകി ഞാന്‍.

ഒറ്റക്കട്ടിലിന്റെ മൂലയില്‍ ഇരിക്കുകയായിരുന്ന മുംതാസ് ഒരു മുന്നറിയിപ്പുമില്ലാതെയാണ് എന്റെ നേരെ ചാടി വീണത്. തോളില്‍ പിടിച്ച് എന്നെ താഴേക്ക് വലിച്ചിരുത്തി. കുട്ടികളുടെ പഠന നിലവാരം നിരീക്ഷിക്കാന്‍ നാലുകാലില്‍ ഒരുവന്‍ വാതില്‍ക്കല്‍. എന്നെ മറച്ച് പിടിച്ച് മറ്റവനെ ചീത്ത വിളിച്ച് പറഞ്ഞു വിടുകയായിരുന്നു മുംതാസ്.

ആവശ്യമുള്ള ഷോട്ടുകള്‍ കിട്ടിയെങ്കില്‍ നിറുത്തിക്കോളൂ എന്ന മാള്‍വികയുടെ ആജ്ഞ ഞാന്‍ ശിരസ്സാ വഹിച്ചു. ഈ ശിരസ്സ് എനിക്കിനിയും വഹിക്കണമല്ലോ! കുട്ടികളുടെ ഒപ്പം ഞാനും ചേര്‍ന്നു.

പാഠം ഒന്ന്: ‘മാജാ ഷാളാ’(എന്റെ വിദ്യാലയം). “ഇതാണോ മോന്റെ വിദ്യാലയം?” പുസ്തകത്തിലെ ചിത്രം ചൂണ്ടി ഞാന്‍ ചോദിച്ചു.

“ഞാന്‍ സ്കൂളില്‍ പോകാറില്ല,” വിഷാദം കലര്‍ന്ന സ്വരത്തില്‍ അവന്‍ മൊഴിഞ്ഞു.

“അതെന്തേ?”

“സ്കൂളില്‍ എല്ലാരും ഞങ്ങളെ കളിയാക്കും, ഞങ്ങളുടെ അമ്മമാര്‍ ജോലിക്ക് പോകുന്ന കാര്യവും പറഞ്ഞ്.” മറുപടി പറഞ്ഞത് അവന്റെ പെങ്ങള്‍ ആണ്.

സ്തബ്ധനായ ഞാന്‍ മാള്‍വികയുടെ നിര്‍ബന്ധത്തിനു വഴങ്ങി മാത്രം ആ കുട്ടികളുമായി കൂടുതല്‍ ഇടപഴകാനും അവരോടു സംസാരിക്കാനും ശ്രമിച്ചു. എല്ലാവരും സ്കൂളുകളില്‍ നിന്ന് ‘ഡ്രോപ് ഔട്സ്’. കാരണം ലളിതം, സഹപാഠികളുടെ കളിയാക്കലുകള്‍, കുറ്റപ്പെടുത്തലുകള്‍. മാളവികയും സംഘവും ഇവരെ വീടുകളില്‍ വന്ന് പഠിപ്പിക്കുക എന്ന ശ്രമകരമായ ദൌത്യം ഏറ്റെടുത്തിരിക്കുന്നു.

സ്വാര്‍ത്ഥന്‍ മാഷിനു ‘മറാഠി’ അറിയില്ല എന്ന് മനസ്സിലായപ്പോള്‍ എന്നെ പഠിപ്പിക്കാനായി അവര്‍ക്ക് താല്പര്യം. കളിച്ചും ചിരിച്ചും പഠിച്ചും, അനുവദിച്ച സമയം പോയതറിഞ്ഞില്ല. തിരികെയിറങ്ങാന്‍ നേരം ഒരു സംശയം മാത്രം ആ പയ്യന്‍ എന്നോട് ചോദിച്ചു, എന്റെ മനസ്സില്‍ ഒരു നൊമ്പരമായി ഇന്നും അവശേഷിക്കുന്ന ഒരു ചോദ്യം.

അമ്മമാര്‍ വൈകീട്ട് ‘വലിയ വലിയ പണക്കാരുടെ വീടുകളില്‍ വീട്ടുവേലയ്ക്ക് പോകുന്നതില്‍’ ആ കുട്ടികള്‍ക്ക് എതിര്‍പ്പില്ല. പയ്യന്റെ സംശയം ഇതായിരുന്നു, “ഭയ്യാ, ....... അമ്മീ ഇത്നാ മെയ്ക്കപ് ക്യൂം ലഗാക്കെ ജാത്തീ ഹെ?”

വീട്ടുജോലിക്ക് പോകുമ്പോള്‍ അമ്മ എന്തിനിത്ര മെയ്ക്കപ് അണിയുന്നു എന്നതിന്റെ ഉത്തരം ഇന്നവന്‍ മുതിര്‍ന്നപ്പോള്‍ മനസ്സിലാക്കിക്കാണും!

വ്യാഴാഴ്‌ച, മാർച്ച് 15, 2007

ദേ പിന്നേം വീണു

സ്വാര്‍ത്ഥന് കാറ്റുവീഴ്ച. കഴിഞ്ഞ തവണ വെള്ളത്തില്‍ തെന്നിയാണ് വീണതെങ്കില്‍ ഇത്തവണ ആര്‍ഭാടം അടികൊണ്ടിട്ടായിരുന്നു, കാറ്റടി കൊണ്ട്!

