ബുധനാഴ്‌ച, മാർച്ച് 29, 2006

നഗ്നസത്യം - തുടരുന്നു

ഒന്നാം ഭാഗം വായിച്ചവര്‍ക്ക്‌ മാത്രം

"താങ്കള്‍ എന്താണ്‌ കണ്ടത്‌?"

ഞാന്‍ ഇടവും വലവും നോക്കി. ഇടത്ത്‌ സിസ്റ്റര്‍ ക്യുട്ടിക്കൂറ, വലത്ത്‌ സിസ്റ്റര്‍ ബീറ്റ്രൂട്ട. തൊട്ടടുത്ത്‌ ഫാദര്‍ അല്‍ഫോണ്‍സോ മാംഗോസ്റ്റോ, പുറകില്‍ ബ്രദര്‍ ബിസ്ക്കറ്റോ കൊളാക്ക്വൊ. നിറയെ അച്ചന്മാരും കന്യാസ്ത്രീകളും സന്യസ്തരും സാമൂഹ്യപ്രവര്‍ത്തകരും.

വേദി ഡോണ്‍ ബോസ്കോ യൂത്ത്‌ സര്‍വീസസ്‌, മാട്ടുംഗ, മുംബൈ. 'സെക്സ്‌ എജ്യൂക്കേറ്റേസ്‌ ആന്വല്‍ ട്രെയ്നിംഗ്‌ '. എനിക്കെന്താ ഇവിടെ കാര്യം? (ഞാനും ഒരു സെക്സ്‌ എജ്യുക്കേറ്ററാ!). തെരുവുകുട്ടികള്‍ക്കും യുവാക്കള്‍ക്കും ലൈംഗികത്തൊഴിലാളികള്‍ക്കും അവരുടെ മക്കള്‍ക്കും യഥാര്‍ത്ഥ ലൈംഗിക ദിശാബോധം നല്‍കാന്‍ ചുമതലപ്പെട്ടവനായിരുന്നു ഈയുള്ളവന്‍(ഭയങ്കരന്‍!!!!). ക്ലാസ്‌ നയിക്കുന്നത്‌ ഈ രംഗത്ത പ്രഗല്‍ഭന്‍, ഇറ്റലിക്കാരന്‍ ഡോ. ആന്തണി ഗ്രുഗ്നി.

"ലജ്ജിക്കാതെ പറയൂ, എന്താണ്‌ താങ്കള്‍ കണ്ടത്‌?"

ശരിയാണ്‌, ലൈംഗികതയേക്കുറിച്ച്‌ പറയാന്‍ ഒരു സെക്സ്‌ എജ്യുക്കേറ്റര്‍ ഒരിക്കലും ലജ്ജിക്കാന്‍ പാടില്ല. പറയാനൊട്ട്‌ മടിയുമില്ല, എന്നാലും ഇവരുടെയൊക്കെ മുന്നില്‍ വച്ച്‌...

"എന്ത്‌ പ്രത്യേകതയാണ്‌ താങ്കള്‍ അവിടെ കണ്ടത്‌?" ഡോക്ടര്‍ എന്നെ വിടുന്ന മട്ടില്ല. സംഭവത്തേക്കുറിച്ച്‌ പറഞ്ഞത്‌ പൊല്ലാപ്പായോ എന്ന് ഒരു തോന്നല്‍. 'വാത്സ്യയന മഹര്‍ഷി'യെ മനസ്സില്‍ ധ്യാനിച്ച്‌ ഞാന്‍ പറഞ്ഞു, "പ്രത്യേകിച്ച്‌ ഒന്നും കണ്ടില്ല!"

"അവര്‍ പാവാട പൊക്കി കാലകത്തി കാണിച്ചപ്പോള്‍ താങ്കള്‍ അത്‌ കണ്ടിട്ടുണ്ടാവും, തീര്‍ച്ച"

ഇനി പറഞ്ഞില്ലേല്‍ അന്ന് ചുറ്റുമിരുന്നവരും, ഇപ്പോള്‍ നിങ്ങളും എന്നെ തല്ലിക്കൊല്ലും. "ചെറിയൊരു വിടവ്‌ ഞാന്‍ കണ്ടു", എന്നില്‍ ആത്മവിശ്വാസം നിറഞ്ഞു.

"ചെറുതെന്നു പറഞ്ഞാല്‍...?"

