ശനിയാഴ്‌ച, ഏപ്രിൽ 22, 2006

വിളിപ്പാടകലെ

സുഖമാണോ എന്നാണോ
ഇനിയും നിന്‍ തേന്മൊഴി
ചൊല്ലാം നിന്‍ കാതില്‍ ഞാന്‍
നിറയരുതേ നിന്‍ മിഴി

തൂമഞ്ഞിന്‍ തുള്ളിപോലെന്‍
മനതാരില്‍ പൊഴിഞ്ഞു നീ
കുളിരൂറും സാന്ത്വനമായ്‌
എന്‍ പ്രിയ സഖിയായ്‌ നീ

പിരിയുമ്പോള്‍ അകലുമ്പോള്‍
‍നോവാല്‍ നീ വിതുമ്പിയോ
ഇനിയെന്ന് എന്നോര്‍ത്ത്‌
എന്‍ ഹൃദയം തേങ്ങിയോ

മരുഭൂവില്‍ വിരഹത്തില്‍
ഉരുകുന്നു ഞാന്‍ പ്രിയേ
പ്രണയത്തിന്‍ ഓര്‍മ്മകളില്‍
നുറുങ്ങുന്നെന്‍ ഓമലേ

അഴലരുതേ കരയരുതേ
എന്‍ പ്രിയ സാന്ത്വനമല്ലേ
മിഴിപ്പൂക്കള്‍ വാടരുതേ
നിന്‍ ചാരേ ഞാനില്ലേ

മൊഴിയാം എന്നും മൊഴിയാം
ഒരു വിളിപ്പാടകലേ നാം
കാതങ്ങള്‍ താണ്ടിവരും
ഫോണ്‍ വിളിപ്പാടകലേ നാം

***

ഇനിയും സഹനശേഷി ഉള്ളവര്‍ക്കായി... ദേ ഇതും...



ഇറക്കുമതിക്കാര്‍ക്കായി എംപീമൂന്ന്(544ഗ്രാം)

(മുന്നറിയിപ്പ്‌: ലോകോത്തര നിലവാരത്തിലുള്ള ഈ സംഗീതശില്‍പം ശ്രവിക്കുന്നതുകൊണ്ട്‌ നിങ്ങള്‍ ഇരുകാലികള്‍ക്കോ നിങ്ങളുടെ നാല്ക്കാലികള്‍ക്കോ വന്നു ഭവിച്ചേക്കാവുന്ന മനോവിഭ്രാന്തിക്ക്‌ ഞാന്‍ ഉത്തരവാദിയല്ല. എന്നെ ഈ ഭീകരകര്‍മ്മത്തിനു നിര്‍ബന്ധിച്ചത്‌ ജോ ആണ്‌. ആയതിനാല്‍ പ്രേരണാകുറ്റം ആരോപിക്കപ്പെടേണ്ടത്‌ ജോയില്‍ ആണ്‌, ജോയില്‍ തന്നെയാണ്‌, ജോയില്‍ മാത്രമാണ്‌:)

വ്യാഴാഴ്‌ച, ഏപ്രിൽ 13, 2006

ദുഃഖ വെള്ളിയും ഗുഡ്‌ ഫ്രൈഡേയും

യെന്തരപ്പീ നമുക്ക്‌ ദുഃഖോം അവര്‍ക്ക്‌ ഗുഡ്ഡും! ഉയര്‍പ്പ്‌ തിരുനാളിനു മുന്‍പ്‌, പെസഹാ വ്യാഴം കഴിഞ്ഞ്‌ വരുന്ന വെള്ളിയാഴ്ചയെ ദുഃഖവെള്ളിയെന്ന് മലയാളിയും ഗുഡ്ഫ്രൈഡേയെന്ന് ഇംഗ്ലീഷിയും.

ദുഃഖവെള്ളിയാഴ്ച വീട്ടീന്ന് ഫുഡ്‌ കിട്ടില്ല, അതുകൊണ്ട്‌ ദുഃഖം? അന്നേദിവസം അവധി, ഗുഡ്‌?