ട്രക്കൊരെണ്ണം വഴിയില്‍ കൊഴിഞ്ഞു. മെക്കാനിക്കിനെ കൊണ്ട് ചെന്ന് തല്‍ക്കാലം സെറ്റപ്പാക്കി വിട്ടു. മണല്‍ക്കാറ്റ് മൂലം അത്രയും നേരം കാറില്‍ നിന്നും ഇറങ്ങാന്‍ മടിച്ച സ്വാര്‍ത്ഥന്‍ വണ്ടി നീങ്ങാന്‍ തുടങ്ങിയപ്പോളാണ് അതോര്‍ത്തത്, ഒരു അത്യാവശ്യകാര്യം ഡ്രൈവറോട് പറയാനുണ്ടായിരുന്നു എന്ന്. വേഗം ഹോണടിച്ച് കാറില്‍ നിന്ന് ചാടിയിറങ്ങി. സിലോണ്‍ സ്റ്റേഷന്‍ മാത്രം പിടിക്കുന്ന ശ്രീലങ്കന്‍ ഡ്രൈവറോട്, അവനും സ്വാര്‍ത്ഥനും മാത്രം അറിയാവുന്ന അറബിയിലും ഹിന്ദിയിലും ഇംഗ്ലീഷിലും പറഞ്ഞത് ആ വഴി വന്ന കാറ്റ് ചൂണ്ടിക്കൊണ്ട് പോയി.

പത്തിരുപതടി നടക്കണം അവനെ ക്ലോസപ്പില്‍ കിട്ടാന്‍. ആദ്യ ചുവട് വച്ചതും, “ക്ലോസ് യൂര്‍ ഐസ്‌....” എന്ന് മൂളിപ്പാടി ഒരു കൊട്ട മണലും വാരിയിട്ട് അടുത്ത കാറ്റ്. കണ്ണടച്ച് പിടിച്ച്, മുന്നോട്ട് വച്ച ഇടതുകാലില്‍ ഊന്നി വലതുകാല്‍ തറയില്‍ നിന്നും ഉയര്‍ത്തി. അല്പം ഇസ്പീഡ് കൂടിയോ എന്നൊരു സംശയം, വലതന്‍ തറയില്‍ ആകുന്നതിനു മുന്‍പ് ഇടതന്‍ ഉയര്‍ന്നു കഴിഞ്ഞിരുന്നു. ഇതിനിടയില്‍ ചെരുപ്പൊരെണ്ണം എതിര്‍ടീമിലെ ജീന്‍സുമായി ഉടക്കി. ഇടതു തള്ളവിരലില്‍ ത്രിശങ്കു, കഴിഞ്ഞ തവണത്തെ അതേ ശങ്കു!

ഒരു തിര, പിന്നെയും തിര. പിന്നീട് വന്നതോ, വന്‍ തിര! വീശിയടിച്ച കാറ്റില്‍ പെട്ട് സ്വാര്‍ത്ഥ ദേഹം വായുവില്‍ ഉയര്‍ന്നു പൊങ്ങി, ദുബായ് വിമാനത്താവളത്തില്‍ ബംഗ്ലാദേശിന്റെ ബിമാനം പോലെ ദാണ്ടെ കിടക്കുന്നു ധിം ധരികിട ധോം!

എഴുന്നേറ്റ് കണ്ണ് തുറന്നപ്പോള്‍ കാണുന്നത് എങ്ങോ പറന്നകലുന്ന ചെരുപ്പിനെയാണ്. സ്വാര്‍ത്ഥനെ ചതിച്ചവനാണവന്‍, അങ്ങിനെ വിടാന്‍ പാടുണ്ടോ? പിന്നാലെ ഓടി കഴുത്തിനു കുത്തിപ്പിടിച്ച് കാല്‍ച്ചുവട്ടിലൊതുക്കി. തിരികെ നടക്കാന്‍ നേരം അറിഞ്ഞു വലതു കയ്യിലൊരു നീറല്‍, കാലിനൊരു ഞൊണ്ട്.... അയ്യോ, ഇടതുകയ്യിലിരുന്ന മൊഫൈല്‍ എന്തിയേ?

കല്ലിനും കട്ടയ്ക്കും മണലിനുമിടയില്‍ തിരഞ്ഞു, ദാ‍ കിടക്കുന്നു പാവം. ഭാഗ്യം, ഉടുപ്പ് മാത്രമേ കീറിപ്പൊളിഞ്ഞുള്ളൂ. കയ്യിലെടുത്ത് താലോലിച്ചപ്പോള്‍, “എനിക്കൊന്നും പറ്റീട്ടില്യന്നേ, വിഷമിക്കണ്ട, ഇത് ആദ്യായിട്ടൊന്നുമല്ലല്ലോ എന്നെ ഇങ്ങനെ...,” എന്നു പറഞ്ഞൊരു മണിനാദം. “ഭായ്, ഓക്കേ?” ട്രക്കില്‍ നിന്നും ഇറങ്ങാതെ ലവന്‍ ഫോണ്‍ ചെയ്യുന്നു‍! ശ്ശെടാ സ്വാര്‍ത്ഥ ബുദ്ധിയില്‍ എന്തേ ഇത് തോന്നാഞ്ഞത്!