ശെടാ, "ദേ ഇത്ര മാത്രം വലുപ്പമുള്ളൊരു വിടവ്‌ " ചൂണ്ടുവിരലിന്റെ ആദ്യ മടക്കില്‍ തള്ളവിരല്‍ ചേര്‍ത്ത്‌ വച്ച്‌ കാണിച്ചു കൊടുത്തു. (ഉദ്ദേശം പറഞ്ഞതാ, ബസ്സില്‍ വച്ച്‌ അളവെടുക്കാന്‍ സാധിച്ചില്ല!) "സ്ത്രീയുടെ ബാഹ്യ ലൈംഗികാവയവം പോലെയായിരുന്നില്ല അത്‌ "(ഈശ്വരാ!!!), ഞാന്‍ കൂട്ടിച്ചേര്‍ത്തു.

"Yes, you said it right. I'm proud of you. അതൊരു സ്ത്രീയുടെ ലൈഗികാവയവമല്ല. മൂത്രമൊഴിക്കാന്‍ മാത്രമുതകുന്ന ഒരു വിടവ്‌ മാത്രം" എന്റെ തോളത്ത്‌ തട്ടി അദ്ദേഹം അഭിനന്ദിച്ചു.

ഹൊ! ഞാന്‍ പിന്നങ്ങട്‌ നീണ്ട്‌ നിവര്‍ന്നൊരു ഇരിപ്പിരുന്നു, ക്ലാസ്‌ കഴിയുന്നതു വരെ. തുടര്‍ന്ന് ഹിജഡകളേക്കുറിച്ചുള്ള യാഥാര്‍ത്ഥ്യങ്ങള്‍ പങ്കുവയ്ക്കലായിരുന്നു.

പണ്ടെന്റെ അമ്മാവന്‍ പറഞ്ഞത്‌ തന്നെ സത്യം! പിള്ളാരെയെന്നല്ല, ഏതൊരാണിനേയും പിടിച്ച്‌ പൊത്തമണി മുറിച്ച്‌ വിട്ടാല്‍ അവന്‍ 'ഹിജഡ' അല്ലെങ്കില്‍ 'ചക്ക'യാവും. മനുഷ്യശരീരത്തില്‍ രണ്ട്‌ തരം ഹോര്‍മോണും സന്നിഹിതമാണ്‌. പുരുഷ ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന വൃഷ്ണം മുറിച്ച്‌ കളഞ്ഞാല്‍ സ്വാഭാവികമായും ശരീരത്തിലുള്ള സ്ത്രീ ഹോര്‍മോണ്‍ ആധിപത്യം സ്ഥാപിക്കും. സ്തനവളര്‍ച്ച, ശബ്ദവ്യതിയാനം മുതലായ ഒട്ടുമിക്ക സ്ത്രൈണ ലക്ഷണങ്ങളും പ്രകടമാകും. ഇവരാണ്‌ നമ്മുടെ നാട്ടില്‍ കാണുന്ന ഹതഭാഗ്യരായ ഹിജഡകള്‍, ഇവര്‍ യഥാര്‍ത്ഥ നപുംസകങ്ങള്‍ അല്ല.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌:
വിക്കിപീഡിയ
ബീബീസി
കുന്നുമ്മേല്‍ധ്യാനം
പാക്കിസ്ഥാനിലെ ഹിജഡകള്‍ (ചിത്രങ്ങള്‍)

ഡോ. ആന്തണി ഗ്രുഗ്നിയുടെ പുസ്തകങ്ങള്‍
‍സെന്റ്‌ പോള്‍സ്‌
കമ്മിനിറ്റ്‌.കോം
വായടക്കൂ.കോം

അവസാനമായി ഞാനിവരെ കാണുന്നത്‌ ഝാന്‍സീ റാണിയുടെ നാട്ടിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടയ്ക്കാണ്‌. അരികിലെ ഒറ്റസീറ്റില്‍ പകലുറക്കത്തിലായിരുന്ന എന്നെ തഴുകിയുണര്‍ത്തി, ഒരുപറ്റം ചക്കകള്‍. ഒരുവന്‍ വികാരഭരിതമായ ശബ്ദത്തോടെ "രാജാാാാ..." എന്ന് മൊഴിഞ്ഞ്‌ പ്രേമാര്‍ദ്ര നയനങ്ങളാലെ എന്നെയൊന്നുഴിഞ്ഞ്‌ കൈകള്‍ മടക്കി നിവര്‍ത്തി മുന്നോട്ടാഞ്ഞ്‌ ഒരു കൊട്ട്‌. ചക്കകളുടെ തനത്‌ കൈകൊട്ട്‌. അടുത്ത ലക്ഷ്യം എന്റെ പോക്കറ്റ്‌.

