ശനിയാഴ്‌ച, ഡിസംബർ 24, 2005

ക്രിസ്തുമസ്‌ വിചാരം

സ്വാര്‍ത്ഥന്‍ ക്രിസ്ത്യാനിയാണ്‌,
മാമോദീസാ മുങ്ങിയവന്‍,
പ്രസിദ്ധനായ പുണ്യാളന്റെ പേരുള്ളവന്‍.

ക്രിസ്തുമസ്‌ എന്നാല്‍ ക്രിസ്തു ഹൃദയത്തില്‍ പിറന്നതിന്റെ ആഘോഷം.
എന്റെ ഉള്ളില്‍ ക്രിസ്തു പിറക്കാന്‍ എന്ത്‌ യോഗ്യതയാണ്‌ എനിക്കുള്ളത്‌.
*നീരസപൂരമെന്‍ ഹൃദയത്തില്‍ പിറന്നാല്‍ വീണ്ടും രക്തം വിയര്‍ത്തേക്കാം...

ഓര്‍മ്മയില്‍ ഘോരപാപങ്ങളുടെ വേലിയേറ്റം,
തവണകളായി മാപ്പിരന്നിട്ടും മനസ്സിലെ ദൌര്‍ബല്യം തുടികൊട്ടുന്നു.
ഐഹിക ചിന്തകള്‍ നിറയുമ്പോള്‍ അനുതാപക്കണ്ണീരിനെവിടെ സ്ഥാനം...

എന്നാലും ഇന്ന് ക്രിസ്തുമസ്‌ രാവല്ലേ, പള്ളിയില്‍ പോകണം,
ഷേണായി മാമന്റെ വാക്കുകളില്‍, ലോട്ടറിക്കാരേപ്പോലെ പാട്ടും പ്രാര്‍ത്ഥനയും ഇടവിട്ടുള്ള കുര്‍ബാന 'കാണണം'.
വരിയായ്‌ ചെന്ന് 'അപ്പം തിന്നണം', കാരണം,

ഞാന്‍ ക്രിസ്ത്യാനിയല്ലേ...
മാമോദീസാ മുങ്ങിയവന്‍...
പുണ്യാളന്റെ പേരുള്ളവന്‍...

"യേശുവേ, മനുഷ്യമനസ്സ്‌ നീ അറിയുന്നല്ലോ..."

ഏവര്‍ക്കും ക്രിസ്തുമസ്‌ ആശംസകള്‍

*സ്നേഹദീപം ആല്‍ബത്തിലെ 'യോഗ്യതയില്ലെനിക്ക്‌...' എന്ന ഗാനത്തില്‍ നിന്ന്

വെള്ളിയാഴ്‌ച, ഡിസംബർ 16, 2005

വേണമെങ്കില്‍ പുട്ട്‌ ഖത്തറിലും...

കൊറെ ദീസായി ബൂലോഗത്തെ പഹയര്‌ പുട്ടും പുട്ടടീം കാട്ടി കൊതിപ്പിക്ക്ന്ന്. ഇന്ന് വെള്ളിയായ്ച്ച. പതിവൊക്കെ തെറ്റിച്ച്‌ വെള്‌പ്പിന്‌ എണീറ്റ്‌. പുട്ട്‌ണ്ടാക്കീട്ടന്നെ ബാക്കി കാര്യം...

കലേഷ്‌ ദാങ്ക്സ്‌, റെസിപ്പിക്ക്‌.

ബുധനാഴ്‌ച, ഡിസംബർ 14, 2005

മാനുഷരെല്ലാരും ഒന്നുപോലെ!

മൂന്നാം വെസ്റ്റ്‌ ഏഷ്യന്‍ ഗെയിംസ്‌(ദോഹ 2005) കൊടിയിറങ്ങി. സ്വാര്‍ത്ഥനും ഗെയിംസിന്റെ ഭാഗമായിരുന്നു. വിദേശികളായ ദൃശ്യമാധ്യമ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട ചുമതലയായിരുന്നു എനിക്ക്‌. ജോലി ശരിക്കും 'എന്‍ജോയ്‌' ചെയ്ത്‌ ഇപ്പോള്‍ നടുനിവര്‍ത്തുമ്പോള്‍ മനസില്‍ തെളിയുന്നു "ഭാഷയും ദേശവും ഏതായാലും മാനുഷരെല്ലാരും ഒന്നുപോലെ!"

ആദ്യം എത്തിയത്‌ കൊറിയാക്കാര്‍, കൂടെ പരിഭാഷകയും. സംഗതി ഏറെക്കുറെ ലളിതമായിരുന്നു. ഞങ്ങള്‍ ഇംഗ്ലീഷില്‍ മൊഴിയും, പരിഭാഷക അത്‌ മാറ്റി മൊഴിയും, കൊറിയക്കാര്‍ തലയാട്ടും, കാര്യങ്ങള്‍ ക്ലീന്‍. ബ്രിട്ടീഷുകാരി സാറയ്ക്ക്‌ തോന്നി ഇത്‌ എളുപ്പമുള്ള പണിയാണല്ലോ എന്ന്. അവള്‍ എന്നോട്‌ പറഞ്ഞു, "I'll handle this". എന്നെ ബ്രേക്‍ഫാസ്റ്റ്‌ സെക്ഷനിലേക്ക്‌ വിട്ടു.