“മാഫീ മുശ്കില്‍, തും ജാവോ(പോടാ പുല്ലേ),” എന്ന് പറഞ്ഞ് ഫോണ്‍ വച്ചു. മെല്ലെ ഞൊണ്ടി കാറിന്റെ വാതില്‍ തുറന്ന് സീറ്റിലേക്ക് ചെരിഞ്ഞു വീണു. കാലു പുറത്തേക്കിട്ട് പരുക്ക് പരിശോധിക്കുന്ന സമയം കൊണ്ട് തക്കം നോക്കിയിരുന്ന രേണു കാറ്റിന്റെ അകമ്പടിയോടെ കാറിനകം സ്വന്തമാക്കി. ഇനി അവളെ പറഞ്ഞൊഴിവാക്കാന്‍ 20 റിയാല്‍ വേറെ മുടക്കണം. വലതു കാലിന്റെ, കൃത്യം ബ്രെയ്ക്ക് ചവിട്ടുന്നതിന്റെ അരികിലായി മുറിഞ്ഞിട്ടുണ്ട്. അവിടെ തന്നെയാണ് വേദനയും.

ടിഷ്യൂ പേപ്പര്‍ ചുറ്റിയ കാലുമായി, 25 കിലോമീറ്റര്‍ ദൂരം ഉപ്പുറ്റികൊണ്ട് ബ്രെയ്ക്കും ആക്സിലേറ്ററും മാറി മാറി ചവിട്ടി ഒരു കണക്കിന് മുറിയിലെത്തുവോളം മനസ്സില്‍ കൂട്ടിക്കിഴിക്കലുകള്‍ നടക്കുന്നുണ്ടായിരുന്നു.

കാലിലൊട്ടിക്കാനുള്ള ബാന്‍ഡെയിഡ്, മൊബൈലിനു പുതിയ ഉടുപ്പ്, കാറു കഴുകാന്‍ 20 റിയാല്‍... എന്നിങ്ങനെ എല്ലാം കൂട്ടി 12 കൊണ്ട് പെരുക്കി, എകദേശം അഞ്ഞൂറു രൂപ. കാറില്‍ തന്നെ ഇരുന്ന് മറ്റവനെ ഫോണ്‍ വിളിച്ച് പറഞ്ഞിരുന്നെങ്കില്‍ ആകുമായിരുന്നത് അഞ്ച് രൂപ! പിന്നെ ആകെയുള്ള സമാധാനം, രണ്ടായാലും ബില്ല് കമ്പനി കൊടുത്തുകൊള്ളുമല്ലോ എന്നുള്ളത് മാത്രമാണ്!

ഞായറാഴ്‌ച, മാർച്ച് 11, 2007

ഏഡീബി-അഭയം-ഗാനമേള

വേലിയില്‍ കിടക്കുന്നത്
പ്രവാസികളില്‍ നിന്നും പണം പിരിച്ച് സര്‍ക്കാരിനു ലോണ്‍ ആയി നല്‍കാമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ടല്ലൊ. വേലിയിലുള്ളത് അവിടെത്തന്നെ കിടക്കുന്നതല്ലേ കൂട്ടരേ നല്ലത്. നികുതിപ്പണം പോലും നേരാംവണ്ണം പിരിച്ചെടുക്കാന്‍ കഴിവില്ലാത്ത സര്‍ക്കാരുകള്‍ക്ക് എന്ത് ഉറപ്പിന്റെ പുറത്താണ് ഈ വായ്പ നല്‍കുന്നത്?

ഇവര്‍ക്ക് ഏഡീബീ തന്നെയാണ് ഉചിതം. അവരാകുമ്പോള്‍ ബ്ലേഡ് മാ‍ഫിയാക്കാരേപ്പോലെ കഴുത്തിനു കുത്തിപ്പിടിച്ച് കാശ്‌ തിരികെ വാങ്ങിക്കൊള്ളും. നമ്മളെങ്ങാനും പണം കൊടുത്താല്‍, ‘ഗോവിന്ദ’!!

ക്വൊട്ടേഷന്‍
ആന തരാം, ചേന തരാം എന്നൊക്കെ പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു, “വേണ്ട, നിങ്ങടെ പറമ്പിന്റെ മൂലയില്‍ എവിടെയെങ്കിലും ചുരുണ്ട് കൂടാന്‍ അവസരം തന്നാല്‍ മതീ എന്ന്.”

അപ്പൊ അമ്മാവന്‍ പറഞ്ഞതെന്താ, “നീ ലവനെ മാത്രമല്ല, ലവന്റെ അര്‍ദ്ധ സഹോദരനേയും കൂട്ടുകാരനേയും തട്ടുക. എന്റെ ചങ്ങാതിയോട് പറഞ്ഞ് നിനക്ക് വേണ്ടതെല്ലാം ഞാന്‍ ഏര്‍പ്പാട് ചെയ്യാം.”

ഇപ്പൊ ദേ മൂന്നെണ്ണത്തിനേം തട്ടിയേച്ച് ഞാനും കുടുംബവും നിങ്ങടെ ചങ്ങാതിയുടെ വീട്ടുമുറ്റത്ത് വന്നു നില്‍ക്കുന്നു. “മൂന്ന് മാസം കഴിഞ്ഞു, തരാന്ന് പറഞ്ഞട്ട് ചേട്ടന്‍ തരാതിരിക്കരുതേ... അഭയം തരാതിരിക്കരുതേ...”