പണ്ടൊരിക്കല്‍ ഒരുത്തിയും ലവളുടെ കൂട്ടുകാരനും എന്റടുക്കല്‍ വിധഗ്ദോപദേശത്തിനു വന്നു. അവള്‌ ക്രിസ്ത്യാനി, അവന്‍ ഹിന്ദുസ്ഥാനി. പള്ളിയില്‍ വച്ചുള്ള കല്യാണത്തിനു മാത്രമേ അവളുടെ മമ്മയും ആണ്ടിയും സമ്മതിക്കുകയുള്ളത്രേ. അതിന്‌ ഹിന്ദുസ്ഥാനി, മാമോദീസ മുങ്ങി ക്രിസ്ത്യാനിയാകണം. ക്രിസ്ത്യാനിയായാല്‍ കുടുമ്മത്ത്‌ കേറ്റില്ലെന്നത്‌ പോട്ടെ, അവന്റെ പേരില്‍ ചാര്‍ത്തി കിട്ടേണ്ട സ്വത്തുവഹകള്‍ സ്വപ്നം പോലും കാണാന്‍ കഴിയില്ല. അവള്‍ക്കാണെങ്കിലോ, പള്ളീല്‍ കെട്ട്‌ നടന്നില്ലേല്‍, ആണ്ടിപ്പണ്ടാരം വാഗ്ദാനം ചെയ്തിരിക്കുന്ന ത്രീ ബെഡ്രൂം ഫ്ലാറ്റ്‌ പള്ളീപ്പോയി ചോദിക്കേണ്ടി വരും.

ഞാനാകെ ധര്‍മ്മക്കാരന്റെ സങ്കടത്തിലായി, അവരുടെ ചിലവില്‍ ഒരു ബാസ്കിന്‍ റോബിന്‍സ്‌ സ്കൂപ്പ്‌ കൂടി ഓര്‍ഡര്‍ ചെയ്തു. "കത്തോലിക്കാ സഭയേക്കുറിച്ച്‌ എന്താണ്‌ നിങ്ങള്‍ ധരിച്ചു വച്ചിരിക്കുന്നത്‌? കണ്ണില്‍ കണ്ട വഴിപോക്കനും ചെമ്മാനും ചെരുപ്പുകുത്തിക്കുമൊക്കെ കേറിയിറങ്ങി നിരങ്ങാനുള്ളതാണെന്നോ?" അതെ, നിങ്ങള്‍ കരുതിയ പോലെ തന്നെ, ഇതൊന്നും ഞാനവരോട്‌ പറഞ്ഞില്ല. കൂലംകഷായമായി ഐസ്ക്രീം നുണഞ്ഞ്‌ ചിന്തിച്ചുകൊണ്ടിരുന്നു.

അവര്‍ക്ക്‌ വേണ്ടത്‌ പശുവിന്റെ കടിയും കാക്കയുടെ വിശപ്പും മാറുന്ന സൊലൂഷനാ. സൈക്കിളിന്റെ പഞ്ചറൊട്ടിക്കുന്ന സൊലൂഷന്‍ പോലെ, രണ്ടു വശത്തും തേച്ച്‌, ഇത്തിരി നേരം കാറ്റുകൊള്ളിച്ച്‌ ഒറ്റ ഒട്ടിക്കല്‍. രണ്ട്‌ വീട്ടുകാരുമായും ആലോചിച്ച്‌, മാമോദീസാ മുങ്ങിയ ക്രിസ്ത്യാനിയും മുങ്ങാത്ത ഹിന്ദുസ്ഥാനിയും പള്ളിയില്‍ വച്ച്‌ വെല്‍ഡിങ്ങായി. തങ്ങള്‍ക്ക്‌ ജനിക്കുന്ന കുട്ടികളെ ക്രിസ്തീയ ആചാരപ്രകാരം വളര്‍ത്തിക്കോളാന്ന് അവരെഴുതിക്കൊടുത്തത്ത്‌ കുടുമ്മക്കാര്‍ മാത്രം അറിഞ്ഞില്ല.(ഇങ്ങനെയൊരു സൊലൂഷന്‍ ക്രൈസ്തവ സഭയിലുണ്ടെന്ന് ഞാന്‍ പറഞ്ഞ കാര്യം ആരോടും പറയല്ലേ!)

ഹിന്ദുസ്ഥാനിയെ മാമോദീസ മുക്കി മാര്‍പ്പാപ്പ മഹാരാജാവിന്റെ കയ്യീന്ന് പുട്ടും കടലേം മേടിക്കാമായിരുന്നില്ലേ എനിക്ക്‌? അതും പറഞ്ഞ്‌ അങ്ങോട്ട്‌ ചെന്നാല്‍ "നീ ആദ്യം നന്നാവെടാ, എന്നിട്ട്‌ മതിയെടാ" എന്നര്‍ത്ഥം വരുന്ന "സ്വന്തം കണ്ണിലെ മരത്തടി കാണാതെ അന്യന്റെ കണ്ണിലെ കരടെടുത്ത്‌ തരാം എന്ന് പറയുന്നോ" എന്ന ബൈബിള്‍ വാചകം കേള്‍ക്കേണ്ടിവരും.