'ഫുഡ്ഡടി' നമുക്ക്‌ ഏറ്റവും പ്രിയപ്പെട്ട കൊംപറ്റീഷന്‍ ഇവന്റ്‌ ആയത്‌ കാരണം എനിക്ക്‌ സന്തോഷായി. ഫുഡ്‌ ടെയ്സ്റ്റ്‌ ചെയ്ത്‌ അഭിപ്രായം പറയണമെന്ന് കേറ്ററിംഗ്‌കാര്‍. കാലത്തേ വെറുംവയറ്റില്‍ ഫുഡ്‌ ടെയ്സ്റ്റ്‌ ചെയ്യുന്നതെങ്ങനെ? ഞാന്‍ ഫുള്‍ ടാങ്ക്‌ അങ്ങടാ വീശി. രണ്ടാമത്തെ ഏമ്പക്കവും വിട്ട്‌ അവശനായി എഴുന്നേല്ക്കുമ്പോള്‍ സാറ മുന്‍പില്‍. ഫൈവ്‌ സ്റ്റാര്‍ ബ്രേക്‍ഫാസ്റ്റിനേക്കുറിച്ച്‌ അഭിപ്രായം അറിയണം. ഇതെന്ത്‌ ഫൈവ്‌ സ്റ്റാര്‍ ബ്രേക്‍ഫാസ്റ്റ്‌? കുട്ടിയേടത്തി പറഞ്ഞ പോലെ "ചപ്പും ചവറും തള്ളിക്കയറ്റിയ ഒണക്കറൊട്ടി...", മുഴുമിക്കുന്നതിനു മുന്‍പേ മൂന്നാമത്തെ ഏമ്പക്കം. ഞാന്‍ സാറയോട്‌ തുറന്നു പറഞ്ഞു, എനിക്ക്‌ ഈ വക കഴിച്ചൊന്നും പരിചയമില്ല, പിന്നെ ഞാനെങ്ങിനെ അഭിപ്രായം പറയാന്‍!

"Then what you eat in India?"

"mmm....Rice & Curry" (പുട്ടും കടലയുമാണ്‌ ഉദ്ദേശിച്ചത്‌)

"You Indian's eat Curry at all times" (കൂടെ, ആക്കിയ ഒരു ചിരിയും)

രണ്ടാം ദിവസമാണ്‌ ചൈനക്കാര്‍ എത്തിയത്‌. കാര്യങ്ങള്‍ വളരെയേറെ എളുപ്പമായിരുന്നു. ഞാന്‍ വരുമ്പോള്‍ സാറ ചൈനക്കാരെ നോക്കി ചിരിക്കുന്നു, ചൈനക്കാര്‍ തിരിച്ച്‌, സാറ വിണ്ടും, ചൈനക്കാര്‍ വീണ്ടും...അവരുടെ പരിഭാഷകയുടെ ഫ്ലൈറ്റ്‌ വൈകി! ലോകത്ത്‌ ചൈനീസ്‌ അല്ലാതെ മറ്റൊരു ഭാഷയും ഇല്ലെന്ന് പാവം സാറയ്ക്കറിയില്ലല്ലോ! തുടര്‍ന്ന് എന്റെ ഊഴം. A for Accreditation, B for Breakfast...ചൈനക്കാരെ ഞാന്‍ ഇംഗ്ലീഷ്‌ പഠിപ്പിക്കാന്‍ തുടങ്ങി. ഫുഡ്ഡിന്റെ കാര്യം മനസ്സിലാക്കാന്‍ ഭാഷ മനുഷ്യനൊരു പ്രശ്നമല്ല. ജാക്കി ചാന്റെ മുഖഭാവങ്ങള്‍ കടമെടുത്ത്‌ അവരുമായി 'വര്‍ത്തമാനം' പറഞ്ഞുകൊണ്ട്‌ ഞങ്ങള്‍ ബ്രേക്‍ഫാസ്റ്റ്‌ റൂമിലെത്തി.

"Sir, we've included Rice and Curry in the menu, as per the request"

സാറ എന്നെ തറപ്പിച്ച്‌ നോക്കി, ഞാന്‍ ആ നോട്ടം കേറ്ററിംഗ്‌കാരന്‌ പാസ്‌ ചെയ്തു. ഇന്നലെ കൊറിയക്കാര്‍ റിക്വസ്റ്റ്‌ ചെയ്തുവത്രെ ബ്രേക്‍ഫാസ്റ്റിന്‌ ചോറും പയറുകറിയും വേണമെന്ന്! സാറയുടെ മുഖത്തു നോക്കി ഞാന്‍ കൊടുത്തു, ആക്കിയ ഒരു ചിരി.

ഫുഡ്ഡടി കഴിഞ്ഞിറങ്ങിയപ്പോള്‍ ദേണ്ടെടാ സ്വിമ്മിംഗ്‌ പൂളിനരികില്‍ കുന്തുകാലിലിരുന്ന് ബീഡി വലിക്കുന്നു കൊറിയക്കാര്‍, നമ്മുടെ നാട്ടില്‍ കലുങ്കിന്മേല്‍ ഇരിക്കുന്ന അതേ സ്റ്റൈലില്‍! തൊട്ടപ്പുറത്ത്‌ ഒരു യൂറോപ്യന്‍, വിശാലന്റെ യോഹന്നാന്‍ ചേട്ടനെപ്പോലെ ദേഹത്ത്‌ എന്തൊക്കെയോ തേച്ച്‌ പിടിപ്പിച്ച്‌ തെക്ക്‌ വടക്ക്‌ നടക്കുന്നു.