ഐസ്ക്രീം
കുട്ടികളുടെ കയ്യില്‍ ഐസ്ക്രീം കൊടുത്തിട്ട്, “ഇതു കഴിക്കരുത്, ഉരുകിയൊലിച്ച് തീരുന്നതുവരെ കണ്ടോണ്ടിരിക്കണം,” എന്ന് പറയുന്നതു പോലെയാണ് ഗാനമേളയ്ക്കിടെ ആടരുത് എന്ന് പറയുന്നത്.

യൂഏഈയില്‍ കഴിഞ്ഞ ദിവസം നടന്ന ഗാനമേള അടിയില്‍ കലാശിച്ചു എന്നറിഞ്ഞു. തുള്ളാന്‍ പാട്ട് മാത്രം പോരാ കള്ളും വേണം എന്നായാല്‍ എന്താ ചെയ്ക!

വെള്ളിയാഴ്‌ച, മാർച്ച് 09, 2007

യ്യോ‍ാ‍ാ‍ാ ന്റെ യാഹ്വേ... Yahoo! Apology Drama

ങ്ങള് ത്ര മൊയന്താണ്ന്ന് ഞമ്മളറിഞ്ഞില്ലാ ട്ടൊ! പ്പൊ ന്തായ്ക്ക്ന്ന് സംഭവം?

ഇങ്ങളും ഞമ്മളും കച്ചറ തൊടങ്ങ്യപ്പം ഇങ്ങള് പറഞ്ഞ്, അത് ഓലാണ്, ഇന്ത്യേലെ വലപ്പണിക്കാരാണ് ഇ പ്പരിപാട്യെല്ലം ഒപ്പിച്ചത്...ന്ന്. മാപ്പ് പറയണ്ടത് ഓലാണ് പൊലും!

ഞമ്മള് സമ്മയ്ക്കാണ്ടെ പ്രതിഷേധോം പരിപാടീം ആയിട്ട് അടിച്ച് പൊളിച്ച്. ഇങ്ങക്ക് കാര്യം മനസ്സിലായീന്ന് ഞമ്മള് വിശാരിച്ചി.

ഇപ്പൊ ന്താ കാണ്ന്ന്? ഇങ്ങളെ വലപ്പണിക്കാരന്നെ ഇങ്ങള്യും ഞമ്മള്യും മൊയന്താക്കാന്‍ നോക്കാണ്!!! ഞമ്മള് പണ്ടേ മൊയന്താണ്, ഇല്ല്യെങ്കീ ഇങ്ങളോട് അടീണ്ടാക്കണ്ടി
വരില്ല്യേനല്ലൊ! ഇങ്ങള് ഞമ്മളക്കാട്ടിലും വല്യ മൊയന്താണ്ന്ന് ഇപ്പൊ മന്‍സ്‌ലായ്ക്ക്ണ്. ഇല്ല്യാച്ചെങ്കില് ഇങ്ങളെ പ്രസ്താവനാന്ന് പറഞ്ഞ് എന്തുത്തോ കൊര്‍ച്ച് എയ്തിക്കൂട്ടീട്ട്
അട്ക്കളേന്റെ ഏതോ മൂലേല് ഇട്ട്ങ്ങായ്ട്ട് പോവാന്‍ ഇങ്ങക്ക് കഴിയ്യോ? അതിന് ഇങ്ങളെ വലപ്പണിക്കാര്ക്കേ പറ്റൂ.

ഓല്‍ക്കറിയാലോ ഇങ്ങക്ക് മലയാളം വായിക്കാനറിയൂലാന്ന്!!!

Dear readers, join the fun of apology bullshit!

What you do if you wanna say sorry against Ur ego? Write it on a sticky-note and paste it under the table. If your Mom/Dad ask you, "Did u said sorry to your sister?", you
can say YES and take the note from down the table and show them!

Exactly this is being done by Yahoo! (or it's content provider for Malayalam portal). They've prepared an apology and posted it in the Continental Corner of the portal. This
is my first time experience to see an apology coming under 'continental recipies' category.

Now I have real doubts about the content providers. Are they trying also to fool Yahoo!, along with the bloggers? It's obvious, Yahoo! uncle don't know to read Malayalam.
(I'm here, dear Yahoo!, if you want someone to read Malayalam for you. Simply mail me: swarthan @ gmail d.o.t com)

You guys are forcing me to do this again:



This is parody of the famous Yahoo! yodle. I'm posting this in protest of Yahoo!'s plagiarism. The above yodle simply means, "Shame Shame, Puppy Shame."

തിങ്കളാഴ്‌ച, മാർച്ച് 05, 2007

മ്മ്ടെ Yahoo!ന്റെ കൂവല്‍

യാഹൂ അമ്മാവന്റെ പൂമുഖത്ത് ചെന്ന് വാലില്‍(!) പിടിച്ചു വലിച്ചാല്‍ ഒരു നിലവിളി കേള്‍ക്കാം, പ്രസിദ്ധമായ യാഹൂ യോഡില്‍. പാവങ്ങളുടെ മേല്‍ കുതിരകയറിയശേഷമുള്ള ആനന്ദാരവമായും ഈയിടെ അത് മാറുന്നുണ്ടൊ? ബൂലോഗത്ത് നിന്നും കണ്ടവും നിലവും അടിച്ചു മാറ്റി സ്വന്തം പേരില്‍ തീറെഴുതുന്ന ഈ അമ്മാവനോട് ചോദിച്ചാല്‍ പറയും, “അട്ടപ്പാടിയിലെ വില്ലേജ് ആപ്പീസറോട് അന്വേഷിക്കാന്‍.” അങ്ങേരാണത്രേ ആധാരം തീറെഴുതിച്ചത്! അമ്മാവനോട് സ്വാര്‍ത്ഥനു പറയാനുള്ളത് ഇതാണ്...