അവനവന്റെ കുരിശുമെടുത്ത്‌ പിന്നാലെ വരാനാണ്‌ ക്രിസ്തു പറഞ്ഞത്‌. അവളെ കെട്ടുന്നതിലും വലിയൊരു കുരിശ്‌ അവന്‌ ലഭിക്കാനില്ല എന്നെനിക്ക്‌ നന്നായി അറിയാവുന്ന കാരണമാണ്‌ മാമോദീസ മുങ്ങുന്ന കാര്യത്തേക്കുറിച്ച്‌ സൂചിപ്പിക്കുക പോലും ചെയ്യാതിരുന്നത്‌. സഹിക്കാന്‍ തയ്യാറുള്ളവര്‍ക്ക്‌ പറഞ്ഞിട്ടുള്ളതാണ്‌ ക്രിസ്തുമതം. ദുഃഖവെള്ളിയിലൂടെ കടന്നു പോകുന്നവര്‍ക്കേ ഉയര്‍പ്പ്‌ തിരുനാള്‍ ഉള്ളൂ. മനുഷ്യരക്ഷയ്ക്ക്‌ വേണ്ടി ക്രിസ്തു അനുഭവിച്ച പീഡാസഹനവും മരണവും ഓര്‍മ്മിക്കുന്ന ദിവസം എന്ന നിലയ്ക്ക്‌ 'ദുഃഖവെള്ളി' യോജിക്കുന്ന പേരാണ്‌. ദുരിതങ്ങള്‍ക്കും കഷ്ടപ്പാടുകള്‍ക്കും ശേഷം ഉയര്‍പ്പുണ്ട്‌ എന്ന് വിളിച്ചുപറയുന്ന 'ഗുഡ്‌ ഫ്രൈഡെ' എന്ന നാമമാകട്ടെ പ്രതീക്ഷയ്ക്ക്‌ വക നല്‍കുന്നതാണ്‌.

അപ്പോള്‍ ഇന്ന് എല്ലാവരും പെസഹാ ഫുഡ്ഡടിക്കും. നാളെ ദുഃഖവെള്ളി ആചരിക്കും. മറ്റന്നാള്‍ വിഷുവിന്‌ പടക്കം പൊട്ടിക്കും. ഞായറാഴ്ച ഈസ്റ്ററും ആഘോഷിക്കും. (ആ നബി ദിനം തിങ്കളാഴ്ചത്തേക്ക്‌ ആക്കായിരുന്നില്ലേ ചങ്ങായിമാരേ?).

ഞാന്‍ മാത്രമിവിടെ ഈ മരുഭൂമിയില്‍...

കാട്ടുകോഴിക്കെന്ത്‌ വിഷുവും ഈസ്റ്ററും?!!

ശനിയാഴ്‌ച, ഏപ്രിൽ 08, 2006

റീമയ്ക്കും കലേഷിനും

പ്രിയപ്പെട്ട റീമയ്ക്കും കലേഷിനും,

താലികെട്ടിന്‌ ഒരു നിമിഷം മതി, വിവാഹത്തിന്‌ ഒരു ജന്മവും!

ഭാര്യാഭര്‍തൃ ബന്ധത്തേക്കുറിച്ച്‌ പൌലോസേട്ടന്‍(St. Paul) ചില കാര്യങ്ങള്‍ പറഞ്ഞുവച്ചിട്ടുണ്ട്‌. ക്രിസ്തുവും സഭയും(SNDP അല്ല) തമ്മിലുള്ള ബന്ധത്തെ ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള ബന്ധത്തോട്‌ സാമ്യപ്പെടുത്തിയിരിക്കുന്ന ചിന്തകള്‍* വിമര്‍ശകര്‍ക്കും തെറ്റിദ്ധാരണാ തല്‍പരര്‍ക്കും സദ്യവട്ടത്തിനു വഴിയൊരുക്കുന്നവയാണ്‌. ക്രിസ്തീയതയേപ്പോലെതന്നെ, പ്രാക്റ്റിക്കബിലിറ്റിക്ക്‌ പ്രയാസമുള്ളതെങ്കിലും ഉപദേശകബിലിറ്റിക്ക്‌ ഹരമുള്ളതായതുകൊണ്ട്‌ ഇവിടെ അവയുടെ പ്രസക്തഭാഗങ്ങള്‍ പരാമര്‍ശിക്കട്ടെ.