നാലു കൂട്ടരെ ഇംഗ്ലീഷുകാരായുള്ളൂ; ബ്രിട്ടന്‍, അമേരിക്ക, ഓസ്ട്രേലിയ, സൌത്ത്‌ ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നു വന്നവര്‍. ബാക്കിയുള്ളവര്‍ മറ്റ്‌ യൂറോപ്യന്‍, ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍. സാറയുടെ 'നേറ്റിവ്‌ ഇംഗ്ലിഷ്‌' അവിടെ ഏശുന്നില്ല, നമ്മള്‍ പുലിയായി. നാലാം ക്ലാസു വരെ പടിച്ച 'വിദ്യാവര്‍ധിനി' ഇംഗ്ലീഷ്‌ മീഡിയം ഉസ്കൂളിലെ ടീച്ചര്‍മാരെ ധ്യാനിച്ച്‌ ഞാന്‍ തകര്‍ത്തു.

പത്തുപന്ത്രണ്ട്‌ ദിവസം കടന്നു പോയതറിഞ്ഞില്ല. പിരിയാന്‍ നേരം അവരിലൊരു സായിപ്പിനൊരാഗ്രഹം, ഞങ്ങള്‍ക്ക്‌ ഡിന്നര്‍ തരണം. സാറയാണ്‌ വെന്യൂ തെരഞ്ഞെടുത്തത്‌. വേണ്ട്രീ വേണ്ട്രീ ഫൈവ്‌ സ്റ്റാറിലൊന്നും പോണ്ട്രീ എന്ന് ഞാന്‍ ആവുന്നത്‌ പറഞ്ഞു നോക്കി. ഡോണ്ട്‌ വറി, ചോറും കറിയും തീര്‍ച്ചയായും വാങ്ങിത്തരാം(വല്ലവന്റേം കാശല്ലേ) എന്ന് അവളുടെ ഉറപ്പ്‌, ഒപ്പം ആക്കിയ ആ ചിരിയും.

ഡിന്നര്‍ കുശാലായിരുന്നു. ഫൈവ്‌ സ്റ്റാര്‍ ഡിന്നറായാലും ഉണ്ട്‌ കഴിഞ്ഞ്‌ കയ്യ്‌ കഴുകാതെയിരുന്നാല്‍ നാട്ടില്‍ ചെല്ലുമ്പോള്‍ അമ്മ ചീത്ത പറഞ്ഞാലോ? കയ്യ്‌ കഴുകിയുണക്കി വരുമ്പോള്‍ ആ ശബ്ദം ഞാന്‍ വ്യക്തമായി കേട്ടു.

"കിര്‍ര്‍ര്‍............."

ബില്ലിലൂടെ കണ്ണോടിക്കുന്ന മുഖത്തു നോക്കി ആക്കിയ ചിരി ചിരിക്കാന്‍ എനിക്കായില്ല. മനുഷ്യരെല്ലാം ഒരുപോലെയല്ലേ, മാസവരുമാനത്തിനടുത്ത തുക ബില്ലായി കിട്ടിയാല്‍ നമ്മുടെ മാത്രമല്ല, സായിപ്പിന്റെയും കളസം കീറും!

തിങ്കളാഴ്‌ച, ഡിസംബർ 05, 2005

'എന്റെ പ്രിയപ്പെട്ട ശബ്നം'

(ഒരു കണ്ണുപൊട്ടന്റെ സ്വപ്നം)

ശബ്നം, അവള്‍ വന്നുവെന്ന് അവര്‍ പറഞ്ഞു.

ഒരുപാട്‌ നാളായി അവളെ കാത്തിരിക്കാന്‍ തുടങ്ങിയിട്ട്‌. വന്നുവെന്നറിഞ്ഞപ്പോള്‍ ഇരിപ്പുറയ്ക്കാതായി.

"രാത്രിയാണ്‌, പുറത്തിറങ്ങേണ്ട."

എനിക്ക്‌ ചിരി വന്നു. അന്ധന്‌ രാത്രിയും പകലും തമ്മില്‍ എന്താണ്‌ വ്യത്യാസം എന്ന് ഇനിയും എത്ര തവണ ഞാന്‍ അവരോട്‌ ചോദിക്കും?

എന്നെ കണ്ടതും ഓടിവന്ന് അവള്‍ കെട്ടിപ്പുണര്‍ന്നു. ഞാനാകെ കോരിത്തരിച്ചുപോയി, ഒപ്പം അങ്കലാപ്പും. ആകാംഷയോടെ പുറത്തിറങ്ങിയപ്പോള്‍, മുണ്ട്‌ മാത്രമേ ഉടുത്തിട്ടുള്ളൂ എന്നുപോലും ഓര്‍ത്തില്ല. അറബിനാടാണ്‌, ആരെങ്കിലും കണ്ടാല്‍...അടുത്ത 'വില്ല'യില്‍ ഉള്ളവര്‍ പോലീസിനെയെങ്ങാനും അറിയിച്ചാല്‍...സ്ഥലകാലബോധം വന്നയുടന്‍ മുറിയില്‍ തിരിച്ചു കയറി കുപ്പായം എടുത്തിട്ടു.

ആറു മാസമെങ്കിലുമായിക്കാണും ഞങ്ങള്‍ തമ്മില്‍ പിരിഞ്ഞിട്ട്‌. തീര്‍ത്തും ദുഷ്കരമായിരുന്നു വിരഹം.