This is parody of the famous Yahoo! yodle. I'm posting this in protest of Yahoo!'s plagiarism. The above yodle simply means, "Shame Shame, Puppy Shame." You don't deserve more, dear Yahoo!

(മുകളില്‍ ഞെക്കാനോ, ഞെക്കിയിട്ടും കേള്‍ക്കാനോ സാധിക്കാഞ്ഞവര്‍ ഇവിടെ ഞെക്കുക)

ഞായറാഴ്‌ച, ഫെബ്രുവരി 18, 2007

ക്യാപ്റ്റന്‍ കുക്

വളരെ വൈകിയാണ് കഴിഞ്ഞ ദിവസം സ്വാര്‍ത്ഥനും സഹനും ജോലി കഴിഞ്ഞെത്തിയത്. പതിവില്ലാത്തവിധം, ഊണ്‍ തയ്യാര്‍.

“കുക്കിനെ വച്ചു. ഇനി കൈ കഴുകി വന്നിരുന്നാല്‍ മതി,” കൃതജ്ഞതാ പ്രകാശനവും കാത്ത് മുദീര്‍(ബോസ്) വാതില്‍ക്കല്‍.

ആക്രാന്തത്തിനിടയില്‍ നന്ദിപ്രകടനത്തിന് എവിടെ സ്ഥാനം! ആവേശമൊന്നടങ്ങിയപ്പോള്‍, “പാത്രം കഴുകാന്‍ കൂടി ഒരാളെ കിട്ടിയിരുന്നെങ്കില്‍,” എന്ന് ഞങ്ങള്‍.

“ഉവ്വടാ, നിന്നെയൊക്കെ തേച്ചു കുളിപ്പിക്കാനും ഞാന്‍ ആളേ കൊണ്ടുവന്നു നിറുത്താം.”

വരും ദിവസങ്ങളില്‍ ആസ്വദിക്കാന്‍ പോകുന്ന ചൈനീസ്, കോണ്ടിനന്റല്‍ ഡിഷ്ഷുകള്‍ സ്വപ്നം കണ്ട് ആ രാത്രി ഡിഷൂം ഡിഷൂംന്ന് തള്ളി നീക്കി. വെളുപ്പിന് കട്ടന്‍ ചായയ്ക്കൊപ്പം, തലേന്ന് ബാക്കി വന്നത് ചൂടാക്കി പിടിപ്പിച്ച് യാത്രയായി.

ഒരു തുള്ളി വെള്ളം പോലും കുടിക്കാന്‍ കിട്ടാനില്ലാത്തിടത്ത് പെട്ടുപോയി ഉച്ചയ്ക്ക് ഒരുമണി വരെ. തലേന്ന് കണ്ട സ്വപ്നത്തിന്റെ തീവ്രത, പൊരിയുന്ന വയറിനോട് പലവട്ടം ഓതി, “ക്ഷമി, ക്ഷമി,” എന്ന്. ഹൈവേയിലെ ഭോജനശാലകളോടെല്ലാം ‘കല്ലീ-വല്ലീ’(പോട്ടെ പുല്ല്) പറഞ്ഞ് രണ്ടര മണിയോടെ കൈകഴുകി ഊണുമുറിയില്‍ പാഞ്ഞെത്തിയ ഞങ്ങള്‍, നിങ്ങള്‍ ആഗ്രഹിക്കുന്നതുപോലെ, ഇളിഭ്യരായി.

ഇനിയിപ്പൊ ഹോട്ടലിലും ചോറ് കിട്ടില്ല. നിരാശയാല്‍ നീറുന്ന വിശപ്പിന്റെ നെരിപ്പോടുമായി വെറുതേ അടുക്കളയിലേക്ക് എത്തി നോക്കി. ഭാഗ്യം, ആരോ ചോറ് വേവിച്ച് വച്ചിട്ടുണ്ട്. യുദ്ധകാലാടിസ്ഥാനത്തില്‍ കാര്യങ്ങള്‍ നീങ്ങി. ഫ്രിഡ്ജില്‍ പുനര്‍ജന്മം കാത്തുകഴിയുന്ന ഇന്നലെകളുടെ ബാക്കി‘പാ’ത്രങ്ങള്‍ക്ക് മോചനമായി. സഹന്‍ വക ഇന്‍സ്റ്റന്റ് തക്കാളിക്കറിയും സ്വാര്‍ത്ഥന്‍ വക ഉണക്കച്ചെമ്മീന്‍ വറുത്തതും സ്പെഷ്യല്‍. പതിനഞ്ച് മിനിറ്റുകൊണ്ട് ഊണ്‍ മേശമേല്‍ നിരന്നത് പഴയതും പുതിയതും പുതുക്കി പണിതതുമായ ആറ് തരം കറികള്‍. അച്ചാറും ഉപ്പിലിട്ടതും ആഡ് ഓണ്‍സ്.