"ഭാര്യമാരേ, നിങ്ങള്‍ ഭര്‍ത്താക്കന്മാര്‍ക്ക്‌ വിധേയരായിരിക്കുവിന്‍(ഉവ്വ!) ഭര്‍ത്താവ്‌ ഭാര്യയുടെ ശിരസ്സാണ്‌; ഭര്‍ത്താവ്‌ തന്നെയാണ്‌ ശരീരമായ ഭാര്യയുടെ രക്ഷകനും. അതുകൊണ്ട്‌ എല്ലാക്കാര്യങ്ങളിലും ഭാര്യമാര്‍ ഭര്‍ത്താക്കന്മാര്‍ക്ക്‌ വിധേയരായിരിക്കണം(ഉവ്വ്‌ ഉവ്വേ!)"

സ്വന്തമായി ജോലിയും വരുമാനവുമുണ്ടെങ്കില്‍ ഒരു പട്ടിയുടേയും അടിമയായി ജീവിക്കേണ്ടി വരില്ല! അതെ, 'വിധേയ' എന്നത്‌ അടിമ എന്ന അര്‍ത്ഥത്തിലാണെങ്കില്‍. ഇവിടെ വിധേയത്വം, സ്വമനസ്സാലെയുള്ള ആശ്രിതത്വം മാത്രമാണ്‌. ഇണയോട്‌, തുണയോട്‌ തോന്നുന്ന സ്വാഭാവിക ആശ്രിതത്വം. ഭാര്യയെ സംരക്ഷിക്കുന്ന വകുപ്പില്‍ ഭര്‍ത്താവാകുന്ന ശിരസ്സിന്റെ മാനം കെടാതെ നോക്കാന്‍ ഭാര്യമാര്‍ ശ്രദ്ധിക്കണം.

"ഭര്‍ത്താക്കന്മാരേ, ക്രിസ്തു സഭയെ സ്നേഹിക്കുകയും അവള്‍ക്കുവേണ്ടി ബലിയാവുകയും ചെയ്തതുപോലെ നിങ്ങള്‍ ഭാര്യമാരെ സ്നേഹിക്കണം(ഹെന്റമ്മച്ചിയേ!) അവന്‍ സഭയെ വിശുദ്ധീകരിക്കുന്നതിന്‌, ജലം കൊണ്ട്‌ കഴുകി വചനത്താല്‍ വെണ്മയുള്ളതാക്കി(മനസ്സിലായി, കുളിപ്പിച്ച്‌ പൌഡറിടീക്കണം!) ഭര്‍ത്താക്കന്മാര്‍ ഭാര്യമാരെ സ്വന്തം ശരീരത്തെ എന്നപോലെ സ്നേഹിക്കണം(അതേറ്റു!) ആരും ഒരിക്കലും സ്വന്തം ശരീരത്തെ വെറുക്കുന്നില്ലല്ലോ(???!)"

ലവ്‌ സ്റ്റോറികളില്‍ വില്ലന്മാരെ ഇടിച്ച്‌ നിരത്തിയാണ്‌ കാമുകന്‍ കാമുകിയെ സ്വന്തമാക്കുന്നത്‌. ഇതിലും വലിയ സ്റ്റണ്ടുകള്‍, വിവാഹജീവിതത്തെ മുന്നോട്ട്‌ കൊണ്ടുപോകാന്‍ നടത്തേണ്ടിവരും. പലപ്പോഴും ഇത്‌ തന്നോട്‌ തന്നെ ആയിരിക്കുകയും ചെയ്യും! എത്രയധികം ഭാര്യയെ സ്നേഹിക്കുന്നുവോ അത്രയധികം പരുക്കുകള്‍ ഏല്ക്കാന്‍ റെഡിയായിക്കോളൂ. വാമഭാഗത്ത്‌ തെറ്റുകളും കുറ്റങ്ങളും ഒരുപാടുണ്ടാകും. അവ കറയാകുന്നതിനുമുന്‍പ്‌ കഴുകി പോളിഷ്‌ ചെയ്തെടുക്കാന്‍ കഴിഞ്ഞാല്‍ നല്ലത്‌ (ഇതിന്‌, അവനവന്റെ കയ്യിലിരിപ്പും നന്നായിരിക്കണം). സ്വന്തം ശരീരത്തെ ആരും വെറുക്കാറില്ല(?) പല്ലുവേദനയോ തലവേദനയോ നടുവേദനയോ വന്നാല്‍ സഹിച്ചേ പറ്റൂ!