കഴിഞ്ഞ വര്‍ഷം ഏതാണ്ടിതേ സമയത്താണ്‌ ഞാന്‍ ശബ്നത്തെ പരിചയപ്പെടുന്നത്‌: എന്നെ ഉദ്യാനത്തിലിരുത്തി അവര്‍ ഷോപ്പിംഗിനു പോയി. ഉദ്യാനത്തില്‍ ഒരുപാട്‌ പൂക്കളുണ്ടത്രേ! പല പല നിറങ്ങളില്‍! നുണയന്മാര്‍, ഈ കണ്ണുപൊട്ടനെ കൂടെ കൊണ്ട്‌ നടക്കുന്നതില്‍ അവര്‍ക്ക്‌ ബുദ്ധിമുട്ടുണ്ടെന്ന് എനിക്കറിയാം. പൂക്കളുണ്ടെങ്കില്‍ അവയുടെ സുഗന്ധം എവിടെ? വിഷാദിച്ചിരിക്കുമ്പോഴാണ്‌ അവള്‍ വന്ന് എന്റെ കരം ഗ്രഹിച്ചത്‌. പൂക്കളേക്കാള്‍ നനുത്തതായിരുന്നു അവളുടെ സ്പര്‍ശനം.

ടിഷ്യൂ കള്‍ച്ചര്‍ ചെടികളില്‍ വിരിയുന്ന ആ പൂക്കള്‍ക്ക്‌ മണമുണ്ടാകാറില്ലെന്ന് അവര്‍ പറഞ്ഞറിഞ്ഞെങ്കിലും വൈകുന്നേരങ്ങളില്‍ ഞാനാ ഉദ്യാനത്തില്‍ പോകും, ശബ്നവും ഞാനും ഒരുപാട്‌ സമയം ഒന്നിച്ചിരിക്കും.

കടുത്ത പനിയും ജലദോഷവും മാറി ആശുപത്രിയില്‍ നിന്ന് പോന്ന ശേഷം ഉദ്യാനത്തില്‍ പോകുന്നതിന്‌ അവര്‍ വിലക്കേര്‍പ്പെടുത്തി.

ശബ്നത്തെക്കുറിച്ച്‌ വിചിത്രങ്ങളായ കഥകള്‍ അവര്‍ വിളംബും. വലിയ വണ്ടികള്‍ വഴിയോരത്ത്‌ നിറുത്തിയിട്ട്‌ അവള്‍ പോകുന്നത്‌ വരെ ഡ്രൈവര്‍മാര്‍ അവളുടെ വായില്‍ നോക്കിയിരിക്കുമത്രേ! ഒരിക്കല്‍ അവളെ ഗൌനിക്കാതെ കടന്ന് പോയതിന്‌ അവരിലൊരാളെ പോലീസ്‌ പിടിച്ച്‌ 500 റിയാല്‍ പിഴയിട്ടു പോലും! ചെറിയ വണ്ടിക്കാര്‍ അവളുടെ സൌന്ദര്യത്തില്‍ അന്ധരായി വലിയ വണ്ടികളുടെ അടിയില്‍ ചെന്നിടിച്ച്‌ സമാധിയാവുന്നതാണത്രേ കാരണം!

ഇത്തരം കഥകള്‍ക്കൊന്നും ഞാന്‍ ചെവി കൊടുത്തില്ല. അത്രമേല്‍ ഞാനും ശബ്നവും അടുത്തിരുന്നു. രഹസ്യമായി ഞങ്ങള്‍ പലപ്പോഴും സന്ധിച്ചു. പിരിയാന്‍ നേരം എന്റെ ചുണ്ട്‌ വിണ്ട്‌ കീറുവോളം ചുംബനങ്ങളാല്‍ അവളെന്നെ പൊതിഞ്ഞു.

വീണ്ടുമിതാ അവള്‍ വന്നിരിക്കുന്നു. ഞാനെന്റെ അധരങ്ങളില്‍ വിരലോടിച്ചു, "മുറിപ്പെടാന്‍ തയ്യാറായിക്കോളൂ..."

"എന്താ മഞ്ഞത്ത്‌ നില്ക്കുന്നേ?"

അവരുടെ പെട്ടെന്നുള്ള ചോദ്യം കേട്ട്‌ ഞാനൊന്ന് ഞെട്ടി.

"മഞ്ഞോ? എവിടെ മഞ്ഞ്‌?"

മലയാളമേ, നിന്നെയെനിക്ക്‌ ഇഷ്ടമാണെങ്കിലും അവളെ ഞാന്‍ 'മഞ്ഞ്‌ ' എന്ന് വിളിക്കില്ല. അറബിനാട്ടില്‍ അവളെനിക്ക്‌ 'ശബ്നം' ആണ്‌, 'എന്റെ പ്രിയപ്പെട്ട ശബ്നം'.

ശനിയാഴ്‌ച, ഡിസംബർ 03, 2005

അവര്‍ കാണുന്നതെന്തായിരിക്കും?

ഇന്ന് ലോക വികലാംഗ ദിനം.

ടീവിയില്‍ ഗതകാല ഹിറ്റ്‌ 'കാവ്യ മേള' കാണുകയായിരുന്നു സ്വാര്‍ത്ഥന്‍. അന്ധനായ ജയദേവന്‍(പ്രേം നസീര്‍) പാടുന്നു, ശ്രീദേവി(ഷീല) എഴുതിയെടുക്കുന്നു; "സ്വപ്നങ്ങള്‍, സ്വപ്നങ്ങളേ നിങ്ങള്‍ സ്വര്‍ഗ്ഗ കുമാരികളല്ലോ...". എത്ര ഹൃദ്യമായ ഗാനം.