“ഇതുകൂടി തീര്‍ക്കാമെടേ, ഇല്ലേല്‍ വൈകീട്ട് നമ്മള്‍ തന്നെ തിന്നണം,” ബാക്കിവന്ന ചോറ് തക്കാളിച്ചട്ടിയില്‍ ഇട്ട് പുരട്ടി, അവസാന വറ്റും അകത്താക്കിയെന്ന് ഉറപ്പ് വരുത്തി കൈവിരലുകള്‍ നക്കിത്തുടച്ച് ഏമ്പക്കവും വിട്ട് പുറത്തേക്ക്.

നിര്‍വൃതിയുടെ, സംതൃപ്തിയുടെ സമ്പൂര്‍ണ്ണ സാക്ഷാത്കാരത്തിനായി അര മണിക്കൂര്‍ നേരത്തേക്ക് ശയനമുറിയെ ലക്ഷ്യമാക്കി നീങ്ങുമ്പോള്‍ മുന്നില്‍ മുദീര്‍, “ഞാനിന്നലെ പറയാന്‍ മറന്നു, കുക്ക് വൈകീട്ട് മാത്രമേ വരൂ.”

“അപ്പൊ... ആരാ ചോറ് വച്ചത്?”

“ചോറ് ഞാനാ വച്ചത്, കറി നിങ്ങള്‍ വച്ചിട്ടുണ്ടാകും അല്ലെ? ഞാന്‍ അല്പം ഉറങ്ങിപ്പോയി...”

ശനിയാഴ്‌ച, ജനുവരി 27, 2007

കുഞ്ഞിപ്പാട്ടുകാര്‍

“നമ്മടെ മക്കളൊക്കെ അവരടെ കുഞ്ഞു ശബ്ദത്തില്‍ പാട്ട് പാടാറും കുഞ്ഞിക്കവിത ചൊല്ലാറും ഒക്കെല്ല്യെ.” അചിന്ത്യാമ്മ

നാട്ടില്‍ വിളിച്ചു പറഞ്ഞപ്പോള്‍ പുത്രന്മാരെ രണ്ടുപേരെയും വിളിച്ച് പാടിപ്പിച്ചതാ.

ഒന്നാം പാട്ട് : “പാഠം പഠിക്കുവാന്‍ ഞങ്ങളുണ്ട്...”
ആലാപനം(?): മൂത്ത പുത്രന്‍ ഡാനിയേല്‍

രണ്ടാം പാട്ട് : “കുഞ്ഞിപ്പൂച്ച...”
ആലാപനം(?): ഇളയ പുത്രന്‍ ഡേവിഡ്

ദൈര്‍ഘ്യം: പേടിക്കേണ്ട, 30 സെക്കന്റ് മാത്രം



Recorded at! Rolland Garros (റോളണ്ടിന്റെ ഗാരേജ് )
Audio Engineer! Francis Rolland D'Rose (ഞങ്ങടെ സ്വന്തം റോഡീ ബോയ് )

ഈ പാട്ടുകളുടെ ശരിയായ വരികള്‍ കൈവശമുള്ളവര്‍ കമന്റായി പോസ്റ്റാന്‍ അപേക്ഷ.

ചൊവ്വാഴ്ച, ജനുവരി 23, 2007

പിതൃദേവോ ഭവഃ

ബസ് കണ്‍സഷന്‍ കാര്‍ഡിലെ വിവരങ്ങള്‍ ‘ഡോക്ടര്‍ ലിപി’യില്‍ എഴുതുക ഞങ്ങളുടെ പതിവായിരുന്നു. ഒരുമാ‍തിരിപ്പെട്ട കണ്ട്രാവിമാര്‍ക്കോന്നും ഇംഗ്ലിഷ് അറിയില്ല എന്നതും, അഥവാ അറിഞ്ഞാല്‍തന്നെ വായിച്ചാല്‍ മനസ്സിലാകില്ല എന്ന ബോധ്യവുമാണ് ഇതിനു പ്രേരണയായത്.

“എവ്ടെയ്ക്ക്യാ? കാര്‍ട്ണ്ടാ?”

ധൈര്യസമേതം കാര്‍ഡെടുത്ത് തുറന്ന് കാണിച്ചാല്‍ ഒന്ന് പാളി നോക്കും, പിന്നെ എല്ലാം ഓക്കെ.

കലാലയത്തിനു കിഴക്കോട്ട് അന്ന് ബസ്സോടിത്തുടങ്ങിയിട്ടില്ല. എന്നിരുന്നാലും, ആ സ്ഥലപ്പേരു വച്ച കാര്‍ഡ് ഉപയോഗിച്ച് തെക്കോട്ടും വടക്കോട്ടും പടിഞ്ഞാട്ടുമുള്ള മിക്കവാറും ദേശങ്ങളിലേക്ക് സ്വാര്‍ത്ഥനും സംഘവും നിര്‍ഭയം യാത്രചെയ്തുപോന്നിരുന്നു.