"പുരുഷന്‍ പിതാവിനെയും മാതാവിനെയും വിട്ട്‌ ഭാര്യയോട്‌ ചേരുകയും, അവര്‍ രണ്ടുപേരും ഒന്നാവുകയും ചെയ്യും."

'ഇരുമെയ്യാണെങ്കിലും മനമൊന്ന് ' എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന്റെ ആദ്യപടിയാണ്‌ dettachment of attachment തിയറി. അവിവാഹിത/ന്‍/ആയിരുന്ന സന്തതിയും വിവാഹിത/ന്‍/ആയ സന്തതിയും തമ്മില്‍ പ്രകടമായ വ്യത്യാസം, മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും ഫീല്‍ ചെയ്യണം. വിരുന്നും സല്ക്കാരങ്ങളും 10 കിലോയോളം കൂട്ടി(മക്കളേ, സൂക്ഷിക്കണേ!) ശാരീരിക വ്യത്യാസത്തിനു സഹായിക്കുമെങ്കിലും, ഭാവമാറ്റം സ്വയം ആര്‍ജ്ജിക്കണം. ഈ ശ്രമത്തിനിടയില്‍, "ഓ, കല്യാണം കഴിഞ്ഞപ്പോഴേക്കും ലവന്റെ ഭാവം കണ്ടില്ലേ" എന്നാരെങ്കിലും പറഞ്ഞു കേട്ടാല്‍ മനസ്സില്‍ സന്തോഷിക്കുകയും പറഞ്ഞ വ്യകതിയേക്കുറിച്ച്‌ കരുതല്‍ ഉണ്ടായിരിക്കുകയും വേണം. നിങ്ങളുടെ ജീവിതം കുട്ടിച്ചോറായിക്കാണാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നവരില്‍ ആ വ്യക്തിയും പെടും. അടുത്ത ഫ്ലൈറ്റില്‍ തന്നെ കെട്ടിയവളേയും കൂട്ടി നാട്‌ കടക്കുക എന്നോ, ഉടനടി വേറെ വീടിലേക്ക്‌ താമസം മാറണമെന്നോ 'ഡിറ്റാച്ച്‌മന്റ്‌ ' എന്നതുകൊണ്ട്‌ അര്‍ത്ഥമാക്കുന്നില്ല എന്നുകൂടി പറഞ്ഞു കൊള്ളട്ടെ.

ആദ്യമാസം 1% കലേഷിനെയേ റീമ അറിയുന്നുള്ളൂ(തിരിച്ചും). മൂന്ന് മാസത്തിനുള്ളില്‍ 10 ശതമാനവും. ഒരുമിച്ചാണ്‌ ജീവിതമെങ്കില്‍ ആറ്‌ മാസം കൊണ്ട്‌ 25% വരെ നിങ്ങള്‍ പരസ്പരം മനസ്സിലാക്കും. അതോടെ 'തേന്‍നിലാവിന്‌ ' ഇന്റര്‍വല്‍! നിങ്ങള്‍ തമ്മിലുള്ള ആദ്യ കലഹം ഇവിടെ ആരഭിക്കുകയായി! പിന്നങ്ങനെ പുട്ടില്‍ പീര പോലെ ഇണങ്ങിയും പിണങ്ങിയും ബാക്കി 75% അടുത്തറിയുമ്പോഴേക്കും ഓണമൊരുപാട്‌ ഉണ്ടിരിക്കും; expiry date അടുത്തിട്ടുണ്ടാകും!

ഇതെല്ലാം ഒരുപദേശമായിക്കരുതിയാല്‍ വായിക്കാനെടുത്ത സമയം വെയ്സ്റ്റ്‌ ! അനുഭവപാഠങ്ങളായി കരുതുകയാണെങ്കില്‍ നിങ്ങള്‍ക്ക്‌ പ്രതീക്ഷയ്ക്ക്‌ വകയുണ്ട്‌.

അപ്പൊ പറഞ്ഞ പോലെ, വിഷ്‌ യു എ ഹാപ്പി വെല്‍ഡിംഗ്‌!!!

***

*ബൈബിള്‍ പുതിയ നിയമം എഫേസോസ്‌ 5:22-33