രണ്ട്‌ വര്‍ഷമായി ജയദേവന്റെ കണ്ണുകളുടെ കാഴ്ച നഷ്ടപ്പെട്ടിട്ട്‌. സ്വപ്നങ്ങളാണ്‌ ജയദേവന്‌ ആകെ കാണുവാന്‍ സാധിക്കുന്നത്‌. ഇപ്പോള്‍ ചികിത്സയിലായതിനാല്‍ താമസിയാതെ കാഴ്ച ലഭിക്കും. അതിനു മുന്‍പ്‌, തനിക്ക്‌ തുണയായിരുന്ന 'സ്വപ്നങ്ങളെ' വാക്കുകളാല്‍ വാഴ്ത്തുകയാണിവിടെ.

ഇന്നലെ സഹവാസി ഒരു കുസൃതി ചോദ്യം ചോദിച്ചു: "കണ്ണുപൊട്ടന്മാര്‍ക്ക്‌ കാണാവുന്നതെന്താണ്‌?" ആലോചിച്ച്‌ തീരും മുന്‍പേ അവന്‍ തന്നെ ഉത്തരവും പറഞ്ഞു: "സ്വപ്നം"

രണ്ട്‌ വര്‍ഷം മുന്‍പ്‌ കണ്ട ഒരുപാട്‌ കാര്യങ്ങളേക്കുറിച്ച്‌ ജയദേവന്‌ സ്വപ്നം കാണാന്‍ സാധിച്ചിട്ടുണ്ടാകും. എന്നാല്‍, ജന്മനാ അന്ധരായ ഒരുപാടുപേര്‍ നമുക്കു ചുറ്റും ഉണ്ടല്ലോ, അവര്‍ എന്തായിരിക്കും സ്വപ്നം കാണുന്നത്‌?

കറുത്ത മേഘപടലങ്ങളെ വകഞ്ഞ്‌ മാറ്റി... നനുത്ത ചെറുകാറ്റിനെ തോളിലേറ്റി... അവള്‍ വരുന്നതോ...

ചെമ്പരത്തി, മന്ദാരം, ചേമ്പില, താളിച്ചെടി... ഇവിടെ മാത്രം കിട്ടുന്ന കാഴ്ചയോ...

കയ്യെത്തും ദൂരത്തായി തെങ്ങും പട്ട പഴുത്ത്‌ നില്ക്കുന്നതോ...

ആരും കാണാതെ പമ്മി വന്ന് പൂവും പിച്ചിയോടുന്ന കൊച്ചുകള്ളിയുടെ കയ്യോ...

ചില്ലുമേലാപ്പില്ലാത്ത, തലയില്‍ കെട്ടില്ലാത്ത, മൂക്കില്‍ പഞ്ഞിയില്ലാത്ത, പൂമാലയില്ലാത്ത, വെള്ളത്തുണി മൂടാത്ത...

ഉയരത്തില്‍ കാറ്റത്ത്‌ തലയാട്ടി രസിക്കുന്ന കവുങ്ങുകള്‍...

ആഴങ്ങളില്‍ പാറക്കൂട്ടത്തിനിടയിലൂടെ നീങ്ങുന്ന ബെലൂഗ...

വനത്തിനുള്ളില്‍ ചിലച്ചൊഴുകുന്ന ഒരു ചെറുചാല്‍...

മുരിങ്ങകള്‍ പൂത്ത്‌ നില്ക്കുന്നതോ...

ഇടവഴിയില്‍ ഒരു ഇളം കാറ്റ്‌ വന്ന് വേലിപ്പടര്‍പ്പിലെ ചെമ്പരത്തിയെ കെട്ടിപ്പിടിച്ച്‌ ഒരുമ്മ കൊടുത്ത്‌ പറന്ന് പോയതോ...

ഇന്നു മുഴുവന്‍ ഇതേക്കുറിച്ച്‌ ആലോചിക്കുകയായിരുന്നു. ഇനി വയ്യ...
പ്രിയ കൂടപ്പിറപ്പുകളെ, എന്നെയൊന്ന് സഹായിക്കൂ,
അന്ധര്‍ കാണുന്ന സ്വപ്നം എന്തായിരിക്കും എന്നൊന്ന് പറഞ്ഞു തരൂ...പ്ലീസ്‌...

ബുധനാഴ്‌ച, നവംബർ 23, 2005

പരിഭാഷയുടെ 'സോഴ്സ്‌ കോഡ്‌'

'വായനശാലയിലെ' മൊഴിമാറ്റ മല്‍സരത്തില്‍ പങ്കെടുക്കുവാന്‍ മടിച്ച്‌ നില്ക്കുന്നവര്‍ക്കായി...

മൂല കവിത:
"The music of silence
Entered my heart
And made seven holes
To make it a flute"

'സോഴ്സ്‌ കോഡ്‌':
Music = സംഗീതം, ഗാനം, മധുരധ്വനി
Silence = നിശബ്ദത, മൌനം, മൂകത, അഭാഷണം
Entered = അകത്ത്‌ കടന്നു, പ്രവേശിച്ചു, കടന്ന് ചെന്നു, തുളച്ച്‌ കയറി, ചേക്കേറി
My = എന്റെ, മമ, എന്‍
Made = നിര്‍മ്മിച്ചു, പണിഞ്ഞു, മെനഞ്ഞു, സംഭവിപ്പിച്ചു
Seven = ഏഴ്‌, സപ്തം, സപ്തകം
Hole = പഴുത്‌, തുള, സുഷിരം, ദ്വാരം, രന്ധ്രം(നാസാരന്ധ്രം: മൂക്കിന്റെ ഓട്ട!)
To make = നിര്‍മ്മിക്കാന്‍, ആക്കുവാന്‍, പരിണമിപ്പിക്കാന്‍, ഉണ്ടാക്കുവാന്‍, സൃഷ്ടിക്കുവാന്‍, ഘടിപ്പിക്കുവാന്‍, പണിയുവാന്‍, ചമയ്ക്കുവാന്‍
It = അത്‌, അതിനെ
Flute = ഓടക്കുഴല്‍, പുല്ലാങ്കുഴല്‍, മുരളി, വേണു