"ഒന്ന് പോടപ്പനേ... മേലുഴിയല്ലെ ചെക്കാ... നിനക്കൊന്നും വേറെ പണിയില്ലേ?" തുടര്‍ന്നുള്ള സംഭാഷണങ്ങളെല്ലാം ഒരാണിനെ അഭിസംബോധന ചെയ്യുന്ന രീതിയിലാക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു. അവന്മാര്‍ വിടുന്ന മട്ടില്ല. അല്‍പം കഴിഞ്ഞ്‌ അവരുടെ നേതാവു അവിടെയെത്തി. പ്രായപൂര്‍ത്തിയായ ശേഷം വൃഷ്ണം ചേദിക്കപ്പെട്ടവനാണവന്‍. പുരുഷലക്ഷണങ്ങള്‍ക്കാണ്‌ മുന്‍തൂക്കം.

"ഇവന്മാരെ ഒന്ന് പറഞ്ഞു മനസ്സിലാക്ക്‌ കൂട്ടുകാരാ", അവന്റെ കണ്ണുകളില്‍ നോക്കി ഞാന്‍ പറഞ്ഞു. അല്‍പ നേരം അവനെന്നെത്തന്നെ തറപ്പിച്ചു നോക്കി. "ഈശ്വരാ, എന്തിനുള്ള പുറപ്പാടാ? അബദ്ധമായി!", ഞാന്‍ കരുതി. ഒന്നും മിണ്ടാതെ അവന്‍ അവിടം വിട്ടു.

ഇതിനിടയില്‍, ചട്ടിച്ചായക്കാരനെ കാത്ത്‌ എന്റെ പോക്കറ്റില്‍ കിടന്നിരുന്ന ചില്ലറത്തുട്ടുകളും അടിച്ചു മാറ്റി മറ്റവന്മാര്‍ സ്ഥലം വിട്ടിരുന്നു. അവന്മാര്‍ ഇനി വല്ല ഏടാകൂടവുമായി തിരിച്ച്‌ വരുമോ എന്ന് ഞാന്‍ ഭയന്നു.

തീവണ്ടിച്ചക്രങ്ങള്‍ ഉരുണ്ടുകൊണ്ടിരുന്നു. പോയത്‌ പോയി, ശല്യമൊഴിഞ്ഞല്ലോ എന്ന് കരുതി ഞാന്‍ മയക്കത്തിലേക്ക്‌ മടങ്ങി. കാലില്‍ പിടിച്ച്‌ ആരോ കുലുക്കുന്നു. കണ്ണുതുറന്ന എന്റെ മുന്‍പില്‍ കാശടിച്ചു മാറ്റിയവന്‍. "മാഫ്‌ കീജിയേ(ക്ഷമിക്കൂ) ഭയ്യാ", ആ നാണയത്തുട്ടുകള്‍ സീറ്റില്‍ വച്ച്‌ ഒരു മിന്നായം പോലെ അവന്‍ മറഞ്ഞു.

ബുധനാഴ്‌ച, മാർച്ച് 08, 2006

നഗ്നസത്യം

ഈ ടീംസിനെ ആദ്യമായി കാണുന്നത്‌ മുംബയില്‍ വച്ചാണ്‌. മൂന്നാം ക്ലാസ്സിലെ അവധിക്കാലത്ത്‌ ടൂറാന്‍ വന്നതായിരുന്നു ഞാന്‍. അയല്‍ ഫ്ലാറ്റിലെ സഹൃദയരുടെ come...go...down...play എല്ലാം കേട്ട്‌ അവശനായി അധികാരിവര്‍ഗ്ഗത്തിന്‍ മുന്‍പാകെ കേണു. ഉപാധികളേയും, അച്ചടക്ക നടപടികളേക്കുറിച്ച്‌ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകളേയും തത്വത്തില്‍ അംഗീകരിച്ച്‌ ഞാന്‍ പാഞ്ഞു. ഗോവണിത്താഴത്തുനിന്നും സഹൃദയര്‍ കുട്ടം കൂട്ടമായി മുകളിലേക്ക്‌, "ബാഗോ, ബാഗോ, ചക്കാ ലോഗ്‌ ആരെ".