ഒത്താല്‍ ഞങ്ങളേയും വിറ്റ് കാശ് മേടിക്കുന്ന ഒരുത്തനുണ്ടായിരുന്നു കൂട്ടത്തില്‍. ഞായറാഴ്ചകളില്‍ പോലും ‘സി’ കൊടുത്ത് യാത്ര ചെയ്യാന്‍ മിടുക്കന്‍. അതും, നീല ജലാശയത്തില്‍ നീന്തും ഹംസങ്ങളേക്കാണാന്‍ തൃശൂര്‍ ‘ഗിരിജ’ വരെ! ഭാരതത്തിന്റെ അതിര്‍ത്തികള്‍ കാത്തുസൂക്ഷിക്കാനുള്ള നിയോഗവുമായി ജീവിക്കുന്ന എന്‍സീസീ കേഡറ്റ് എന്ന ലേബലിലായിരുന്നു ഈ അവധിദിന സീ ഒപ്പിച്ചിരുന്നത്.

ഗ്രഹപ്പിഴമൂലം കണ്ടക്ടറാവേണ്ടിവന്ന ഒരു എമ്മേക്കാരന്‍ ഒരിക്കല്‍ നമ്മുടെ കക്ഷിയെ പൊക്കി.

“ഞാനും കൊറേ കോളേജ് കണ്ടതാടാ. ഈ കാര്‍ഡില്‍ പറഞ്ഞിരിക്കുന്ന സ്ഥലത്തേക്ക് മാത്രമേ സീ തരൂ”

നമ്മടാളുണ്ടോ വിടുന്നു, ഭാരതത്തിന്റെ ഐക്യം, അഖണ്ഡത, കരസേന, സായുധസേന, പരേഡ്, റിപബ്ലിക് ദിന പരേഡ് എന്നിവയേക്കുറിച്ചെല്ലാം ഒരു ഗംഭീര പ്രസംഗം തന്നെ ആ ബസ്സില്‍ നടത്തി കക്ഷി(ആളിന്നൊരു എണ്ണം പറഞ്ഞ വക്കീലാട്ടൊ!).

ഒടുവില്‍ ‘കിളി’ മുതലാളി ഇടപെട്ടു, “വിട്ടേക്കെടെക്ക്യേ, അവന്‍ പൊക്കോട്ടെ...”

ഗിരിജയെ ലക്ഷ്യം വച്ച് തൃശൂര്‍ റൌണ്ടില്‍ ഇറങ്ങാന്‍ നേരം നന്ദി സൂചകമായി കിളിമുതലാളിയെ നോക്കി ഒരു ആക്കിയ ചിരി ചിരിച്ചു ചുള്ളന്‍.

“ഇളിക്കല്ലെടാ #@$%*#*, നീയാ വേലായുധന്‍ മാഷ്ടെ മോനല്ലേ? അങ്ങേരെ ഓര്‍ത്തട്ടാ... ... ... ഇനി മേലാലീ വണ്ടീ കേറിയാ‍...”. സീറ്റിനടിയില്‍ നിന്നും ഉയര്‍ന്നുവന്ന ആ‍ കയ്യില്‍ ജാക്കീലിവര്‍ ഉണ്ടായിരുന്നു, വേലായുധന്‍ മാഷിന്റെ കയ്യിലെ ചൂരല്‍ പോലെ!

തിങ്കളാഴ്‌ച, ജനുവരി 08, 2007

ഒന്ന് സ്ലിപ്പി

ആര്‍ഭാടങ്ങളെ സ്വാ‍ര്‍ത്ഥന്‍ എന്നും അല്പം അകലത്തിലേ നിറുത്താറുള്ളൂ. പക്ഷേ ചിലപ്പോള്‍ അവ എന്നെ എടുത്ത് ഒക്കത്ത് വച്ച് കളയും! ഇന്ന് രാവിലെയും അത് സംഭവിച്ചു.

ഏഴര വെളുപ്പിന് കുളിക്കാന്‍ കയറിയപ്പോള്‍ വെറുതേ ഒരു തോന്നല്‍, അര മണിക്കൂര്‍ സമയമുണ്ട്, കുളിമുറി ഒന്ന് വൃത്തിയാക്കിക്കളയാം. ചൂടുവെള്ളം ബക്കറ്റിലേക്ക് കിനിഞ്ഞിറങ്ങുന്നതേ ഉള്ളൂ. മെല്ലെ മുക്കിലും മൂലയിലും നിന്നു തുടങ്ങി. ഇത്തിരിപ്പോന്ന വാഷ് ബേസിന്‍, അതിന്റെ കാലാകട്ടെ വല്യക്കാട്ടതും. അതിന്റെ ഇടയിലാണ് ‘കീഠാണു’വിന്റെ ഒളിസങ്കേതം. ബ്രഷിട്ട് പരമാവധി കുത്തിയിളക്കി. കഴിഞ്ഞ വെള്ളിയാഴ്ച സഹമുറിയന്‍ വൃത്തിയാക്കിയതാ. എന്നാലും ആ അരികുകളില്‍...