നേരേ ചൊവ്വേയുള്ള മൊഴിമാറ്റം:
"നിശബ്ദതയുടെ സംഗീതം
എന്റെ ഹൃദയത്തില്‍ കടന്ന്
ഏഴ്‌ ദ്വാരങ്ങളുണ്ടാക്കി
അതിനെ ഒരു ഓടക്കുഴലാക്കാന്‍"

സ്വാര്‍ത്ഥന്റെ പരിഭാഷ:
"മൌനത്തിന്‍ മധുരധ്വനി
എന്‍ ഹൃദയത്തില്‍ ചേക്കേറി
സപ്തരന്ധ്രം മെനഞ്ഞു
പുല്ലാങ്കുഴലായ്‌ പണിഞ്ഞു"

പ്രിയപ്പെട്ട കൂടപ്പിറപ്പുകളെ,
'സോഴ്സ്‌ കോഡില്‍' ഇനിയും ചേരുവകള്‍ ചേര്‍ക്കാമെങ്കില്‍ ചേര്‍ത്ത്‌ എല്ലാം കൂട്ടിക്കുഴച്ച്‌ ഒന്ന് ശ്രമിച്ചു നോക്കൂ. സമ്മാനം നിങ്ങള്‍ക്ക്‌ ലഭിച്ചേക്കാം. ആരും പങ്കെടുക്കാതിരിക്കരുത്‌. 'ഇത്‌ ഏത്‌ പോലീസുകാരനും സാധിക്കും' എന്ന ആത്മവിശ്വാസത്തോടെ തുടങ്ങുക. ആശംസകള്‍!

(വിജയരഹസ്യം(ആരോടും പറയല്ലേ!): മൂല കവിതയിലെ പ്രാസം, silence & holes, heart & flute, ശ്രദ്ധിക്കുക)

ഞായറാഴ്‌ച, നവംബർ 20, 2005

മരുഭൂമിയിലെ മഴക്കാലം

കാറ്റും മഴയും വന്നാലുടന്‍ കറന്റ്‌ പോകും. നാട്ടില്‍ മാത്രമല്ല, ഗള്‍ഫിലും (സ്വാര്‍ത്ഥന്‍ പ്രവാസിയാണ്‌). തുളസിയുടെ 'വൈകുന്നേരത്തെ മഴ'യില്‍ കുതിര്‍ന്നിരിക്കുമ്പോഴാണ്‌ കറന്റ്‌ പോയത്‌; 'പീരങ്കിപ്പുര കടന്ന് മൂക്കുത്തി കിണറിനരികില്‍' എത്തിയതേ ഉള്ളൂ...

മരുഭൂമിയിലെ മഞ്ഞുകാലത്തിന്റെ ആഗമനം വിളംബരം ചെയ്തെത്തുന്ന വിരുന്നുകാരെ കാണാന്‍ പുറത്തേക്കിറങ്ങാനൊരുങ്ങി. വാതില്‍ തുറന്നപ്പോള്‍ സഹവാസി അടുക്കളയിലെ വായ്‌വട്ടമുള്ള പാത്രങ്ങളെല്ലാം കയ്യിലെടുത്ത്‌ വരുന്നു: "ടെറസ്സില്‍ പ്ലാസ്റ്റര്‍ ഇളകിയിട്ടുണ്ട്‌...".

"നല്ല കാര്യം, വേലിപ്പടര്‍പ്പിലെ ചെമ്പരത്തിയെ കെട്ടിപ്പിടിച്ച്‌ ഉമ്മ കൊടുക്കുന്നത്‌ കാണാന്‍ കഴിയില്ലെങ്കിലെന്താ? തുള്ളിക്കൊരുകലം മഴ പുരയ്ക്കകത്ത്‌ കാണാന്‍ കിട്ടുമല്ലോ!" സഹവാസി വാപൊളിച്ച്‌ എന്നെ നോക്കിയില്ല. മഴയ്ക്ക്‌ മുന്‍പേ തന്നെ എന്റെ തലയ്ക്ക്‌ ഓളമുണ്ടെന്ന് അവന്‌ ഉറപ്പാണ്‌. അതുകൊണ്ടാണല്ലോ ഞാന്‍ ബ്ലോഗാന്‍ തുടങ്ങിയതു മുതല്‍ എന്നേയും പീസിയേയും തനിച്ചാക്കി സഹമുറിയനായിരുന്ന അവന്‍ അപ്പുറത്തെ മുറിയിലേക്ക്‌ ചേക്കേറിയത്‌.