നാട്ടില്‍ നിന്നും ചക്ക കൊണ്ടുവന്നത്‌ ഇവരെങ്ങിനെ അറിഞ്ഞു! ഞാന്‍ ആഞ്ഞു മണം പിടിച്ചു. ഹാ, പഴുത്തിട്ടുണ്ട്‌. "ബാഗോ.....ജല്‍ദീ....വോ ലോഗ്‌ തുംകൊ ഡൂണ്ട്‌ കെ ആരെ.....", എന്ന് ആദ്യം മുകളിലെത്തിയവന്‍. ആകാശവാണിയിലെ 'സമ്പതി വാര്‍ത്താ സുയന്താ' കേട്ട പോലെ ഞാന്‍! പിന്നെ കേട്ടത്‌ പാറയില്‍ ചിരട്ട എന്നപോലെ രാഗവിസ്താരവും കൈത്താളവും അടുത്ത്‌ വരുന്നത്‌. എന്തായാലും സംഗതി പന്തിയല്ല എന്ന് മാത്രം മനസ്സിലായി. ഞാന്‍ തിരിച്ചോടി.

വാതിലിനു പുറത്ത്‌, പേടിപ്പിക്കുന്ന സ്വരത്തില്‍ കൈകൊട്ടും പാട്ടും. ഒരു പട തന്നെയുണ്ട്‌. മറഞ്ഞിരുന്ന് ഞാന്‍ കണ്ടു, പെണ്‍ വേഷം കെട്ടിയ കുറേപ്പേര്‍. അവര്‍ അമ്മാവനുമായി തര്‍ക്കിക്കുന്നു, തഴുകുന്നു. ഞാന്‍ ഉള്‍വലിഞ്ഞു.

"അവര്‍ക്കറിയണം, നിങ്ങള്‍ പുതിയ തമസക്കാരാണോന്ന്. പങ്ക്‌ വേടിക്കാന്‍ വന്നതാ." രംഗം ശാന്തം, ഒളിസങ്കേതത്തില്‍ നിന്ന് ഞാനും പെങ്ങളും പുറത്തേക്ക്‌. എന്നെ കണ്ടതും അമ്മ, "നിന്നോട്‌ പറഞ്ഞതല്ലേ പുറത്ത്‌ കളിക്കാന്‍ പോവേണ്ടാന്ന്?".

"അവര്‌ കാണാഞ്ഞത്‌ നന്നായി. നിന്റെ പൊത്തമണി മുറിച്ച്‌ കൊണ്ടേയേനെ!," അമ്മാവന്റെ കമന്റ്‌.

പിന്നീടുള്ള മുംബൈ ടൂറുകളില്‍ എന്റെ കണ്ണുകള്‍ ആദ്യം പരതിയിരുന്നത്‌ 'ചക്ക'കളെയാണ്‌. എനിക്കെന്റെ പൊത്തമണി കാത്ത്‌ സൂക്ഷിക്കണമല്ലോ, അതില്ലാതെ എങ്ങിനെ മൂത്രമൊഴിക്കും!

വളരും തോറും മനസ്സിലായി, പൊത്തമണി മൂത്രമൊഴിക്കാന്‍ മാത്രമുള്ളതല്ലെന്ന്. 'റഫറന്‍സ്‌ ഗ്രന്ഥങ്ങള്‍' ഒരുപാട്‌ ലഭ്യമാകുന്ന കാലമാണല്ലോ കൌമാരം! എന്നാല്‍, ഈ വക റഫറന്‍സ്‌ ഗ്രന്ഥങ്ങള്‍ പറഞ്ഞു തന്നതും അഭിനവ 'വാത്സ്യായനന്‍'മാരില്‍ നിന്നും കേട്ടറിഞ്ഞതും പ്രകാരമുള്ള ചക്കകള്‍ അഥവാ ഹിജഡകള്‍ യഥാര്‍ത്ഥത്തില്‍ നപുംസകങ്ങളല്ലെന്ന് മനസ്സിലാക്കാന്‍ കാലം കുറച്ചെടുത്തു!!

സാഹചര്യങ്ങളുടെ നിരന്തര സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ മുംബയില്‍ ചേക്കേറിയപ്പോഴാണ്‌ ചക്കകളെ അടുത്തറിഞ്ഞു തുടങ്ങിയത്‌. ഡബിള്‍ ഡെക്കര്‍ ബസ്സിലും ഇലക്ട്രിക്‌ ട്രെയിനിലും ചൌപ്പാട്ടിയിലും നിത്യേന ഇവരെ കാണാറായി; മഹാനഗരത്തിന്റെ അവിഭാജ്യഘടകമെന്നോണം.