ബ്രഷിന് എത്താവുന്ന ഇടങ്ങള്‍ക്ക് ഒരു പരിധിയുണ്ട്. ഇനി ചെയ്യാവുന്നത് പല്ല് തേക്കുന്ന ബ്രഷ് ഉപയോഗിക്കുകയാ. പഴയതൊരെണ്ണത്തിന് ഇപ്പൊ എവിടെ പോകാന്‍. തല്‍ക്കാലം കാലിന്റെ തള്ള വിരല്‍ വച്ച് അഡ്ജസ്റ്റ് ചെയ്യാം. സംഗതി കൊള്ളാം, നല്ല റീച്ച് ഉണ്ട്. എന്നാല്‍ പിന്നെ ആര്‍ഭാടമായിക്കോട്ടെ എന്ന് കരുതിയ ആ ദുര്‍ബല നിമിഷം... നിലത്തൂന്നിയ ഇടതു കാല്‍ എന്നോട് ചോദിക്കാതെ ഒരുപ്പോക്കു പോയി. വിഘടിതനിമിഷത്തെ ത്രിശങ്കു, പിന്നെ എല്ലാം ക്ലിയര്‍ ആയി.

വായുവില്‍ താണു പൊങ്ങിയ സ്വാര്‍ത്ഥദേഹം ഒരു കച്ചിത്തുരുമ്പിനായി ദാഹിച്ചു. അതുവരെ എന്റെ തലോടല്‍ ഏറ്റ് സുഖിച്ചു നിന്ന വാഷ് ബേസിന്‍ എന്നെ പാടേ ഉപേക്ഷിച്ചു. മിനുസമേറിയ ചുമരോടിലൂടെ എന്റെ ഇടതുകൈ വഴുതിയപ്പോള്‍ വലതന്‍ കടുകിട വ്യത്യാസത്തിന് വാഷ് ബേസിനുമായി തെറ്റിപ്പിരിഞ്ഞു. പിന്നെ ബക്കറ്റ്, എനിക്ക് താങ്ങും തണലുമാകാന്‍, അതുവരെ ശേഖരിച്ച ചൂടുവെള്ളം പരവതാനിയാക്കി. ചന്തിയാണ്(പൃഷ്ടം എന്ന് ലോക്കല്‍‍!) ആദ്യം ഭൂമിയെ സ്പര്‍ശിച്ചത്. ചൂടുവെള്ളത്തിന്റെ ആദ്യാനുരാഗം നുകരാന്‍ ആ പ്രദേശത്തിനു ഭാഗ്യമുണ്ടായി. വീഴ്ചയുടെ പരമാവധി ആഘാതം ഏറ്റുവാങ്ങിയെങ്കിലും ആദ്യാനുരാഗത്തില്‍ പുളകിതമായതു കാരണം നല്ല സുഖം. അടുത്ത ഊഴം വലതു കൈമുട്ടിനായിരുന്നു. ഒന്നും പിടികിട്ടാഞ്ഞതിന്റെ ദേഷ്യം നിലത്ത് ഇടിച്ച് തീര്‍ത്തു പാവം. ഇതിനിടയില്‍ ബാക്കി ശരീരവും തറയിലെ ചൂടുവെള്ളത്തില്‍ പതിച്ചിരുന്നു.

എല്ലാം അവസാനിച്ചു എന്ന് ഞാന്‍ അശിച്ചു. വാതിലില്‍ തട്ടി മടങ്ങി നിന്നിരുന്ന ഇടതു കാല്‍ മെല്ലെ നീര്‍ത്തി. എന്നെ അതിശയിപ്പിച്ചുകൊണ്ട് എട്ട് അടി നീളമുള്ള കുളിമുറിയില്‍ ആ‍റടിയോളം തെന്നി ഞാന്‍ നീങ്ങി. ചൂടുവെള്ളത്തിലൂടെയുള്ള ആ വാട്ടര്‍ തീം പാര്‍ക്ക് അനുഭവം, തല ചുമരില്‍ ഇടിച്ചപ്പോള്‍ പൂര്‍ത്തിയായി. ഇനി എന്തു ചെയ്യാന്‍. ചെവി വട്ടം പിടിച്ചു. ഭാഗ്യം, മുറിയില്‍ ആരുമില്ല. അല്പനേരം ആസ്വദിച്ചങ്ങിനെ കിടന്നു. ഇനി ഈ ശരീരത്തില്‍ ഇളകാ‍നായി പിരികള്‍ ബാക്കിയില്ല എന്ന് സാവധാ‍നം മനസ്സിലായി. സുഖശയനത്തിനു ശേഷം എഴുന്നേറ്റിരുന്നു. ഇന്നിനി എവിടെയും പോകേണ്ട, റെസ്റ്റ് എടുക്കാം. യൂറോപ്യന്‍ അപ്പിപ്പാത്രം ഇല്ലാതിരുന്നത് ഭാഗ്യം, റെസ്റ്റ് റെസ്റ്റ്-ഇന്‍-പീസ് ആയിപ്പോയേനെ!

അകെ നനഞ്ഞാല്‍ തോര്‍ത്തി കയറുക എന്നൊരു ചൊല്ലുണ്ടല്ലോ! പുറത്തിറങ്ങിയപ്പോള്‍ സഹമുറിയന്‍ മുന്നില്‍,”ഡാ ഇത്രവേഗം നീ കുളിച്ചു കഴിഞ്ഞോ?”

ഞാന്‍ നേരത്തേ കുളിച്ചിറങ്ങിയതിന്റെ ആവേശം അവന്‍ തീര്‍ത്തത് ‘ടപ്പോ’ന്ന് എന്റെ പുറത്ത്. ആകപ്പാടെ ഇളകാന്‍ ബാക്കി നിന്നിരുന്ന എന്റെ തലയുടെ പിരിയും അതോടെ ഇളകി!