താമസം മാറിയെങ്കിലും ഇപ്പോഴും എന്റെ കാര്യത്തില്‍ ഒരു മലയാളി മറ്റൊരു മലയാളിയോട്‌ കാണിക്കുന്നതില്‍ കവിഞ്ഞ്‌ താല്‍പര്യം അവന്‍ കാണിക്കുന്നുണ്ട്‌. പയ്യന്‍ വളര്‍ന്ന് വരുന്നല്ലേ ഉള്ളൂ, സ്വാര്‍ത്ഥനാവാന്‍ സമയമെടുക്കും. ഞങ്ങള്‍ രണ്ടാളും ചേര്‍ന്ന് കാര്‍പറ്റ്‌ ചുരുട്ടിക്കെട്ടി ചോര്‍ച്ചാ സാദ്ധ്യതയുള്ളിടത്തെല്ലാം പാത്രങ്ങള്‍ നിരത്തി. ഏസി നിലച്ചത്‌ കാരണം ഹൈവേയില്‍ നിലവിളിച്ച്‌ പായുന്ന പൊലീസ്‌ വാഹനങ്ങളുടേയും ആംബുലന്‍സിന്റേയും ശബ്ദം വ്യക്തമായി കേള്‍ക്കാം. ആധുനിക യാത്രാസംവിധാനങ്ങളെല്ലാം തികച്ചും പൗരാണികമായ മഴയുടെ മുന്‍പില്‍ പാളുകയാണ്‌. ആരൊക്കെയോ ജീവിതത്തില്‍ നിന്നു തന്നെ വഴുതിപ്പോകുന്നു!

മഴയുടെ രാഗവിസ്താരത്തില്‍ ലയിച്ച്‌ മയങ്ങാമെന്ന് കരുതിയത്‌ വെറുതെ. അപശ്രുതിയായി തലങ്ങും വിലങ്ങുമുള്ള പാത്രങ്ങളില്‍ 'ബ്ലപ്‌, ബ്ലപ്‌'* ജലതരംഗം.

വെള്ളിയാഴ്ച അലാറത്തിന്‌ അവധിയാണ്‌. എന്നാലും ഉച്ചയൂണിന്‌ അല്‍പം മുന്‍പ്‌ കൃത്യമായി എഴുന്നേറ്റു. മഴ നന്നായി പെയ്തു കാണും, മട്ടന്‍ കറി തുളസിയുടെ പാടത്തെ ക്രിക്കറ്റ്‌ പിച്ച്‌ പോലെയിരിക്കുന്നു!

ആകാശവാണിയിലെ കാലാവസ്ഥാപ്രവചനം ശ്രവിക്കാന്‍ മാര്‍ഗമില്ലാത്തതുകൊണ്ട്‌ അലക്കാനും ഉണക്കാനും നിന്നില്ല, കറങ്ങാനിറങ്ങി. ഹൈവേയ്ക്കിരുവശവും 'ലാന്‍ഡ്‌ക്രൂയിസറുകളുടെ'* സംസ്ഥാനസമ്മേളനം. കുടുംബസമേതം 'മഴക്കാലം' ചെലവഴിക്കാന്‍ എത്തിയ അറബി കുടുംബങ്ങള്‍! ഞങ്ങള്‍ 'പിക്‍അപ്‌'* ഒതുക്കിനിറുത്തി 'പിക്‍നിക്‌' േസ്പാട്ടിലേക്കിറങ്ങി. അവിടവിടെയായി തളം കെട്ടിക്കിടക്കുന്ന ചെളിവെള്ളം. അതിനുചുറ്റും പരവതാനി വിരിച്ച്‌ കുഞ്ഞുകുട്ടിപരാധീനതകളുമായി പിക്നിക്കുന്നവര്‍!

അല്‍പം അകലെ കുട്ടികളുടെ തിരക്കും ബഹളവും. ഒരു 'റിയാലി'ന്‌* ഒരു കടലാസുതോണി-വില്‍പ്പനക്കാരന്‌ നിന്ന് തിരിയാന്‍ നേരമില്ല. മിടുക്കന്‍, ഹാര്‍വാര്‍ഡ്‌ യൂണിവേഴ്സിറ്റിയില്‍ നിന്ന് മാര്‍ക്കറ്റിംഗ്‌ തന്ത്രം പഠിച്ചവന്‍? തോണിയെല്ലാം ചൂട്‌ കുബ്ബൂസ്‌* പോലെ (ഗള്‍ഫില്‍ അപ്പമില്ല) വിറ്റുതീര്‍ന്നു.

പോകാനൊരുങ്ങുന്ന അയാളെ സൂക്ഷിച്ച്‌ നോക്കി. അറബിക്കുപ്പായം ധരിച്ച ഒരു 'മിസ്കീന്‍'(ദരിദ്രന്‍). ഒട്ടും സംശയിക്കേണ്ടി വന്നില്ല, ഞാന്‍ ചോദിച്ചു: "മലയാളിയാണല്ലെ...?".

ദൈന്യത നിറഞ്ഞ ആ മുഖത്ത്‌ അന്നത്തെ കുബ്ബൂസിനുള്ള വക ലഭിച്ചതിന്റെ സംതൃപ്തി ഒരു ചെറുപുഞ്ചിരിയായി വിടര്‍ന്നു.