ആ ദിവസം അന്ധേരിയില്‍ നിന്നും സാത്‌ഭംഗ്ലയിലേക്ക്‌ ജോലിക്ക്‌ പോയത്‌ ഡബിള്‍ ഡെക്കറിന്റെ മുകള്‍ത്തട്ടിലിരുന്നായിരുന്നു. വലിയ തിരക്കൊന്നുമില്ല. നാലഞ്ച്‌ സ്ത്രീകള്‍, പത്തിരുപത്‌ പുരുഷന്മാര്‍, ഒരു പറ്റം ചക്കകള്‍. ഞാനിവരേയും ശ്രദ്ധിച്ചങ്ങിനെ ഇരുന്നു. എന്റെ പൊത്തമണി...

സൌമ്യമായി തുടങ്ങിയ അവരുടെ സംഭാഷണം മെല്ലെ മെല്ലെ അശ്ലീലത്തിലേക്ക്‌ കടന്നു. തലേന്ന് രാത്രിയിലെ ഇടപാടുകാരുമായുള്ള രതിക്രീഡകള്‍ പങ്ക്‌ വയ്ക്കുകയാണ്‌ അവര്‍. മറാഠി കലര്‍ന്ന ഹിന്ദിയിലും തമിഴിലും, അറപ്പുളവാക്കുന്ന വിവരണം. ഞാന്‍ ചുറ്റും നോക്കി. സ്ത്രീകള്‍ 'രാമ നാമം സത്യം' എന്നോ, Hail Mary full of grace(നന്മ നിറഞ്ഞ മറിയമേ സ്വസ്തി) എന്നോ ജപിച്ചുകൊണ്ട്‌ നിസ്സംഗരായി ഇരിക്കുന്നു. ആണുങ്ങളുടെ തൊലിയുരിഞ്ഞു തുടങ്ങിയിരിക്കുന്നു. ഞങ്ങളുടെ കൂട്ടത്തില്‍ പ്രായമുള്ള ഒരു മറാഠി സഹികെട്ട്‌ വിളിച്ചുപറഞ്ഞു, ഒന്ന് മിണ്ടാതിരിക്കാന്‍.

കളഞ്ഞു, കടന്നല്‍ കൂട്ടില്‍ കല്ലെടുത്തെറിഞ്ഞു. ഇനി ഓടുകയേ നിവൃത്തിയുള്ളൂ. ഷോ തുടങ്ങിയപ്പോള്‍ തന്നെ സ്ത്രീകള്‍ സദസ്സ്‌ കലിയാക്കി. ഗോവണിപ്പടിയില്‍ തിക്കും തിരക്കും. ഞാനൊന്ന് തീരുമാനിച്ചു, ഇന്നേതായാലും ഇത്‌ കണ്ടിട്ടേയുള്ളൂ ബാക്കി കാര്യം. എന്റെ പൊത്തമണി വേണേല്‍ പോട്ടെ!

ആഭാസനൃത്തം അരങ്ങ്‌ തകര്‍ക്കുകയാണ്‌. അകമ്പടിയായി കൈകൊട്ടിപ്പാട്ടും. ഒരുവള്‍(ഈ ദിവസം വരെ സ്ത്രീലിംഗ പദങ്ങളാണ്‌ ഇവര്‍ക്ക്‌ ഞാന്‍ ചാര്‍ത്തിക്കൊടുത്തിരുന്നത്‌) ദാവണി വലിച്ചെറിഞ്ഞ്‌ ഒറ്റ വലിക്ക്‌ തന്റെ ബ്ലൌസ്‌ തുറന്നു. (ബാലന്‍ കെ നായരൊക്കെ ഇവരെ കണ്ട്‌ പഠിക്കണമായിരുന്നു.) കവികള്‍ പാടാറുള്ള കൂമ്പിയ താമരമൊട്ടുകള്‍; ഇതൊരുമാതിരി ഒടിഞ്ഞു തൂങ്ങിയ താമരമൊട്ടുകള്‍. അല്‍പം പോലും കാത്തിരിക്കേണ്ടി വന്നില്ല, അവള്‍ ഇരുകൈകളും കൊണ്ട്‌ പാവാട വാനോളം ഉയര്‍ത്തി. പ്രതീക്ഷിച്ചപോലെ, അടിവസ്ത്രം ഇല്ല. ദീര്‍ഘകാലത്തെ എന്റെ കാത്തിരിപ്പിന്‌ വിരാമമിട്ടുകൊണ്ട്‌ കണ്ണുകള്‍ ലക്ഷ്യം കണ്ടു. അന്നാദ്യമായി ഞാനറിഞ്ഞു, ആ നഗ്നസത്യം...

(ഒന്ന് മൂത്രമൊഴിച്ചിട്ട്‌ വരാമേ... അതുവരെ ഈ ചക്ക കാണുക)