*****

*ബ്ലപ്‌: ഞാന്‍ കേട്ടത്‌ ഇങ്ങനെയാണ്‌
*ലാന്‍ഡ്‌ക്രൂയിസര്‍(ടൊയോട്ട): മരുഭൂമിയിലെ കപ്പല്‍(ഒട്ടകം? അത്‌ പണ്ടായിരുന്നു)
*പിക്‍അപ്‌: ഞങ്ങളുടെ ലാന്‍ഡ്‌ക്രൂയിസര്‍ :)
*റിയാല്‍: ഗള്‍ഫിലെ പണം(കാണാപ്പൊന്നെന്നൊക്കെ പറയുന്ന...)
*കുബ്ബൂസ്‌: ഗള്‍ഫിലെ പ്രവാസി ബാച്ചിലറുടെ ദേശീയ ഭക്ഷണം

തിങ്കളാഴ്‌ച, നവംബർ 14, 2005

നാരായണനും ഞാനും

സ്വാര്‍ത്ഥന്റെ പ്രചോദനമാണ്‌ നാരായണന്‍, ശ്രീ കോച്ചേരില്‍ രാമന്‍ നാരായണന്‍.
നിരവധി 'വധ'ശ്രമങ്ങളെ അതിജീവിച്ച മഹാന്‍!
മരണത്തിനു മണിക്കൂറുകള്‍ മാത്രം ബാക്കിയിരുന്നപ്പോഴും ചിലര്‍, വിശിഷ്യ ദൃശ്യമാധ്യമങ്ങള്‍, അദ്ദേഹത്തെ 'വധി'ക്കാന്‍ വിഫല ശ്രമം നടത്തി!

ദളിതനായി ജനിച്ചുപോയി എന്നത്‌ തേജോ'വധം' ചെയ്യപ്പെടാന്‍ ആദ്യകാരണമായി.
പിന്നീട്‌, ഫീസടയ്ക്കാന്‍ നിവൃത്തിയില്ലാതെ ബഞ്ചില്‍ കയറി നില്ക്കേണ്ടിവരിക, സഹപാഠികള്‍ ഉണ്ണുമ്പോള്‍ വിശന്നിരിക്കുക, കഷ്ടപ്പെട്ട്‌ പഠിച്ച്‌ ഒന്നാം റാങ്ക്‌ കരസ്ഥമാക്കിയതിന്റെ സന്തോഷം നല്ല വസ്ത്രം ധരിച്ചു എന്നതിന്റെ പേരില്‍ നഷ്ടപ്പെടുക, സാമുദായിക പിന്നാക്കാവസ്ഥ മൂലം ജോലിയില്‍ തരം താഴ്ത്തപ്പെടുക, അങ്ങിനെ എത്രയെത്ര 'വധ'ശ്രമങ്ങള്‍!
ഇവയെ പ്രതിരോധിക്കാനോ ഇവയ്ക്കെതിരെ പോരാടാനോ അല്ല, തന്നിലേക്ക്‌ ശ്രദ്ധ തിരിക്കാനാണ്‌ അദ്ദേഹം തീരുമാനിച്ചത്‌.

'തൊട്ടുകൂടായ്മ'യെ നാരായണന്‍ വിനയമാക്കി മാറ്റി; ദാരിദ്ര്യത്തെ ലാളിത്യവും. ആത്മാഭിമാനം ആരുടെ മുന്നിലും അടിയറ വയ്ക്കാനുള്ളതല്ല എന്ന ബോധ്യം, കഷ്ടപ്പെട്ട്‌ നേടിയ ബിരുദം വേണ്ടെന്ന് വയ്ക്കാനുള്ള തന്റേടം അദ്ദേഹത്തിനു നല്‍കി.
തരംതാഴ്ത്തലുകള്‍ സദാചാരത്തിന്റെ ആഴത്തിലുള്ള വേരോട്ടമാണ്‌ അദ്ദേഹത്തില്‍ തീര്‍ത്തത്‌.
എത്ര ഉയര്‍ന്ന സമുദായക്കാരനേയും നിഷ്പ്രഭമാക്കുന്ന രാഷ്ട്രീയ സദാചാരമാണ്‌ രാഷ്ട്രപതിയായിരുന്നപ്പോള്‍ അദ്ദേഹം പുലര്‍ത്തിയത്‌.

ആക്രമണങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും മറുപടി പറയാന്‍ നില്ക്കാതെ തന്നിലേക്ക്‌ ശ്രദ്ധ തിരിച്ചപ്പോള്‍ അവസരങ്ങള്‍ നാരായണനെ തേടി വരികയായിരുന്നു.
ഒന്നുമില്ലാതിരുന്നവന്‍ ഒന്നാമനായി, രാജ്യത്തിന്റെ പ്രഥമ
പൗരനായി!
അവസാനമിതാ ശാന്തമായൊരു മരണവും.
ധീരന്‍ ഒരിക്കലേ മരിക്കൂ.
ധീരനായ ഈ സ്വാര്‍ത്ഥനേപ്പോലെ, ഞാനും...

ശനിയാഴ്‌ച, നവംബർ 12, 2005

എന്റെ കാര്യം (self intro)

മറ്റുള്ളവരെക്കുറിച്ച്‌ ഞാന്‍ ചിന്തിക്കാറില്ല
എനിക്ക്‌ എന്റെ കാര്യം
എന്റെ സ്വപ്നങ്ങള്‍, അഭിലാഷങ്ങള്‍
എന്റെ സംതൃപ്തി
എന്റെ കുടുംബം
എന്റെ ഭാര്യ, മക്കള്‍
എന്റെ മാതാപിതാക്കള്‍, ബന്ധുക്കള്‍
എന്റെ കൂട്ടുകാര്‍, നാട്ടുകാര്‍
എന്റെ സഹജീവികള്‍, ശത്രുക്കള്‍
എന്റെ ഭൂലോകം
എന്റെ ദൈവം, ദൈവരാജ്യം
എന്റെ ദൈവം എനിക്ക്‌ തന്ന ഈ ജന്മം...

ഇപ്പോഴിതാ...

എന്റെ ബൂലോഗം, ഇവിടെ നിങ്ങള്‍
എന്റെ കൂടെപ്പിറപ്പുകള്‍...

ഞാന്‍, സ്വാര്‍ത്ഥന്‍